2016ല്‍ നിലമ്പൂര്‍ കരുളായി വനത്തില്‍ വരയന്‍മലയുടെ താഴ്വാരത്തില്‍ കുപ്പുദേവരാജും അജിതയും കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മറ്റൊരു കൊലപാതകം കൂടി ഇന്നലെ ഉണ്ടായത്
2016ല്‍ നിലമ്പൂര്‍ കരുളായി വനത്തില്‍ വരയന്‍മലയുടെ താഴ്വാരത്തില്‍ കുപ്പുദേവരാജും അജിതയും കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മറ്റൊരു കൊലപാതകം കൂടി ഇന്നലെ ഉണ്ടായത്. വയനാട് വൈത്തിരി ഉപവന്‍ റിസോര്‍ട്ടില്‍ ബുധനാഴ്ച രാത്രിയുണ്ടായ ഏറ്റുമുട്ടലിലാണ് സി.പി ജലീല്‍ കൊല്ലപ്പെട്ടത്. തലയ്ക്ക് വെടിയേറ്റ് റിസോര്‍ട്ടിലെ കുളത്തിനോട് ചേര്‍ന്ന കല്‍ക്കെട്ടില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് ജലീലിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം ഒരു നാടന്‍ തോക്കുമുണ്ടായിരുന്നു. 2014 മുതല്‍ ജലീല്‍ ഒളിവിലായിരുന്നു എന്ന് പോലീസ് പറയുന്നു.
2014 മുതല്‍ പിടികിട്ടാപ്പുള്ളിയായിരുന്നു ജലീല്‍ എന്നാണ് പോലീസിന്റെ ഭാഷ്യം. മൂന്ന് വര്‍ഷം മുമ്പ് വരെ കുടുംബവുമായി ബന്ധമുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ ജലീല്‍ മാവോയിസ്റ്റ് സ്‌ക്വാഡ് അംഗമായിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകനായ സി.പി റഷീദിന്റെ സഹോദരനാണ്. ജലീലിന്റെ മൂത്ത സഹോദരന്‍മാരായ സി.പി ഇസ്മയിലും സി.പി മൊയ്തീനും മാവോയിസ്റ്റ് സ്‌ക്വാഡ് അംഗങ്ങളാണ്. കബനീ ദളത്തില്‍ ഉള്‍പ്പെട്ട മൊയ്തീനും പോലീസിന്റെ നോട്ടപ്പുള്ളിയാണ്. മൂന്ന് വര്‍ഷം മുമ്പ് പൂനെയില്‍ വച്ച് മുരളി കണ്ണംപള്ളിയോടൊപ്പം സി.പി ഇസ്മയില്‍ അറസ്റ്റിലായിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് ജലീലിനേയും നോട്ടമിട്ടിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. തുടര്‍ന്ന് ഒളിവില്‍ പോവുകയായിരുന്നു എന്നാണ് അറിവ്.
ഇന്നലെ രാത്രി എട്ടുമണിയോടെ വൈത്തിരി ലക്കിടിക്ക് സമീപം ദേശീയ പാതയോരത്ത് സ്ഥിതി ചെയ്യുന്ന ഉപവന്‍ റിസോര്‍ട്ടില്‍ മാവോയിസ്റ്റുകള്‍ എത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇവര്‍ ഹോട്ടലില്‍ നിന്നും അമ്പതിനായിരം രൂപയും നാലുപേര്‍ക്കുള്ള ഭക്ഷണവും ആവശ്യപ്പെട്ടു. റിസോര്‍ട്ട് ജീവനക്കാര്‍ മാവോയിസ്റ്റുകള്‍ എത്തിയ വിവരം രഹസ്യമായി പോലീസിനെ അറിയിക്കുകയും ചെയ്തു. പോലീസ് പട്രോള്‍ സംഘം സ്ഥലത്ത് എത്തി. തുടര്‍ന്ന് പോലീസുമായി മാവോയിസ്റ്റുകള്‍ നേര്‍ക്കു നേര്‍ വെടിവയ്പ്പ് നടത്തി. ഇതിനിടയില്‍ മാവോയിസ്റ്റുകള്‍ റിസോര്‍ട്ടിലെ താമസക്കാരെ ബന്ദികളാക്കി. വിവരം അറിഞ്ഞ് തണ്ടര്‍ബോള്‍ട്ട് സേനയും സ്ഥലത്തെത്തി. തണ്ടര്‍ബോള്‍ട്ടും പോലീസും റിസോര്‍ട്ട് വളഞ്ഞു മാവോയിസ്റ്റുകളുമായി ഏറെ നേരം ഏറ്റുമുട്ടല്‍ നടത്തി. ജലീല്‍ കൊല്ലപ്പെട്ടു. മറ്റുള്ളവരെല്ലാം കടന്നുകളഞ്ഞു എന്നുമാണ് പോലീസ് നല്‍കുന്ന വിവരം. മാവോയിസ്റ്റുകളാണ് വെടിവയ്പ്പ് ആരംഭിച്ചതെന്ന് കണ്ണൂര്‍ റേഞ്ച് ഐജി ബല്‍റാംകുമാര്‍ ഉപാധ്യായ മാധ്യമങ്ങളോട് വ്യക്തമാക്കി.
