ജനാധിപത്യത്തിലെ മിഥ്യകള്‍-പരമ്പര ഭാഗം 5
രാജ്യം അതിന്റെ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ തെരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോള്‍ അഴിമുഖം കേരളം മുഴുവന്‍ സഞ്ചരിച്ച് അതിന്റെ ഇരുണ്ട ഭാഗങ്ങളിലേക്ക്, മുഖ്യധാരാ രാഷ്ട്രീയവ്യവഹാരങ്ങള്‍ക്ക് അപ്പുറം നില്‍ക്കുന്ന, നമുക്ക് അറിയാത്ത, എന്നാല്‍ അറിയണം എന്നാഗ്രഹിച്ച, വിവേചനങ്ങളുടെ ചെറുതുരുത്തുകളായ, നമ്മുടെ ജനാധിപത്യത്തിന്റെ നടുക്കുന്ന പരാജയങ്ങളായ ഗ്രാമങ്ങളിലേക്കും കോളനികളിലേക്കും ചെന്നെത്തുകയാണ്.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അസുഖകരമായ കാഴ്ച്ചയാണവ. ഈ പരമ്പര മലയാളി എന്ന നിലയ്ക്ക് നിങ്ങളെ അഭിമാനം കൊള്ളിക്കില്ല. എന്നാല്‍ ഇത് പറഞ്ഞേ തീരൂ. ഞങ്ങള്‍ ഈ തെരഞ്ഞെടുപ്പ് കാലത്ത് തന്നെ ഈ കഥകള്‍ പറയാനും തയ്യാറെടുത്തിരിക്കുകയാണ്. പക്വതയെത്തിയ ഒരു ജനാധിപത്യത്തിലേക്ക് രാജ്യം എത്തിച്ചേരണമെങ്കില്‍ അതിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ആ വ്യവസ്ഥയുടെ ഗുണഫലങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ട്. വിഭവങ്ങള്‍ തുല്യമായി വീതിക്കപ്പെടേണ്ടതുണ്ട്. അങ്ങനെ സംഭവിക്കുന്നുണ്ടോ എന്നൊരന്വേഷണം കൂടിയാണ് ഈ പരമ്പര.
‘കാട്ടിനുള്ളിലെ കുറെയേറെ ദുരിത ജീവിതങ്ങള്‍’ ബോണക്കാട്ടിലേക്കുള്ള യാത്രയ്ക്ക് പിന്നില്‍ ഒരു സുഹൃത്ത് പറഞ്ഞ ഈയൊരു ഒറ്റ വാചകം മതിയായിരുന്നു. അന്വേഷിച്ചപ്പോള്‍ എപ്പോഴും ബസ് കിട്ടാനിടയില്ലെന്ന് അറിഞ്ഞു. ഒടുവില്‍ ആദ്യം വിതുരയിലെത്തി. അവിടെ നിന്നും രണ്ട് മണിക്കൂറോളം കഴിഞ്ഞ് മാത്രമേ ബസ് ഉള്ളൂ. വിതുരയില്‍ നിന്നും അഗസ്ത്യാര്‍കൂടത്തിലേക്കുള്ള വഴിയിലാണ് ബോണക്കാട്. മരുതാമല കഴിഞ്ഞാല്‍ പിന്നെ കാട് തുടങ്ങുകയായി. മരുതാമല വരെയൊക്കെ അത്യാവശ്യം വലിയ വീടുകളൊക്കെ കാണാം. പിന്നങ്ങോട്ട് വീടുകളൊന്നും കാണാനേയില്ല. കുറച്ചുകൂടി മുന്നോട്ട് പോകുമ്പോള്‍ പേപ്പാറ റിസര്‍വ് വനം തുടങ്ങും. കാട് അവസാനിക്കുന്നിടത്ത് ബോണക്കാട് എസ്‌റ്റേറ്റും.
നെടുമങ്ങാട് താലൂക്കില്‍ 565.781 ഹെക്ടറിലായാണ് ബോണക്കാട് എസ്‌റ്റേറ്റ് സ്ഥിതി ചെയ്യുന്നത്. ഇതുകൂടാതെ ചുറ്റിലും 28.912 ഹെക്ടര്‍ വനഭൂമിയും 89.1538 ഹെക്ടര്‍ സംരക്ഷിത ഭൂമിയുമുണ്ട്. ബോണക്കാട് എത്താറാകുമ്പോഴേക്കും കാട് കയറിയ തേയിലത്തോട്ടങ്ങളുടെ അവശിഷ്ടങ്ങള്‍ കാണാം. പരിചരിക്കാനാളില്ലാതെ വളര്‍ന്നു കയറി ചെറിയ മരമാണോയെന്ന് സംശയിക്കാവുന്ന കട്ടികൂടിയ ഇലകളുമായുള്ള അവ തേയില ചെടി തന്നെയാണോയെന്ന് ആര്‍ക്കും സംശയം തോന്നും. എസ്റ്റേറ്റ് പൂട്ടിപ്പോയതോടെ അഗസ്ത്യാര്‍കൂട യാത്രയുടെയും കുരിശുമല തീര്‍ത്ഥാടനത്തിന്റെയും ബേസ് ക്യാമ്പ് മാത്രമായിരിക്കുകയാണ് ഇവിടം. ഒരുകാലത്ത് സ്വര്‍ഗമായിരുന്ന ബോണക്കാടിനെ ഉപേക്ഷിച്ച് പലരും പോയിക്കഴിഞ്ഞിരിക്കുന്നു. ബാക്കിയുള്ളവര്‍ തങ്ങളുടെ ശമ്പള കുടിശികയും ആനുകൂല്യങ്ങളും എന്നെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഇവിടുത്ത തകര്‍ന്ന ലയങ്ങളില്‍ ജീവിക്കുന്നു.
Also Read: സര്‍ക്കാരിന്റെ കണക്കില്‍ ഈ മനുഷ്യരില്ല; കരടിപ്പാറയിലെ അടിമജീവിതങ്ങള്‍; പരമ്പര ഭാഗം-1
“ഒറ്റയൊരെണ്ണം ഇങ്ങോട്ട് വന്നേക്കരുത്. കൊറെ പത്രക്കാര് വന്നേക്കുന്നു. എലക്ഷനാകുമ്പോള്‍ കുറെയെണ്ണം വന്നോളും… അതുവരെയും ഇതുപോലെ കൊറെയെണ്ണം ചത്തോ ജീവിച്ചിരിപ്പുണ്ടോയെന്നൊന്നും ഒരുത്തനും അറിയണ്ട”, ബോണക്കാട്ടില്‍ ബസിറങ്ങിയപ്പോള്‍ ആദ്യം കേട്ട വാക്കുകളുടെ ചുരുക്കം ഇതായിരുന്നു. ബോണക്കാട് ആര്‍സി പള്ളിക്ക് സമീപമുള്ള ബസ് സ്റ്റോപ്പില്‍ ഇറങ്ങിയപ്പോള്‍ തൊട്ടടുത്ത് തന്നെയുള്ള തൊഴിലുറപ്പ് ജോലിക്കാരെക്കുറിച്ച് കേട്ട് അവിടെ ചെന്നപ്പോഴും ആദ്യ മറുപടി അതായിരുന്നു.
