UPDATES

പത്രറിപ്പോര്‍ട്ടുകള്‍ തള്ളി ചിത്ര; ആദ്യം കിട്ടിയത് റെയില്‍വേ ജോലി; പക്ഷേ കേരള സര്‍ക്കാരിന് വേഗതക്കുറവുണ്ടായോ?

കഴിഞ്ഞ വർഷം നടന്ന ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയതിനു പിറകെ ചിത്രക്ക് ജോലി നൽകുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു

പി.യു ചിത്രയെ കായിക കേരളം അത്ര പെട്ടെന്നൊന്നും മറക്കാന്‍ സാധ്യതയില്ല. കായിക മേലാളന്മാരുടെ നിക്ഷിപ്ത താത്പര്യങ്ങള്‍ക്ക് ഇരയായി ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ലണ്ടനില്‍ നടന്ന ലോക അത്‌ലറ്റിക് മീറ്റില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയ ചിത്ര അതിനു ശേഷം പങ്കെടുത്ത ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസില്‍ സ്വര്‍ണം നേടിക്കൊണ്ടാണ് തിരിച്ചടിച്ചത്. 2018-ൽ ഏഷ്യൻ ഗെയിംസിൽ വെങ്കലം, 2017-ൽ ഭുവനേശ്വറിൽ നടന്ന ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 1500 മീറ്ററിൽ സ്വർണമെഡൽ, 2016-ൽ റാഞ്ചിയിൽ നടന്ന ദേശീയ ഗെയിംസിൽ മൂന്നു കി.മീ. ക്രോസ്സ് കൺട്രി ഇനത്തിൽ സ്വർണമെഡൽ. തിളക്കമാർന്ന വിജയങ്ങൾ ഇനിയുമേറെയുണ്ടായിട്ടും സ്‌കൂൾ മീറ്റുകളിൽ നിന്ന് തുടങ്ങി രാജ്യാന്തര മീറ്റുകളിലേക്ക് കുതിച്ചുയർന്ന കേരളത്തിന്റെ സ്വന്തം ചിത്രയെ കേരളസർക്കാർ മറന്നു എന്ന വിധത്തില്‍ ചില റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ജോലി വാഗ്ദാനം നല്‍കിയെങ്കിലും ഇത് പാലിക്കതിരുന്നതിനെ തുടര്‍ന്ന് റെയിൽവെ ചിത്രയ്ക്ക് ജോലി നൽകി എന്നതായിരുന്നു വാര്‍ത്ത. ദക്ഷിണ റയിൽവേ പാലക്കാട് ഡിവിഷണൽ ഓഫീസിൽ സീനിയർ ക്ലർക്കായാണ് ചിത്രയെ റയിൽവെ നിയമിച്ചത്. 2018 ഫെബ്രുവരിയിൽ ട്രയൽ പൂർത്തിയാക്കിയ ചിത്രയ്ക്ക് സെപ്റ്റംബർ 24-ന് നിയമനോത്തരവ് കൈമാറി. ഡി.ആർ.എം പ്രതാപ് സിങ് ഷമിയാണ് ചിത്രയ്ക്ക് നിയമനോത്തരവ് കൈമാറിയത്. അച്ഛൻ ഉണ്ണികൃഷ്ണനും പരിശീലകൻ സിജിനും ഒപ്പമുണ്ടായിരുന്നു.

കഴിഞ്ഞ വർഷം നടന്ന ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയതിനു പിറകെ ചിത്രക്ക് ജോലി നൽകുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിനുള്ള ടീമിൽ നിന്നും ചിത്രയെ പുറത്താക്കിയത് വിവാദമായപ്പോഴും ഇതേ പ്രഖ്യാപനമുണ്ടായി. എന്നാൽ ആ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ലെന്നായിരുന്നു വാര്‍ത്തകള്‍.

എന്നാല്‍, കേരള സർക്കാർ തന്നെ തഴഞ്ഞെന്നു പറയുന്നത് ശരിയല്ലെന്നാണ് ചിത്ര പറയുന്നത്.
“കഴിഞ്ഞ ഏഷ്യൻ ഗെയിംസ് കഴിഞ്ഞു വന്നതിനു ശേഷം ജോലി ഉറപ്പാക്കിയതായിരുന്നു. അന്നത്തെ കായികമന്ത്രി എ.സി മൊയ്തീനാണ് ഉറപ്പു തന്നത്. പിന്നീട് കായികമന്ത്രി മാറിയതോടെ ജോലിയും നീണ്ടുപോയി. നാലു മാസം മുൻപ് ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റിലേക്ക് ഇന്റർവ്യൂവിനു വിളിച്ചിരുന്നു. അന്ന് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി ഭൂട്ടാനിലെ ഇന്ത്യൻ ഫെഡറേഷന്റെ ക്യാമ്പിൽ ആയിരുന്നതിനാൽ ഇന്റർവ്യൂവിന് പോകാൻ കഴിഞ്ഞില്ല. എം.ബി രാജേഷ് എം.പി ഇടപെട്ടിട്ടും ഫെഡറേഷന്റെ കോച്ചുകൾ വിട്ടില്ല”, ചിത്ര പറയുന്നു.

ചിത്രയുടെ കോച്ചിനും ഇതേ കാര്യം തന്നെയാണ് പറയാനുണ്ടായിരുന്നത്. കോച്ച്‌ സിജിൻ പറയുന്നത്: “രണ്ടുവർഷം മുൻപ് തന്നെ ജോലി ആവശ്യപ്പെട്ടിരുന്നു. അന്ന് സ്പോർട്സിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കായികമന്ത്രിയായിരുന്ന എ.സി മൊയ്‌തീൻ പറഞ്ഞത്. സമയമാകുമ്പോൾ ജോലി തരുമെന്നും പറഞ്ഞിരുന്നു. നാല് മാസം മുൻപ് ഇൻകംടാക്സ് ഡിപ്പാർട്മെന്റിലെ ഇന്റർവ്യൂവിന് വിളിച്ചിരുന്നു. എന്നാൽ അതിന് പോകാൻ കഴിയാതെ വന്നപ്പോൾ എം.ബി രാജേഷ് എം.പി കേരള സർക്കാരിന്റെ ജോലി വാങ്ങിത്തരുമെന്നു ഉറപ്പു നൽകിയിരുന്നു. കായികമന്ത്രിയെ വിളിച്ച് ഇക്കാര്യം പറയുകയും ചെയ്തു. എന്നാൽ ചിത്രയെ സംബന്ധിച്ച് ആദ്യം ഓഫർ വന്നത് റയിൽവേയിൽ നിന്നായതുകൊണ്ട് അത് സ്വീകരിച്ചു”.

Also Read: കായിക മേലാളന്‍മാരോട്, തൊടുന്യായങ്ങള്‍ നിരത്താതെ നീതി നടപ്പാക്കൂ; ചിത്രയ്ക്കൊപ്പം

എന്നാൽ കേരളത്തിന്റെ അഭിമാനതാരമായ ഒരു അത്‍ലറ്റിന് ജോലി നൽകാൻ ഇത്ര താമസിച്ചതെന്താണെന്നാണ് പൊതുപ്രവർത്തകർ ചോദിക്കുന്നത്: “കേരളത്തിൽ ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്ന ശേഷം പല ആളുകൾക്കും ജോലി കൊടുക്കുന്നതിന് കാണിച്ച താത്പ്പര്യം ചിത്രയുടെ കാര്യത്തിൽ ഉണ്ടായിട്ടില്ല. വികാരങ്ങൾക്കും വിശ്വാസങ്ങൾക്കും ഒപ്പം നിൽക്കുന്ന ഒരു നിലപാടാണ് സർക്കാർ ഇപ്പോഴും സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ഇവിടെ പൊതുജനങ്ങൾക്കിടയിൽ സ്വീകാര്യത ലഭിക്കുന്ന വൈകാരികമായ കാര്യങ്ങളിൽ സർക്കാർ അടിയന്തിരമായി തീരുമാനമെടുക്കുമ്പോൾ രാജ്യത്തിന്റെ യശസ്സുയർത്തിപ്പിടിക്കുന്ന ഇത്തരത്തിലുള്ള കായികതാരങ്ങൾക്ക് അർഹമായ പരിഗണന പോലും കൊടുക്കുന്നില്ല. യഥാർഥത്തിൽ സംസ്ഥാന സർക്കാരാണ് ചിത്രയെ പരിഗണിക്കേണ്ടിയിരുന്നത്. ചിത്രയുടെ കാര്യത്തിൽ മാത്രമല്ല, പൊതുവെ കേരളത്തിൽ സ്പോർട്സ് താരങ്ങളോട് സർക്കാർ അവഗണയാണ് കാണിക്കുന്നത്”, സാമൂഹ്യപ്രവർത്തകനായ ബോബൻ മാട്ടുമന്ത പറയുന്നു.

പ്രിയപ്പെട്ട പി.യു ചിത്ര, നീ കാതറിന്‍ സ്വിട്‌സറിനെക്കുറിച്ച് കേട്ടിട്ടുണ്ടോ?

സ്‌കൂൾ തലം മുതൽ തുടങ്ങി നിരവധി സ്വർണ്ണമെഡലുകൾ വാരിക്കൂട്ടിയ മികച്ച കായികതാരമാണ് പി.യു ചിത്ര. ഇന്ത്യയുടെ തന്നെ അഭിമാനമായി മാറിയതോടൊപ്പം ‘ഏഷ്യയുടെ ദൂരങ്ങളുടെ രാജകുമാരി’ എന്ന വിശേഷണം കൂടി നേടിയെടുത്ത താരം. മധ്യ, ദീർഘദൂര ഓട്ടക്കാരിയായ ഈ താരം പാലക്കാട് മുണ്ടൂരിലെ സാധാരണ കർഷക കുടുംബത്തിലെ അംഗമാണ്.

ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഓപ്പൺ അത്‌ലറ്റിക്‌സിൽ റെയിൽവേയ്ക്ക് വേണ്ടി പങ്കെടുത്ത ചിത്ര ഇന്ന് പാലക്കാട് തിരിച്ചെത്തും. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഒരാഴ്ചക്കുള്ളിൽ ജോലിയിൽ പ്രവേശിക്കുമെന്ന് കോച്ച് സിജിൻ പറഞ്ഞു.

ഗിരീഷ്‌ ഇപ്പോള്‍ എവിടെയാണ്? ഉസൈന്‍ ബോള്‍ട്ടുമാരെ നമ്മള്‍ ‘കൊല്ലുന്നത്’ ഇങ്ങനെയാണ്

ട്രാക്കല്ല ജീവിതം; ഈ ഒളിമ്പ്യന് അന്തിയുറങ്ങാന്‍ ഒരു വീടും സ്വന്തമെന്ന് പറയാന്‍ സ്ഥലവും വേണം

പ്രിയപ്പെട്ട പി.യു ചിത്ര, നീ കാതറിന്‍ സ്വിട്‌സറിനെക്കുറിച്ച് കേട്ടിട്ടുണ്ടോ?

കായിക മേലാളന്‍മാരോട്, തൊടുന്യായങ്ങള്‍ നിരത്താതെ നീതി നടപ്പാക്കൂ; ചിത്രയ്ക്കൊപ്പം

കുറിച്യ കോളനിയില്‍ നിന്നും ലോകോത്തര കായികതാരമായി വളര്‍ന്ന പ്രിയ സി.സിയെ എത്രപേര്‍ക്കറിയാം?

സന്ധ്യ വിനോദ്

സന്ധ്യ വിനോദ്

മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