UPDATES

ട്രെന്‍ഡിങ്ങ്

പഞ്ചസാര വെള്ളവും കുതിര്‍ത്ത അരിയും മാത്രം കൊടുത്ത് പട്ടിണിക്കിട്ടും മര്‍ദ്ദിച്ചും തുഷാരയെ കൊന്നത് സ്ത്രീധനമായി രണ്ടുലക്ഷം രൂപ കിട്ടാത്തതിന്റെ പേരില്‍

തുഷാരയുടെ മരണത്തില്‍ ചന്തുലാലിന്റെ ചില ബന്ധുക്കള്‍ക്കും പങ്കുണ്ടെന്നു പൊലീസ് സംശയിക്കുന്നുണ്ട്

രണ്ടുലക്ഷം രൂപ സ്ത്രീധന തുക കൊടുക്കാന്‍ കഴിയാത്തതിന്റെ പേരില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് പട്ടിണിക്കിട്ട് കൊന്ന തുഷാര അനുഭവിക്കേണ്ടി വന്നത് കൊടിയ പീഡനങ്ങള്‍. പൊലീസ് നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് ഭര്‍ത്താവ് ചന്തുലാലും ഇയാളുടെ മാതാവ് ഗീതലാലും വളരെ ക്രൂരമായിട്ടായിരുന്നു തുഷാരയോട് പെരുമാറിയിരുന്നത്. ദിവസങ്ങളോളം ഭക്ഷണം കിട്ടാതെ ആരോഗ്യംക്ഷയിച്ച് ന്യുമോണിയ ബാധിക്കുകയായിരുന്നു തുഷാരയ്ക്ക്. മാര്‍ച്ച് 21 ന് രാത്രിയോടെ അസുഖം മൂര്‍ച്ഛിച്ച് അവശ നിലയിലായപ്പോഴാണ് തുഷാരയെ കൊല്ലം ജില്ല ആശുപത്രിയില്‍ കൊണ്ടുപോകുന്നത്. എന്നാല്‍ ആശുപത്രിയില്‍ എത്തുക്കുമ്പോഴേക്കും രണ്ടു കുട്ടികളുടെ അമ്മയായ ആ 27 കാരി മരിച്ചിരുന്നു.

തുഷാരയുടെ ശരീരത്തില്‍ മര്‍ദ്ദനത്തിന്റെ പാടുകള്‍ കണ്ടു സംശയം തോന്നിയ ആശുപത്രിയധികൃതര്‍ കൊല്ലം ഈസ്റ്റ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.തുടര്‍ന്ന് തുഷാരയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. സംഭവത്തില്‍ ദുരൂഹത തോന്നിയതിനെ തുടര്‍ന്ന് അസ്വഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതിനു പിന്നാലെ ഭര്‍ത്താവ് ചന്തുലാലിനെയും മാതാവ് ഗീതലാലിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. സ്ത്രീതധന പീഡന മരണത്തിനെതിരേയുള്ള 304 ബി വകുപ്പും കൊല്ലണമെന്ന ഉദ്ദേശത്തോടെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുക, പട്ടിണിക്കിടുക തുടങ്ങിയ കുറ്റങ്ങള്‍ക്കും വെവ്വേറെ വകുപ്പുകള്‍ പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്. തുഷാരയുടെ മരണത്തില്‍ ചന്തുലാലിന്റെ ചില ബന്ധുക്കള്‍ക്കും പങ്കുണ്ടെന്നു പൊലീസ് സംശയിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതായാണ് അറിയുന്നത്. റിമാന്‍ഡ് ചെയ്തിരിക്കുന്ന ചന്തുലാലിനെയും ഗീതലാലിനെയും കസ്റ്റഡിയില്‍ വാങ്ങിശേഷം മരണത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന കാര്യത്തില്‍ സ്ഥിരീകരണം നടത്താന്‍ സാധിക്കൂവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ കൊട്ടാരക്കര ഡിവൈഎസ്പി ദിന്‍ജിത്ത് മാധ്യമങ്ങളോട് പറയുന്നത്.

കരുനാഗപ്പള്ളി അയണിവേലികുളങ്ങര തെക്ക് തുളസീധരന്റെയും വിയലക്ഷ്മിയുടെയും മകളാണ് മരിച്ച തുഷാര. 2013 ല്‍ ആയിരുന്നു ഓയൂര്‍ ചെങ്കുളം കുരിശിന്‍മൂട് പറണ്ടോട് ചരുവിളയില്‍ ചന്തുലാലുമായി തുഷാരയുടെ വിവാഹം. വിവാഹം കഴിഞ്ഞു മൂന്നു മാസം കഴിഞ്ഞപ്പോള്‍ രണ്ടുലക്ഷം രൂപ സ്ത്രീധന തുകയായി വേണമെന്നു ചന്തുലാലും മാതാവും തുഷാരയുടെ വീട്ടുകാരോട് ആവശ്യപ്പെട്ടു. ഈ തുക കിട്ടാതായതോടെയാണ് ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് തുഷാരയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കാന്‍ തുടങ്ങിയത്. ക്രൂരമായ മര്‍ദ്ദനം കൂടാതെ ഭക്ഷണം കൊടുക്കാതെ ദിവസങ്ങളോളം തുഷാരയെ പട്ടിണിക്കിടുമായിരുന്നു. പഞ്ചസാര വെള്ളവും അരി കുതിര്‍ത്തതുമായിരുന്നു കൊടുത്തിരുന്നത്. ആശുപത്രിയില്‍ കൊണ്ടുവന്ന തുഷാര അസ്ഥികൂടം പോലെയായിരുന്നുവെന്നും വെറും 20 കിലോ മാത്രമായിരുന്നു ആ യുവതിയുടെ ശരീരഭാരമെന്നും പൊലീസ് പറയുന്നു.

മാതാപിതാക്കളെയോ ബന്ധുക്കളെയോ കാണാനോ സ്വന്തം വീട്ടിലേക്ക് പോകാനോ തുഷാരയെ ചന്തുലാലും ഗീതലാലും അനുവദിച്ചിരുന്നില്ല. തുഷാരയുടെ മാതാപിതാക്കള്‍ക്കും മകളെ കാണാന്‍ നിര്‍വാഹമില്ലായിരുന്നു. ഫോണ്‍ ഉപയോഗിക്കാന്‍ പോലും തുഷാരയെ സമ്മതിച്ചിരുന്നില്ല. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ ആരെ രണ്ടു തവണമാത്രമാണ് മകളെ ബന്ധപ്പെടാന്‍ തങ്ങള്‍ക്ക് കഴിഞ്ഞതെന്നാണ് തുഷാരയുടെ അമ്മ വിജയലക്ഷ്മി പറയുന്നത്. കഴിഞ്ഞ ഒരുവര്‍ഷമായിട്ട് മകളെ കണ്ടിട്ടില്ലെന്നും മകളുമായി ബന്ധമൊന്നും ഇല്ലായിരുന്നുവെന്നും പക്ഷേ, മകള്‍ക്ക് എന്തെങ്കിലും സംഭവിക്കുമെന്ന പേടികൊണ്ടാണ് പരാതിയൊന്നും നല്‍കാതിരുന്നതെന്നുമാണ് അമ്മ ഇപ്പോള്‍ പറയുന്നത്.

മാതാപിതാക്കളോ ബന്ധുക്കളോ തുഷാരയുടെ വിവരം തിരക്കി വന്നാല്‍ ചന്തുലാലും മാതാവും ചേര്‍ന്ന്, കാണാന്‍ അനുവദിക്കാതെ മടക്കി അയക്കുകയും ഇവര്‍ വന്നതിന്റെ പേരില്‍ തുഷാരയെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. തുഷാരയുടെ രണ്ടു കുട്ടികളെ പോലും കാണാന്‍ ബന്ധുക്കളെ അനുവദിച്ചിരുന്നില്ല. രണ്ടാമത്തെ കുട്ടിയെ പ്രസവിച്ച സമയത്ത് ബന്ധുക്കള്‍ കാണാനെത്തിയപ്പോഴും തടഞ്ഞിരുന്നു. ഇതിനെ കുറിച്ച് കൊല്ലം ഈസ്റ്റ് പൊലീസില്‍ പരാതിയും നല്‍കിയിരുന്നു.

തകരഷീറ്റ് ഉയരത്തില്‍ സ്ഥാപിച്ച് നാലാവശവും മറച്ചതിനകത്തായിരുന്നു ഇവരുടെ ചന്തുലാലിന്റെ വീട്. ഈ വീടുമായി അയല്‍വക്കക്കാരൊന്നും അധികം ബന്ധം പുലര്‍ത്തിയിരുന്നില്ല. ചന്തുലാലും മാതാവും മറ്റുള്ളവരുമായി ഇടപഴകുന്നതിലും താത്പര്യം കാണിച്ചിരുന്നില്ല. ഗീതലാല്‍ മന്ത്രവാദവും ആഭിചാരക്രിയകളും നടത്തി വന്നിരുന്നതായാണ് പറയുന്നത്. മന്ത്രാവാദത്തിനും മറ്റുമായി പുറത്തുനിന്നും പലരും ഇവിടെ വന്നുപോകാറുണ്ടെന്ന് അയല്‍ക്കാരും പറയുന്നുണ്ട്. ഈ വീട്ടില്‍ നിന്നും പലപ്പോഴും കരച്ചിലും ബഹളവും കേള്‍ക്കാറുണ്ടായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. തുഷാരയുടെ മരണവും മന്ത്രവാദവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്ന കാര്യവും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊട്ടരക്കര കോടതി റിമാന്‍ഡില്‍ അയച്ചിരിക്കുന്ന ചന്തുലാലിനെയും ഗീതലാലിനെയും പൊലീസ് കസ്റ്റഡിയില്‍ കിട്ടി കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമെ തുഷാരയുടെ മരണത്തിനു പിന്നിലെ കൂടുതല്‍ കാര്യങ്ങള്‍ പുറത്തു വരികയുള്ളൂ എന്നാണ് പൊലീസ് പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