“ഞങ്ങളുടെ പ്രശ്‌നങ്ങള്‍ അറിയണമെങ്കില്‍ ഞങ്ങളുടെ വീട്ടിലേക്ക് വാ…” ഇടിഞ്ഞു പൊളിഞ്ഞ ലയങ്ങള്‍ ചൂണ്ടി തങ്കമണിയെന്ന തൊഴിലുറപ്പ് തൊഴിലാളി പറഞ്ഞ വാക്കുകളാണ് ഇത്. അങ്ങനെയാണ് ബോണക്കാട്ടിലെ ലയങ്ങളിലോരോന്നിലും കയറിയിറങ്ങാന്‍ തീരുമാനിച്ചത്. അവയെ വീടെന്ന് വിളിക്കാന്‍ സാധിക്കില്ല. ഭിത്തിയും മേല്‍ക്കൂരയുമെല്ലാം തകര്‍ന്ന് പോയ ലയങ്ങളില്‍ ഒന്നാണ് തങ്കമണിയുടേത്. 40 വര്‍ഷത്തോളം തങ്കമണി ബോണക്കാട് എസ്‌റ്റേറ്റിലെ തൊഴിലാളിയായിരുന്നു. ബ്രിട്ടീഷുകാര്‍ നടത്തിക്കൊണ്ടിരുന്ന എസ്‌റ്റേറ്റ് പിന്നീട് മുംബൈ ആസ്ഥാനമായ മഹാവീര്‍ പ്ലാന്റേഷന്‍ ഏറ്റെടുക്കുകയായിരുന്നു. തൊണ്ണൂറുകളുടെ അവസാനം വരെ ബോണക്കാട് ഇങ്ങനെയല്ലായിരുന്നു. കാടിന് നടുക്കാണെങ്കിലും എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ടായിരുന്നു. നാലാം ക്ലാസ് വരെ പഠിക്കാന്‍ സ്‌കൂളും ആശുപത്രിയും സജീവമായ മാര്‍ക്കറ്റും അങ്ങനെയെല്ലാം. എന്നാല്‍ ഇന്ന് ഈ നാട്ടുകാര്‍ക്ക് അതെല്ലാം വിദൂരകാലത്തെപ്പോഴോ കണ്ട ഒരു സ്വപ്‌നം മാത്രമാണ്.
ബോണക്കാട്ടിലെ ജീവിതങ്ങള്‍ക്ക് മുന്നിലേക്ക് 1998-ലാണ് ഇടിത്തീ പോലെ എസ്‌റ്റേറ്റിന്റെ ഷട്ടറിന് പൂട്ട് വീണത്. അതിനും മൂന്ന് വര്‍ഷം മുമ്പ് തുടങ്ങിയ ദുരിത ജീവിതം അതോടെ പൂര്‍ണമായി. ഉടമസ്ഥനായ മഹാവീറിന്റെ മക്കള്‍ എസ്റ്റേറ്റും ഫാക്ടറിയും ഈട് വച്ച് ലോണ്‍ എടുക്കുകയും തേയിലയ്ക്ക് പുറമേ റബ്ബര്‍, ഏലം തുടങ്ങിയവ കൃഷി ചെയ്യുകയും ചെയ്തതോടെയായിരുന്നു അത്. ലോണ്‍ അടയ്ക്കാതിരിക്കുക മാത്രമല്ല, ഫാക്ടറിയിലെയും ഓഫീസിലെയുമൊന്നും കറന്റ് ബില്‍ പോലും അടയ്ക്കാന്‍ ഇയാള്‍ കൂട്ടാക്കിയില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. മൂന്ന് വര്‍ഷത്തോളം ഇവര്‍ തൊഴിലാളികള്‍ക്ക് ശമ്പളവും കൊടുത്തില്ല. ലോണെടുത്തതിനെ തുടര്‍ന്നുണ്ടായ കടമാണ് കമ്പനിയുടെ പൂട്ടലിന് വഴിവച്ചത്. ലക്ഷങ്ങളുടെ കടം തിരിച്ചടയ്ക്കാതായതോടെ ബാങ്ക് അധികൃതര്‍ കമ്പനിയും എസ്റ്റേറ്റും സീല്‍ വച്ചു. ദാരിദ്ര്യത്തിനിടയിലും 36 മാസത്തോളം ഒരു രൂപ പോലും ശമ്പളം വാങ്ങാതെ ജോലി ചെയ്തത് തങ്ങള്‍ക്ക് എസ്‌റ്റേറ്റിനോടുള്ള ആത്മബന്ധം കൊണ്ട് കൂടിയാണെന്ന് തൊഴിലുറപ്പുകാരിലൊരാളായ പുഷ്പത്തായം പറയുന്നു. പ്രതിസന്ധിയുടെ ആദ്യഘട്ടങ്ങളില്‍ തൊഴിലാളികള്‍ സ്വന്തമായി കൊളുന്തു നുള്ളി ജീവിച്ചിരുന്നു. എന്നാല്‍ പരിചരണം ലഭിക്കാതെ തേയില ചെടികള്‍ നശിച്ചതോടെ ആ മാര്‍ഗ്ഗവും അടഞ്ഞു.
ഒരുകാലത്ത് ആള്‍ത്തിരക്കുണ്ടായിരുന്ന ബോണക്കാട് ഇന്ന് കുറെ വൃദ്ധരുടെയും സ്ത്രീകളുടെയും മാത്രം ഇടമാണ്. ബോണക്കാട്ടിലെ തൊണ്ണൂറ് ശതമാനം ആളുകളും അറുപതിന് മുകളില്‍ പ്രായമുള്ളവരാണ്. അതില്‍ തന്നെ തൊണ്ണൂറ് ശതമാനം ആളുകളും സ്ത്രീകളാണ്. അവരിലാണെങ്കില്‍ ഭൂരിഭാഗം പേരും ഭര്‍ത്താവ് ഉപേക്ഷിച്ച് പോയവരോ വിധവകളോ ആണെന്ന് തൊഴിലുറപ്പ് തൊഴിലാളികളുടെ മേട്രന്‍ കൂടിയായ സുധ പറയുന്നു. ചെറുപ്പക്കാര്‍ പലരും തൊഴില്‍ തേടിയും മികച്ച ജീവിത സൗകര്യങ്ങള്‍ തേടിയും വിതുരയിലേക്കും നെടുമങ്ങാട്ടേയ്ക്കും താമസം മാറിയിരിക്കുന്നു. ബോണക്കാട്ടില്‍ അവര്‍ക്ക് തൊഴിലില്ല, പിന്നെങ്ങനെ അവിടെ ജീവിക്കുമെന്നാണ് അവര്‍ ചോദിക്കുന്നത്. ഒരുകാലത്ത് ആയിരത്തിലേറെ ജനങ്ങളുണ്ടായിരുന്ന ബോണക്കാട്ടില്‍ ഇപ്പോള്‍ 17 കുടുംബങ്ങള്‍ മാത്രമാണ് സ്ഥിരതാമസക്കാരുള്ളതെന്ന് രാജേന്ദ്രന്‍ എന്ന തൊഴിലാളി ചൂണ്ടിക്കാട്ടി. ബാക്കിയുള്ളവര്‍ ലയങ്ങള്‍ ഉപേക്ഷിച്ച് തൊഴിലിനായും മക്കളുടെ വിദ്യാഭ്യാസത്തിനായും ആശുപത്രി ആവശ്യങ്ങള്‍ക്കുമൊക്കെയായി മലയിറങ്ങി പോയതാണ്. തൊഴിലുറപ്പുള്ള ദിവസങ്ങളില്‍ മാത്രമാണ് ഇവര്‍ തിരികെ വരുന്നത്. രാജേന്ദ്രനെ പോലുള്ള പ്രായമായ പുരുഷന്മാര്‍ അഗസ്ത്യാര്‍കൂടം തീര്‍ത്ഥാടന സമയത്തും മറ്റും ഗൈഡുകളായി പോയും വിതുരയിലും മറ്റും പോയി കൂലിപ്പണി ചെയ്ത് തിരിച്ചു വന്നുമാണ് ജീവിത മാര്‍ഗ്ഗം കണ്ടെത്തുന്നത്. അതേസമയം വിതുരയില്‍ പോയി മടങ്ങിയെത്താന്‍ അമ്പത് രൂപയ്ക്ക് മുകളിലാണ് ചെലവ്. അതിനാല്‍ തന്നെ ഇത്തരം കൂലിപ്പണികള്‍ കാര്യമായ ഗുണം ചെയ്യുന്നില്ല. ബോണക്കാട്ടിലേക്ക് അഞ്ച് ബസുകളാണ് സര്‍വീസ് നടത്തുന്നത്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ പോകുന്നതും വരുന്നതും ഈ സര്‍വീസുകളെ ആശ്രയിച്ചാണ്. വൈകുന്നേരം അഞ്ച് മണിക്ക് ബോണക്കാട്ട് എത്തിച്ചേരുന്ന ബസ് കിട്ടിയില്ലെങ്കില്‍ പിന്നെ എട്ടരയ്ക്ക് മാത്രമേ ഇവിടെ എത്താന്‍ സാധിക്കൂ. 5.45ന് തിരികെ പോകുന്ന ഈ ബസ് കിട്ടിയില്ലെങ്കിലും ഇതുതന്നെ അവസ്ഥ.
