UPDATES

തോറ്റാല്‍ പണി കിട്ടും; ശശി തരൂരിന് അള്ള് വെക്കാന്‍ നോക്കിയ മൂവര്‍ സംഘത്തിന് ഹൈക്കമാന്‍ഡിന്റെ താക്കീത്

ശശി തരൂരിനെതിരേ പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണങ്ങള്‍ നേരിടുന്ന വി എസ് ശിവകുമാര്‍, തമ്പാനൂര്‍ രവി, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ എന്നിവരെ ഹൈക്കമാന്‍ഡ് പ്രതിനിധി മുകുള്‍ വാസ്‌നിക് പ്രത്യേകം വിളിപ്പിച്ച് താക്കീത് നല്‍കിയെന്നാണ് വാര്‍ത്ത

തിരുവനന്തപുരത്തെ കോണ്‍ഗ്രസ് നേതാക്കള്‍ തന്റെ പ്രചാരണത്തില്‍ സജീവമാകുന്നില്ലെന്ന ശശി തരൂരിന്റെ പരാതിയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ ശക്തമായ ഇടപെടലുകള്‍ എന്നു വാര്‍ത്തകള്‍. ശശി തരൂരിനെതിരേ പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണങ്ങള്‍ നേരിടുന്ന വി എസ് ശിവകുമാര്‍, തമ്പാനൂര്‍ രവി, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ എന്നിവരെ ഹൈക്കമാന്‍ഡ് പ്രതിനിധി മുകുള്‍ വാസ്‌നിക് പ്രത്യേകം വിളിപ്പിച്ച് താക്കീത് നല്‍കിയെന്നാണ് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ന് രാവിലെ തലസ്ഥാനത്ത് ബൂത്ത് പ്രസിഡന്റുമാര്‍ മുതല്‍ മുകളിലേക്കുള്ള നേതാക്കള്‍ അടങ്ങിയ അവലോകന യോഗത്തിനുശേഷമായിരുന്നു മൂന്നു നേതാക്കളെയും മുകുള്‍ വാസ്‌നിക് വിളിപ്പിച്ചത്. അവലോകന യോഗത്തില്‍ ഇത്തരത്തിലുള്ള പരാതികളോ ചര്‍ച്ചകളോ നടന്നിരുന്നില്ല. എന്നാല്‍ പിന്നീട് നടന്ന കൂടിക്കാഴ്ച്ചയില്‍ ശക്തമായ മുന്നറിയിപ്പാണ് ഹൈക്കമാന്‍ഡിന്റെതായി കേരളത്തിന്റെ സംഘടന ചുമതലയുള്ള മുകുള്‍ വാസ്‌നിക് ശിവകുമാറിനും തമ്പാനൂര്‍ രവിക്കും നെയ്യാറ്റിന്‍കര സനലിനും നല്‍കിയത്.

താന്‍ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പരാതികളൊന്നും നല്‍കിയില്ലെന്നാണ് ശശി തരൂര്‍ പറയുന്നതെങ്കിലും അത് യാഥാര്‍ത്ഥ്യം മറച്ചുവയ്ക്കാനുള്ള ശ്രമം മാത്രമാണെന്നു വ്യക്തമാക്കുന്നതാണ് തിരുവനന്തപുരത്ത് ഹൈക്കമാന്‍ഡ് പ്രതിനിധിയും ആരോപണവിധേയരായ നേതാക്കളുമായി ഇരുപത് മിനിട്ടോളം നടന്ന ചര്‍ച്ച വ്യക്തമാക്കുന്നത്. തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ഏകോപിപ്പിക്കുന്നതടക്കമുള്ള വീഴ്ച്ചകള്‍ ഉണ്ടായിട്ടുണ്ടെന്നു ഹൈക്കമാന്‍ഡിന് ബോധ്യപ്പെട്ടിട്ടുണ്ടെന്നാണ് മുകുള്‍ വാസ്‌നിക് മൂന്നു നേതാക്കളെയും അറിയിച്ചത്. ഇത് വളരെ ഗൗരവത്തോടെ തന്നെയാണ് ദേശീയ നേതൃത്വം കാണുന്നതെന്നും വാസ്‌നിക് അറിയിച്ചു.

ഹൈക്കമാന്‍ഡിന് താത്പര്യമുള്ള സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ ശശി തരൂര്‍ വിജയിക്കേണ്ടത് അത്യാവശ്യമാണെന്നും ഏതെങ്കിലും തരത്തില്‍ വീഴ്ച്ചകള്‍ ഉണ്ടായാല്‍ പൂര്‍ണ ഉത്തരവിദിത്വം നിങ്ങള്‍ മൂന്നു നേതാക്കന്മാര്‍ക്കായിരിക്കുമെന്നും മറുപടി പറയേണ്ടി വരുമെന്നും നടപടികള്‍ നേരിടേണ്ടി വരുമെന്നും മുകുള്‍ വാസ്‌നിക് നേതാക്കളെ അറിയിച്ചതായി ന്യൂസ് 18 റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഹൈക്കമാന്‍ഡിന്റെ വിരട്ടലോടെ തമ്പനൂര്‍ രവിയും ശിവകുമാറും സനലും ഇന്നു മുതല്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമാകാമെന്നും താഴേ തട്ടില്‍ തൊട്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും തരൂരിന്റെ വിജയം ഉറപ്പാക്കുമെന്നും മുകുള്‍ വാസ്‌കിന് ഉറപ്പു കൊടുത്തതായും വാര്‍ത്തകളില്‍ പറയുന്നു. അടുത്ത ദിവസം രാഹുല്‍ ഗാന്ധി തലസ്ഥാനത്ത് എത്തുന്ന ചടങ്ങില്‍ പരേമാവധി ആളുകളെ പങ്കെടുപ്പിക്കാമെന്ന ഉറപ്പും നേതാക്കള്‍ നല്‍കിയിട്ടുണ്ട്.

നേരത്തെ ശശി തരൂരിന്റെ പരാതിയെ തുടര്‍ന്ന് തിരുവനന്തപുരത്ത് എഐഎസിസി നിരീക്ഷകനെ ചുതലപ്പെടുത്തിയിരുന്നു. പ്രചാരണത്തില്‍ ജനപങ്കാളിത്തമില്ലെന്ന തരുരിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കര്‍ഷക കോണ്‍ഗ്രസ് അധ്യക്ഷനായ നാനാ പട്ടോളെയെ നിരീക്ഷകനാക്കിയത്. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്റെ നിര്‍ദേശ പ്രകാരമാണ് നിയമനം.

ശിവകുമാരും തമ്പാനൂര്‍ രവിയും ശശി തൂരിനെ തോല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും പരാതി ഉയര്‍ത്തിയിരുന്നു. ഐഎന്‍ടിയൂസി നേതാവായിരുന്നു കല്ലിയൂര്‍ ശശി ഈ ആരോപണങ്ങള്‍ ഉയര്‍ത്തി കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച് ബിജെപിയില്‍ ചേരുകയും ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