എന്നു മുതലാണ് ഈ കേമമെന്ന് ഘോഷിച്ച വിക്ടോറിയന്‍ മൂല്യങ്ങള്‍ ആധിപത്യം തുടങ്ങിയത്?
എല്ലാവരും ജനപ്രിയരാകാന്‍ ശ്രമിക്കുന്നു എന്നത് നമ്മുടെ കാലത്തിന്റെ ഗതികേടാണ്. പ്രധാനമന്ത്രിയും അക്കൂട്ടത്തില്‍ കൂടി. ഇപ്പോള്‍ വാഹനങ്ങള്‍ക്ക്മു മുകളിലെ ചുവന്ന അടയാള വെളിച്ചം പ്രതിനിധാനം ചെയ്തിരുന്ന VVIP സംസ്‌കാരം അവസാനിപ്പിക്കുന്നു എന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നു. പഞ്ചാബില്‍ പുതിയ കോണ്‍ഗ്രസ് സര്‍ക്കാരും ‘ചുവന്ന ബീക്കണ്‍ ലൈറ്റിന്’ പിന്നാലെയാണ്. ഈ ചുവന്ന വെളിച്ചം നീക്കം ചെയ്താല്‍ വിവിഐപി സംസ്‌കാരം അവസാനിക്കുമെന്നോ ഭരണത്തിന്റെ വലിയ പ്രതിസന്ധികള്‍ക്ക് ഈ വിവിഐപി സംസ്‌കാരമാണ് കാരണമെന്നോ ഉള്ള തരത്തിലാണിത്.
ഈ ചുവപ്പ് വെളിച്ചത്തേക്കാള്‍ കുഴപ്പം പിടിച്ച പലതുമുണ്ടെന്നു The Tribune-നു (ഏപ്രില് 22) ലഭിച്ച, ഒരു എക്‌സൈസ് ആന്‍ഡ് നികുതി പരിശോധകന്റെ, പത്രാധിപര്‍ക്കുള്ള കത്തില്‍ കാണിക്കുന്നു. നിര്‍വചനമനുസരിച്ചുതന്നെ ‘സര്‍ക്കാര്‍’ വെറും ചുവപ്പുവെളിച്ചം മാത്രമല്ല. ഒരു രാഷ്ട്രത്തിലെ അഥവാ രാജ്യത്തിലെ കൂട്ടായ അധികാരമാണ് സര്‍ക്കാര്‍, ആ അധികാരം എല്ലാവരും ഉപയോഗിക്കുന്നത് പ്രസിഡണ്ടിന്റെ പേരിലാണ്. പലപ്പോഴും ഈ ‘അധികാരം’ പുറമേക്കുള്ള ചിഹ്നങ്ങളുടെ രൂപത്തില്‍ ഇത് പ്രകടമാകുന്നത് ഒഴിവാക്കാനാകാത്തതാണ്. പുറത്തേക്കുള്ള ആ ചിഹ്നം പൌരനില്‍ ബഹുമാനവും കുറ്റവാളിയില്‍ ഭയവും സൃഷ്ടിക്കുന്നു.
ഒരു പൊലീസുകാരന്‍ അയാളുടെ യൂണിഫോമില്ലെങ്കില്‍ പോലീസുകാരനല്ല-ലാത്തിയില്ലെങ്കിലും. കുറ്റവാളികളില്‍ ഭയവും പൌരന്മാരില്‍ ആത്മവിശ്വാസവും വളര്‍ത്തുന്നത് ആ ലാത്തിയാണ്. ആ യൂണിഫോം ഉള്ളതുകൊണ്ടാണ് തന്നെ ഉപദ്രവിക്കുന്നവര്‍ ഇന്ത്യന്‍ ഭരണകൂടത്തെ വെല്ലുവിളിക്കുന്നു എന്ന ഉറപ്പ് പോലീസുകാരനില്‍ ഉണ്ടാക്കുന്നത്. ഭരിക്കുന്നവരെയും ഭരിക്കപ്പെടുന്നവരെയും വേര്‍തിരിക്കാന്‍ എല്ലാ സമൂഹങ്ങളും പ്രതീകാത്മകത ഉപയോഗിക്കാറുണ്ട്. ചുവന്ന വെളിച്ചം അത്തരത്തില്‍ ഒരു അടയാളം മാത്രമാണ്. ഈ ചുവപ്പ് വെളിച്ചം ആര്‍ക്കും അനിയന്ത്രിതമായ അധികാരം നല്‍കുന്നില്ല. ചട്ടങ്ങളുടെയും നിയന്ത്രണങ്ങളുടെയും ചട്ടക്കൂടിലാണ് എല്ലാ അധികാരവും പ്രവര്‍ത്തിക്കേണ്ടത്. ചുവപ്പ് വെളിച്ചം മാറ്റിയത് ആഘോഷിക്കുന്നതിനേക്കാള്‍ ഇതിനാണ് നമ്മുടെ പൌരാസമൂഹം നിര്‍ബന്ധം ചെലുത്തേണ്ടത്.
