UPDATES

ട്രെന്‍ഡിങ്ങ്

സര്‍ക്കാരിന്റെ ‘ഉജ്ജ്വലബാല്യം’ പുരസ്‌കാരം നേടിയ ഈ കുഞ്ഞുബാലന്‍ വീല്‍ചെയര്‍ സമരയാത്രയിലാണ്; 43 ദിവസം കൊണ്ട് 430 കിലോമീറ്റര്‍ സഞ്ചരിച്ച് തിരുവനന്തപുരത്തേക്ക്

“എനിക്ക് പഠിക്കണം. അതിന് സര്‍ക്കാര്‍ ഒരു വഴിയുണ്ടാക്കി തരണം. വേറൊന്നിനുമല്ല എന്റെ സമരം.”

‘എനിക്ക് പഠിക്കണം. അതിന് സര്‍ക്കാര്‍ ഒരു വഴിയുണ്ടാക്കി തരണം. വേറൊന്നിനുമല്ല എന്റെ സമരം.അതിനെനിക്കൊരു അവസരം തരൂ’ ഇത് പറയുമ്പോള്‍ ശബ്ദത്തില്‍ വ്യക്തതയില്ലെങ്കിലും എപ്പോഴത്തേയും പോലെ ആസിമിന്റെ തീരുമാനത്തിന് കനമുണ്ടായിരുന്നു. ഈ കുഞ്ഞുപോരാളിയുടെ സമരങ്ങള്‍ അവസാനിക്കുന്നില്ല. പഠിക്കാന്‍ വേണ്ടിയാണ് ആസിം സമരം ചെയ്യുന്നത്. വീല്‍ചെയര്‍ സമരവുമായി ആസിമും സംഘവും തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു. ഭിന്നശേഷിക്കാരനായ ആസിമിന് തുടര്‍ന്ന് പഠിക്കാന്‍ അവസരമൊരുക്കാന്‍ ആസിമിനൊപ്പം ഒരു നാട് തന്നെ സഹനസമരത്തിനിറങ്ങിയിരിക്കുകയാണ്. വെളിമണ്ണ യു പി സ്‌കൂളില്‍ നിന്നുള്ള ആസിമിന്റെ വീല്‍ചെയര്‍ സമരയാത്ര ഇന്നലെ തുടങ്ങി. 43 ദിവസം കൊണ്ട് 430 കിലോമീറ്റര്‍ സഞ്ചരിച്ച് തിരുവനന്തപുരത്തെത്താമെന്നാണ് കുഞ്ഞ് ആസിമിന്റെ കണക്കുകൂട്ടല്‍. സര്‍ക്കാരിന്റെ ‘ഉജ്ജ്വലബാല്യം’ പുരസ്‌കാരം നേടിയ ആസിം ഇപ്പോഴും പഠിക്കാനുള്ള ആഗ്രഹവുമായി തന്റെ വീല്‍ചെയറിലിരുന്ന് തെരുവിലിറങ്ങി സമരം ചെയ്യുകയാണ്.

