UPDATES

‘പിഴച്ച’ സ്ത്രീകളെ തുരത്തി നാട്ടുകാര്‍; കുളത്തൂപ്പുഴയില്‍ കൊല്ലപ്പെട്ട ഏഴുവയസുകാരിയുടെ കുടുംബത്തെ നാടുകടത്തി ആള്‍ക്കൂട്ട നീതി

കുടുംബം കിളിമാനൂരിലെ ബന്ധു വീട്ടിലേക്ക് പോയത് പോലീസ് കാവലില്‍; തിരിച്ചുവന്നാല്‍ കാല് തല്ലിയൊടിക്കുമെന്ന് നാട്ടുകാര്‍

കുളത്തൂപ്പുഴയില്‍ ഏഴ് വയസുകാരി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ കുടുംബത്തെ നാട്ടുകാര്‍ ചേര്‍ന്ന് നാട്ടില്‍ നിന്ന് ഓടിച്ചു. പെണ്‍കുട്ടിയുടെ മരണത്തിന് കാരണക്കാര്‍ ‘വഴിപിഴച്ച’ സ്ത്രീകളാണെന്ന് പറഞ്ഞുകൊണ്ടാണ് മരണം നടന്നതിന്റെ പിറ്റേന്ന് ഇവരെ നാട്ടില്‍ നിന്ന് പുറത്താക്കിയത്. കുട്ടിയുടെ അമ്മ, അമ്മയുടെ സഹോദരി, ആ വീട്ടില്‍ താമസിച്ചിരുന്ന ബന്ധുവായ മറ്റൊരു സ്ത്രീ, അമ്മയുടെ അമ്മയും അച്ഛനുമടക്കം എല്ലാവരും നാട് വിട്ടുപോവാന്‍ നിര്‍ബന്ധിതരായി. കുട്ടി മരിച്ചത് മുതല്‍ രോഷാകുലരായ നാട്ടുകാര്‍ ഈ കുടുംബത്തിനെതിരെ തിരിഞ്ഞിരിക്കുകയായിരുന്നു. വീട്ടില്‍ അനാശാസ്യ പ്രവര്‍ത്തനം നടത്തുകയായിരുന്നെന്നും, വീട്ടുകാര്‍ തന്നെയാണ് കുട്ടിയുടെ മരണത്തിന് ഉത്തരവാദികളെന്നും പറഞ്ഞായിരുന്നു നാട്ടുകാരുടെ ആക്രമണം.

കുറവസമുദായത്തില്‍ പെട്ട ഏരൂര്‍ സ്വദേശികളെയാണ് തങ്ങള്‍ ചെയ്യാത്ത കുറ്റത്തിന് ഒരു നാടൊന്നാകെ ചേര്‍ന്ന് നാട്ടില്‍ നിന്ന് പുറത്താക്കിയത്. കുട്ടി മരിച്ച അന്നു മുതല്‍ നാട്ടുകാര്‍ കുടുംബത്തിനെതിരേ വ്യാപക പ്രചരണം തുടങ്ങിയിരുന്നു. കുട്ടിയുടെ അമ്മ ഭര്‍ത്താവുമായി കാലങ്ങളായി അകന്നു കഴിയുകയായിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇവരുടെ വീട്ടില്‍ കുട്ടിയെ സംസ്‌കരിക്കാനായില്ല. പിന്നീട് മൂന്ന് കിലോമീറ്റര്‍ മാറി പാണയം കച്ചിട്ടയിലുള്ള കുട്ടിയുടെ അച്ഛന്റെ വീട്ടിലാണ് മൃതദേഹം സംസ്‌കരിച്ചത്. വെള്ളിയാഴ്ച വനിത കമ്മിഷന്‍ അംഗങ്ങള്‍ കുട്ടിയുടെ ബന്ധുക്കളെ സന്ദര്‍ശിക്കുകയും അമ്മയ്ക്ക് ജോലി വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ കമ്മിഷന്റെ മുന്നില്‍ വച്ച് തന്നെ ഈ സ്ത്രീകള്‍ വഴിപിഴച്ചവരാണെന്നും അവര്‍ക്ക് ജോലി കൊടുക്കരുതെന്നുമുള്ള വാദങ്ങളുമായി നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. പിന്നീട് കുടുംബത്തിനെതിരെയുള്ള ആക്രമണം ശക്തമാവുകയും അവരെ നാടുവിടാന്‍ നാട്ടുകാര്‍ നിര്‍ബന്ധിക്കുകയുമായിരുന്നു. ഗത്യന്തരമില്ലാതെ അവര്‍ സ്വന്തം വീടുപേക്ഷിച്ച് കിളിമാനൂരിലെ ബന്ധുവീട്ടില്‍ അഭയം തേടി. പോലീസ് സംരക്ഷണയോടെയാണ് കുടുംബാംഗങ്ങള്‍ വീടും നാടും വിട്ടത്.

