ഇതര സംസ്ഥാനക്കാരന്‍ പണിതുയര്‍ത്തുന്ന ഫ്ലാറ്റുകളിലും വീടുകളിലും താമസിക്കുന്നതില്‍ മലയാളിക്ക് യാതൊരു മടിയുമില്ല. അവന്‍ ചുട്ടിടുന്ന ബറോട്ടയും നാനും ചിക്കന്‍ തന്തൂരിയുമൊക്കെ എത്ര വേണമെങ്കിലും വെട്ടി വിഴുങ്ങാന്‍ ഒരു ഉളുപ്പുമില്ല.
2016 മെയ് മാസം ജോലി തേടി കേരളത്തിലേക്കെത്തിയ കൈലാഷ് ജ്യോതി ബെഹ്റയെ പ്രബുദ്ധരായ മലയാളികള്‍ അസമിലേക്കു തിരിച്ചയച്ചത് എംബാം ചെയ്തിട്ടായിരുന്നു. 58 മുറിവുകളായിരുന്നു കൈലാഷിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നത്. അസമില്‍ നിന്നും സുഹൃത്തുക്കളോടൊപ്പം ജോലി തേടി കേരളത്തിലെത്തിയ കൈലാഷ് കോട്ടയത്ത് വച്ച് മദ്യ ലഹരിയില്‍ കൂട്ടം തെറ്റിപ്പോവുകയായിരുന്നു. സുഹൃത്തുക്കള്‍ അന്വേഷിച്ചെങ്കിലും ഇയാളെ കണ്ടെത്താനായില്ല. അപ്പോഴേക്കും ചിങ്ങവനത്ത് എത്തിക്കഴിഞ്ഞിരുന്നു. അവിടെ വെച്ചാണ് മോഷ്ടാവ് എന്നു ആരോപിച്ചു നാട്ടുകാര്‍ കൈലാഷിനെ മര്‍ദിച്ചതും പൊരിവെയിലത്ത് കെട്ടിയിട്ടതും.
കൈലാഷിന് ശേഷം നിരവധി ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മര്‍ദ്ദനമേല്‍ക്കുകയുണ്ടായി. ഈ അടുത്തകാലത്ത് കണ്ണൂരിലെ മാനന്തേരിയില്‍ വെച്ചു കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ എത്തിയവര്‍ എന്നാരോപിച്ചു ഒരു യുവാവിനെ വിചാരണ ചെയ്യുകയും മര്‍ദിക്കുകയും ചെയ്തു.
ഏറ്റവുമൊടുവില്‍ മോഷ്ടാവെന്നാരോപിച്ചു പ്രബുദ്ധനായ മലയാളി കൈ കൂട്ടിക്കെട്ടി തല്ലിക്കൊന്നത് അട്ടപ്പാടിയിലെ ആദിവാസി യുവാവായ മധുവിനെ. മധുവിനെ തല്ലിക്കൊല്ലുന്നതിന് മുന്‍പ് ആള്‍ക്കൂട്ട വിചാരണയുടെ സെല്‍ഫി ഫേസ്ബുകില്‍ പോസ്റ്റ് ചെയ്യാനും മറന്നില്ല മനുഷ്യത്വം മരവിച്ചവര്‍.
ജൂണ്‍ 24നു കൊല്ലം അഞ്ചലില്‍ ബംഗാള്‍ സ്വദേശി മണിയെ അഞ്ചംഗ സംഘം മര്‍ദ്ദിച്ചതും മോഷ്ടാവെന്നാരോപിച്ചായിരുന്നു. മണിയുടെ കയ്യില്‍ കണ്ട കോഴി അയാള്‍ മോഷ്ടിച്ചത് എന്നായിരുന്നു സംഘത്തിന്റെ ആരോപണം. കോഴിയെ തങ്ങള്‍ നല്‍കിയതാണെന്ന് അടുത്തുള്ള വീട്ടുകാര്‍ അറയിച്ചതോടെ പ്രതികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ക്രൂരമായ മര്‍ദ്ദനത്തിനരയായ മണിയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു.
ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആന്‍ഡ് ടാക്സേഷൻ 2013 ൽ നടത്തിയ പഠനപ്രകാരം 25 ലക്ഷം ഇതര സംസ്ഥാനക്കാരാണ് തൊഴിലിനായി കേരളത്തിലേക്കെത്തിയിട്ടുണ്ട് എന്നാണ് കണക്കാക്കിയിരിക്കുന്നത്. അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം ആ ജനസംഖ്യ കൂടിയിട്ടുണ്ടാവുമെന്നല്ലാതെ കുറഞ്ഞിരിക്കന്‍ സാധ്യതയില്ല. എന്നാല്‍ കേരളത്തിന്റെ സമ്പദ് ഘടനയെ തന്നെ വലിയ രീതിയില്‍ സ്വാധീനിച്ചു കഴിഞ്ഞ ഈ തൊഴിലാളി സമൂഹത്തെ നമ്മള്‍ പരിഗണിക്കുന്നത് എങ്ങനെയാണ്? എന്തു ആതിഥേയ മര്യാദയാണ് അവര്‍ക്ക് നല്‍കുന്നത്? അപരിഷ്കൃതരായ അടിമപ്പണിക്കാര്‍ എന്ന കാഴ്ചപ്പാടോടെ അല്ലാതെ അവകാശ പോരാട്ടങ്ങള്‍ക്ക് പേരുകേട്ട കേരളം ഇവരെ പരിഗണിക്കുന്നുണ്ടോ?