കുറച്ചാഴ്ച്ചകള്‍ക്ക് മുമ്പ്, എനിക്ക് ജിഎസ് ചീമയുടെ The Ascent of John Company – From Traders to Rulers (1756-1787) പുസ്തകം സമ്മാനിച്ചു. ഒറ്റയിരുപ്പില്‍ വായിച്ചു, കാരണം ഒരു കഥ ഗംഭീരമായി പറഞ്ഞിരിക്കുന്നു. ആദ്യത്തെ കുറച്ചു പുറങ്ങളില്‍ ചീമ തന്റെ കഥയുടെ പ്രമേയം അവതരിപ്പിക്കുന്നു- ബ്രിട്ടീഷുകാര്‍ ഒരുകൂട്ടം പിടിച്ചുപറിക്കാരായിരുന്നു: ”തട്ടിപ്പും വെട്ടിപ്പും സാധാരണമായിരുന്നു, ചതി, ക്രൂരമായ ബലപ്രയോഗം, എന്നിവയെല്ലാം സമ്പത് നേടാന്‍ ഉപയോഗിച്ചു. കഴിയാവുന്നത്ര സമ്പത്തുണ്ടാക്കാനായിരുന്നു ഓരോ യൂറോപ്യനും പോയത്. എന്തു തടസവും നിര്‍ദയം അടിച്ചമര്‍ത്തപ്പെട്ടു. മിക്കപ്പോഴും നീതിന്യായ കോടതികളുടെ ഒത്താശയോടെ.”
ചീമ അവതരിപ്പിക്കുന്ന ഇംഗ്ലീഷുകാരന്‍ എപ്പോഴും കൊള്ളലാഭത്തിനായി പാഞ്ഞുനടക്കുന്നയാളാണ്. “ബംഗാളിലെ (ബീഹാറും ഒഡീഷയും ഉള്‍പ്പെടുന്ന) സുബേദാരീ ഇംഗ്ലീഷുകാര്‍ക്ക് എടുക്കാമായിരുന്നു. പക്ഷേ അവര്‍ രാജകുമാരന്മാരെ ഭീഷണിപ്പെടുത്തി സമ്മാനങ്ങള്‍ വാങ്ങാന്‍ താത്പര്യപ്പെട്ടു. അത് രാജകുമാരന്‍മാര്‍ അവരെ പിന്തുണയ്ക്കുന്നവര്‍ക്ക് കൊടുക്കുന്നതാണെന്ന് പറയാമായിരുന്നു. സുബ എടുത്തിരുന്നെങ്കില്‍ കമ്പനിക്കു ബംഗാളിലെ വരുമാനത്തിന്റെ കണക്ക് നേരിട്ടു പരിശോധിക്കാമായിരുന്നു. പക്ഷേ അപ്പോള്‍ സമ്മാനങ്ങള്‍ക്ക് Court of Directors-ന്റെ അനുമതി വേണ്ടിവരും” ഒരു ജ്ഞാന നാഗരികതയുടെ കാവല്‍ക്കാരുടെ നിര്‍ദയമായ ആര്‍ത്തി. പിന്നീട് ചീമ, വാറന്‍ ഹെയ്‌സ്ടിങ്‌സിന്റെ വിചാരണയില്‍ എഡ്മണ്ട് ബര്‍ക്കിന്റെ ആരോപണം ചൂണ്ടിക്കാട്ടുന്നു. നിസഹായരായ നവാബുമാരുടെയും ബീഗങ്ങളുടെയും കൈക്കല്‍ നിന്നും പണം തട്ടുന്ന കലയും അയാള്‍ പറയുന്നു.
