വൃത്തിഹീനമായ ഭക്ഷണം, മലിനജലം, വൃത്തിയാക്കാത്ത കൈകൾ എന്നിവയിലൂടെയാണ് ഈ രോഗം പകരുന്നത്.
കോഴിക്കോട് പേരാമ്പ്രയിൽ ഒമ്പതാംതരം വിദ്യാർത്ഥിനി സനുഷ മരിച്ചത് ഷിഗെല്ല വൈറസ് ബാധിച്ചെന്ന് സംശയം. പെൺകുട്ടിയുടെ രണ്ട് ബന്ധിക്കൾ സമാനമായ രോഗലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
കടുത്ത വയറിളക്കവും ചർദ്ദിയുമാണ് സനുഷയെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ ഉണ്ടായിരുന്നത്. രോഗം മൂർച്ഛിച്ചതോടെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുന്നതിനിടെയാണ് സനുഷ മരിച്ചത്.
രോഗം സ്ഥിരീകരിക്കുന്നതിനായി മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചിരുന്നു. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ല.
കുട്ടിയുടെ സഹോദരിയും മുത്തച്ഛനുമാണ് ഇപ്പോൾ ആശുപത്രിയിലുള്ളത്. ഇവരിൽ നിന്നും മരിച്ച കുട്ടിയിൽ നിന്നും സാമ്പിളുകൾ ശേഖരിച്ച് കേരളത്തിനു പുറത്തുള്ള ലാബുകളിലേക്ക് അയച്ചിട്ടുണ്ട്. പരിശോധനാഫലം വൈകുമെന്നാണ് അറിയുന്നത്. ഷിഗെല്ല വൈറസ് ബാധയാണോയെന്ന് ഉറപ്പിക്കാൻ ഈ ഫലങ്ങൾ വരണം.
ചികിത്സയിലുള്ളവരുടെ നില ഗുരുതരമല്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി അറിയിച്ചു. എങ്കിലും പ്രദേശത്തി അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
എന്താണ് ഷിഗെല്ല?
വൃത്തിഹീനമായ ഭക്ഷണം, മലിനജലം, വൃത്തിയാക്കാത്ത കൈകൾ എന്നിവയിലൂടെയാണ് ഈ രോഗം പകരുന്നത്. ഈച്ചകളിലൂടെ രോഗാണു ഭക്ഷണത്തിലേക്കും മറ്റും പകരും. ഡയപ്പറുകൾ മാറ്റുമ്പോൾ മലത്തിലൂടെയും രോഗം പകരാം. കടുത്ത വയറിളക്കവലും ചർദ്ദിയുമാണ് രോഗലക്ഷണം. ചികിത്സ വൈകിയാൽ മരണം സംഭവിക്കാം. കുടലിന്റെ ശ്ലേഷ്മ ആവരണവും ഭിത്തിയും ബാക്ടീരിയ തിന്നുന്നതോടെ മലത്തിനൊപ്പം രക്തവും പഴുപ്പും കഫവും വിസർജ്ജിക്കപ്പെടും. സാധാരണയായി കുട്ടികളിലാണ് രോഗം പെട്ടെന്ന് ബാധിക്കുന്നത്. പ്രത്യേക മരുന്നുകളില്ല. പ്രതിരോധമാണ് ആവശ്യം.