തങ്ങളുടെ ജീവിതത്തെ തന്നെ നിലനിര്‍ത്തുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളോട് പുച്ഛത്തോടെയുള്ള മലയാളിയുടെ ഇടപെടലിന് പിന്നില്‍ വംശീയത അല്ലാതെ മറ്റെന്താണ്. തൊലി കറുത്തവരെയും മുഷിഞ്ഞ വസ്ത്രം ധരിച്ചവരെയും കള്ളന്‍മാരും ബലാത്സംഗികളും കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നവരും ആയി കണക്കാക്കുന്ന മലയാളിയുടെ മനോനില കൊട്ടിഘോഷിക്കപ്പെടുന്ന പ്രബുദ്ധതയും സാംസ്കാരിക മൂല്യ വിചാരങ്ങളുമായി ഒരു തരത്തിലും ചേര്‍ന്ന് പോകുന്നതല്ല.
ഇതര സംസ്ഥാനക്കാരന്‍ പണിതുയര്‍ത്തുന്ന ഫ്ലാറ്റുകളിലും വീടുകളിലും താമസിക്കുന്നതില്‍ മലയാളിക്ക് യാതൊരു മടിയുമില്ല. അവന്‍ ചുട്ടിടുന്ന ബറോട്ടയും നാനും ചിക്കന്‍ തന്തൂരിയുമൊക്കെ എത്ര വേണമെങ്കിലും വെട്ടി വിഴുങ്ങാന്‍ ഒരു ഉളുപ്പുമില്ല. നമ്മുടെ തൊടിയിലും കൃഷിയിടത്തിലും ഇക്കൂട്ടര്‍ വേണം. നാട്ടിലെ ചെറുകിട വ്യവസായ സംരംഭങ്ങള്‍ മഹാഭൂരിപക്ഷവും ഓടുന്നത് ഇവരുടെ അദ്ധ്വാനം കൊണ്ടാണ്. ആ സമൂഹത്തെയാണ് നികൃഷ്ടജീവികളെ പോലെ തല്ലിക്കൊല്ലാന്‍ മലയാളി കൈ ഉയര്‍ത്തുന്നത്.
ഇനി സര്‍ക്കാരിന്റെ കാര്യം. സംസ്ഥാനം ഇങ്ങനെ ഓടുന്നതില്‍ ഗവണ്‍മെന്‍റ് കടപ്പെട്ടിരിക്കുന്നത് ഇവരുടെ അധ്വാന ശേഷിയോടാണ്. ഈ ജനതയ്ക്ക് വേണ്ട സൌകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതില്‍, പരിരക്ഷ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ എത്രമാത്രം ശുഷ്കാന്തി കാണിക്കുന്നുണ്ട്? ആരോഗ്യ ഇന്‍ഷൂറന്‍സ്, ഭവന നിര്‍മ്മാണമടക്കമുള്ള നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അത് എത്രത്തോളം ഇവരില്‍ എത്തുന്നുണ്ട്. തദ്ദേശ ഗവണ്‍മെന്‍റുകളും ഉദ്യോഗസ്ഥ സമൂഹവും എത്ര ഗൌരവത്തോടെ സര്‍ക്കാര്‍ നടപടികളെ ഇവരില്‍ എത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്. തൊഴില്‍ രംഗത്ത് ഇവര്‍ നേരിടുന്ന ചൂഷണം തടയാന്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിക്കുന്നുണ്ടോ? ഇവര്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പുകള്‍ എത്രത്തോളം സുരക്ഷിതമാണ്? ആരോഗ്യകരമാണ്? ഇവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി തൊഴിലാളി സംഘടനകള്‍ ശബ്ദമുയര്‍ത്താത്തത് എന്തുകൊണ്ടാണ്?
അഞ്ചലില്‍ ആള്‍ക്കൂട്ടം തല്ലി മൃതപ്രായനാക്കി ഒടുവില്‍ ആശുപത്രിയില്‍ വെച്ചു മരണപ്പെട്ട ബംഗാള്‍ സ്വദേശിയായ മണി ആ ചങ്ങലയിലെ അവസാനത്തെ ആളാകാന്‍ രാഷ്ട്രീയ സംഘടനകളും സിവില്‍ സൊസെറ്റിയും സര്‍ക്കാര്‍ ഏജന്‍സികളും കൈകോര്‍ത്തേ മതിയാകൂ..
ജീവിച്ചിരിക്കുന്നവരോട് മാത്രമല്ല, മരിച്ച ‘ഭായി’യോടും കേരളം നീതി ചെയ്യേണ്ടതുണ്ട്
ആള്‍ക്കൂട്ടഹിംസ ഒരു ക്രമസമാധാന പ്രശ്നമല്ല; അതൊരു രാഷ്ട്രീയ വെല്ലുവിളിയാണ്
വാട്‌സ്ആപ്പ് നടത്തുന്ന ആള്‍ക്കൂട്ട കൊലകള്‍; അല്ലെങ്കില്‍ കുറ്റം മുഴുവന്‍ വാട്സ്ആപ്പിന്