ജീവിതത്തോടുള്ള സമരം ജനിച്ചയന്ന് മുതല്‍ തുടങ്ങിയതാണ് ആസിം. അതിനൊപ്പമാണ് പഠിക്കാനുള്ള അവസരത്തിനായി അവന്‍ നാലാം ക്ലാസ് മുതല്‍ തുടങ്ങിയ പൊതുവിടത്തിലെ സമരം. കോഴിക്കോട് ഓമശേരി പഞ്ചായത്തിലെ വെളിമണ്ണ ഗവ.മാപ്പിള യുപി സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്നു ആസിം. ജന്മനാ രണ്ട് കൈകളുമില്ലാത്ത ആസിം കാലുകൊണ്ടാണ് എഴുതുന്നതും ഭക്ഷണം കഴിക്കുന്നതുമെല്ലാം. പക്ഷെ കാലുകളുടെ ഏറ്റക്കുറച്ചില്‍ അവന്റെ നടത്തത്തിനെയുള്‍പ്പെടെ ബാധിക്കുന്നു. കുറുനാക്കിനും, താടിയെല്ലിനും, ചെവിക്കുമുള്‍പ്പെടെ നിരവധി പോരായ്മകള്‍. പ്രാഥമികാവശ്യം നിറവേറ്റാനും ഭക്ഷണം കഴിക്കാനുമുള്‍പ്പെടെ മറ്റൊരാളുടെ സഹായം കൂടയേ തീരൂ. സ്‌കൂളില്‍ നിന്ന് ഇരുന്നൂറ് മീറ്റര്‍ മാത്രം അകലെയുള്ള വീട്ടില്‍ നിന്ന് ഉപ്പ മുഹമ്മദ് ഷഹീദ് എടുത്താണ് ആസിമിനെ സ്‌കൂളില്‍ എത്തിച്ചിരുന്നതും തിരികെ കൊണ്ടുപോയിരുന്നതും. ഭക്ഷണം നല്‍കുന്നതിനായി ഇടവേളകളില്‍ ഉമ്മയോ ഉപ്പയോ മുടങ്ങാതെ സ്‌കൂളില്‍ എത്തുകയും ചെയ്യുമായിരുന്നു. ആസിം ഒന്നാം ക്ലാസ്സില്‍ ചേരുമ്പോള്‍ വെളിമണ്ണ സ്‌കൂള്‍ എല്‍പി സ്‌കൂള്‍ ആയിരുന്നു. നാലാം ക്ലാസ് കഴിഞ്ഞ് മറ്റ് സ്‌കൂളുകളിലേക്ക് പോവാന്‍ വഴിയില്ലാതെ വിഷമിച്ചിരുന്ന ആസിമിന്റെ സങ്കടം കണ്ടാണ് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി സ്‌കൂളിനെ യുപി സ്‌കൂള്‍ ആയി ഉയര്‍ത്തുന്നത്. അങ്ങനെ ആസിം അവിടെ പഠനം തുടര്‍ന്നു. എഴാം ക്ലാസ് കഴിഞ്ഞപ്പോഴും ഇതേ പ്രതിസന്ധി ആസിമിനും കുടുംബത്തിനും മുന്നില്‍ വന്നു. കിലോമീറ്ററുകള്‍ ദൂരെയാണ് ഹൈസ്‌കൂളുള്ളത്. രാവിലെയും വൈകിട്ടും ഓട്ടോറിക്ഷയോ മറ്റ് വാഹനമോ ആസിമിനായി ഏര്‍പ്പാട് ചെയ്യാനുള്ള സാമ്പത്തിക സ്ഥിതി മദ്രസാ അധ്യാപകനായ ഷഹീദിനില്ല. സ്‌കൂളില്‍ എത്തിക്കുന്നതിന് പുറമെ ആസിമിന് ഭക്ഷണം നല്‍കാന്‍ വീട്ടില്‍ നിന്നും സ്‌കൂളിലേക്ക് ആളെത്തേണ്ടി വരുമെന്നതും ബുദ്ധിമുട്ടായിരുന്നു.

തന്റെ പഠനം നിലച്ചുപോവുമെന്ന് കണ്ടപ്പോള്‍ ‘എനിക്ക് പഠിക്കണം. അതിന് ഈ സ്‌കൂള്‍ ഹൈസ്‌കൂളായി ഉയര്‍ത്തണം’ എന്ന ആവശ്യവുമായി ആസിം തന്നെ കളക്ട്രേറ്റ് പടിക്കല്‍ ധര്‍ണയിരുന്നു. ആസിമിന്റെ ആവശ്യം നാട്ടുകാരുടെ മുഴുവന്‍ ആവശ്യമായി. അവന് വേണ്ടി ഒരു നാട് മുഴുവന്‍ ധര്‍ണയിരുന്നു. പരാതികളും അപേക്ഷകളുമയച്ചു. ഹൈസ്‌കൂള്‍ ആയി ഉയര്‍ത്തിയാല്‍ പുരയിടം സൗജന്യമായി വിട്ടുനല്‍കാന്‍ പരിസരവാസികള്‍ തയ്യാറായി. കെട്ടിടം നിര്‍മ്മിക്കുന്നത് വരെ ക്ലാസ് നടത്താനുള്ള സൗകര്യം നല്‍കാമെന്ന് മദ്രസ അധികൃതരും പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിന് ഒറ്റക്കും കൂട്ടായുമുള്ള നിവേദനങ്ങള്‍ കൈമാറി. ഓമശേരി പഞ്ചായത്ത് പ്രമേയം പാസ്സാക്കി. എന്നാല്‍ സര്‍ക്കാര്‍ നിലവില്‍ പുതിയ സ്‌കൂളുകള്‍ അനുവദിക്കുന്നില്ലെന്ന കാരണം പറഞ്ഞ് ഇവരുടെയെല്ലാം ആവശ്യം വിദ്യാഭ്യാസ വകുപ്പ് തള്ളി. ഹൈസ്‌കൂള്‍ ആയി ഉയര്‍ത്തിയാല്‍ അധ്യാപക നിയമനമുള്‍പ്പെടെ നടത്തേണ്ടി വരുന്നതിനാല്‍ മന്ത്രിസഭ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതായി വരും എന്ന വാദവും വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുവച്ചു. ഇതോടെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അനുകൂലമായ ഉത്തരവ് പുറപ്പെടുവിച്ചിട്ട് പോലും പ്രതീക്ഷ നശിച്ച് നിരാശനായി കഴിയുകയായിരുന്നു ആസിമും അവന്റെ നല്ലതിനായി ആഗ്രഹിക്കുന്നവരും.

