UPDATES

ട്രെന്‍ഡിങ്ങ്

പത്താം ക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; പ്രണയബന്ധം അധ്യാപകര്‍ ചോദ്യം ചെയ്തത് കാരണമെന്ന് നാട്ടുകാര്‍; നിഷേധിച്ച് സ്കൂള്‍

ചൊവ്വാഴ്ചയാണ് പെണ്‍കുട്ടി പുഴയില്‍ ചാടി മരിച്ചത്

പത്താംക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തതിന് പിന്നില്‍ സ്‌കൂള്‍ അധികൃതരുടെ പീഡനവും അധിക്ഷേപവുമെന്ന് ആരോപണം. എറണാകുളം പറവൂരിന് സമീപം കരിങ്ങാംതുരുത്ത് തത്തപ്പള്ളി പുഴയില്‍ ചാടി പത്താംക്ലാസ് വിദ്യാര്‍ഥിനി കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് വരാപ്പുഴയിലെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോന്ന പെണ്‍കുട്ടി തത്തപ്പള്ളി പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടി ജീവനൊടുക്കിയത്. എന്നാല്‍ പെണ്‍കുട്ടി പഠിച്ചിരുന്ന കൂനമ്മാവ് സെന്റ് ജോസഫ് ഹൈസ്‌കൂളിലെ അധ്യാപകരുടെ പീഡനവും മോശമായ പെരുമാറ്റവുമാണ് കുട്ടിയെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് നാട്ടുകാരില്‍ ഒരുവിഭാഗം ആരോപിക്കുന്നു.

പെണ്‍കുട്ടിക്ക് ഒരു പ്രണയബന്ധം ഉണ്ടായിരുന്നു എന്നും ഇതിന്റെ പേരില്‍ അധ്യാപകര്‍ കുട്ടിയെ മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായി നാട്ടുകാരനും പൊതുപ്രവര്‍ത്തകനുമായ ജോമി കൂനമ്മാവ് ആരോപിക്കുന്നു. ‘മരിച്ച പെണ്‍കുട്ടിക്ക് ഒരു പ്രണയബന്ധമുണ്ടായിരുന്നു. ഇവര്‍ സ്‌കൂളിന് പുറത്തുവച്ച് കാണുകയും മിണ്ടുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് സ്‌കൂളിലെ അധ്യാപകര്‍ വലിയ വിഷയമായെടുക്കുകയും കുട്ടിയെ മാനസികമായി ഉപദ്രവിക്കുകയും ചെയ്തു. ഇതിന്റെ പേരില്‍ 11 ദിവസം കുട്ടിയെ ക്ലാസ്സിന് പുറത്ത് നിര്‍ത്തിയിരുന്നതായാണ് കുട്ടിയുടെ സഹപാഠികളില്‍ ചിലര്‍ നല്‍കുന്ന വിവരം. ഇക്കാര്യം പറഞ്ഞ് കുട്ടിയെ കളിയാക്കുകയും മോശമായി സംസാരിക്കുകയും ചെയ്തിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച സ്‌കൂളിലെത്തിയ കുട്ടിയോട് വീട്ടില്‍ നിന്ന് രക്ഷിതാക്കളെയും കൊണ്ട് സ്‌കൂളിലേക്ക് വന്നാല്‍ മതിയെന്ന് പറഞ്ഞ് മടക്കിയയച്ചു. ഇതിനിടെ ഇക്കാര്യങ്ങളെല്ലാം അധ്യാപകര്‍ വീട്ടില്‍ വിളിച്ച് അറിയിക്കുകയും ചെയ്തു. ഇതിനെച്ചൊല്ലി വീട്ടില്‍ അല്‍പം വഴക്കുണ്ടായെന്നാണറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. സ്‌കൂളിനെതിരെ പോലീസില്‍ പരാതി നല്‍കാനൊരുങ്ങുകയാണ് ഞാനടക്കമുള്ള നാട്ടുകാര്‍. പ്രണയബന്ധം കണ്ണില്‍ പെട്ടാലും ഒരു കൗമാരക്കാരിയെ ഉപദേശിച്ച് നേര്‍വഴിക്ക് നടത്താന്‍ നോക്കാതെ പരമാവധി പീഡിപ്പിക്കാന്‍ ശ്രമിച്ചതാണ് ഇപ്പോള്‍ ആത്മഹത്യയിലെത്തിയത്.