ബോണക്കാട്ടിലോ പുറത്തോ തങ്ങള്‍ക്ക് ഒരു തുണ്ട് ഭൂമി പോലുമില്ലാത്ത ഇവരുടേത് അക്ഷരാര്‍ത്ഥത്തില്‍ ഒരു തടവറ ജീവിതം തന്നെയാണ്. എന്നാലും പ്രതികൂലമായ സാഹചര്യങ്ങളിലും ഇവിടുത്തെ തകര്‍ന്ന ലയങ്ങള്‍ക്കുള്ളില്‍ തന്നെ കഴിയുന്നവര്‍ക്ക് തങ്ങളുടേതായ നിരവധി കാരണങ്ങളുണ്ട്. കമ്പനി പൂട്ടിയപ്പോള്‍ ലഭിക്കേണ്ട ആനുകൂല്യങ്ങളും ശമ്പള കുടിശികയും ലഭിക്കാതെ അവര്‍ക്ക് ഇവിടം വിടാനാകില്ല. ശമ്പള കുടിശിക, പ്രോവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി ഇനങ്ങളിലായി ലക്ഷങ്ങളാണ് ഇവര്‍ക്ക് ലഭിക്കാനുള്ളത്. ഇവിടെ കിടന്ന് മരിക്കേണ്ടി വന്നാലും ഒരു ആയുസിന്റെ ബാക്കിയിരിപ്പ് ഉപേക്ഷിച്ച് എങ്ങോട്ടും പോകില്ലെന്നാണ് തങ്കമണി പറയുന്നത്. ഇനി അത് കിട്ടിയാലും ഗ്രാമങ്ങളിലെവിടെയെങ്കിലും പോയി സ്ഥലം വാങ്ങാനോ വീട് വയ്ക്കാനോ സാധിക്കുമോയെന്ന് ഇവര്‍ക്ക് സംശയമുണ്ട്. തേയില ഫാക്ടറി പൂട്ടുന്നതിന് മുമ്പുള്ള മൂന്ന് വര്‍ഷക്കാലം ശമ്പളം പോലുമില്ലാതെയാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. തൊഴിലാളികള്‍ കോടതിയില്‍ നല്‍കിയ കേസില്‍ ആനുകൂല്യങ്ങളും ശമ്പള കുടിശികയും പലിശ സഹിതം നല്‍കണമെന്ന് വിധി വന്നിട്ടുണ്ട്. അതൊരു വലിയ തുകയായിരിക്കുമെന്ന പ്രതീക്ഷയിലാണ് ഇവര്‍ ഇവിടെ തന്നെ തുടര്‍ന്ന് ജീവിക്കുന്നത്. എന്നാല്‍ ആ വിധിക്ക് മുകളില്‍ മഹാവീരന്‍ നല്‍കിയ സ്റ്റേ നിലനില്‍ക്കുന്നതിനാല്‍ ആ തുക ആര്‍ക്കും ലഭിച്ചിട്ടില്ല.
ബോണക്കാട് സ്വദേശികളായ 125 പേര്‍ക്ക് നൂറ് ദിവസത്തെ പണി പഞ്ചായത്തിന്റെ സഹായത്തോടെ ലഭിക്കുന്നുണ്ട്. ഇതില്‍ പലരും ബോണക്കാട്ടെ സ്ഥിരതാമസം മതിയാക്കി വിതുരയിലും മറ്റും വാടകയ്ക്ക് താമസിക്കുന്നവരാണ്. എന്നാല്‍ എസ്റ്റേറ്റില്‍ ഇപ്പോഴും താമസിക്കുന്ന വൃദ്ധര്‍ക്ക് കൂടി പണി ലഭിക്കുമെന്നതിനാല്‍ തൊഴിലുറപ്പുള്ള ദിവസങ്ങളില്‍ ഇവര്‍ ഇവിടെയെത്തുന്നു. വലിയ ജോലികള്‍ ചെയ്യാന്‍ ശേഷിയില്ലാത്ത പ്രായമായവരെ അവര്‍ സഹായിക്കുകയും ചെയ്യുന്നു. അതുകൊണ്ട് മാത്രമാണ് ഇവര്‍ ജീവിച്ചിരിക്കുന്നതെന്ന് സുധ പറയുന്നു. ഇപ്പോഴത്തെ പഞ്ചായത്ത് മെമ്പര്‍ സതീഷ് കുമാറിനോടാണ് അവര്‍ അതിന് നന്ദി പറയുന്നത്. മുമ്പും പല പഞ്ചായത്ത് മെമ്പര്‍മാരും ഇവിടെയുണ്ടായിരുന്നിട്ടും ബോണക്കാട്ടിലെ ഈ ദുരിത ജീവിതങ്ങളോട് കരുണ കാണിക്കാന്‍ തയ്യാറായത് സതീഷാണെന്ന് ഇവര്‍ ഒറ്റക്കെട്ടായി പറയുന്നു. അതേസമയം സതീഷിന്റെ പരിധികളെക്കുറിച്ചും ഇവര്‍ക്ക് നല്ല ബോധ്യമുണ്ട്. ഒരു പഞ്ചായത്ത് മെമ്പര്‍ എന്ന നിലയില്‍ സതീഷിന് സാധ്യമാകുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് തങ്കമണി പറഞ്ഞു. ഇപ്പോഴത്തെ പഞ്ചായത്ത് സമിതി വന്നതിന് ശേഷം തൊഴിലുറപ്പും വാര്‍ധക്യകാല പെന്‍ഷനും ലഭ്യമാക്കിയതും ഇവര്‍ക്ക് തുണയായി.
