അഴിമുഖം പ്രതിനിധി
അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തുന്ന പച്ചക്കറികളിലും പഴങ്ങളിലും കീടനാശിനികളുടെ അംശം വന്‍തോതില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് കേരള കാര്‍ഷിക നടത്തിയ ഗവേഷണങ്ങളുടെ ഫലമായാണ് വെജ് വാഷ് വികസിപ്പിക്കുന്നത്. അഞ്ചു വര്‍ഷത്തെ ഗവേഷണഫലമായായാണ് സര്‍വ്വകലാശാല ഗവേഷണവിഭാഗം തലവനായിരുന്ന ഡോക്ടര്‍ ബിജു തോമസ് മാത്യുവിന്‍റെ നേതൃത്വത്തില്‍ തികച്ചും പ്രകൃതിദത്തമായ വസ്തുക്കളില്‍ നിന്നും സര്‍വ്വകലാശാലയിലെ പിഎച്ച്ഡി, എംഎസ് സി വിഭാഗങ്ങള്‍ വെജ് വാഷിന്‍റെ സൂത്രവാക്യം കണ്ടെത്തുന്നത്.
രണ്ടു തരത്തിലാണ് പച്ചക്കറികളില്‍ കീടനാശിനികളില്‍ നിന്നുള്ള വിഷമെത്തുന്നത്. കൃഷി ചെയ്യുന്ന സമയം മണ്ണില്‍ ചേര്‍ക്കുന്നതാണ് ഒന്ന്. ഇതുവഴി പച്ചക്കറികളുടെയും പഴങ്ങളുടെയും ഉള്ളില്‍ വിഷാംശം എത്തുന്നു, അത്തരത്തിലുള്ള വിഷാംശം നീക്കം ചെയ്യാന്‍ വെജ് വാഷിന് സാധ്യമല്ല. രണ്ടാമത്തേത് സ്പ്രേ ചെയുന്നതും കീടനാശിനിയില്‍ മുക്കി വയ്ക്കുന്നത്. പഴങ്ങളും പച്ചക്കറികളും കേടുകൂടാതെ ദിവസങ്ങളോളം സൂക്ഷിക്കാൻ തളിക്കുന്നതാണ് രണ്ടാമത്തേത്. സാധാരണ നിലയില്‍ എത്ര പ്രാവശ്യം കഴുകിയാലും ഇവ നീക്കം ചെയ്യുന്നത് പ്രയാസകരമാണ്. എന്നാല്‍ രണ്ടാമത്തെ രീതിയില്‍ പച്ചക്കറികളുടെയും പഴങ്ങളുടെയും പുറത്തുള്ള വിഷാംശം നല്ലൊരു ശതമാനം വരെ നീക്കം ചെയ്യാന്‍ വെജ് വാഷിനു സാധിക്കും എന്നതാണ് ഈ സംയുക്തത്തിന്റെ പ്രാധാന്യം.
വിഷ പച്ചക്കറി; വെജ് വാഷിനും കാര്‍ഷിക സര്‍വകലാശാലയ്ക്കും എതിരെ കീടനാശിനി ലോബി |
ഇക്കാര്യം പരീക്ഷിച്ച് കണ്ടെത്തിയതിനു ശേഷമാണ് വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പ്പന്നം വിപണിയിലെത്തിക്കുന്നതിനെക്കുറിച്ച് സര്‍വ്വകാലശാല ആലോചിക്കുന്നത്. ആവശ്യക്കാര്‍ക്ക് അപേക്ഷ നല്‍കി സ്വന്തമാക്കാവുന്ന രീതിയിലേക്ക് വെജ് വാഷ് എത്തുന്നത് അങ്ങനെയാണ്. 500 മി ലി. 1 ലി, 5 ലി എന്നീ അളവുകളില്‍ വെജ് വാഷ് വിപണിയില്‍ ലഭ്യമാണ്. നിലവില്‍ 40ല്‍ ഏറെ കമ്പനികള്‍ ഈ സൂത്രവാക്യം ഉപയോഗിക്കുന്നുണ്ട്. മൂന്നു വര്‍ഷമാണ് കാലാവധി. ശേഷം കരാര്‍ പുതുക്കിയാലേ ഉല്‍പ്പന്നം വിപണിയിലെത്തിക്കാനാകൂ.
തികച്ചും ലളിതമായ ഉപയോഗരീതിയും ലഭ്യതയും വെജ് വാഷിനെ ജനങ്ങളുടെ ഇടയില്‍ സ്വീകാര്യത നല്‍കി. വീടുകളില്‍ നിത്യവും ഉപയോഗിക്കുന്ന വസ്തുക്കള്‍ തന്നെയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത് എന്ന് ഡോ ബിജു പറയുന്നു. അതിനാല്‍ തന്നെ യാതൊരു വിധ ദൂഷ്യവശങ്ങളും വെജ് വാഷിനില്ല എന്നും സര്‍വ്വകലാശാല സാക്ഷ്യപ്പെടുത്തുന്നു.
വെജ് വാഷ് ഉപയോഗിക്കുന്ന രീതി
ഒരു ലിറ്റര്‍ വെള്ളത്തില്‍ അഞ്ചു തുള്ളി വെജ് വാഷ് ചേര്‍ത്ത് അതില്‍ കീടനാശിനികള്‍ ഉപയോഗിച്ചിട്ടുള്ള പഴം, പച്ചക്കറികള്‍ പത്ത് നിമിഷം മുക്കി വയ്ക്കുക. അതിനു ശേഷം രണ്ടു തവണ ശുദ്ധജലത്തില്‍ കഴുകി വൃത്തിയാക്കി ഉപയോഗിക്കാം
കാര്‍ഷിക സര്‍വ്വകലാശാലയുടെ ഈ നൂതനമായ കണ്ടത്തലിനെതിരെ ഭക്ഷ്യ സുരക്ഷാ വകുപ്പിന് പരാതി കൊടുത്തിരിക്കുകയാണ് കീടനാശിനി കമ്പനികളുടെ കണ്‍സോര്‍ഷ്യമായ ക്രോപ് കെയര്‍ ഫെഡറേഷന്‍. ഇത് ഭക്ഷ്യ വസ്തു ആണെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ അനുമതി ഇല്ലാതെയാണ് പുറത്തിറക്കിയിരിക്കുന്നത് എന്നുമാണ് അവരുടെ ആരോപണം.
അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം