UPDATES

ട്രെന്‍ഡിങ്ങ്

സഹതടവുകാര്‍ മര്‍ദ്ദിക്കും, മറ്റേതെങ്കിലും ജയിലിലേക്ക് മാറ്റണം; അപേക്ഷയുമായി അരുണ്‍ ആനന്ദ്

ഇളയകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പൊലീസ് കസ്റ്റഡിയില്‍ വാങ്ങുമെന്ന് അറിയുന്നു

സഹതടവുകാര്‍ മര്‍ദ്ദിച്ചേക്കുമെന്ന ഭയമുണ്ടെന്ന് അരുണ്‍ ആനന്ദ്, അതിനാല്‍ തന്നെ മറ്റേതെങ്കിലും ജയിലിലേക്ക് മാറ്റണമെന്നും തൊടുപുഴയില്‍ ഏഴു വയസുകാരനെ മര്‍ദ്ദിച്ചു കൊന്ന പ്രതിയുടെ അപേക്ഷ. സഹ തടവുകാരില്‍ നിന്നും ആക്രമണഭീഷണിയുണ്ടെന്നാണ് ജയില്‍ അധികൃതരോട് അരുണ്‍ പരാതിപ്പെട്ടിരിക്കുന്നത്. ഇപ്പോള്‍ മുട്ടം ജില്ല ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ് അരുണ്‍.

അരുണ്‍ ആനന്ദിനെ കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ പൊലീസ് ഇന്ന് കോടതിയെ സമീപിക്കുന്നുണ്ട്. ഇളയ കുട്ടിയ്‌ക്കെതിരേ ലൈംഗിക അതിക്രമം നടത്തിയെന്ന കേസില്‍ ചോദ്യം ചെയ്യാനാണ് അരുണിനെ പൊലീസ് കസ്റ്റഡിയില്‍ ചോദിക്കുന്നത്.

അതേസമയം കുട്ടിയുടെ അമ്മയുടെ രഹസ്യമൊഴി പൊലീസ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. അരുണ്‍ ഈ യുവതിയേയും ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ഈ വിവരങ്ങള്‍ കൗണ്‍സിലിംഗിനിടയില്‍ യുവതി തന്നെയാണ് പറഞ്ഞത്. കുട്ടികളെ ക്രൂരമായി മര്‍ദ്ദിക്കുമെന്നും അതിനൊപ്പം തന്നെയും മാനസികവും ശാരീരികവുമായി ഉപദ്രവിക്കുമെന്നും യുവതി പറയുന്നു. സംഭവ ദിവസം കുട്ടിയെ ഉപദ്രവിക്കുന്നത് തടയാന്‍ ശ്രമിച്ചതിന് തന്നെ മര്‍ദ്ദിച്ചിരുന്നുവെന്നു യുവതി നേരത്തെ തന്നെ പറഞ്ഞിരുന്നതാണ്. ഇവരുടെ മുഖത്തും ശരീരത്തും മര്‍ദ്ദനങ്ങളുടെ പാടുകളാണെന്ന് യുവതിയുടെ അമ്മയും പൊലീസിനോട് പറഞ്ഞിരുന്നു.

നേരത്തെ കോലഞ്ചേരിയിലെ ആശുപത്രിയില്‍ യുവതിയെ പരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു. അന്ന് ഇവരുടെ ശരീരത്ത് തൊഴിയേറ്റതിന്റെയും അടികിട്ടിയതിന്റെയും പാടുകള്‍ ഉണ്ടായിരുന്നു. നീണ്ടകാലമായി യുവതി മര്‍ദ്ദനങ്ങള്‍ ഏല്‍ക്കുകയായിരുന്നുവെന്നാണ് പൊലീസിന് മനസിലായത്. ഇപ്പോള്‍ വീണ്ടും യുവതിയെ വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കാനാണ് തീരുമാനം. കോട്ടയം മെഡിക്കല്‍ കോളേജില്‍ ഇതിനായി യുവതിയെ പ്രവേശിപ്പിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.

അതേസമയം രാത്രിയില്‍ അരുണും യുവതിയും പുറത്തു പോകുന്നതിനെ കുറിച്ച് പൊലീസ് അന്വേഷിക്കുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുട്ടികളെ വീട്ടില്‍ തനിച്ചാക്കി മിക്ക ദിവസങ്ങളിലും കാറുമെടുത്ത് യുവതിയും അരുണും പുറത്തുപോകുമായിരുന്നു. പുലര്‍ച്ചെയായിരിക്കും മടങ്ങി വരിക. കുട്ടിയെ മര്‍ദ്ദിക്കുന്നതും ഇതുപോലെ രാത്രിയില്‍ പോയി പുലര്‍ച്ചെ മടങ്ങി വന്നപ്പോഴായിരുന്നു. രാത്രിയാത്രകളില്‍ മിക്കവാറും യുവതിയായിരിക്കും കാര്‍ ഓടിക്കുക, അരുണ്‍ ലഹരിയിലായിരിക്കും. ഇയാള്‍ മദ്യത്തിനൊപ്പം മയക്കുമരുന്നും ഉപയോഗിക്കുമെന്നാണ് പൊലീസിന് അറിയാന്‍ കഴിഞ്ഞത്. അതിനാല്‍ രാത്രിയിലെ യാത്രകള്‍ക്ക് പിന്നില്‍ അത്തരം ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നുവെന്നോ, യുവതിയെ ഇതിനുള്ള മറയാക്കുകയായിരുന്നോ എന്ന കാര്യമാണ് പൊലീസ് അന്വേഷിക്കുന്നത്. കേസില്‍ യുവതിയേയും പ്രതി ചേര്‍ക്കുമെന്നും അറിയുന്നു. കുട്ടിയെ പീഡിപ്പിക്കുന്ന വിവരം മറച്ചുവച്ചതാണ് യുവതിക്കെതിരേയുള്ള കുറ്റം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