ഹെയ്‌സ്ടിങ്‌സിന് ഒരു ദിവസത്തെ സന്ദര്‍ശനത്തിന് ആതിഥേയന്റെ കയ്യില്‍ നിന്നും 200 പൌണ്ട് ലഭിക്കും. ബര്‍ക്ക് ആക്രോശിക്കുന്നു; “യൂറോപ്പിലെ ഒരു രാജകുമാരനും ഇത്ര ആഡംബരം നിറഞ്ഞ ആതിഥ്യം കാണിക്കില്ല.” ഇംഗ്ലീഷുകാര്‍ കൊണ്ടുവന്ന നീതിവ്യവസ്ഥയുടെ സ്വഭാവവും ചീമ കാണിച്ചുതരുന്നു. “സമീന്ദാരി കച്ചേരി ക്രിമിനല്‍ വിഷയങ്ങളാണ് കൈകാര്യം ചെയ്തിരുന്നത്. ഒറ്റയടിക്കുള്ള നടപടിക്രമങ്ങള്‍, ശിക്ഷ പിഴയോ, തടവോ, കഠിന ജോലിയോ ജീവിതകാലം മുഴുവനുള തടവും ജോലിയുമോ ചാട്ടയടിയോ, വധശിക്ഷയോ ഒക്കെയാകാം. ഒരു മുസ്ലീമിനെ തൂക്കിക്കൊള്ളാന്‍ നവാബുമാര്‍ സമ്മതിക്കില്ല, അത് അപമാനകരമായിരുന്നു, പക്ഷേ ചാട്ടക്കടിച്ചുകൊല്ലുന്നതില്‍ അവര്‍ക്ക് വിരോധമില്ലായിരുന്നു. രണ്ടോ മൂന്നോ അടികൊണ്ട് ഒരാള്‍ മരിക്കും വിധമായിരുന്നു ചാട്ട പോലും! ഇംഗ്ലീഷുകാരനായിരുന്നു പുതിയ അധികാരി. അവരങ്ങനെത്തന്നെ ജീവിച്ചു. അവര്‍ക്കങ്ങനെ ചെയ്യാനാകുമായിരുന്നു കാരണം ചീമ പറയുന്നപോലെ ”പഗോഡ മരം കുലുക്കിക്കൊണ്ടു” മിക്കപ്പോഴും അനധികൃതമായി പണം അടിക്കുന്നതിന് പുതിയ വഴികള്‍ കണ്ടെത്തുമായിരുന്നു.
ഈ പുസ്തകം വായിക്കുന്ന ആരും അത്ഭുതപ്പെടുക, എന്നു മുതലാണ് ഈ കേമമെന്ന് ഘോഷിച്ച വിക്ടോറിയന്‍ മൂല്യങ്ങള്‍ ആധിപത്യം തുടങ്ങിയത്? നമുക്ക് കിട്ടുന്ന ഇംഗ്ലീഷ് സ്വഭാവം എന്തായാലും ഫിലിപ് മാസണിന്റെ The Men Who Ruled India എന്ന പ്രശസ്ത ഗ്രന്ഥം തരുന്ന ഒന്നല്ല.
ഇനി, ഈ ആഴ്ചയിലെ ഏറ്റവും അത്ഭുതപ്പെടുത്തുന്ന വാര്‍ത്ത, ഇക്കഴിഞ്ഞ ആസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടുമ്പോള്‍ സെറീന വില്ല്യംസ് എട്ടാഴ്ച്ച ഗര്‍ഭിണിയായിരുന്നു എന്നാണ്. സ്ത്രീകളുടെ അബല ഭാവത്തെക്കുറിച്ചുള്ള മിഥ്യകള്‍ ഇതില്‍ തീരണം. അപ്പോള്‍, ഒരുഗ്രന്‍ കടുപ്പമുള്ള കറുത്ത കട്ടന്‍ കാപ്പിക്ക് എന്റെ കൂടെ ചേരൂ.