നാട്ടുകാരനായ ദീപേഷിന്റെ വാക്കുകള്‍ ‘നാട്ടുകാരെല്ലാം ചേര്‍ന്ന് വീട്ടുകാരെ അടിക്കാന്‍ ചെന്നപ്പോള്‍ അവര്‍ നാടുവിട്ട് പോയി. വഴിയില്‍ പോവുന്നവനെയൊക്കെ വീട്ടിക്കേറ്റി താമസിപ്പിച്ചിട്ട്, അവന്‍ വീട്ടിലെ ഒരു കുഞ്ഞിനെ ഇങ്ങനെ ചെയ്തു എന്ന് അറിഞ്ഞാല്‍ പിന്നെ നാട്ടുകാര്‍ എന്ത് വേണം? വീട്ടിലെ സ്ത്രീകള്‍ ഇങ്ങനെ വഴിയേ പോവുന്നവനെ വീട്ടില്‍ വിളിച്ചുകയറ്റിയാല്‍ ഇങ്ങനെ അടികിട്ടിയെന്നിരിക്കും. അവന് വേറെ ഭാര്യയും രണ്ട് കൊച്ചുങ്ങളുമുണ്ട്. അങ്ങനെയുള്ള ഒരുത്തനെ ഈ വീട്ടില്‍ കയറ്റി താമസിച്ചയാളുകളെ പിന്നെ വേറെന്താണ് ചെയ്യേണ്ടത്? എല്ലാത്തിനേം ഓടിച്ചു. വഴിയേ പോവുന്നവനെ വീട്ടില്‍ വിളിച്ചുകയറ്റുന്നതിന് നാട്ടില്‍ പറയുന്ന പേരാണ് അനാശാസ്യം. കുത്തഴിഞ്ഞ ജീവിതം നയിക്കുന്ന സ്ത്രീകളാണ് അവര്‍. ഒരു ഭാര്യയേം രണ്ട് കൊച്ചുങ്ങളേം ഉപേക്ഷിച്ച് വന്നവനെ വീട്ടില്‍ വിളിച്ച് കയറ്റി താമസിപ്പിച്ചാല്‍ അതിന് അനാശാസ്യം എന്ന് തന്നെയല്ലേ വിളിക്കണ്ടത്? ഇതൊക്കെ പട്ടണങ്ങളില്‍ നടക്കുമായിരിക്കും. പക്ഷെ ഗ്രാമങ്ങളിലൊക്കെ ഇത് നടക്കുമ്പോള്‍ ആളുകള്‍ വലിയ വിഷയമാക്കും. പിന്നെ ഇവര്‍ പട്ടിണിക്കാരാ, ആ വഴിക്ക് എങ്ങനേലും ജീവിക്കട്ടേ എന്ന് കരുതി പോട്ടേ എന്ന് കരുതിയാണ് ആളുകള്‍ ഇതേവരെ മിണ്ടാതിരുന്നത്. അവന്‍ ഇങ്ങനെ നീചനാണെന്ന് പിന്നയല്ലേ അറിയുന്നത്. അതറിഞ്ഞിട്ട് പിന്നെ ആ കുടുംബത്തെ ആ സ്ഥലത്ത് വച്ചുകൊണ്ടിരിക്കുന്നത് പറ്റുന്ന കാര്യമാണോ? അവിടെ ബാക്കിയുള്ളവരും ജീവിക്കുന്നില്ലേ? അവന് 