നിലവിൽ അതിതീവ്ര മഴ പെയ്യുന്ന ഇടങ്ങളിൽത്തന്നെ അടുത്ത ന്യൂനമർദ്ദം കൂടി വരുന്നതോടെ കൂടുതൽ മഴ പെയ്യുന്നത് ഉരുൾപൊട്ടൽ സാധ്യതകൾ വർധിപ്പിക്കുമെന്ന ആശങ്കയുണ്ട്.
ബംഗാൾ ഉൾക്കടലിൽ തിങ്കളാഴ്ചയോടെ വീണ്ടും ന്യൂനമർദ്ദം രൂപപ്പെടാനിടയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ആഗസ്റ്റ് 15 വരെ മഴ ശക്തമായിത്തന്നെ തുടരാൻ സാധ്യതയുണ്ട്. കഴിഞ്ഞ വർഷത്തേതിന് സമാനമാണ് സ്ഥിതിഗതികൾ. ഓഗസ്റ്റ് പതിന്നാലോടെ അന്ന് മഴ കനക്കുകയും പിന്നീടത് മഹാപ്രളയമായി മാറുകയും ചെയ്തിരുന്നു.
എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് മഴ ശക്തമാകാൻ സാധ്യതയുള്ളത്. തിങ്കളാഴ്ച ഇവിടങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂനമര്‍ദത്തിന്റെ തീവ്രതയും സ്വഭാവവും കാലാവസ്ഥാവകുപ്പ് ഇപ്പോള്‍ പ്രവചിച്ചിട്ടില്ല.
മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ 11 വരെ കടലിൽ പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്ക് നിർദ്ദേശമുണ്ട്. തിരമാലകൾ 3.2 മുതൽ 3.7 വരെ കിലോമീറ്റർ ഉയരത്തിൽ വരെ വരാനിടയുണ്ട്.
നിലവിൽ അതിതീവ്ര മഴ പെയ്യുന്ന ഇടങ്ങളിൽത്തന്നെ അടുത്ത ന്യൂനമർദ്ദം കൂടി വരുന്നതോടെ കൂടുതൽ മഴ പെയ്യുന്നത് ഉരുൾപൊട്ടൽ സാധ്യതകൾ വർധിപ്പിക്കുമെന്ന ആശങ്കയുണ്ട്.
അതെസമയം എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്നും റെഡ് അലർട്ട് തുടരുകയാണ്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ള പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുണ്ട്.