UPDATES

സിനിമ

സിനിമയിൽ പത്തു വർഷമായി ഞാൻ കാണിക്കുന്ന ആത്മാർത്ഥതയുടെയും കഠിനാധ്വാനത്തിന്റെയും റിസൾട്ട് തന്നെയാണ് ‘തമാശ’: വിനയ് ഫോർട്ട്/അഭിമുഖം

“ഇത്രയും പ്രഗത്ഭരായ ഒരുപറ്റം ആളുകൾ ഒരുമിച്ച് ചേർന്ന് എന്നെ പ്രധാനകഥാപാത്രമാക്കി ഒരു സിനിമ ഇന്ന് വരെ സംഭവിച്ചിട്ടില്ല എന്റെ കരിയറിൽ.”

അനു ചന്ദ്ര

അനു ചന്ദ്ര

നവാഗതനായ അഷ്‌റഫ് ഹംസ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് തമാശ. ഈദിനിറങ്ങുന്ന ഈ റൊമാന്റിക് കോമഡി ചിത്രത്തിൽ പ്രധാനകഥാപാത്രമായ ശ്രീനിവാസൻ ആയി എത്തുന്നത് വിനയ് ഫോർട്ട് ആണ്. ചിത്രത്തിന്റെ വിശേഷങ്ങൾ വിനയ് ഫോർട്ട് അനു ചന്ദ്രയുമായി പങ്ക് വെക്കുന്നു.

പത്ത് വര്‍ഷത്തിനുള്ളിൾ അമ്പതോളം സിനിമകൾ. അതിൽ നിന്നും തമാശ വ്യത്യസ്തമാകുന്ന വഴികൾ?

വിനയ് ഫോർട്ട്: എന്റെ നാലാംക്ലാസ് പഠനകാലം മുതൽക്ക് നാടകം കളിച്ചു തുടങ്ങിയ ആളാണ് ഞാൻ.ആ എന്റെ കലാജീവിതത്തിൽ/സിനിമയിൽ കഴിഞ്ഞ പത്തു വർഷമായി ഞാൻ കാണിക്കുന്ന ആത്മാര്ഥതയുടെയും കഠിനാധ്വാനത്തിന്റെയും റിസൾട്ട് തന്നെയാണ് തമാശ.അങ്ങനെ കാണാൻ ആണ് എനിക്കിഷ്ടം. കാരണം ഇത്രയും പ്രഗത്ഭരായ ഒരുപറ്റം ആളുകൾ ഒരുമിച്ച് ചേർന്ന് എന്നെ പ്രധാനകഥാപാത്രമാക്കി ഒരു സിനിമ ഇന്ന് വരെ സംഭവിച്ചിട്ടില്ല എന്റെ കരിയറിൽ . അത്കൊണ്ട് തന്നെ എന്റെ ജീവിതത്തിൽ തമാശക്ക് മുൻപ് തമാശക്ക് ശേഷം എന്ന നിലയിൽ എന്റെ കരിയർ നിർണ്ണയിക്കപ്പെടും എന്നുള്ള പ്രതീക്ഷ ഉണ്ട് ഈ സിനിമയിലൂടെ.

ശ്രീനിവാസന്റെ അപകർഷകതകളുടെ തമാശകൾ?

