ഈ പാര്‍ട്ടി എന്ന് പറയുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ് ആണ്. അല്ലാതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കേരള മാര്‍ക്‌സിസ്റ്റോ, വെസ്റ്റ് ബംഗാള്‍ മാര്‍ക്‌സിസ്‌റ്റോ, ത്രിപുര മാര്‍ക്‌സിസ്‌റ്റോ അല്ല
വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധികളുടെ പൊതുചര്‍ച്ചക്ക് ശേഷം നടത്തിയ മറുപടി പ്രസംഗത്തിലായിരുന്നു യെച്ചൂരിയുടെ രൂക്ഷമായ മറുപടികള്‍. പാര്‍ട്ടിയുടെ യുവനേതാക്കളായ മുഹമ്മദ് റിയാസിനേയും എ.എന്‍ ഷംസീറിനേയും പേരെടുത്ത് പറഞ്ഞ് വിമര്‍ശിച്ച സെക്രട്ടറി കേരള നേതാക്കളുടെ തൊലി ഉരിക്കുന്ന മറുപടിയാണ് നൽകിയത്.
ജനറല്‍ സെക്രട്ടറിയുടെ പ്രസംഗം ഗൂഗിള്‍ സര്‍ച്ചിന് പകരമല്ല എന്ന് യച്ചൂരി വ്യകതമാക്കി. ചില പ്രതിനിധികളില്‍ നിന്നും ജനറല്‍ സെക്രട്ടറി ചൈനയേയോ കൊറിയയേയോ സംബന്ധിച്ച് പറഞ്ഞില്ല എന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനുള്ള മറുപടിയെന്നോണമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ചൈനയേയും കൊറിയേയും കുറിച്ച് പറയാതിരുന്നത് പിണറായിയേയും കോടിയേരിയേയും താഴ്ത്തിക്കെട്ടാന്‍ വേണ്ടിയാണ് എന്നുള്ള വിമര്‍ശനവും വന്നിരുന്നു. ഞാന്‍ എന്ത് പറയുന്നു, പിണറായി എന്ത് പറയുന്നു, കോടിയേരി എന്ത് പറയുന്നു എന്നതിലുള്ള വ്യത്യാസങ്ങള്‍ എന്തൊക്കെയാണെന്ന് കണ്ടുപിടിക്കലല്ല പ്രതിനിധികളുടെ ഉത്തരവാദിത്തം. ലോകരാജ്യങ്ങളെക്കുറിച്ച്, അതില്‍ നിലനില്‍ക്കുന്ന വൈരുധ്യങ്ങളെക്കുറിച്ചുമെല്ലാം പാര്‍ട്ടി അംഗമെന്ന നിലയ്ക്ക് എല്ലാവരും അത് മനസ്സിലാക്കാന്‍ ബാധ്യസ്ഥരാണ്. ഞാന്‍ കരുതിയത് ഷംസീറിനേയും റിയാസിനേയും പോലുള്ളയാളുകള്‍ക്ക് ഇത്തരം കാര്യങ്ങള്‍ മനസ്സിലാവും, അവര്‍ക്ക് ഇത്തരം കാര്യങ്ങളെക്കുറിച്ച് അറിയാം എന്നാണ്. പാർട്ടി ശ്രദ്ധാപൂർവം റിക്രൂട്ട് ചെയ്ത റിയാസും ഷംസീറും ഇത്തരത്തിൽ കാര്യങ്ങൾ കാണുന്നവരാകും എന്ന് കരുതിയില്ലെന്നും യെച്ചൂരി പറഞ്ഞു. ഇങ്ങനെയുള്ളയാളുകള്‍ ഇത് മനസ്സിലാക്കാന്‍ പ്രാപ്തിയുള്ളവരാണ് എന്നുള്ളതുകൊണ്ട് തന്നെയാണ് ഒരു വ്യവസ്ഥാപിത രീതിയില്‍ അന്തര്‍ദേശീയം, ദേശീയം, സംസ്ഥാനം എന്ന രീതിയിലുള്ള പ്രസംഗം രൂപപ്പെടുത്താതിരുന്നത്.
നേരത്തെ തങ്ങളുടെ ചര്‍ച്ചയില്‍ കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച് റിയാസും ഷംസീറും യെച്ചൂരിയുടെ നിലപാടിനെ വിമര്‍ശിച്ചിരുന്നു എന്നാണ് അറിയുന്നത്. കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന രീതിയിലാണ് യെച്ചൂരിയുടെ നിലപാടെന്നും ഇത് ശരിയല്ലെന്നുമായിരുന്നു ഇവരുടെ വിമര്‍ശനം. എന്നാല്‍ താന്‍ സഖ്യത്തെക്കുരിച്ചല്ല പറഞ്ഞതെന്നും പാര്‍ട്ടി ഉണ്ടാക്കേണ്ട അടവ് നയങ്ങളെക്കുറിച്ചാണെന്നും പറഞ്ഞ യെച്ചൂരി പിന്നീട് സ്വരം കടുപ്പിക്കുകയും ചെയ്തു.