എന്നാല്‍ സര്‍ക്കാരിനും കമ്പനി മാനേജ്‌മെന്റിനും മാത്രമേ തങ്ങളുടെ ദുരിതങ്ങള്‍ക്ക് പൂര്‍ണ പരിഹാരം കണ്ടെത്താനാകൂവെന്നാണ് ഇവിടുത്തുകാര്‍ പറയുന്നത്. എസ്‌റ്റേറ്റ് മുതലാളിയില്‍ നിന്നും തങ്ങള്‍ക്ക് അവകാശപ്പെട്ട നഷ്ടപരിഹാരവും ശമ്പള കുടിശികയും വാങ്ങിത്തന്ന് എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. എന്നാല്‍ സര്‍ക്കാരിന് മുന്നില്‍ ഈ ആവശ്യം ഉന്നയിക്കേണ്ട അരുവിക്കര എംഎല്‍എ ശബരീനാഥ് രണ്ടോ മൂന്നോ തവണ മാത്രമാണ് ഇവിടെ വന്നിട്ടുള്ളതെന്നാണ് നാട്ടുകാരുടെ പരാതി. അദ്ദേഹത്തിന്റെ പിതാവ് അന്തരിച്ച മുന്‍ മന്ത്രി ജി കാര്‍ത്തികേയന്‍ വൈദ്യുതി മന്ത്രിയായിരുന്ന കാലത്താണ് ഇവിടെ വൈദ്യുതി എത്തിച്ചത്. ആ ഒരു ചിന്ത തന്നെ ശബരിനാഥിന് ഇല്ലെന്നാണ് രാജേന്ദ്രന്‍ ചൂണ്ടിക്കാട്ടിയത്. അതേസമയം ബോണക്കാട്ടില്‍ എപ്പോഴും വരുന്നില്ലെങ്കിലും ഒട്ടനവധി തവണ നിയമസഭയില്‍ ശബരീനാഥ് ഈ വിഷയം ഉന്നയിച്ചിട്ടുണ്ടെന്നാണ് വിതുരയിലെ കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി സുനില്‍ കുമാര്‍ പറയുന്നത്. ഈ സബ്മിഷനുകളുടെ ഫലമായി തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ 2016ല്‍ എസ്റ്റേറ്റ് തുറന്നു പ്രവര്‍ത്തിക്കുന്നതു സംബന്ധിച്ചും തൊഴിലാളികള്‍ക്ക് ശമ്പളകുടിശ്ശിക, പി.എഫ്, ഗ്രാറ്റുവിറ്റി എന്നിവ നല്‍കുന്നതു സംബന്ധിച്ചുമുളള കര്‍മ്മ പദ്ധതി, ഒരു മാസത്തിനകം തയ്യാറാക്കി ലേബര്‍ കമ്മീഷണര്‍ക്ക് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചോയെന്നോ സര്‍ക്കാര്‍ പിന്നീട് ഏതെങ്കിലും വിധത്തില്‍ ഇതില്‍ ഇടപെട്ടോയെന്നോ തൊഴിലാളികള്‍ക്ക് അറിയില്ല. കഴിഞ്ഞ വര്‍ഷം നവംബറില്‍ ബോണക്കാട് എസ്‌റ്റേറ്റ് ഉള്‍പ്പെടെ കേരളത്തില്‍ അഞ്ച് ജില്ലകളിലായി വനത്തിലുള്ളില്‍ പ്രവര്‍ത്തിക്കുന്ന 13 എസ്റ്റേറ്റുകള്‍ ഏറ്റെടുക്കാന്‍ വനംവകുപ്പ് സര്‍ക്കാരിനെ സമീപിച്ചിരുന്നു. അതോടെ ഇവിടെ നിന്നും ഇവര്‍ കുടിയിറക്കപ്പെടുമോയെന്ന ആശങ്കയുമുണ്ട്.
Also Read: കുളത്തൂപ്പുഴയിലെ ‘ശ്രീലങ്കക്കാര്‍’; സ്വന്തം നാട്ടിലെ അഭയാര്‍ഥികള്‍ – പരമ്പര ഭാഗം -3
എന്തായാലും എപ്പോള്‍ വേണമെങ്കിലും തകര്‍ന്ന് വീഴാവുന്ന ലയങ്ങളില്‍ മഴയെയും വെയിലിനെയും മഞ്ഞിനെയുമെല്ലാം ഏറ്റുവാങ്ങിയാണ് ഇവിടുത്തെ ഓരോ ജീവിതങ്ങളും കഴിയുന്നത്. അത് കാണാന്‍ ആരുമില്ലെന്നതാണ് ഇവരുടെ പ്രധാന പരാതി. തൊഴിലുറപ്പിലൂടെയും പുറത്ത് പോയി കൂലിപ്പണിയെടുത്തും ബോണക്കാട്ടുകാര്‍ക്ക് അന്നന്നത്തേക്ക് ജീവിക്കാനുള്ള വക കണ്ടെത്താനാകും. എന്നാല്‍ സുരക്ഷിതമായ വീടുകളും അടിസ്ഥാന സൗകര്യങ്ങളുമാണ് അവര്‍ക്ക് ഇപ്പോള്‍ അടിയന്തിരമായി ആവശ്യമെന്ന് സതീഷ് കുമാര്‍ പറഞ്ഞു. എസ്റ്റേറ്റ് തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ഇടയ്ക്കിടെ മാധ്യമങ്ങളില്‍ വാര്‍ത്ത വരുമ്പോള്‍ ഇവര്‍ വീണ്ടും പ്രതീക്ഷയിലാകും. പുറത്തുള്ളവര്‍ നിങ്ങളുടെ പ്രശ്‌നങ്ങള്‍ അവസാനിക്കാന്‍ പോകുകയാണല്ലോയെന്ന് ചോദിക്കുകയും ചെയ്യും ചെയ്യും. എന്നാല്‍ പിന്നീട് യാതൊരു നടപടിയുമുണ്ടാകില്ലെന്ന് സുധ വ്യക്തമാക്കി. ഇവരുടെ ഇപ്പോഴത്തെ അവസ്ഥയെന്താണെന്നൊന്നും പിന്നെ ആരും അന്വേഷിക്കില്ലെന്നും അവര്‍ പറയുന്നു. സര്‍ക്കാര്‍ ഈ എസ്റ്റേറ്റ് ഏറ്റെടുത്ത് ആയുര്‍വേദ ഫാം തുടങ്ങുമെന്നാണ് ഏറ്റവും ഒടുവില്‍ ഇവര്‍ അറിഞ്ഞത്. അതോടെ ഫാമില്‍ ജോലി ലഭിക്കുമെന്നാണ് പലരും പ്രതീക്ഷിച്ചു. എന്നാല്‍ എസ്‌റ്റേറ്റ് പൂട്ടിപ്പോയ ശേഷവും അവിടെ നിന്നും വിരമിച്ചവരാണ് ഇവര്‍. അതായത് 58 വയസ് കഴിഞ്ഞ വൃദ്ധര്‍. സ്വാഭാവികമായും ഭാരമുള്ള ജോലികളൊന്നും ഇവരെക്കൊണ്ട് ചെയ്യിക്കാനാകുമെന്ന് പ്രതീക്ഷിക്കാനാകില്ല. ചുരുക്കത്തില്‍ ഇവരുടെ ദുരിതങ്ങള്‍ക്ക് അതുകൊണ്ട് പ്രയോജനമുണ്ടാകുമെന്ന് കരുതാനാകില്ല. എന്നിരുന്നാലും ചെറുകിട ജോലികള്‍ ചെയ്ത് ജീവിതം തള്ളിനീക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.