വിനയ് ഫോർട്ട്: തമാശയിൽ ഞാൻ ചെയ്യുന്ന കഥാപാത്രത്തിന്റെ പേര് ശ്രീനിവാസൻ എന്നാണ്.കുറ്റിപ്പുറം പോലൊരു സ്ഥലത്തു മലയാളം പഠിപ്പിക്കുന്ന കോളേജ് അധ്യാപകൻ.അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കടന്നു വരുന്ന സ്ത്രീകളെ പ്രമേയമാക്കി ഉള്ള ഒരു റൊമാന്റിക് കോമഡി ചിത്രമാണ് തമാശ.ഇതിൽ ശ്രീനിവാസൻ കഷണ്ടി തലമുടി ഉള്ളയാണ്.അയാൾക്ക് അതിന്റെതായ കടുത്ത അപകര്ഷതയും ഉണ്ട്. പക്ഷേ ഈ കഷണ്ടി എന്ന വിഷയം/അതിന്റെ അപകർഷത എന്നത് പറയുന്നതിന് അപ്പുറം നമ്മൾ വളരെ ശക്തമായി പറയാൻ ശ്രമിക്കുന്ന മറ്റൊരു വിഷയമുണ്ട്.അത് ബോഡി ഷേമിങ് ആണ്.ഈ ബോഡി ഷേമിങ്‌ എന്നു പറയുന്നതിന്റെ ഇര എന്നു പറയുന്നത് ഞാനും നിങ്ങളും എല്ലാമാണ്. ഒരിക്കലും നമ്മളാരും പക്കാ പെർഫക്ട് ആയിട്ടുള്ള ആളുകൾ അല്ല. നിങ്ങളും ഈ പറയുന്നതിന് തീർച്ചയായും ഏതെങ്കിലും വിധത്തിൽ ഇരയായിട്ടുണ്ടാകും.സോഷ്യൽ മീഡിയയിൽ ഇന്ന് വലിയ രീതിയിൽ ചോദ്യം ചെയ്യപ്പെടേണ്ട/ ചർച്ച ചെയ്യപ്പെടേണ്ട വിഷയം തന്നെയാണ് ഈ ബോഡി ഷേമിങ്‌ എന്നു പറയുന്നത്. ഒരു സ്മാർട്ട് ഫോണ്/ഇന്റർനെറ്റ് ഉണ്ടെങ്കിൽ നമുക്ക് ലോകത്തിന്റെ എവിടെയിരുന്നും ആരേയും കമന്റ്‌ ചെയ്യാം, മോശമായി ട്രോൾ ചെയ്യാം.അത്തരം ഒരു പ്രവണതയെ ശക്തമായി ചോദ്യം ചെയ്യുന്ന സിനിമയാണ് തമാശ.ഇയാളുടെ കഷണ്ടി/നായക സങ്കല്പം എന്നതിന് അപ്പുറത്തോട്ട് വലിയ വിഷയം തന്നെയാണ് തമാശ പറയാൻ ശ്രമിക്കുന്നത്

പ്രേമത്തിലെ വിമൽ സാറിനെപ്പോലെ ഒരു കോളേജ് അധ്യാപകനാണ് ശ്രീനിവാസനും. കഥാപാത്രങ്ങളുടെ അവതരണത്തിൽ സമാനതകൾ ഇല്ലാതിരിക്കുക എന്ന ഒരു തയാറെടുപ്പ് നടത്തേണ്ടത് അനിവാര്യമല്ലായിരുന്നോ?

വിനയ് ഫോർട്ട്: വിമൽ സർ അല്ലാത്ത പുതിയൊരു കഥാപാത്രത്തിന് രൂപം നൽകാനായി ഞാൻ എന്റെ ഭാഗത്തു നിന്നും പരമാവധി ശ്രമിച്ചിട്ടുണ്ട്. കാരണം ഈ കഥാപാത്രങ്ങൾ തമ്മിൽ ചില സാദൃശ്യങ്ങൾ ഉണ്ട്. ഇവർ രണ്ടുപേരും കോളേജ് അധ്യാപകരാണ്. ഇവർക്ക് രണ്ട് പേർക്കും കൂടെ പഠിപ്പിക്കുന്ന ഒരു ടീച്ചറോട് പ്രണയമുണ്ട്. അതേസമയം തന്നെ മുടി ഇല്ല എന്ന കോംപ്ലക്‌സ് രണ്ടു പേർക്കും ഉണ്ട്. ഈ സാദൃശ്യങ്ങൾ നിർത്തിക്കൊണ്ട് തന്നെ ഒരു നടനെന്ന നിലയ്ക്ക് ഞാൻ പൂർണമായി ശ്രമിച്ചിട്ടുണ്ട്,നിങ്ങൾക്ക് അറിയാത്ത പുതിയൊരു കഥാപാത്രത്തെ സൃഷ്ടിക്കാൻ.8 മാസത്തോളം മറ്റൊരു വർക്കും ചെയ്യാതെ ഞാൻ ഈയൊരു സിനിമക്ക് വേണ്ടി മാത്രം മാറ്റി വെച്ചു. എല്ലാത്തിനുമപ്പുറം ഒരു നടനെ സംബന്ധിച്ചിടത്തോളം അയാളുടെ ഏറ്റവും വലിയ ഭാഗ്യം എന്ന് പറയുന്നത് അയാളെ ഗൈഡ് ചെയ്യുന്ന നല്ലൊരു സംവിധായകനും അയാൾക്ക് കിട്ടുന്ന നല്ലൊരു ടീമും ആണ്.ഞാൻ എനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളുടെ ശരീരഭാഷ കൃത്യമായി ശ്രദ്ധിക്കുന്ന ആളാണ്. ആ കഥാപാത്രം ഇരിക്കുന്ന രീതി നടക്കുന്ന രീതി സംസാരിക്കുന്ന രീതി ഓരോ സീനിലും പുള്ളി behave ചെയുന്ന രീതി അങ്ങനെ ഒരു ഡീറ്റൈൽഡ് ആയിട്ടുള്ള വർക്ക് ഞാൻ ചെയ്തിട്ടുണ്ട്. ജനങ്ങളുടെതാണ് സിനിമ. ഇനി കഥാപാത്രത്തെ നോക്കിക്കാണേണ്ടത് അവരാണ്.

