വ്യാജരേഖയുടെ ഉറവിടം കണ്ടെത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്നതാണ് സഭയുടെ നിലപാടെന്നാണ് ബിഷപ്പ് ജോസഫ് പാംപ്ലാനി സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നത്.
ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ വ്യാജരേഖ ചമച്ചെന്ന പരാതിയില്‍ ഫാ. പോള്‍ തേലക്കാട്ടിനെതിരേ പൊലീസ് കേസ് എടുത്ത സംഭവത്തില്‍ ന്യായീകരണവുമായി സിറോ മലബാര്‍ സഭ. വ്യാജരേഖയുടെ ഉറവിടം കണ്ടെത്താനാണ് പരാതി കൊടുത്തതെന്നും എന്നാല്‍ ഫാ. പോള്‍ തേലക്കാട്ടിനെതിരേ കേസ് കൊടുത്തെന്ന നിലയില്‍ ഇതിനെ മാറ്റിയെഴുതുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നതെന്നുമാണ് സിറോ മലബാര്‍ മാധ്യമ കമ്മിഷന്റെ പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നത്. മാധ്യമ വാര്‍ത്തകള്‍ യഥാര്‍ത്ഥ പ്രശ്‌നത്തില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള ആസൂത്രിത പദ്ധതിയുടെ ഭാഗമാണെന്നാണ് മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ഫാ. പോള്‍ തേലക്കാട്ടാണ് ബിഷപ്പ് ജേക്കബ് മനത്തോടത്തിന് വ്യാജരേഖ നല്‍കിയതെന്ന് പരാതിയില്‍ പറഞ്ഞിട്ടുണ്ടെന്നത് ശരിയാണെങ്കിലും വ്യാജരേഖയുടെ ഉറവിടം കണ്ടെത്തുകയും കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്യണമെന്നുമുള്ളതാണ് സഭയുടെ നിലപാട് എന്നാണ് ബിഷപ്പ് ജോസഫ് പാംപ്ലാനി സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നത്.
പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഇങ്ങനെയാണ്; എറണാകുളം-അങ്കമാലി അതിരൂപത അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ് ജേക്കബ് മനത്തോടത്തിന് ഫാ. പോള്‍ തേലക്കാട്ട് കൈമാറിയ ഒരു വ്യാജരേഖയാണ് കേസിന് ആസ്പദം. സീറോമലബാര്‍ സഭാ തലവനായ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ പേരിലുള്ള വ്യക്തിപരമായ ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്ന് രണ്ട് പ്രമുഖ സ്ഥാപനങ്ങളിലേയ്ക്ക് പണം കൈമാറ്റം ചെയ്തിട്ടുണ്ട് എന്നാണ് പ്രസ്തുത രേഖയില്‍ കാണുന്നത്. ഈ രേഖ ബിഷപ് മനത്തോടത്ത് മേജര്‍ ആര്‍ച്ച് ബിഷപ്പിനെ ഏല്‍പ്പിക്കുകയും മേജര്‍ ആര്‍ച്ചു് ബിഷപ്പ് ഇത് സീറോമലബാര്‍ സഭാ സിനഡിന്റെ ശ്രദ്ധയില്‍കൊണ്ടുവന്ന് തനിക്ക് പ്രസ്തുത ബാങ്കില്‍ അക്കൗണ്ടില്ലെന്നും രേഖ വ്യാജമാണെന്നും പ്രസ്താവിക്കുകയുണ്ടായി. പ്രസ്തുത ബാങ്കില്‍ നടത്തിയ അന്വേഷണത്തില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ആ ബാങ്കില്‍ അക്കൗണ്ടില്ലെന്നും രേഖയിലുള്ള അക്കൗണ്ട് നമ്പര്‍ തന്നെ വ്യാജമാണെന്നും വ്യക്തമായി.
മേജര്‍ ആര്‍ച്ച് ബിഷപ്പിനെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ചില ഗൂഢശക്തികള്‍ ചമച്ച ഈ വ്യാജരേഖയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ സിനഡ് തീരുമാനിക്കുകയും അതിന്റെ നടത്തിപ്പിനായി ഇന്റര്‍നെറ്റ് മിഷന്‍ ഡയറക്ടറായ ഫാ. ജോബി മാപ്രക്കാവിലിനെ ചുമതലപ്പെടുത്തുകയും ചെയ്തു. സീറോമലബാര്‍ സഭയ്ക്കും സഭാ തലവനുമെതിരായി ചിലര്‍ നിരന്തരം ദുരുദ്ദേശത്തോടെ വ്യാജരേഖകളും വ്യാജവാര്‍ത്തകളും സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് സിനഡ് ഇപ്രകാരം തീരുമാനിച്ചത്. ഇതനുസരിച്ചുള്ള നടപടിക്രമങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. സഭാകാര്യാലയത്തില്‍ നിന്ന് പോലീസില്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടത് വ്യാജരേഖ ചമച്ച വ്യക്തിയെ/വ്യക്തികളെ കണ്ടെത്തി നിയമനടപടികള്‍ സ്വീകരിക്കുക എന്നതാണ്.
അതേസമയം എറണാകുളം-അങ്കമാലി അതിരൂപത പിആര്‍ഒ ഫാ. പോള്‍ കരേടന്‍ ഇറക്കിയൊരു പ്രസ്താവനയില്‍ പറയുന്നത് ഫാ. പോള്‍ തേലക്കാട്ടിനെതിരായി എഫ്‌ഐആര്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍, അതിന്റെ വിശദീകരണം ബിഷപ് മാര്‍ ജോക്കബ് മനത്തോടത്ത് ബന്ധപ്പെട്ടവരോട് തേടുമെന്നാണ്. ചില സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച ഒരു രേഖ ഫാ. പോള്‍ തേലക്കാട്ടില്‍ നിന്നും മാനത്തോടത്ത് പിതാവ വഴി സിനഡില്‍ ലഭിച്ചിരുന്നു. രേഖ വ്യാജമാണെന്നാണു മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ പ്രതികരണമുണ്ടായത്. വ്യാജമെങ്കില്‍ അതിന്റെ ഉറവിടം കണ്ടെത്തേണ്ടതാണെന്ന വിലയിരുത്തലില്‍ അതിനുള്ള ഉത്തരവാദിത്തം സഭയുടെ മീഡിയ കമ്മീഷനെ സിനഡ് ഏല്‍പിച്ചു. മീഡിയ കമ്മീഷനാണ് ഇന്റര്‍നെറ്റ് മിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ജോബി മാപ്രകാവിലിനെ പോലീസില്‍ പരാതി നല്‍കാനുള്ള ദൗത്യം ഏല്‍പിച്ചത്. വ്യാജരേഖയുടെ ഉറവിടം കണ്ടെത്തുക മാത്രമാണു ലക്ഷ്യം എന്നാണു കേസിനെക്കുറിച്ചു പിതവു മനസിലാക്കിയിരുന്നത്. അതില്‍ ഫാ. തേലക്കാട്ടിനെതിരായി എഫ്‌ഐആര്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍, അതിന്റെ വിശദീകരണം ബിഷപ് മാര്‍ മനത്തോടത്ത് ബന്ധപ്പെട്ടവരോട് ആരാഞ്ഞ് അറിയിക്കുന്നതാണ്; ഫാ. പോള്‍ കരേടന്‍ പറയുന്നത് ഇപ്രകാരമാണ്.