അമിത് ഷായുടെ ശരീരത്തെ മുഖ്യമന്ത്രി പരിഹസിച്ചെന്ന ആരോപണവും അൽഫോൺസ് കണ്ണന്താനം ഉന്നയിച്ചു.
ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ കേരളത്തിലെ സർക്കാരിനെ ‘വലിച്ച് താഴെയിടു’മെന്ന് പറഞ്ഞിട്ടില്ലെന്ന് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. ‘ജനവികാരം മാനിച്ചില്ലെങ്കിൽ ജനം സർക്കാരിനെ വലിച്ചിടു’മെന്നാണ് അമിത് ഷാ പറഞ്ഞത്. എന്നാൽ തർജ്ജമ ചെയ്തപ്പോൾ ഇതിൽ പിഴവ് സംഭവിക്കുകയായിരുന്നുവെന്ന് കണ്ണന്താനം അവകാശപ്പെട്ടു. ബിജെപി ദേശീയ നിർവ്വാഹക സമിതിയംഗവും എംപിയുമായ വി മുരളീധരനാണ് അമിത് ഷായുടെ പ്രസംഗം തർജമ ചെയ്തത്.
അതെസമയം നേരത്തെ ബിജെപി സംസ്ഥാന പ്രസിഡണ്ട് പിഎസ് ശ്രീധരൻ പിള്ള നൽകിയ വിശദീകരണത്തിൽ നിന്നും വ്യത്യസ്തമാണ് അൽഫോണ്‍സ് കണ്ണന്താനത്തിന്റെ വിശദീകരണമെന്നത് ശ്രദ്ധേയമാണ്. വിശ്വാസികൾ സർക്കാരിനെ വലിച്ച് താഴെയിടുമെന്നാണ് അമിത് ഷാ പറഞ്ഞതെന്ന് ഞായറാഴ്ച തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണവെ ശീധരൻപിള്ള വിശദീകരിച്ചിരുന്നു.
അമിത് ഷായുടെ ശരീരത്തെ മുഖ്യമന്ത്രി പരിഹസിച്ചെന്ന ആരോപണവും അൽഫോൺസ് കണ്ണന്താനം ഉന്നയിച്ചു. അമിത് ഷായുടെ ശരീരത്തെ സംബന്ധിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവന അപകീർത്തികരമാണ്. കേരളത്തിലെ സർക്കാരിനെ അട്ടിമറിക്കുമെന്ന വെല്ലുവിളി നടപ്പാക്കാൻ അമിത് ഷായുടെ ഈ ശരീരം മതിയാകില്ലെന്നും അതൊക്കെ അങ്ങ് ഗുജറാത്തിൽ പോയി പറഞ്ഞാൽ മതിയെന്നുമാണ് പിണറായി പറഞ്ഞത്.
കേരളം പിടിക്കാനൊരുങ്ങി വന്നപ്പോഴൊക്കെ അമിത് ഷാ തിരിഞ്ഞോടിയിട്ടുണ്ട്; പക്ഷെ ഇത്തവണയോ?