ആത്യന്തികമായി ഒരു നടന് ആവശ്യം ചുറ്റുപാടുകൾക്ക് നേരെയുള്ള ഡീറ്റൈൽഡ് ഒബ്സർവേഷൻ ആണ്. താങ്കളുടെ കഥാപാത്രങ്ങളിൽ എല്ലാം ഇത്തരത്തിൽ ഒരു ഡീറ്റെയിൽഡ് ഒബ്സർവേഷൻ പ്രകടമാണല്ലോ?

വിനയ് ഫോർട്ട്: നമ്മൾ അഭിനയിച്ചിരിക്കുന്ന ഒട്ടുമിക്ക കഥാപാത്രങ്ങളും നമ്മളിൽ തന്നെ ഉണ്ടാകും എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അതുകൊണ്ടുതന്നെ മറ്റൊരാളെ നോക്കി പഠിക്കുന്നതിന് അപ്പുറത്തോട്ട് നമ്മളിലുള്ള കഥാപാത്രത്തെ തിരഞ്ഞു കണ്ടു പിടിക്കുക എന്നുള്ള രീതിയാണ് എനിക്ക് എളുപ്പം.ഞാൻ explore ചെയ്യാത്ത പല ഇമോഷൻസും എന്നിലുണ്ട്. എൻറെ ശരീരത്തിലും മനസ്സിലും ഹൃദയത്തിലും എല്ലാം ഉണ്ട് അത്. അതുകൊണ്ടുതന്നെ മറ്റുള്ളവരെ നിരീക്ഷിക്കുന്നതിന് പുറത്തോട്ടു ഞാൻ എന്നിലേക്ക് തന്നെ നോക്കി കാണുക എന്ന രീതിയാണ് സ്വീകരിക്കാറുള്ളത്.സ്‌ക്രിപ്റ്റ് ഒക്കെ വായിക്കുമ്പോൾ ഞാൻ ആലോചിച്ചു നോക്കും,ഇത്തരം സാഹചര്യങ്ങൾ ഒക്കെ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടോ ,എന്റെ പരിചയത്തിൽ ഉള്ള ആർക്കെങ്കിലും ഉണ്ടായിട്ടുണ്ടോ ഇനി അതല്ല,എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് എങ്കിൽ എങ്ങനെ ആയിരിക്കുമായിരുന്നു ഞാൻ അതിനെ അഭിമുഖീകരിക്കുക എന്നു തുടങ്ങിയ ചിന്തയിൽ നിന്നാണ് നമ്മൾ കഥാപാത്രമായി മാറുന്നത്.

നാടക പശ്ചാത്തലം ഇതിനെല്ലാം എത്രമാത്രം സഹായകരമായി?