തകര്‍ന്ന ലയങ്ങളിലൂടെ
മഴ വന്നാല്‍ വീടുകളില്‍ കിടന്ന് ഉറങ്ങാനാകില്ലെന്നതാണ് തങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമെന്ന് പുഷ്പത്തായം പറയുന്നു. പുഷ്പത്തായത്തിന്റെ വീട്ടില്‍ ഭര്‍ത്താവും അവരും മാത്രമാണുള്ളത്. മക്കളെല്ലാം ബോണക്കാട് വിട്ടു. തങ്കമണി ഒറ്റയ്ക്കാണ് ജീവിക്കുന്നത്. ബോണക്കാട്ടിലെ ലയങ്ങളുടെയും അവസ്ഥ ഇതാണ്. ഒരു മഴയോ ശക്തമായ ഒരു കാറ്റോ വന്നാല്‍ അവശേഷിക്കുന്ന ലയങ്ങള്‍ കൂടി നിലംപൊത്തും. വിതുരയിലും മറ്റും പോയി വാടകയ്ക്ക് താമസിക്കുന്നവര്‍ തങ്ങളുടെ ലയങ്ങള്‍ അവിടെ തന്നെയുണ്ടോയെന്ന് പരിശോധിക്കാന്‍ ഇടയ്ക്കിടെ വന്നു നോക്കാറുണ്ട്. എസ്‌റ്റേറ്റ് തുറക്കുന്നതും ഏറ്റെടുക്കുന്നതുമായ തീരുമാനങ്ങള്‍ അനിശ്ചിതമായി നീളുമ്പോള്‍ ആരെങ്കിലും ഇടപെട്ട് ഈ ലയങ്ങള്‍ ഒന്നു നന്നാക്കി തരാന്‍ പറയാമോയെന്നാണ് ഇവര്‍ ചോദിക്കുന്നത്.
തങ്കമണിയുടെ ലയത്തിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്ന് കിടക്കുകയാണ്. ഒരു മുറി മാത്രമുള്ള അകത്തെ സ്ഥിതിയും മോശമല്ല. മുന്‍വശത്തെ ഭിത്തിയിലെയും മേല്‍ക്കൂരയിലെയും തകര്‍ച്ച അകത്തേക്കും പടര്‍ന്ന് തുടങ്ങിയിരിക്കുന്നു. പട്ടിണികിടന്നോ വീട് തകര്‍ന്നു വീണോ തങ്ങള്‍ മരിച്ചാല്‍ ആര്‍ക്ക് എന്താണ് പ്രശ്‌നമെന്നാണ് ഇവര്‍ക്കും ചോദിക്കാനുള്ളത്. സമീപകാലത്താണ് ഈ ലയങ്ങളില്‍ കക്കൂസ് നിര്‍മ്മിച്ചത്. സ്ഥലപരിമിതി മൂലം രണ്ട് വീട്ടുകാര്‍ക്കുള്ള കക്കൂസുകള്‍ ഒരു കെട്ടിടത്തിലാക്കിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിനെതിരെ പഞ്ചായത്ത് തലത്തില്‍ ആരോ നല്‍കിയ പരാതിയില്‍ വിജിലന്‍സ് അന്വേഷണം വന്നു. അതിലും ഇവര്‍ പ്രകോപിതരാണ്. ഇത്രയും കാലം നാറുന്ന ബോണക്കാട്ടില്‍ ജീവിച്ച തങ്ങള്‍ ഇപ്പോഴാണ് ഒന്ന് ആത്മാഭിമാനത്തോടെ ജീവിക്കാന്‍ സാധിക്കുന്നതെന്നും ഇവര്‍ പറയുന്നു. ഇത്രയും കാലം രാത്രിയില്‍ പോലും അത്യാവശ്യം വന്നാല്‍ വനത്തില്‍ പോകേണ്ട അവസ്ഥയിലായിരുന്നു ആ സാഹചര്യത്തിന് ഇപ്പോഴാണ് മാറ്റം വന്നത്.
എസ്റ്റേറ്റ് പൂട്ടിയ ആദ്യവര്‍ഷങ്ങളില്‍ പുറത്തു നിന്നുള്ള ആളുകള്‍ എത്തിക്കുന്ന സഹായങ്ങള്‍ കൊണ്ടാണ് തങ്ങള്‍ ജീവിച്ചതെന്ന് തങ്കമണി ഓര്‍ക്കുന്നു. എസ്റ്റേറ്റ് ഉണ്ടായിരുന്ന കാലത്ത് ആശുപത്രിയും സ്‌കൂളും അംഗന്‍വാടിയും പോസ്റ്റ്ഓഫീസും മാര്‍ക്കറ്റും എല്ലാമുണ്ടായിരുന്നതാണ്. ഇപ്പോള്‍ അംഗന്‍വാടിയും പോസ്റ്റ്ഓഫീസും മാത്രമാണ്. സ്‌കൂള്‍ കെട്ടിടം ഇപ്പോഴുമുണ്ടെങ്കിലും കുട്ടികളില്ലാത്തതിനാല്‍ പൂട്ടിപ്പോയി. പഠിക്കാന്‍ കുട്ടികളില്ലാത്തതിനാലാണ് സ്‌കൂള്‍ ദീര്‍ഘകാലമായി അടഞ്ഞു കിടക്കുന്നത്. നാലാം ക്ലാസ് കഴിഞ്ഞാല്‍ വിതുരയിലോ നെടുമങ്ങാട്ടോ പോയി പഠിക്കേണ്ട അവസ്ഥ പണ്ടും ഉണ്ടായിരുന്നു. എന്നാല്‍ തൊഴിലിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി പലരും ബോണക്കാട് വിട്ടതോടെ കുട്ടികളുടെ ചെറിയ ക്ലാസ് മുതലുള്ള വിദ്യാഭ്യാസത്തിനും അവര്‍ക്ക് ഈ സ്‌കൂളിന്റെ ആവശ്യമില്ലല്ലോ. കുട്ടികളില്ലാതായതോടെ സ്വാഭാവികമായും സ്‌കൂള്‍ പൂട്ടിപ്പോകുകയും ചെയ്തു.
തൊട്ടടുത്ത പട്ടണമായ വിതുരയില്‍ പോലും ആശുപത്രിയില്ലാതിരുന്ന ഒരുകാലത്ത് പ്രസവം വരെ നടന്നിരുന്ന ആശുപത്രിയുടെ കാര്യമാണ് ഏറ്റവും കഷ്ടം. ഗതകാല സ്മരണകളുടെ ഒരു അസ്ഥികൂടം മാത്രമാണ് ഇന്ന് അത്. ചുറ്റിലുമുള്ള കാട് കയ്യേറിയ ആശുപത്രി കെട്ടിടം ലയങ്ങളുടെ അതേ അവസ്ഥയില്‍ മേല്‍ക്കൂരയും ഭിത്തികളുമെല്ലാം തകര്‍ന്ന അവസ്ഥയിലാണ്. ആളുകള്‍ക്ക് അതിന് സമീപത്തേക്ക് പോകാന്‍ പോലും ഭയമാണ് ഇപ്പോള്‍. ബോണക്കാട്ടിലെ ഒട്ടുമിക്ക സ്ത്രീകളുടെയും പ്രസവം നടന്നത് ഇവിടെയാണെന്ന് പറഞ്ഞാല്‍ ഇന്ന് ആ കെട്ടിടം കാണുന്ന ആര്‍ക്കും വിശ്വസിക്കാനാകില്ല. “ആ ആശുപത്രിയാണെങ്കില്‍ ഞങ്ങളുടെ ലയങ്ങളേക്കാള്‍ കഷ്ടമാണ്. ആ ഭാഗത്തേക്ക് പോകാന്‍ പോലും പേടിയാകും”, തങ്കമണി വ്യക്തമാക്കി. ആര്‍ക്കെങ്കിലും പെട്ടെന്ന് സുഖമില്ലാതാകുമ്പോഴാണ് ഇവരിപ്പോള്‍ മറ്റൊരു ദുരിതം അനുഭവിക്കുന്നത്. ബസ് സമയമല്ലെങ്കില്‍ കാടിന് പുറത്തുനിന്നും 108 ആംബുലന്‍സ് വരണം. ഫോണിന് റേഞ്ച് ഇല്ലാത്തതിനാല്‍ അത് വളരെ ബുദ്ധിമുട്ടുമാണ്. രാത്രിയില്‍ ആര്‍ക്കെങ്കിലും സുഖമില്ലാതെ വന്നാല്‍ പഞ്ചായത്ത് മെമ്പറെ ഏതെങ്കിലും വിധത്തില്‍ വിവരം അറിയിച്ചാണ് ആംബുലന്‍സ് എത്തിക്കുന്നത്. പഴയ ആശുപത്രിയുണ്ടായിരുന്നെങ്കില്‍ കൂടുതലും പ്രായമായവര്‍ താമസിക്കുന്ന തങ്ങള്‍ക്ക് ഈ അവസ്ഥ വരില്ലായിരുന്നെന്നും തങ്കമണി കൂട്ടിച്ചേര്‍ത്തു.
