പെണ്‍കുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചതോടെയാണ് വര്‍ഷങ്ങളായി തുടരുന്ന പീഢനത്തിന്റെ വിവരങ്ങള്‍ പുറത്തുവരുന്നത്; കേസൊതുക്കാന്‍ വീട്ടുകാര്‍ക്ക് മേല്‍ സമ്മര്‍ദ്ദം
കോണ്‍ഗ്രസ് നേതാവ് ഒ.എം. ജോര്‍ജിനെതിരായ പോക്‌സോ കേസ് അതീവ ഗുരുതരമാണെന്ന് ആദിവാസി സംഘടനകള്‍. പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം പീഢനത്തിന് ഇരയാക്കിയത് മയക്കുമരുന്നു നല്‍കി ബോധരഹിതയാക്കിയും സാമ്പത്തിക സഹായം നല്‍കിയുമാണെന്ന് പെണ്‍കുട്ടിയുടെ വീടു സന്ദര്‍ശിച്ച ആദിവാസി അവകാശ പ്രവര്‍ത്തകര്‍ പറയുന്നു. പ്ലസ് വണ്‍ വരെ പഠനം തുടര്‍ന്നിരുന്ന പെണ്‍കുട്ടി ജോര്‍ജിന്റെ തുടര്‍ച്ചയായ ഉപദ്രവങ്ങളെത്തുടര്‍ന്ന് മാനസിക സംഘര്‍ഷത്തിലായതോടെയാണ് സ്‌കൂളില്‍ പോകാതായതെന്ന് പ്രദേശവാസികളും ചൂണ്ടിക്കാട്ടുന്നുണ്ട്.
ഒ.എം. ജോര്‍ജിന്റെ വീടിനോട് ചേര്‍ന്നു തന്നെയാണ് പെണ്‍കുട്ടിയും കുടുംബവും താമസിക്കുന്നത്. അവധി ദിവസങ്ങളിലും മറ്റും വീടു വൃത്തിയാക്കാനായി ജോര്‍ജിന്റെ കുടുംബാംഗങ്ങള്‍ തന്നെയാണ് പെണ്‍കുട്ടിയുടെ സഹായം തേടിയിരുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന കുടുംബത്തില്‍ നിന്നുള്ള പെണ്‍കുട്ടിക്ക് വിലയേറിയ വസ്ത്രങ്ങളും മൊബൈല്‍ ഫോണും മറ്റും വാങ്ങി നല്‍കിയാണ് ഇയാള്‍ പീഢനത്തിനിരയാക്കിയിരുന്നതെന്ന് കുട്ടിയുടെ മാതൃസഹോദരിയടക്കമുള്ളവര്‍ പറയുന്നു. പലപ്പോഴും മയക്കുഗുളികകള്‍ നല്‍കിയാണ് ഉപദ്രവിച്ചിരുന്നതെന്നും വീടിനു പുറത്ത് മറ്റിടങ്ങളിലെത്തിച്ചും പീഢിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് വൃത്തങ്ങളും സൂചിപ്പിക്കുന്നുണ്ട്.
ജോര്‍ജിനെക്കുറിച്ച് മുന്‍പും സമാനമായ ആരോപണങ്ങളുണ്ടായിട്ടുള്ളതായും പ്രദേശവാസികള്‍ ആരോപിച്ചതായി പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച ആദിവാസി വനിതാ പ്രസ്ഥാനം പ്രസിഡന്റും എസ്.സി/എസ്.ടി മോണിറ്ററിംഗ് സമിതിയംഗവുമായ അമ്മിണി പറയുന്നു. “പ്രായമായൊരു സ്ത്രീയ്‌ക്കൊപ്പമാണ് കുട്ടി അവിടെ ആദ്യമൊക്കെ പോയിരുന്നത്. പിന്നീട് അവര്‍ ഇല്ലാത്ത ദിവസങ്ങളിലും ജോലിക്കെത്തുകയായിരുന്നു. ഇയാള്‍ നല്‍കുന്ന സാമ്പത്തിക സഹായവും മറ്റും കാരണമായിരിക്കാം കുട്ടിക്ക് ഈ ചൂഷണത്തെക്കുറിച്ച് പുറത്തു പറയാന്‍ സാധിക്കാതെ പോയത്. സാമ്പത്തികമായി വലിയ പ്രയാസം നേരിടുന്ന കുടുംബമാണ്. കോണ്‍ഗ്രസിന്റെ ആളുകള്‍ തന്നെ കുട്ടിയുടെ വീട്ടുകാരെ കണ്ട് പൈസ വാഗ്ദാനം ഒക്കെ ചെയ്തിട്ടുണ്ട്. കേസുമായി മുന്നോട്ടു പോകാതിരുന്നാല്‍ സാമ്പത്തിക സഹായം നല്‍കാമെന്ന വാഗ്ദാനം ഇവര്‍ നിരസിക്കുകയാണ് ചെയ്തത്.”
ഡി.സി.സി ജനറല്‍ സെക്രട്ടറിയായ ഒ.എം. ജോര്‍ജിനെ പാര്‍ട്ടിയുടെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും മാറ്റുകയും പാര്‍ട്ടിയില്‍ നിന്നും അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്യുകയും ചെയ്തതായി എം.എല്‍.എയും ഡി.സി.സി പ്രസിഡന്റുമായ ഐ.സി ബാലകൃഷ്ണന്‍ നേരത്തേ അറിയിച്ചിരുന്നു. കുറ്റവാളിയെന്നു തെളിഞ്ഞാല്‍ പാര്‍ട്ടിയില്‍ നിന്നു തന്നെ പുറത്താക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞിരുന്നു. എന്നാല്‍, ജോര്‍ജിനെതിരായ പരാതി പിന്‍വലിക്കാനുള്ള നിര്‍ബന്ധവും സാമ്പത്തിക സഹായമെത്തിക്കാമെന്ന വാഗ്ദാനവുമായി പെണ്‍കുട്ടിയുടെ വീട്ടുകാരെ സമീപിച്ചത് കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവും പ്രദേശവാസിയുമായ ഉമ്മറാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖം രക്ഷിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമത്തിന്റെ ഭാഗം മാത്രമാണ് ജോര്‍ജിനെതിരായ നടപടിയെന്നും ഒളിവിലായിരിക്കുമ്പോഴും തന്റെ രാഷ്ട്രീയ സ്വാധീനം ജോര്‍ജ് ഉപയോഗിക്കുന്നുണ്ടെന്നും ആദിവാസി സംഘടനകള്‍ പറയുന്നു.
പെണ്‍കുട്ടിക്ക് ജോര്‍ജ് വാങ്ങിനല്‍കിയിരുന്ന ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിലുള്ള കോള്‍ റെക്കോര്‍ഡുകളില്‍ ജോര്‍ജ് പെണ്‍കുട്ടിയോട് അശ്ലീലച്ചുവയോടെ സംസാരിച്ചതിനുള്ള തെളിവുകളുണ്ടെന്നും പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. പെണ്‍കുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചതോടെയാണ് വര്‍ഷങ്ങളായി തുടരുന്ന പീഢനത്തിന്റെ വിവരങ്ങള്‍ പുറത്തുവരുന്നത്. തുടര്‍ന്ന് വീട്ടുകാര്‍ വാര്‍ഡ് മെംബറെ സമീപിക്കുകയും ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയുമായിരുന്നു. എസ്.എം.എസ് ഡി.വൈ.എസ്.പിയാണ് കേസ് അന്വേഷിക്കുന്നത്. നിര്‍ഭയ കേന്ദ്രത്തിലാണ് ഇപ്പോള്‍ പെണ്‍കുട്ടി.
ആദിവാസികള്‍ക്ക് നീതി നടപ്പിലാക്കുന്ന കാര്യത്തില്‍ എസ്.എം.എസ് പൊലീസിനെ കണ്ണുമടച്ച് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് അമ്മിണിയുടെ പക്ഷം. ഇതുവരെ ആദിവാസികളുമായി ബന്ധപ്പെട്ട കേസുകള്‍ പൊലീസ് കൈകാര്യം ചെയ്ത റെക്കോര്‍ഡുകള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകുമെന്നും, രാഷ്ട്രീയ സ്വാധീനത്തിന്റെ ഇടപെടല്‍ ഈ കേസില്‍ കൃത്യമായി നിരീക്ഷിക്കാനാകുമെന്നുമാണ് അമ്മിണി ഉയര്‍ത്തുന്ന ആരോപണം. വിവരം പുറത്തറിഞ്ഞതിനെത്തുടര്‍ന്ന് ഒളിവില്‍ പോയിരിക്കുകയാണ് ഒ.എം. ജോര്‍ജ്. ഇയാള്‍ കര്‍ണാടകയിലാണുള്ളതെന്നും അഭ്യൂഹങ്ങളുണ്ട്.