UPDATES

സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം അഞ്ച് ദിവസം മതി, കാഷ്വല്‍ ലീവ് 12 ആക്കണം, വിരമിക്കല്‍ പ്രായം ഘട്ടം ഘട്ടമായി 60 ആക്കണം: വിഎസിന്റെ ഭരണപരിഷ്‌ക്കാര കമ്മീഷന്‍

ജീവനക്കാരുടെ മാനസികസമ്മര്‍ദം കുറയുന്നതുള്‍പ്പെടെയുള്ള ഗുണങ്ങള്‍ പ്രവൃത്തിദിനം കുറയ്ക്കുന്നതിലൂടെ ഉണ്ടാകുമെന്നാണ് കമ്മിഷന്റെ വിലയിരുത്തല്‍.

സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം ആഴ്ചയില്‍ അഞ്ചുദിവസമാക്കി കുറയ്ക്കണമെന്ന് വി എസ് അച്യുതാനന്ദന്‍ അധ്യക്ഷനായ ഭരണപരിഷ്‌കാര കമ്മിഷന്‍. ഞാറാഴ്ച കൂടാതെ എല്ലാ ശനിയാഴ്ചയും അവധി നല്‍കണം. പൊതു അവധികളും കാഷ്വല്‍ ലീവും കുറയ്ക്കണം. കൂടാതെ വിരമിക്കല്‍ പ്രായംഘട്ടംഘട്ടമായി 60 ആക്കണമെന്നും ഭരണപരിഷ്‌കാര കമ്മിഷന്‍ ശുപാര്‍ശ ചെയ്തു.

ശനിയാഴ്ച അവധി നല്‍കുമ്പോള്‍ പകരം മറ്റുദിവസങ്ങളില്‍ ഓഫീസ് പ്രവര്‍ത്തനം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് 5.30 വരെയാക്കണം. ഇപ്പോള്‍ പത്തുമുതല്‍ അഞ്ചുവരെയാണ് ജോലി സമയം. ഉച്ചയൂണിന് ഉച്ചയ്ക്ക് ഒന്നിനും രണ്ടിനും ഇടയില്‍ അരമണിക്കൂര്‍ ഇടവേള നല്‍കണം. ഓഫീസ് സമയത്തിന് അനുസരിച്ച് പൊതുഗതാഗത സൗകര്യങ്ങളൊരുക്കാന്‍ അതാത് വകുപ്പുകളുമായി ചര്‍ച്ച നടത്തണം.

ജീവനക്കാര്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം ജോലിസമയം ക്രമീകരിക്കുന്നതിന്റെ സാധ്യതയും പരിഗണിക്കാം. അങ്ങനെയെങ്കില്‍ ജീവനക്കാര്‍ ഓഫീസിലെത്തുന്ന സമയവും പോകുന്ന സമയവും കൃത്യമായി രേഖപ്പെടുത്തി നിശ്ചിതസമയം ജോലിചെയ്യുന്നുവെന്ന് ഉറപ്പാക്കണം. ജീവനക്കാരുടെ മാനസികസമ്മര്‍ദം കുറയുന്നതുള്‍പ്പെടെയുള്ള ഗുണങ്ങള്‍ പ്രവൃത്തിദിനം കുറയ്ക്കുന്നതിലൂടെ ഉണ്ടാകുമെന്നാണ് കമ്മിഷന്റെ വിലയിരുത്തല്‍.

കമ്മിഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന മറ്റ് കാര്യങ്ങള്‍

കാഷ്വല്‍ ലീവ് 12 എണ്ണമായി ചുരുക്കണം – ഇപ്പോള്‍ ജീവനക്കാര്‍ക്ക് വര്‍ഷം 20 കാഷ്വല്‍ ലീവ് ഉണ്ട്. ഇത് ചുരുക്കി 12 ആക്കണം. മറ്റ് അവധികള്‍ പൊതു അവധികള്‍, പ്രത്യേക അവധികള്‍, നിയന്ത്രിത അവധികള്‍ എന്നിങ്ങനെ മൂന്നായി തിരിക്കണം. റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം, ഗാന്ധി ജയന്തി, മേയ് ദിനം, ഓണം (രണ്ടുദിവസം), ക്രിസ്മസ്, ഈദുല്‍ ഫിത്തര്‍, മഹാനവമി എന്നിങ്ങനെ പൊതുഅവധി ഒമ്പതെണ്ണം മതി.

മറ്റ് അവധികള്‍ പ്രത്യേക അവധികളായി പരിഗണിക്കണം. പ്രത്യേക അവധികളില്‍ ഒരാള്‍ക്ക് എട്ടെണ്ണത്തിനേ അവകാശം പാടുള്ളൂ. അപേക്ഷയുടെ അടിസ്ഥാനത്തില്‍ വേണം ഇതനുവദിക്കാന്‍. ജാതിമത ഭേദമന്യേ ആര്‍ക്കും ഇത്തരം അവധികള്‍ അപേക്ഷിക്കാം. നിയന്ത്രിത അവധികള്‍ ഇപ്പോഴത്തെപ്പോലെ നിലനിര്‍ത്തുക.

സ്‌കൂളുകള്‍ നേരത്തേ തുടങ്ങണം – ഓഫീസുകള്‍ തുടങ്ങുന്നതിന് ഒരുമണിക്കൂര്‍ മുമ്പെങ്കിലും സ്‌കൂള്‍ തുറക്കണമെന്നാണ് ശുപാര്‍ശ. രാവിലെ ഒമ്പതിനാണ് ഓഫീസുകള്‍ തുറക്കേണ്ടത്. പ്രത്യേക സമയം പറഞ്ഞിട്ടില്ലെങ്കിലും എട്ടുമണിക്കെങ്കിലും സ്‌കൂള്‍ തുറക്കണമെന്നാണ് കമ്മിഷന്‍ ഉദ്ദേശിക്കുന്നത്.

പിഎസ്‌സി: ഒരു തസ്തികയിലേക്ക് നാല് അവസരം മാത്രം – പി എസ് സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായം 40-ല്‍നിന്ന് 32 ആയി കുറയ്ക്കണം. കുറഞ്ഞപ്രായം 18-ല്‍ നിന്ന് 19 ആക്കണം. പട്ടികജാതി/പട്ടികവര്‍ഗം, മറ്റു പിന്നാക്ക വിഭാഗം എന്നിവരുടെ പ്രായം ഇതനുസരിച്ച് ക്രമീകരിക്കണം. ഒരു തസ്തികയിലേക്ക് പരീക്ഷയെഴുതാനുള്ള അവസരം പൊതുവിഭാഗത്തിന് നാലുതവണയായും മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്ക് അഞ്ചുതവണയായും പരിമിതപ്പെടുത്തണം. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് അവസരം നിയന്ത്രിക്കേണ്ടതില്ല.

ഭരണപരിഷ്‌കാര കമ്മിഷന്റെ ശുപാര്‍ശകള്‍ പരിഗണിക്കണോയെന്ന് കാര്യത്തിലെ അന്ത്യമ തീരുമാനം സര്‍ക്കാരിന്റെതാണ്.

കടപ്പുറ പാസയുടെ കാവലാള്‍ / ഡോക്യുമെന്ററി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