ഏഴാം ക്ലാസ് വിദ്യാര്‍ഥിയായിരിക്കെ സര്‍ക്കാരിന്റെ ‘ഉജ്ജ്വലബാല്യം’ പുരസ്‌കാരം നേടിയ ആസിം പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥിയാണ്. എന്നാല്‍ ഇത്തരത്തില്‍ കഴിവ് തെളിയിച്ചിട്ട് പോലും പ്രാഥമിക വിദ്യാഭ്യാസം നിര്‍ബന്ധിതമാക്കിയ നാട്ടില്‍ ആസിമിനായി ഹൈസ്‌കൂള്‍ അനുവദിക്കപ്പെട്ടില്ല. എന്നാല്‍ ഇതിനിടെ പ്രതീക്ഷ നല്‍കിക്കൊണ്ടാണ് കഴിഞ്ഞ അധ്യയനവര്‍ഷമാദ്യം ഹൈക്കോടതി വിധി വന്നത്. അവന്‍ പഠിച്ചുകൊണ്ടിരുന്ന യുപി സ്‌കൂള്‍ ഹൈസ്‌കൂളാക്കി ഉയര്‍ത്തണമെന്ന് ഹൈക്കോടതി വിധിച്ചു. സ്‌കൂള്‍ അപ്ഗ്രഡേഷനുമായി ബന്ധപ്പെട്ട 133ല്‍ 132 എണ്ണവും കോടതി തള്ളിയപ്പോള്‍ ആസിമിന് വേണ്ടി അനുകൂല വിധിയുമുണ്ടായി. ഇത് ചെറുതല്ലാത്ത സന്തോഷമാണ് ആസിമിനും കുടുംബത്തിനും സമ്മാനിച്ചത്. ഈ അധ്യയന വര്‍ഷത്തില്‍ തന്നെ എട്ടാംക്ലാസ് ആരംഭിക്കണമെന്നാണ് ഹൈക്കോടതി വിധിയില്‍ ഉത്തരവിട്ടത്. എന്നാല്‍ അതിനുള്ള ഫണ്ടില്ല എന്ന കാരണം കാണിച്ച് സര്‍ക്കാര്‍ സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്തില്ല. അതോടെ ഈ അധ്യയന വര്‍ഷത്തില്‍ അവന് പഠനം നിഷേധിക്കപ്പെട്ടു. അടുത്ത അധ്യയന വര്‍ഷമെങ്കിലും തനിക്ക് പഠനത്തിനുള്ള അവസരം ലഭിക്കാനായാണ് അവന്‍ ഇപ്പോള്‍ പോരാടുന്നത്.

സാമൂഹ്യപ്രവര്‍ത്തകനായ ഹാരിസ് രാജ് ആസിമിനെ വീല്‍ചെയറില്‍ തള്ളിക്കൊണ്ട് പോവും. കാല്‍നടയാത്രയായി സഞ്ചരിച്ച് തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കലെത്തും. ദിവസവും രാവിലെ ഏഴ് മണി മുതല്‍ ഒമ്പത് മണിവരെയും വൈകിട്ട് നാല് മുതല്‍ ആറ് മണിവരെയും യാത്ര തുടരും. നാല് മണിക്കൂര്‍ കൊണ്ട് പത്ത് മണിക്കൂര്‍ പിന്നിടാമെന്നാണ് വെളിമണ്ണ പൗരസമിതിയുടെ പ്രതീക്ഷ.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