45 ദിവസം കഴിയുമ്പോള്‍ ചെലപ്പോള്‍ ജാമ്യം കിട്ടും. പിന്നേ ആ വീട്ടില്‍ കയറും. അവര്‍ അവനെ ആ വീട്ടില്‍ തന്നെ താമസിപ്പിക്കുകേം ചെയ്യും. കൊച്ച് മരിച്ചെന്ന് പറഞ്ഞ് ആള്‍ക്കാരെല്ലാം കൂടി എന്തിനാ ഇങ്ങോട്ട് വലിഞ്ഞുകയറി വരുന്നതെന്നാ അവിടുത്തെ വല്യമ്മ ചോദിക്കുന്നത്. പിന്നെ അവരെ അടിച്ച് ഓടിക്കുകയല്ലാതെ എന്ത് ചെയ്യും? ഇനിയെങ്ങാനും ഇങ്ങോട്ടെങ്ങാന്‍ അവര്‍ വന്നാല്‍ കാല് തല്ലിയൊടിക്കും. ഇവിടെ ഇനി വരാനൊന്നും അവര്‍ക്ക് പറ്റില്ല. നാട്ടുകാര്‍ കല്ലെറിഞ്ഞ് കൊല്ലില്ലേ. രാത്രി പോലീസിന്റെ അകമ്പടിയോടെയാണ് പറഞ്ഞുവിട്ടത്. അവരുടെ തലവേദന ഒഴിഞ്ഞു എന്ന മട്ടിലാണ് പോലീസ്. പോലീസില്ലാതെ അവര്‍ക്ക് വീട്ടില്‍ നിന്ന് ഇറങ്ങാന്‍ പറ്റുമായിരുന്നോ? നാട്ടുകാര്‍ കൈവക്കില്ലേ. ഇങ്ങനെയൊരുത്തനെയാണ് അവിടെ താമസിപ്പിച്ചതെന്നറിഞ്ഞാല്‍ നാട്ടുകാര്‍ വെറുതെയിരിക്കില്ല. അതും എല്ലാം അറിഞ്ഞുകൊണ്ടാണ് അവനെ കൂടെത്താമസിപ്പിച്ചത്. അവന് വേറെ കുടുംബമുണ്ട്, ബൈക്ക് മോഷണക്കേസിലെ പ്രതിയായിരുന്നു, മൂന്ന് മാസം ജയിലില്‍ കിടന്നിട്ടുണ്ട് അങ്ങനെയുള്ള ഒരുത്തനെ കൂടെത്താമസിപ്പിക്കുക എന്ന് പറഞ്ഞാല്‍ ശുദ്ധ തോന്ന്യാസമല്ലേ അവളുമാര്‍ കാണിച്ചത്? അവരെല്ലാം കൂലിപ്പണിക്കാരാണ്. പാവത്തുങ്ങളാണ്. അത് സമ്മതിക്കണം. പക്ഷെ പാവത്തുങ്ങളാണെന്ന് കരുതി ഇങ്ങനെ ചെയ്യണമെന്നുണ്ടോ? എത്രയോ പാവത്തുങ്ങള്‍ നാട്ടില്‍ മാന്യമായി ജീവിക്കുന്നു. ഒറ്റയൊരണ്ണത്തെ കാണരുതെന്ന് പറഞ്ഞ് എല്ലാത്തിനേം ഓടിച്ചു.’.

