UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘വേഗത്തില്‍ നീതി ലഭ്യമാക്കുന്നതിനായി കോടതി നടപടികളില്‍ ചില മാറ്റങ്ങള്‍ ആവശ്യമാണ്’: പിണറായി

‘ഭരണഘടന സ്ഥാപനങ്ങളില്‍ ജനങ്ങളുടെ വിശ്വാസ്യത ഊട്ടിഉറപ്പിക്കാന്‍ സാധിക്കണം. നീതി നിര്‍വഹണത്തില്‍ നല്ല നിലയ്ക്കാണ് കോടതികള്‍ പ്രവര്‍ത്തിക്കുന്നത്.’ പിണറായി വിജയന്‍

സംസ്ഥാനത്തെ കോടതികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ പ്രത്യേക പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് തിരുവല്ല തിരുമൂലപുരത്ത് കോടതി സമുച്ചയത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. വേഗത്തില്‍ നീതി ലഭിക്കുന്നതിനായാണ് സാധാരണക്കാരായ ജനങ്ങള്‍ കോടതിയെ സമീപിക്കുന്നത്. എന്നാല്‍ കോടതികളിലെ അസൗകര്യങ്ങള്‍ ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഇത് കോടതി നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിലും കാലതാമസം വരുത്തുന്നു. ഈ സാഹചര്യത്തിലാണ് അടിസ്ഥാന സൗകര്യ വികസനത്തിന് സര്‍ക്കാര്‍ മുന്‍കൈയെടുക്കുന്നത്. കോടതികളുടെ സൗകര്യം വര്‍ധിപ്പിക്കുന്നതിനൊപ്പം ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് താമസ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിലും നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഭരണഘടന സ്ഥാപനങ്ങളില്‍ ജനങ്ങളുടെ വിശ്വാസ്യത ഊട്ടിഉറപ്പിക്കാന്‍ സാധിക്കണം. നീതി നിര്‍വഹണത്തില്‍ നല്ല നിലയ്ക്കാണ് കോടതികള്‍ പ്രവര്‍ത്തിക്കുന്നത്. കോടതി രംഗത്ത് മാത്രമല്ല പൊതുസമൂഹ രംഗത്തും വരുത്തേണ്ട മാറ്റങ്ങളില്‍ മുന്‍കൈ എടുക്കാന്‍ അഭിഭാഷക സമൂഹം മുന്നിട്ടിറങ്ങണം. സാധാരണക്കാരന് നീതി ലഭ്യമാക്കുന്ന കാര്യത്തില്‍ ഒരു സമൂഹം എന്ന നിലയില്‍ എത്രത്തോളം മുന്നോട്ട് പോയിട്ടുണ്ട് എന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. നീതി നിഷേധിക്കപ്പെട്ടവര്‍ക്കും അവകാശങ്ങള്‍ ഹനിക്കപ്പെട്ടവര്‍ക്കും വേഗത്തില്‍ നീതി ലഭ്യമാക്കുന്നതിനായി കോടതി നടപടികളില്‍ ചില മാറ്റങ്ങള്‍ ആവശ്യമാണ്.

Read: കണ്ണൂരിലെ കരുത്തന്‍; കയ്യൂക്കിന്റെ രാഷ്ടീയവും ക്വൊട്ടേഷന്‍ മാഫിയകളും

ചെറു പ്രായത്തില്‍ തന്നെ ഭരണഘടനയെയും നിയമ വ്യവസ്ഥയെയും കുറിച്ചുള്ള പ്രാഥമിക അവബോധം നമ്മുടെ കുട്ടികളില്‍ വളര്‍ത്തിയെടുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഭരണഘടനയെക്കുറിച്ചും അതിന്റെ മൂല്യങ്ങളെ കുറിച്ചും അറിവ് ലഭിച്ചെങ്കില്‍ മാത്രമേ നിയമാവകാശത്തെയും നിയമ സംരക്ഷണത്തെയും കുറിച്ച് ധാരണയുള്ള ഒരു സമൂഹത്തെ സൃഷ്ടിച്ചെടുക്കാന്‍ കഴിയൂ. ഇതിനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ പരിഗണനയിലാണ്. തിരുവല്ല കോടതി സമുച്ചയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കും.

സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി 23 കോടി രൂപ ചെലവഴിച്ചാണ് തിരുവല്ല ടൗണില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയുള്ള തിരുമൂലപുരം കാള ചന്തയില്‍ കോടതിക്കായി പുതിയ കെട്ടിട സമുച്ചയം നിര്‍മിക്കുന്നത്. തിരുവല്ല നഗരസഭ സൗജന്യമായി വിട്ടു നല്‍കിയ ഒന്നര ഏക്കര്‍ സ്ഥലത്ത് 1,30,000 ചതുരശ്രയടിയിലാണ് കെട്ടിടം പണിയുന്നത്. ഏഴ് നിലകളിലായി നിര്‍മിക്കുന്ന കെട്ടിടം യാഥാര്‍ഥ്യമാകുമ്പോള്‍ തിരുവല്ല റവന്യു ടവറില്‍ പ്രവര്‍ത്തിക്കുന്ന സബ് കോടതി, മുന്‍സിഫ്, മജിസ്ട്രേറ്റ് കോടതി, നഗരസഭാ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കുടുംബകോടതി എന്നിവ പുതിയ സമുച്ചയത്തിലാകും.

കൂടാതെ ബാര്‍ അസോസിയേഷന്‍ ഹാള്‍, ലീഗല്‍ സര്‍വീസ് അതോറിറ്റി ഓഫീസ് എന്നിവയും പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കും. പുരുഷ, വനിതാ അഭിഭാഷകര്‍ക്കും ക്ലര്‍ക്കുമാര്‍ക്കും പ്രത്യേക വിശ്രമമുറിയും ക്യാന്റീനും ഉണ്ടാകും. രണ്ട് കോടതികള്‍ക്ക് കൂടിയുള്ള സൗകര്യം കെട്ടിടത്തിലുണ്ടാകും. കൂടുതലായി നൂറ് വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിംഗ് സൗകര്യവും ഒരുക്കുമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