വിനയ് ഫോർട്ട്: ജീവിതത്തിൽ ഞാൻ എന്തെങ്കിലും ആയി തീർന്നാൽ അതിനുള്ള പൂർണ്ണമായ ക്രെഡിറ്റും നാടകത്തിന് ഉള്ളതാണ്. ഞാൻ ഒരു നാടക നടൻ ആയിരുന്നില്ല/നാലാം ക്ലാസ്സിൽ എനിക്ക് നാടകം കളിക്കാൻ ഉള്ള അവസരം കിട്ടിയിരുന്നില്ല എങ്കിൽ ഞാൻ ഇന്ന് നിങ്ങൾ കാണുന്ന ഒരു വ്യക്തിയോ അല്ലെങ്കിൽ നടനോ ആയി മാറുമായിരുന്നില്ല ഒരിക്കലും.അന്ന് ചെറുപ്പത്തിൽ ഞാൻ സ്റ്റേജുകളിൽ നാടകം കളിക്കുന്നു,അഭിനയിക്കുന്നു,ആളുകൾ കൈയടിക്കുന്നു,അതിന്റെ ഭാഗമായി യാത്ര ചെയ്യാൻ പറ്റുന്നു, പുതിയ ആളുകളെ കാണാൻ സാധിക്കുന്നു ഇതിൽ ഒക്കെ ആണ് കൂടുതൽ സന്തോഷിക്കുന്നത് എന്ന തിരിച്ചറിവ് അന്നേ എനിക്ക് ഉണ്ടായിരുന്നു. എനിക്ക് ഏറ്റവും കൂടുതൽ സന്തോഷം കിട്ടുന്ന കാര്യം അഭിനയമാണ്.

നാടകം വിട്ട് പിന്നീട് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പഠനം.അഭിനേതാവെന്ന നിലയിൽ കൂടുതൽ തിരിച്ചറിഞ്ഞ സമയങ്ങൾ ആകുമല്ലോ?

വിനയ് ഫോർട്ട്: വെറുതെ ഞാൻ ഞാൻ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശ്രമിച്ചു എങ്കിൽ എനിക്ക് അവിടെ ഒരിക്കലും അഡ്മിഷൻ കിട്ടുമായിരുന്നില്ല.സ്മിത പട്ടീൽ,ശബാന ആസ്മി, ഓംപുരി ഒക്കെയും പഠിച്ച ഒരു ഫിലിം സ്‌കൂൾ ആണത്.അവിടെ എന്നെ പോലത്തെ വെറും സാധാരണക്കാരൻ ആയ/ഭയങ്കര പൊട്ടൻഷ്യൽ ഒന്നും ഇല്ലാത്ത ഒരാൾക്ക് അഡ്മിഷൻ കിട്ടാൻ കാരണം എന്തെങ്കിലും ഉണ്ടെങ്കിൽ തീർച്ചയായും അത്‌ നാടകം ആയിരുന്നു.ഞാൻ ഒരു 5 വർഷം വളരെ സീരിയസ് ആയി തീയേറ്റർ ചെയ്തത് കൊണ്ട് മാത്രമാണ് എനിക്ക് ഫിലിം സ്‌കൂളിൽ അഡ്മിഷൻ കിട്ടിയത്.പൂനാ ഫിലിം സ്കൂളിലെ പഠനത്തിൽ നിന്ന് നമുക്കു ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റി, ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ പറ്റി, ഒരുപാട് വലിയ ആളുകളുമായി ഇടപഴകാൻ പറ്റി, ഒരുപാട് കഴിവുകളുള്ള സുഹൃത്തുക്കൾക്കൊപ്പം ഒരു ക്ലാസ്സിൽ ഇരുന്നു പഠിക്കാൻ ഉള്ള ഭാഗ്യം ഉണ്ടായി.അത്കൊണ്ടെല്ലാം തന്നെ നമ്മളെ മറ്റൊരു തരത്തിൽ ശക്തനാക്കിയത് ആ സ്കൂൾ ആയിരുന്നു.

