അഴിമുഖം പ്രതിനിധി
കാവേരി പ്രശ്നത്തില്‍ കര്‍ണാടക സര്‍ക്കാരിന് സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശനം. ഉത്തരവ് നടപ്പാക്കാതെ നീതിന്യായ വ്യവസ്ഥയെ അവഹേളിച്ചു. 6000 ഘനഅടി വെള്ളം ഒക്ടോബര്‍ ഒന്ന് മുതല്‍ ആറ് വരെ തമിഴ്നാടിന് വിട്ടുകൊടുക്കണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടു. കര്‍ണാടകത്തിന്‍റെ അഭിഭാഷകനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. ചൊവ്വാഴ്ചയ്ക്കകം കാവേരി റിവര്‍ മാനേജ്മെന്‍റ് ബോര്‍ഡ് രൂപീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കേരളം, തമിഴ്നാട്, കര്‍ണാടക, പുതുച്ചേരി എന്നീ സംസ്ഥാനങ്ങള്‍ പ്രതിനിധികളെ നിര്‍ദ്ദേശിക്കണം. നാളെ വൈകുന്നേരത്തിനകം നാമനിര്‍ദ്ദേശം സമര്‍പ്പിക്കണം. കാവേരി പ്രശ്നം പരിഹരിക്കാന്‍ കേന്ദ്രം തന്നെ മുന്‍കൈയ്യെടുക്കണമെന്നും സുപ്രിംകോടതി വ്യക്തമാക്കി.
കഴിഞ്ഞ ബുധനാഴ്ച മുതല്‍ വെള്ളം നല്‍കണമെന്ന കോടതി നിര്‍ദ്ദേശം കര്‍ണാടക പാലിച്ചിരുന്നില്ല. തമിഴ്നാടിന് 6000 അടി വെള്ളം നല്‍കണമെന്ന കോടതി നിര്‍ദ്ദേശം നടപ്പിലാക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ കര്‍ണാടക കാവേരിയിലെ വെള്ളം ബാംഗളൂരുവിനും നദീതട ജില്ലകള്‍ക്കും കുടിവെള്ള ആവശ്യത്തിനു മാത്രമേ ഉപയോഗിക്കാനാകൂ എന്ന് പ്രമേയം പാസാക്കിയിരുന്നു. ചൊവ്വാഴ്ച വീണ്ടും കേസ് പരിഗണിച്ചപ്പോള്‍ മൂന്ന് ദിവസം വെള്ളം വിട്ടുനല്‍കണമെന്ന് കോടതി ഉത്തരവിട്ടു. കോടതി ഉത്തരവിനെ പ്രമേയം ബാധിക്കില്ലെന്നും ചൊവ്വാഴ്ച സുപ്രിംകോടതി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ കര്‍ണാടക വെള്ളം വിട്ടുകൊടുക്കാന്‍ തയ്യാറായില്ല.