എന്നാല്‍ വൈത്തിരിയില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്നും പോലീസും തണ്ടര്‍ബോള്‍ട്ടും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായി കരുതിക്കൂട്ടി നടന്ന കൊലപാതകമാണിതെന്നും ആരോപിച്ച് ബന്ധുക്കളും സുഹൃത്തുക്കളും രംഗത്ത് വന്നിട്ടുണ്ട്. കൃത്യമായി തലയ്ക്ക് വെടിയേറ്റ് ജലീല്‍ മരിച്ചതിലും ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചു.
അതേ സമയം, വയനാട്ടില്‍ മാവോയിസ്റ്റ്-പോലീസ് ഏറ്റുമുട്ടലുണ്ടായ വൈത്തിരിയ്ക്കടുത്തുള്ള സുഗന്ധഗിരി ആദിവാസി മേഖലയില്‍ നേരത്തേയും മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടായിരുന്നതായി കല്പറ്റ എം.എല്‍.എ സി.കെ ശശീന്ദ്രന്‍ പറഞ്ഞു. സുഗന്ധഗിരി മേഖലയിലെ ആദിവാസികള്‍ക്കിടയില്‍ ഒരു വര്‍ഷത്തോളമായി മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനം സജീവമാണെന്നും, നേരത്തെയും പണവും ഭക്ഷണവും ആവശ്യപ്പെട്ട് പരിസരപ്രദേശങ്ങളില്‍ ഇവര്‍ എത്തിയിരുന്നതായും പ്രദേശവാസികളും ചൂണ്ടിക്കാട്ടുന്നു. സുഗന്ധഗിരിയിലെ ആദിവാസികളെ ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും അരിയും മറ്റ് ഭക്ഷ്യവസ്തുക്കളും മാവോയിസ്റ്റുകള്‍ ശേഖരിച്ചിരുന്നതായാണ് സി.കെ. ശശീന്ദ്രന്റെ പ്രസ്താവന. പ്രളയകാലത്ത് മണ്ണിടിഞ്ഞും വീടും സ്ഥലവും ഒലിച്ചു പോയും ഏറെ ബുദ്ധിമുട്ടിയിരുന്ന സുഗന്ധഗിരിയിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സന്നദ്ധ സംഘടനകളടക്കമുള്ളവര്‍ എത്തിച്ചുകൊടുത്തിരുന്ന ഭക്ഷ്യവസ്തുക്കള്‍ പോലും ഇവിടെയെത്തിയ മാവോയിസ്റ്റുകള്‍ കൊണ്ടുപോയിരുന്നതായി ശശീന്ദ്രന്‍ പറയുന്നു.
‘മാവോയിസ്റ്റുകളുടെ ഒരു സംഘം സുഗന്ധഗിരിയിലെത്തി നേരത്തേയും രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയിരുന്നു. സായുധരായെത്തി ആളുകളെ ഭയപ്പെടുത്തുന്ന രീതിയായിരുന്നു അവരുടേത്. അതിന്റേതായ ഒരു ഭീതി ആദിവാസികള്‍ക്കുമുണ്ടായിരുന്നു. ഇവര്‍ക്ക് ഉപയോഗിക്കാനുള്ള അരിയെടുത്തുകൊണ്ടുപോകുക, നിര്‍ബന്ധിച്ച് ഭക്ഷണം പാകം ചെയ്യിപ്പിക്കുക, ഇതൊക്കെയായിരുന്നു മാവോയിസ്റ്റുകളുടെ പ്രവര്‍ത്തന ശൈലി. പ്രളയകാലത്ത് ദുരിതാശ്വാസമായി എത്തിച്ച അരിയടക്കം ഇവര്‍ കൊണ്ടുപോയിട്ടുണ്ട്. ഇന്നലെയും ഹോട്ടലുടമയെ സമീപിച്ച് പണം വേണമെന്നാണ് ആവശ്യപ്പെട്ടത്. കൈയില്‍ പണമില്ല എന്നു പറഞ്ഞപ്പോള്‍ എ.ടി.എമ്മില്‍ നിന്നും എടുത്തു വരാന്‍ പറഞ്ഞയച്ച സമയത്താണ് പൊലീസിലറിയിക്കാന്‍ ഉടമയ്ക്ക് സാധിച്ചത്. സാധാരണഗതിയില്‍ ഭയപ്പെട്ട് ആളുകള്‍ പണം കൊടുക്കുകയാണ് പതിവ്.‘ സി.കെ. ശശീന്ദ്രന്‍ പറയുന്നു.