രാജ്യം കടന്നു പോകുന്ന അവസ്ഥയാണ് താന്‍ ചൂണ്ടിക്കാണിച്ചതെന്നു പറഞ്ഞ യെച്ചൂരി ഫാസിസ്റ്റിക് ഹിന്ദുരാഷ്ട്രമുണ്ടാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത് എന്നതും വ്യക്തമാക്കി. അത് നമ്മുടെ പാര്‍ട്ടിപ്രോഗ്രാമില്‍ പറയുന്ന കാര്യമാണ്. സഖാക്കള്‍ പാര്‍ട്ടി പ്രോഗ്രാം ഒന്നുകൂടി വായിക്കേണ്ടതാണ് എന്നുള്ള യച്ചൂരിയുടെ പരിഹാസത്തെ ചിരിയോടെയാണ് പ്രതിനിധികൾ കേട്ടത്. ഈ പോരാട്ടത്തില്‍ ഒന്നുകില്‍ അവര്‍ ജയിക്കും അല്ലെങ്കില്‍ നമ്മള്‍ ജയിക്കും. നമ്മുടെ മുന്നേറ്റത്തിന് അവരെ തോല്‍പ്പിക്കേണ്ടത് അനിവാര്യതയാണ്. കാരണം ഒന്ന്, ഈ നാട്ടില്‍ സാമൂഹിക, സാമുദായിക ഐക്യം ഇല്ലാതാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. രണ്ട്, അവര്‍ ഈ ദളിതുകളേയും ന്യൂനപക്ഷങ്ങളേയും കൂടുതല്‍ അരികുവത്ക്കരിക്കാന്‍ ശ്രമിക്കുന്നു. മൂന്ന്, നമുക്ക് വേണ്ടത് ചൂഷിതസമൂഹങ്ങളുടെ ഐക്യമാണ്. അവര്‍ ശ്രമിക്കുന്നത് വര്‍ഗീയതയിലൂടെ ചൂഷിതസമൂഹത്തിന്റെ ഐക്യം ഇല്ലാതാക്കാനാണ്. അതുകൊണ്ട് തന്നെ ഈ ചൂഷിതസമൂഹത്തിന്റെ ഐക്യത്തിലൂടെ ഇവിടെ ജനകീയ ജനാധിപത്യ മുന്നേറ്റമുണ്ടാവണമെങ്കില്‍ ആ മുന്നേറ്റത്തില്‍ ആര്‍എസ്എസിനെ തോല്‍പ്പിച്ചേ മതിയാവൂ.
പി. ജയരാജൻ കണ്ണൂർ ലോബിയുടെ നോട്ടപ്പുള്ളിയാവാൻ ഉള്ള 5 കാരണങ്ങൾ
ഈ പാര്‍ട്ടി എന്ന് പറയുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ് ആണ്. അല്ലാതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കേരള മാര്‍ക്‌സിസ്റ്റോ, വെസ്റ്റ് ബംഗാള്‍ മാര്‍ക്‌സിസ്‌റ്റോ, ത്രിപുര മാര്‍ക്‌സിസ്‌റ്റോ അല്ല. പാര്‍ട്ടിയില്‍ ഫെഡറല്‍ പ്രവര്‍ത്തനങ്ങളെ പരിപോഷിപ്പിക്കില്ല എന്നും യെച്ചൂരി വ്യക്തമാക്കി. കോണ്‍ഗ്രസ് ബന്ധത്തിന്റെ പേരില്‍ ഏറെക്കാലമായി ചര്‍ച്ചയിലുള്ള കാരാട്ട്-യെച്ചൂരി ഭിന്നതയും അതില്‍ കാരാട്ട് പക്ഷത്തിനൊപ്പം നിലയുറപ്പിച്ചിട്ടുള്ള കേരള ഘടകത്തിനും കൂടിയുള്ള മറുപടിയായിരുന്നു യെച്ചൂരിയുടെ പ്രസംഗം. തന്നെ കോണ്‍ഗ്രസുകാരനാക്കാന്‍ ഒരു വിഭാഗം ശ്രമിക്കുന്നു എന്ന രീതിയിലുള്ള വിമര്‍ശനം യെച്ചൂരി തന്നെ നേരത്തെ ഉയര്‍ത്തുകയും ചെയ്തിരുന്നു. പൊതുവേ മൃദുഭാഷിയായ യെച്ചൂരിയുടെ ഇന്നത്തെ പ്രസംഗമാകട്ടെ, പതിവ് രീതികളെ മാറ്റിമറിക്കുന്നതുമായിരുന്നു. മറുപടി പ്രസംഗത്തിന് ശേഷം പല പ്രതിനിധകളും അദ്ദേഹത്തെ അനുമോദിക്കാൻ വേദിയിലെത്തുകയും ചെയ്തു.
നവഉദാരവത്ക്കരണത്തെക്കുറിച്ച് യെച്ചൂരി പറഞ്ഞത് പിണറായി സര്‍ക്കാരിനോടും കൂടിയാണ്