ഇപ്പോഴും കാടിറങ്ങി വരുന്ന ആനകളും കടുവകളുടെയും ഭീതിയിലും കൂടിയാണ് ഇവര്‍ ജീവിക്കുന്നത്. ഒരുകാലത്ത് ഇരുട്ടത്ത് വന്യമൃഗങ്ങളുടെ ആക്രമണത്തിന്റെ കഥയും ഇവര്‍ക്ക് പറയാനുണ്ടായിരുന്നു. എന്നാല്‍ വഴിവിളക്കുകള്‍ വന്നതോടെ രാത്രി വീടിന് പുറത്തിറങ്ങാന്‍ പേടിക്കേണ്ടെന്ന അവസ്ഥയായിട്ടുണ്ട്. എന്നിട്ടും ഒരു വര്‍ഷം മുമ്പ് പോലും കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചിരുന്നു. പാമ്പിന്റെയും മറ്റ് ഇഴജന്തുക്കളുടെയും ശല്യം ഇപ്പോഴും ഈ ലയങ്ങളിലുണ്ട്.
പത്തും പന്ത്രണ്ടും വയസ്സുള്ളപ്പോള്‍ സ്‌കൂള്‍ വരാന്ത പോലും കാണാതെയാണ് പലരും എസ്റ്റേറ്റില്‍ ജോലിക്ക് പ്രവേശിക്കുന്നത്. 48 വര്‍ഷം വരെ ജോലി ചെയ്തവര്‍ ഇവിടെയുണ്ട്. സരസ്വതി അത്തരത്തിലൊരാളാണ്. 58-ാം വയസ്സില്‍ റിട്ടയര്‍ ചെയ്യുമ്പോഴേക്കും കമ്പനി പൂട്ടിപ്പോയിരുന്നു. അതുകൊണ്ട് തന്നെ ആനുകൂല്യങ്ങളൊന്നും ലഭിച്ചിട്ടില്ല. കമ്പനി പൂട്ടിപ്പോയതിന് ശേഷം റിട്ടയര്‍ ചെയ്ത പലരും തങ്ങള്‍ റിട്ടയര്‍ ചെയ്‌തോയെന്ന് ഇപ്പോഴും സംശയിക്കുന്നുണ്ട്. ഇരുപത് വര്‍ഷത്തോളമായി ജീവിതത്തില്‍ ദാരിദ്ര്യവും കഷ്ടപ്പാടുമല്ലാതെ മറ്റ് യാതൊരു മാറ്റങ്ങളുമില്ലാത്തവര്‍ക്ക് ആ സംശയം തോന്നിയില്ലങ്കിലേ അത്ഭുതപ്പെടാനുള്ളൂ. മഹാവീര്‍ പ്ലാന്റേഷന്‍ ഉടമയോട് ഇക്കാര്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ താനും ഇതേ അവസ്ഥയില്‍ തന്നെ മരിച്ചു പോകും, നിങ്ങളും അങ്ങനെ തന്നെ മരിക്കൂവെന്നാണ് മറുപടി ലഭിച്ചതെന്ന് സരസ്വതി പറയുന്നു. ഈ എസ്റ്റേറ്റും ഇതിലെ മണ്ണും മഹാവീരന്റേതാണ്. അങ്ങേര് ഒന്നിനും തയ്യാറല്ലാത്ത സ്ഥിതിയ്ക്ക് സര്‍ക്കാര്‍ മുന്‍കൈയെടുത്താണ് തങ്ങളുടെ ദുരിത ജീവിതം അവസാനിപ്പിക്കേണ്ടതെന്നും ഇവര്‍ പറയുന്നു. മന്ത്രിതലത്തില്‍ പോലും വിളിച്ച് ചര്‍ച്ച നടത്തിയിട്ടും അങ്ങേര് അനങ്ങുന്നില്ലെന്നാണ് ഇവരുടെ പരാതി.
ലീല: ബോണക്കാട്ടിലെ ദുരിത ജീവിതത്തിന്റെ നേര്‍ക്കാഴ്ച
1967ല്‍ വിവാഹം കഴിഞ്ഞപ്പോഴാണ് നെയ്യാറ്റിന്‍കര താലൂക്കില്‍ നിന്നും ലീല ബോണക്കാട്ടിലെത്തിയത്. ഭര്‍ത്താവ് ഉപേക്ഷിച്ച് പോയ ഇവര്‍ തന്റെ ലയത്തില്‍ ഒറ്റയ്ക്കാണ്. ബോണക്കാട്ടിലോ മറ്റെവിടെയെങ്കിലും ഒരു തുണ്ട് മണ്ണില്ല. തോളെല്ല് അനക്കാന്‍ സാധിക്കാത്തതിനാല്‍ ഇവര്‍ക്ക് ജോലിക്കൊന്നും പോകാനാകില്ല. ഒരു ആക്‌സിഡന്റ് പറ്റിയതാണ് അതിന് ശേഷം ഇടയ്ക്കിടെ നെഞ്ചുവേദനയുമുണ്ടാകുന്നുണ്ട്. “ഒരു ദിവസം എനിക്ക് നൂറ് രൂപയോളം മരുന്നിന് തന്നെ വേണം മക്കളേ… ചില ദിവസം രാവിലെ ഒരു കൈ മറ്റേ കൈ കൊണ്ട് പിടിച്ച് പൊക്കണം. രണ്ട് തോളും വയ്യ, കയ്യും വയ്യ. എനിക്ക് യാതൊരു നിവൃത്തിയുമില്ല. ഈ ജീവനും എടുക്കുന്നില്ല”, ലീല പറഞ്ഞു തുടങ്ങിയത് ഇങ്ങനെയാണ്.