നാട്ടുകാരില്‍ ചിലര്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ നാട്ടില്‍ നിന്ന് തുരത്തുന്നതിന്റെ വീഡിയോകള്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യുകയും ചെയ്തു.

Posted by Visakh Chandran on Freitag, 29. September 2017

Posted by Visakh Chandran on Freitag, 29. September 2017

എന്നാല്‍ ഈ കുടുംബം തല്‍ക്കാലം മറ്റൊരു ബന്ധുവീട്ടിലേക്ക് താമസം മാറ്റിയതാണെന്നും ആ കുടുംബത്തിന് സംരക്ഷണം നല്‍കേണ്ടത് പോലീസിന്റെ ഉത്തരവാദിത്തമാണെന്നും ഏരൂര്‍ എസ്.ഐ. ഗോപകുമാര്‍ പറഞ്ഞു. ‘ നിലവില്‍ ആ വീട്ടുകാര്‍ ഇപ്പോള്‍ ഇവിടെ ഇല്ല. അവര്‍ കിളിമാനൂരുള്ള ബന്ധുവീട്ടിലേക്ക് പോയിരിക്കുകയാണ്. അവരുടെ വീട്ടില്‍ തന്നെ നിന്ന കുട്ടിയുടെ കൊച്ചച്ഛന്‍ എന്ന് പറഞ്ഞിരുന്നയാളാണ് ഈ കുറ്റകൃത്യം ചെയ്തത്. അതുകൊണ്ടാണ് നാട്ടുകാര്‍ ഇത്രയും അക്രമാസക്തരാവാന്‍ കാരണം. കുട്ടിയുടെ അമ്മയുടെ സഹോദരിയെ നിയമപരമായി വിവാഹം കഴിച്ചയാളല്ല പ്രതിയായ രാജേഷ്. അങ്ങനെയൊരാളുടെ ഭാഗത്തു നിന്ന് ഇങ്ങനെയൊരു കാര്യം വരുമ്പോള്‍ നാട്ടുകാര്‍ പ്രതികരിക്കുന്നതാണ്. പക്ഷെ വീട്ടുകാര്‍ക്കൊരിക്കലും അയാള്‍ ഇങ്ങനെ ചെയ്യുമെന്ന പ്രതീക്ഷയില്ലല്ലോ? ഒരു വിഷയം വരുമ്പോള്‍ അവര്‍ക്കെതിരാവുന്ന ഒരു സാഹചര്യമുണ്ട്. നിലവില്‍ ഇവിടെ പ്രശ്‌നങ്ങളുണ്ട്. ആ കുടുംബത്തിന് സംരക്ഷണം കൊടുക്കേണ്ട ബാധ്യത നിശ്ചയമായും പോലീസിനുണ്ട്. അവരങ്ങനെ മാറിത്താമസിക്കേണ്ട കാര്യങ്ങളൊന്നുമില്ല. പക്ഷെ നിലവില്‍ പൊതുജന വികാരം അവര്‍ക്കെതിരാണ്. അതുകൊണ്ട് അവര്‍ മാറിപ്പോയതായിരിക്കാം. സ്വാഭാവികമായിട്ടും ഒരു കുഞ്ഞ് നഷ്ടപ്പെടുന്ന സമയത്തെ അമ്മയുടെ വേദന മനസ്സിലാവും. പക്ഷെ നാട്ടുകാര്‍ക്ക് അതൊന്നും മനസ്സിലാവില്ലല്ലോ? നാട്ടുകാര്‍ എന്ന് പറയുമ്പോള്‍ ഏതെങ്കിലും ഒരു വ്യക്തിയല്ലല്ലോ ചിന്തിക്കുന്നത്, ഒരു സംഘമാണല്ലോ. അതാണ് പ്രശ്‌നം.’

നാല് ദിവസം മുമ്പാണ് കൊല്ലം ഏരൂര്‍ സ്വദേശിനിയായ ഏഴ് വയസ്സുകാരിയെ അമ്മയുടെ സഹോദരിയുടെ ഭര്‍ത്താവായ രാജേഷ് കുളത്തൂപ്പുഴയിലെ പ്ലാന്റേഷനില്‍ എത്തിച്ച് പീഡിപ്പിക്കുകയും പിന്നീട് കൊല്ലുകയും ചെയ്തത്.

