ഈ മുറികൾ താമസിയാതെ ക്ലാസ് മുറികളാക്കി മാറ്റുമെന്ന് അധികൃതർ പറയുന്നു.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി ഓഫീസില്‍ നിന്ന് സർവ്വകലാശാല പരീക്ഷാ പേപ്പറുകൾ കണ്ടെത്തിയെന്ന് റിപ്പോർട്ട്. അധ്യാപകന്റെ സീലും ഇതിനകത്തു നിന്ന് കണ്ടെത്തിയെന്ന് റിപ്പോർട്ടുണ്ട്. ഡോ. സുബ്രഹ്മണ്യൻ എസ് എന്നാണ് ഈ സീലിനു മുകളിൽ എഴുതിയിട്ടുള്ളത്. കോളജിന്റെ സ്ട്രോങ് റൂമിൽ സൂക്ഷിക്കേണ്ടതാണ് ഉത്തരക്കടലാസുകൾ. ഈ മുറികൾ താമസിയാതെ ക്ലാസ് മുറികളാക്കി മാറ്റുമെന്ന് അധികൃതർ പറയുന്നു. ഏഷ്യാനെറ്റാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞദിവസം കത്തിക്കുത്ത് കേസിലെ പ്രതികളിലൊരാളായ ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും സര്‍വ്വകലാശാലാ പരീക്ഷാ പേപ്പറുകൾ കണ്ടെത്തിയിരുന്നു. കേസിലെ മറ്റൊരു പ്രതിയായ നിസാമിന് പിഎസ്‌സി പരീക്ഷയിൽ ചില സൗകര്യങ്ങൾ ചെയ്തു കിട്ടിയെന്ന ആരോപണം ഉയരുന്നതിനിടെയാണ് ഈ റിപ്പോർട്ട് വന്നത്. പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ ആദ്യ സ്ഥാനങ്ങളിലെത്തിയത് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷിക്കുമെന്ന റിപ്പോര്‍ട്ടുകൾക്ക് പിന്നാലെയാണ് യൂണിറ്റ് സെക്രട്ടറി നിസാമിനായി പരീക്ഷാ കേന്ദ്രം പോലും മാറ്റിയെന്ന് ആരോപണമുയർന്നത്. റാങ്ക് ലിസ്റ്റിൽ മുന്നിലെത്തിയ പോലീസിലേക്കുള്ള പിഎസ് സി പരീക്ഷയ്ക്ക് നിസാമിന് ലഭിച്ചത് തിരുവനന്തപുരത്തെ കേന്ദ്രമെന്നാണ് റിപ്പോർട്ട്. സാധാരണ മറ്റ് വിദ്യാർത്ഥികൾക്ക് കണ്ണൂരോ കാസർഗോഡോ സെന്റർ കിട്ടുമ്പോഴാണ് ആറ്റുകാൽ സ്വദേശിയായ നിസാമിന് തിരുവന്തപുരത്ത് തന്നെ സെന്റർ ലഭിച്ചത്.
ഇതിനിടെ നിസാം ട്രാഫിക് ഡ്യൂട്ടിക്കിടെ മർദ്ദിച്ച പൊലീസുകാരൻ ഇപ്പോഴും സസ്പെൻഷനിൽ കഴിയുകയാണെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. പൊലീസുകാരനെ തല്ലിയിട്ടും നസിമിനെതിരെ എസ്എഫ്‌ഐ നടപടിയെടുത്തിരുന്നില്ല. കഴിഞ്ഞ ഡിസംബറില്‍ ട്രാഫിക്ക് പൊലിസിന്റെ ഡ്യൂട്ടി ചെയ്യുന്നതിനിടെയാണ് ശരത്തിന് നസീമും സംഘത്തിന്റെയും മര്‍ദ്ദനമേല്‍ക്കേണ്ടിവന്നത്.