പഠനകാലത്ത് പഠിച്ച സ്‌കൂളുകളിൽ നിന്ന് അഭിനയത്തിന് ലഭിച്ച പിന്തുണ?

വിനയ് ഫോർട്ട്: എന്റെ സ്‌കൂൾ ലൈഫിൽ ഒരു ക്ലാസിൽ 60,70 പിള്ളേർ ഒക്കെ ആണ് ഉണ്ടാകുക. അത്കൊണ്ട് അതിൽ പല കുട്ടികളുടെയും പേര്/എന്റെ പേര് ഒക്കെ ഈ ടീച്ചേഴ്സിന് അറിയുക പോലും ഉണ്ടായിരുന്നില്ല. ഈ അടുത്ത കാലത്ത് ഞാൻ വനിതയിലും മറ്റുമായി ഉള്ള അഭിമുഖങ്ങളിൽ എഴുതിയതിനു ശേഷം ആണ് അധ്യാപകർക്കു പോലും മനസ്സിലാകുന്നത് ഞാൻ ആ സ്കൂളിൽ പഠിച്ച ആളാണ് എന്ന്.60,70 കുട്ടികൾ ഉള്ള കളാസ്സിൽ ഒരു individual attention കിട്ടാനുള്ള പ്രവൃത്തികളൊന്നും ചെയ്യാനുള്ള കഴിവ് എനിക്കില്ലായിരുന്നു. ഞാൻ പഠനത്തിൽ ആവറേജ് ആയിരുന്നു.സ്പോർട്സിൽ മിടുക്കൻ ഒന്നും അല്ലായിരുന്നു. അങ്ങനെ ആരും ശ്രദ്ധിക്കാനുള്ള ഒന്നും ഞാൻ ചെയ്തിട്ടില്ല.പിന്നെ വീട്ടിൽ നിന്നും,നാടകത്തിൽ അഭിനയിക്കുമ്പോൾ കൂടെ ഉള്ള സുഹൃത്തുക്കളിൽ നിന്നും കിട്ടുന്ന പിന്തുണ ഒക്കെ ആണ് ഉണ്ടായിട്ടുള്ളത്.

തമാശയിലെ നവാഗതസംവിധായകനൊപ്പമുള്ള താങ്കളുടെ സഹകരണത്തെക്കുറിച്ച്?

വിനയ് ഫോർട്ട്: തമാശയിലെ ഏറ്റവും വലിയ ആകർഷണം അതിനെ പിന്തുണയ്ക്കുന്ന ഒരു വലിയ ഗ്രൂപ്പാണ്.സമീർ താഹിർ, ഷൈജു ഖാലിദ്, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പൻ വിനോദ് എന്നിങ്ങനെ ഒരു താരനിര തന്നെ നിർമാതാക്കളായും തമാശയോടൊപ്പമുണ്ട്.എന്റെ കഥാപാത്രം ആളുകൾ സ്വീകരിച്ചാലും അതിൻറെ മുഴുവൻ ക്രെഡിറ്റും എനിക്കുള്ളതല്ല.അതിനെ പിന്തുണച്ച ഒരു ഗ്രൂപ്പിന് ഉള്ളതാണ്.എന്നെ സംബന്ധിച്ചിടത്തോളം ഒരു പുതിയ സംവിധായകൻ എന്നതിൽ അഷ്‌റഫ് വളരെ ക്രിയേറ്റീവ് കൂടിയാണ്. മനുഷ്യരുടെ ഹ്യൂമൻ ഇമോഷൻസിന് മൂല്യം കൽപ്പിക്കുന്ന,നന്മയുള്ള ഒരു വ്യക്തി കൂടിയാണ്. എല്ലാത്തിനും അപ്പുറത്ത് ഞങ്ങളെ ഹോൾഡ് ചെയ്യാൻ ശക്തമായ ഒരു ഗ്രൂപ്പ് ഉണ്ടായിരുന്നു എന്നതാണ് ഏറെ സന്തോഷം.

അനു ചന്ദ്ര

അനു ചന്ദ്ര

എഴുത്തുകാരി, ചലച്ചിത്ര സഹസംവിധായിക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