വിതുരയില്‍ വച്ച് ഒരു ബൈക്ക് ഇടിച്ചതാണ് ഇവരെ. ബൈക്ക് ഓടിച്ചയാളും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും തട്ടി വീണുവെന്നാണ് അവര്‍ പറഞ്ഞത്. “തുണ്ടുമായി ആ പയ്യന്‍ തന്നെയാണ് എനിക്കൊപ്പം വന്നത്. തട്ടിവീണെന്നാണ് ആ പയ്യന്‍ അവിടെ പറഞ്ഞത്. എന്റെ രണ്ട് കണ്ണിനും സുഖമില്ല. കണ്ണാശുപത്രിയില്‍ പോകാന്‍ പോലും നിവൃത്തിയില്ല. രണ്ട് മക്കളുടെ അമ്മയാണ്. ഇപ്പോള്‍ നോക്കാന്‍ ആരുമില്ല”, അവര്‍ കരയുകയായിരുന്നു. 2004-ലാണ് ഇവര്‍ എസ്‌റ്റേറ്റില്‍ നിന്നും റിട്ടയര്‍ ചെയ്തത്. മറ്റ് തൊഴിലാളികളെ പോലെ പ്രൊവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി, 36 മാസത്തെ ശമ്പള കുടിശിക എന്നിവയാണ് ഇവര്‍ക്കും കിട്ടാനുള്ളത്. മുതലാളി തൊഴിലാളികളുടെ പിഎഫ് തുക അടയ്ക്കാത്തതിനാലാണ് ഇവര്‍ക്കാര്‍ക്കും അത് ലഭിക്കാതെ പോയത്. എന്നാല്‍ ഇവരുടെ ശമ്പളത്തില്‍ നിന്നും എല്ലാ മാസവും ആ തുക ഈടാക്കിയിട്ടുമുണ്ട്. 65 വയസ്സായി, ജോലി ചെയ്ത് ജീവിക്കാനുള്ള ആരോഗ്യവും ഇല്ല. മക്കളെല്ലാം നെയ്യാറ്റിന്‍കര ഓലത്താണിയിലാണ് താമസം. മകളെ വിവാഹം ചെയ്ത് അയച്ചത് ഒരു പാവപ്പെട്ട കുടുംബത്തിലേക്കാണ്. മരുമകന്‍ കെട്ടിടം പണിക്ക് പോകുന്നു. അതുകൊണ്ട് വേണം ആ നാല് പേര്‍ക്ക് കഴിയാന്‍. മകന്‍ മൂലക്രാണിയുടെ അസുഖമുള്ളയാളാണ്. മരുമകളുടെ തലച്ചോറിനുള്ളില്‍ ഞെരമ്പ് ചുരുണ്ട് കിടക്കുന്ന രോഗമാണ്. അവര്‍ക്ക് രണ്ട് പെണ്‍മക്കളുമാണ്. മകള്‍ക്ക് ഒരു മകനും മകളുമാണെങ്കിലും അവര്‍ക്ക് ജോലിയൊന്നും കിട്ടിയിട്ടില്ല. അവര്‍ക്കൊന്നും കാര്യമായ വിദ്യാഭ്യാസം കൊടുക്കാനും സാധിച്ചിട്ടില്ല.
“മരിക്കുന്നുമില്ല, ജനനവും മരണവും ദൈവാനുഗ്രഹമാണെന്നല്ലേ പറയുന്നത്. എനിക്ക് ആ മരണം പോലും തരുന്നില്ലല്ലോ?” എന്നായിരുന്നു അവര്‍ പറഞ്ഞത്. “കുറച്ച് അരിയിട്ട് കഞ്ഞിവച്ച് കുടിക്കാന്‍ പോലും എനിക്ക് പറ്റുന്നില്ല മക്കളേ.. അതിനുള്ള ആരോഗ്യം എനിക്കിപ്പോള്‍ ഇല്ല. ഈ വീടു കൂടിയില്ലാതായാല്‍ ഞാനെവിടെ പോകുമെന്ന് മക്കളൊന്ന് പറയ്”, എപ്പോള്‍ വേണമെങ്കിലും ഇടിഞ്ഞു വീഴുമെന്ന അവസ്ഥയിലുള്ള ആ ചെറിയ വീട്ടിലേക്ക് കയറിക്കൊണ്ട് അവര്‍ ചോദിച്ചു. നാല് ചുവരും അതിന് മുകളില്‍ മേല്‍ക്കൂരയുടെ ഒരു ചട്ടക്കൂടുമാണ് ഇവരുടെ വീട്. മഴ പെയ്താല്‍ ചാണകം മെഴുകിയ ആ വീടിനുള്ളില്‍ വെള്ളം വീഴാത്ത ഒരു ഭാഗം പോലുമുണ്ടാകില്ല. അടച്ചുറപ്പില്ലാത്ത ആ വീട്ടിനുള്ളില്‍ ഇഴജന്തുകള്‍ കയറുന്നത് പതിവാണ്. തുണികൊണ്ട് മറച്ചതാണ് ഈ വീടിന്റെ ഒരുഭാഗം. ഒരുപിടി മണ്ണും ഒരു ചെറ്റക്കുടിലുമായിരുന്നു ഒരു കാലത്ത് ഇവരുടെ ഏറ്റവും വലിയ ആഗ്രഹം. അയല്‍ക്കൂട്ടങ്ങളിലൊക്കെ ഈ അമ്മ ഈ ആവശ്യമുന്നയിച്ചിട്ടുണ്ട്. എന്നാല്‍ ആരുടെയടുത്ത് നിന്നും ഈ സഹായമൊന്നും ലഭിച്ചിട്ടില്ല.
“എനിക്കൊട്ടും വയ്യ മക്കളേ.. എനിക്കൊട്ടും വയ്യ…” എന്ന് പറഞ്ഞുകൊണ്ട് ആ അമ്മ കുറച്ചു നേരം ആ തിണ്ണയില്‍ ഇരിക്കുകയായിരുന്നു. പതുക്കെയവര്‍ തന്റെ ജീവിതവും പറഞ്ഞു തുടങ്ങി. നെയ്യാറ്റിന്‍കര താലൂക്കിലെ ഓലത്താണിയില്‍ നിന്നും ലീലയെ ബോണക്കാട്ടിലേക്ക് വിവാഹം ചെയ്ത് അയപ്പിച്ചതാണ്. ഫാക്ടറിയില്‍ ഇല തള്ളുന്ന ജോലിയായിരുന്നു ഇവരുടെ ഭര്‍ത്താവിന്. ലീലയും ഇതേ എസ്റ്റേറ്റില്‍ ഇല നുള്ളുന്ന ജോലിയാണ് പിന്നീട് ചെയ്തത്. ഇരുവരുടെയും കൂലി ഭര്‍ത്താവാണ് പതിവായി വാങ്ങിയിരുന്നത്. രണ്ട് പേരുടെയും കൂലി വീട്ടിലേക്കെത്തിയിരുന്നില്ല. ഒരു കിലോ അരിയും ഒരു കിലോ മരച്ചീനിയും മാത്രം അന്ന് ഇവിടെയുണ്ടായിരുന്ന മാര്‍ക്കറ്റില്‍ നിന്നും വീട്ടിലെത്തും. വിശപ്പ് കാരണം തന്റെ മോന്‍ കരഞ്ഞിട്ടുണ്ടെന്നും ലീല. കരിപ്പെട്ടി കാപ്പിയും പാതി റൊട്ടിയും കൊടുത്താണ് അക്കാലത്ത് മക്കളെ ഉറക്കിയിരുന്നത്. ഇതിനെല്ലാം പുറമേ മദ്യപിച്ച് വന്നുള്ള മര്‍ദ്ദനവും. രണ്ട് മക്കള്‍ ജനിച്ചതിന് ശേഷം ഇയാള്‍ ഇവരെ ഉപേക്ഷിച്ച് പോകുകയും മറ്റൊരു കല്യാണം കഴിക്കുകയും ചെയ്തു. നാലാം ക്ലാസ് വരെയാണ് കമ്പനി വക സ്‌കൂളില്‍ പഠിപ്പിക്കാനാകുന്നത്. അതിന് ശേഷം ഇരുവരെയും വേറെ സ്‌കൂളില്‍ പത്താം ക്ലാസ് വരെ പഠിപ്പിച്ചു. മകള്‍ ടൂട്ടോറിയല്‍ കോളേജിലും പോയി പഠിച്ചു.