"</p

ഏരൂരില്‍ സംഭവിച്ചത് മോറല്‍ ലിഞ്ചിങ്ങാണെന്ന് സാമൂഹ്യനിരീക്ഷകനായ അജയ് കുമാര്‍ അഭിപ്രായപ്പെടുന്നു. ജാതിപീഡനത്തിന്റെ പരിധിയില്‍ വരുന്ന പ്രവൃത്തിയാണ് പോലീസ് കാവലോടെ നടപ്പാക്കിയതെന്നും അദ്ദേഹം പറയുന്നു.

‘കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയാവുന്ന കേസുകളില്‍ നല്ലൊരു ശതമാനവും കുടുംബം എന്ന സംവിധാനത്തിനകത്ത് നടക്കുന്നതാണ്. വളരെ അടുത്തയാളുകള്‍ പ്രതികളാവുന്ന കേസുകളാണ് നല്ലൊരു ശതമാനവും. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന സംഭവം സമൂഹത്തിന്റെ ഇരട്ടത്താപ്പാണ്. പല സന്ദര്‍ഭങ്ങളിലും ഇത്തരം കേസുകള്‍ പരമാവധി ഒതുക്കിത്തീര്‍ക്കാനുള്ള പ്രവണതയാണ് പൊതുവില്‍ സമൂഹം കാണിക്കുക. ആ കുടുംബങ്ങളൊന്നും ആക്രമിക്കപ്പെടുകയോ ആട്ടിയോടിക്കപ്പെടുകയോ ചെയ്യുന്ന സാഹചര്യങ്ങള്‍ നിലവിലില്ല. മറ്റൊന്ന്, ഒരു കുറ്റകൃത്യം നടന്നു. ഒരു പെണ്‍കുട്ടി ദാരുണമായി കൊല്ലപ്പെടുന്ന അവസ്ഥയുണ്ടായി. അതിന് വളരെ പെട്ടെന്ന് തന്നെ കുറ്റക്കാരനുമായി ആ കുടുംബത്തിനുള്ള അവിഹിത സാഹചര്യം വിലയിരുത്തുന്നത് ഒരുതരം ആണത്ത പ്രകടനമാണ്. എന്തടിസ്ഥാനത്തിലാണ് ഇവരുടെ വിവാഹനിലയോ, അല്ലെങ്കില്‍ വിവാഹ പൂര്‍വ അല്ലെങ്കില്‍ വിവാഹ ബന്ധങ്ങളെല്ലാം ഇതിലേക്ക് വലിച്ചിഴക്കപ്പെടുന്നു. അതെന്ത് ലോജിക്കാണ്? ആ ലോജിക്കിനോട് പോലീസ് കാണിക്കുന്ന ഒരുതരം വിധേയത്തവുമുണ്ട്. അതായത് ആ കുട്ടിയുടെ ഇളയമ്മ രണ്ട് കല്യാണം കഴിച്ചിട്ടുണ്ട്, അവര്‍ അടിസ്ഥാനപരമായി പിഴയാണ്, അതുകൊണ്ട് ഈ കുട്ടി കൊല്ലപ്പെടാന്‍ എന്തുകൊണ്ടും യോഗ്യയാണെന്ന ഒരു തരം ലോജിക്ക് ഇത് ഉത്പാദിപ്പിക്കുന്നുണ്ട്. എന്നാല്‍ എല്ലാ കുടുംബങ്ങളും ഇങ്ങനെ ടാര്‍ജറ്റ് ചെയ്യപ്പെടുന്നില്ല. സോളാര്‍ കേസിലെ മുഖ്യപ്രതിയായിട്ടുള്ള സ്ത്രീയ്‌ക്കെതിരെ ഇതിനേക്കാള്‍ രൂക്ഷമായ ആരോപണങ്ങള്‍ നിലനില്‍ക്കുമ്പോള്‍ നഗരത്തിലെ സമ്പന്നര്‍ താമസിക്കുന്നയൊരിടത്ത് സ്വന്തം നിലയ്ക്ക് വീടെടുത്ത് താമസിക്കുന്നുണ്ട്. അവിടെ നിന്ന് ആരും അവരെ ഇറക്കിവിടുന്ന പ്രശ്‌നം ഉദിക്കുന്നില്ല. ഈ കുടുംബത്തിന്റെ സാമൂഹ്യമായ സ്ഥാനമാണ് ആളുകളെ അതിന് പ്രേരിപ്പിക്കുന്നത്. ജാതി പീഡനത്തിന്റെ പരിധിയില്‍ വരുന്ന ഒരു പ്രവൃത്തിയാണ് അവിടെ നടന്നിട്ടുള്ളത്. അതിനും ചൂട്ടുപിടിച്ച് കൊടുക്കാന്‍ പോലീസ് ഉണ്ടായി എന്നതാണ്. ഈ കേസില്‍ അടിസ്ഥാനപരമായി പോലീസിനാണ് ഏറ്റവും വലിയ വീഴ്ച വന്നിട്ടുള്ളത്. പോലീസ് യഥാര്‍ഥ സമയത്ത് അന്വേഷണം നടത്തിയിരുന്നെങ്കില്‍ ആ ദുരന്തം തടയാനാവുമായിരുന്നു. പോലീസിനുണ്ടായ വീഴ്ച മറക്കാന്‍ ജനങ്ങളുടെ സദാചാര ഗുണ്ടായിസത്തിനൊപ്പം ചേരുന്ന കാഴ്ചയാണ്. ആ കുടുംബം എങ്ങനെ ജീവിക്കുന്നു, അവര്‍ ആരോടൊപ്പം ജീവിക്കുന്നു എന്നതൊക്കെ ശ്രദ്ധിക്കാനും അതില്‍ ഇടപെടാനും നാട്ടുകാര്‍ക്കെന്ത് അധികാരമാണുള്ളത്? ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീകള്‍ വാസ്തവത്തില്‍ ആണുങ്ങളുടെ വലിയ പ്രശ്‌നമാണ്. സമൂഹത്തിന് ഒട്ടും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത സംവിധാനമാണ് ഒറ്റക്ക് ജീവിക്കുന്ന സ്ത്രീകളുടെ ജീവിതം. ആ സ്ത്രീകളില്‍ ആരോപിക്കപ്പെട്ടിരിക്കുന്ന കാര്യങ്ങള്‍ വഴിയുണ്ടാവുന്ന കാര്യങ്ങള്‍ എല്ലാവര്‍ക്കും ബാധകമല്ല എന്ന് തന്നെയാണ് പറയാനുള്ളത്. അത് ചിലര്‍ക്ക് മാത്രമേ ബാധകമാവുന്നുള്ളൂ. വേറെ ഏതെങ്കിലും വീട്ടിലായിരുന്നെങ്കില്‍ അവര്‍ ആട്ടിയോടിക്കപ്പെടില്ലായിരുന്നു. ജനം ഒന്നാകെ സംഘടിച്ച് അഞ്ച് പേരെ ഓടിക്കുക, അതിന് പോലീസ് ഇടവും വലവും കാവല്‍ നില്‍ക്കുക, അത് ഒരു ആഘോഷമായിട്ട് നാട്ടുകാര്‍ സോഷ്യല്‍ മീഡിയയിലടക്കം പ്രചരിപ്പിക്കുക, ഇതൊക്കെയാണ് സംഭവിച്ചിരിക്കുന്നത്. പക്ഷെ ആരും ആ പ്രവൃത്തിയെ ചോദ്യം ചെയ്യുന്നില്ലെന്നുള്ളതാണ്. പലരും ആ സ്ത്രീകളെ ചീത്തവിളിക്കുകയാണ് ചെയ്യുന്നത്. അവരെ ശാരീരികമായി ഉപദ്രവിച്ചിട്ടില്ലെങ്കില്‍ പോലും യഥാര്‍ഥത്തില്‍ മോറല്‍ ലിഞ്ചിങ് ആണ് അവിടെ നടന്നത്.’

 

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