ഇത് സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ സ്‌കൂളിലെ അധ്യാപകരെ ബന്ധപ്പെട്ടെങ്കിലും ആരും സംസാരിക്കാന്‍ തയ്യാറായില്ല. പി.ടി.എ പ്രസിഡന്റ് ജോസ് പറഞ്ഞത് നാട്ടുകാര്‍ ആരോപിക്കുന്നതിന് വിപരീതമായ കാര്യങ്ങളാണ്. ‘സ്‌കൂളില്‍ നിന്ന് ആ കുട്ടിയെ പറഞ്ഞുവിട്ടിട്ടില്ല. സ്‌കൂളില്‍ 16 കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ കാര്യങ്ങളെല്ലാം വ്യക്തമാണ്. ഒരു ദിവസം പോലും കുട്ടിയെ ക്ലാസ്സിന് പുറത്ത് നിര്‍ത്തിയിട്ടുമില്ല. കഴിഞ്ഞ ഒരാഴ്ചയായി കുട്ടി സ്‌കൂളില്‍ വരാറില്ല. ഒക്ടോബര്‍ ഒമ്പതിനാണ് അവസാനമായി വന്നത്. അന്ന് നാല് മണിക്ക് കുട്ടിയുടെ അച്ഛന്‍ തന്നെ വന്ന് കൂട്ടിക്കൊണ്ട് പോവുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. മരിച്ച പെണ്‍കുട്ടിക്ക് പ്രണയബന്ധമുണ്ടായിരുന്നു. അതില്‍ അസ്വസ്ഥരായ അച്ഛനും അമ്മയും തന്നെയാണ് ആ വിവരം സ്‌കൂളില്‍ വന്ന് പറഞ്ഞത്. എന്നാല്‍ അതിന്റെ പേരില്‍ സ്‌കൂളിലെ അധ്യാപകരാരും തന്നെ കുട്ടിയെ ചോദ്യം ചെയ്തിട്ടില്ല. കൗണ്‍സലിങ്ങിന് കൊണ്ടുപോവാന്‍ അച്ഛനോട് ഉപദേശിക്കുകമാത്രമാണ് ചെയ്തത്. കൗണ്‍സലിങ് പൂര്‍ത്തിയാക്കി 16ന് സ്‌കൂളില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ അന്ന് ഹര്‍ത്താല്‍ ആയിരുന്നു. പിറ്റേന്ന്, അതായത് ചൊവ്വാഴ്ച കുട്ടിയുടെ അമ്മയാണ് സ്‌കൂളില്‍ എത്തിയത്. കുട്ടിയുടെ അച്ഛന്‍ അവളുമായി അടുപ്പമുള്ളയാളെ പിടികൂടിയിട്ടുണ്ടെന്ന് മാത്രം പറഞ്ഞ് അവര്‍ തിരിച്ചുപോയി. പിന്നീട് കേള്‍ക്കുന്നത് ഈ വാര്‍ത്തയാണ്. പോലീസ് ഇവിടെ വന്ന് ആദ്യഘട്ട അന്വേഷണം നടത്തി. എന്നാല്‍ ഞങ്ങള്‍ക്ക് ഭയമില്ല. കാരണം വീഡിയോ ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ സ്‌കൂളിന്റെ പക്കലുണ്ട്.’

സംഭവത്തില്‍ പറവൂര്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. കേസ് അന്വേഷണം പുരോഗമിക്കുകയാണെന്ന് പറവൂര്‍ സി.ഐ സാം ക്രിസ്റ്റി പറഞ്ഞു.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