മകന്റെ വീട്ടില്‍ നിത്യദാരിദ്ര്യമാണ്. അയാളുടെ രോഗം മൂലം ജോലിക്ക് പോകാനാകില്ല. മരുമകള്‍ ഒരു ഗാര്‍മെന്റ് യൂണിറ്റില്‍ മുണ്ട് മടക്കാന്‍ പോയി കിട്ടുന്ന കാശ് കൊണ്ടാണ് ആ കുടുംബം ജീവിക്കുന്നത്. 150 രൂപയാണ് അവരുടെ കൂലി. ഒരു ദിവസം സ്ഥാപനത്തില്‍ തലകറങ്ങി വീണ് ആശുപത്രിയിലെത്തിച്ചപ്പോഴാണ് തലയ്ക്കുള്ളില്‍ ഞെരമ്പ് കെട്ടുപിണഞ്ഞു കിടക്കുന്ന അസുഖമാണെന്ന് തിരിച്ചറിഞ്ഞത്. അതോടെ ശരീരത്തിനാകെ നീര് വച്ച് അവസ്ഥയിലാകുകയും ജോലിക്കൊന്നും പോകാന്‍ സാധിക്കാതാകുകയും ചെയ്തു. ലീല അവര്‍ക്ക് സഹായിയായി ചെന്നെങ്കിലും അവരുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം തിരികെ പോരേണ്ടി വന്നു. കട്ട കെട്ടിയ നാല് ചുവരുള്ള വീടാണ് അതും. നാല് പേരാണ് അവിടെ ജീവിക്കുന്നത്. ലീല കൂടി അങ്ങോട്ട് ചെന്നാല്‍ കിടക്കാന്‍ സ്ഥലമില്ലാത്തതിനാലാണ് ബോണക്കാട് വിട്ട് പോകാത്തത്. കമ്പനി പൂട്ടുന്നതിന് ഏറെ നാള്‍ മുമ്പ് തന്നെ ഭര്‍ത്താവ് റിട്ടയര്‍ ചെയ്യുകയും മരിക്കുകയും ചെയ്തിരുന്നു. വായില്‍ ക്യാന്‍സര്‍ വന്നാണ് അയാള്‍ മരിച്ചത്. എന്നാല്‍ അയാള്‍ക്ക് കമ്പനിയില്‍ നിന്നും കിട്ടാനുള്ള ആനുകൂല്യങ്ങളുടെയെല്ലാം അവകാശം രണ്ടാം ഭാര്യയ്ക്കാണ് എഴുതി വച്ചിരുന്നത്. അവര്‍ക്ക് മക്കളില്ലെങ്കിലും സ്വന്തം മക്കള്‍ക്ക് അയാളുടെ ആനുകൂല്യങ്ങളൊന്നും ലഭിക്കാതാകുകയും ചെയ്തു. അത് കൂടാതെ ലീലയുടെ ആനുകൂല്യങ്ങള്‍ക്കുള്ള അവകാശങ്ങളും അയാള്‍ അയാളുടെ പേരില്‍ എഴുതി വാങ്ങിയിരിക്കുകയാണ്. ഇല്ലാത്ത കഥകള്‍ പറഞ്ഞാണ് അവകാശങ്ങളെല്ലാം എഴുതി വാങ്ങിയത്. അയാള്‍ മരിച്ച സ്ഥിതിയ്ക്ക് തന്റെ അവകാശം മക്കള്‍ക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവര്‍ ജീവിതത്തിന്റെ ഈ അവസാന നാളുകളില്‍.
ജോലിയില്‍ നിന്നും റിട്ടയര്‍ ചെയ്തവരും റിട്ടയര്‍ ചെയ്യാനുള്ളവരും ഇവിടെയുണ്ടെങ്കിലും എസ്റ്റേറ്റ് മുതലാളി തങ്ങളെ തിരിഞ്ഞ് പോലും നോക്കുന്നില്ലെന്നാണ് ലീല പറയുന്നത്. “ഒന്നും തരാതെ തന്നെ ഞങ്ങള്‍ക്ക് തരാനുള്ളതെല്ലാം തന്നെന്നാണ് അയാള്‍ പറയുന്നത്. ഞങ്ങളെന്ത് ചെയ്യും… ഞങ്ങളെന്ത് ചെയ്യും?”, ഒരു നേരത്തെ ആഹാരം കഴിക്കാന്‍ കൂടി വകയില്ലാത്ത അവസ്ഥയിലാണ് ഈ വൃദ്ധ. പള്ളിവകയായും ക്ലബ്ബുകള്‍ വഴിയായും അരിയും സാധനങ്ങളുമെല്ലാം സൗജന്യമായി കിട്ടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ആരും അതൊന്നും കൊണ്ടുവന്ന് തരുന്നില്ല. എത്രകണ്ടാണ് അവര്‍ക്കും ബോണക്കാട് കൊണ്ടുവന്ന് സഹായിക്കാന്‍ പറ്റുകയെന്ന് ലീല ചോദിക്കുന്നു.
അയല്‍ക്കൂട്ടങ്ങള്‍ വഴിയുള്ള സഹായങ്ങളും നേരത്തെയൊക്കെ ലഭിച്ചിരുന്നു. ഇപ്പോള്‍ ഒരു കട്ടിലിനാണ് അപേക്ഷിച്ചിരിക്കുന്നത്. പൂര്‍ണമായും തകര്‍ന്ന ഈ വീട്ടില്‍ പൊട്ടിപ്പൊളിഞ്ഞ ചാണക തറയിലാണ് ഇവര്‍ കിടക്കുന്നത്. ഇഴജന്തുക്കളെ തടയാന്‍ ഈ വീടിന് സാധിക്കില്ല. പലപ്പോഴും പാമ്പ് വീട്ടിനുള്ളില്‍ കയറുന്നത് ഇവരെ സംബന്ധിച്ച് പതിവായിരിക്കുന്നു. ഇഴജന്തുക്കളെ പേടിച്ച് ഉറങ്ങാന്‍ പോലും ഇവര്‍ക്ക് സാധിക്കാറില്ല. “ഒരു കട്ടില്‍ വാങ്ങാന്‍ എനിക്ക് നിവര്‍ത്തിയില്ല. മൂവായിരം നാലായിരം രൂപ എവിടുന്ന് ഉണ്ടാക്കും. അതുകൊണ്ടാണ് അയല്‍ക്കൂട്ടത്തില്‍ അപേക്ഷിച്ചത്. വീട്ടിനുള്ളില്‍ ഒരു കൊരണ്ടി പലക പോലുമില്ല മക്കളേ.. ഇഴജന്തുക്കളെ പേടിക്കാതെ ജീവിക്കാന്‍ എനിക്ക് അതെങ്കിലും കിട്ടുമായിരിക്കും അല്ലേ…”, അവര്‍ ചോദിക്കുന്നത് എന്നോട് മാത്രമല്ല, ഈ സമൂഹത്തോട് കൂടിയാണ്.
ലീല ബോണക്കാട്ടിലെ ജീവിതങ്ങളില്‍ ഒന്ന് മാത്രമാണ്. ഒറ്റപ്പറച്ചിലില്‍ ഒരിക്കലും തീര്‍ക്കാനാകാത്തതാണ് ഇവരുടെ കഥകള്‍. അവര്‍ക്ക് പറയാനുള്ളതും നാം കേള്‍ക്കേണ്ടതുണ്ട്. കേള്‍ക്കാന്‍ ഒട്ടും ഇഷ്ടപ്പെടുന്നില്ലെങ്കിലും നാം അറിയേണ്ട ചില ജീവിതങ്ങളാണ് അവ. അവരെക്കുറിച്ച് നാളെ..
കുളത്തൂപ്പുഴയിലെ ‘ശ്രീലങ്കക്കാര്‍’; സ്വന്തം നാട്ടിലെ അഭയാര്‍ഥികള്‍ / ഡോക്യുമെന്ററി
.
.
വോട്ടവകാശമില്ല, ജീവിക്കുന്നതിന് തെളിവുമില്ല; കരടിപ്പാറയിലെ അടിമജീവിതങ്ങള്‍
.
.
കേരളം 10 വർഷം മുന്നോട്ടോടുമ്പോൾ 50 വർഷം പിന്നോട്ടോടുന്ന കിഴക്കൻ പാലക്കാട്