കുട്ടനാടിനെ ആറ് കാര്‍ഷിക പാരിസ്ഥിതിക മേഖലകളായാണ് തരംതിരിച്ചിരിക്കുന്നത്.
കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തില്‍ രണ്ടാംകൃഷി പൂര്‍ണമായും നശിച്ചു. 97 ശതമാനം കൃഷിയും നശിച്ചതായാണ് അവസാന റിപ്പോര്‍ട്ടുകള്‍. കൃഷിവകുപ്പ് നഷ്ടം പൂര്‍ണമായും വിലയിരുത്തിയിട്ടില്ലെങ്കിലും പത്ത് കോടിയിലധികം രൂപയുടെ കാര്‍ഷിക വിളകള്‍ നശിച്ചതായാണ് കണക്കുകൂട്ടല്‍. വെള്ളമിറങ്ങി അവസാനവട്ട കണക്കെടുപ്പിലേ യഥാര്‍ത്ഥ നഷ്ടം വിലയിരുത്താനാവൂ. മഴപ്പെയ്ത്തും വെള്ളമേറ്റവും രണ്ടാംകൃഷിയുടെ നഷ്ടവും എക്കാലത്തും കുട്ടനാടിന്റെ കണക്കെടുപ്പുകളില്‍ വരാറുള്ളതാണ്. നഷ്ടങ്ങളുടെ കണക്കുകള്‍ ഓരോ വര്‍ഷവും ഏറിയും കുറഞ്ഞുമിരിക്കുമെങ്കിലും രണ്ടാം കൃഷി നശിക്കാത്ത വര്‍ഷങ്ങളില്ല. അങ്ങനെ വരുമ്പോള്‍ പുഞ്ചകൃഷിക്ക് ഉപരിയായ ഒരു കൃഷിക്ക് പാകമാണോ കുട്ടനാട്ടിലെ പാടങ്ങള്‍ എന്ന ചോദ്യമാണ് ഉയരുക. ഇപ്പോഴത്തെ സാഹചര്യത്തില്‍ അല്ല എന്ന തന്നെയാണ് വിദഗ്ദ്ധരുടെ മറുപടി. അതിനുള്ള ന്യായങ്ങളും അവര്‍ നിരത്തുന്നു.
കുട്ടനാടും വയലുകളും
സവിശേഷമായ ഭൂപ്രകൃതിയും ജലപ്രകൃതിയുമുള്ള തണ്ണീര്‍ത്തടമാണ് കുട്ടനാട്. വേമ്പനാട് തണ്ണീര്‍ത്തടത്തിന്റെ ഭാഗം. പമ്പ, മണിമല, അച്ചന്‍കോവില്‍, മീനച്ചില്‍, മൂവാറ്റുപുഴ നദികള്‍ എത്തിച്ചേരുന്ന ഡെല്‍റ്റ പ്രദേശം. ശരാശരി മഴ ലഭിക്കുന്ന ഒരു വര്‍ഷം 10074 ദശലക്ഷം ഘനമീറ്റര്‍ വെള്ളം കുട്ടനാട്ടിലേക്ക് എത്തിച്ചേരും. ജൂണ്‍ മുതല്‍ ഓഗസ്ത് വരെയുള്ള മണ്‍സൂണ്‍ കാലയളവില്‍ മാത്രം 300 ദശലക്ഷം ഘനമീറ്റര്‍ ജലം ഇവിടേക്കെത്തും എന്നാണ് കണക്ക്. അധികമായി കുട്ടനാട്ടിലേക്കെത്തുന്ന വെള്ളം ഭൂരിഭാഗവും വേമ്പനാട് കായല്‍വഴി ഒഴിഞ്ഞ് പോവാറാണ് പതിവ്. എന്നാല്‍ വേമ്പനാടിന്റെ ജലവാഹക ശേഷിക്കനുസരിച്ചായിരിക്കും ഈ ഒഴിഞ്ഞുപോക്ക്. കുട്ടനാട്ടിലെ വെള്ളപ്പൊക്കവും ഇതിനെ ആശ്രയിച്ചാണ്.
നദികളിലൂടെ ഒഴുകിയെത്തുന്ന എക്കലും മണലും അടിഞ്ഞ് പ്രകൃത്യാ ഉണ്ടായതാണ് ആദിമ കുട്ടനാട്. പിന്നീട് വേമ്പനാട് കായലില്‍ നികത്തിയെടുത്ത പ്രദേശങ്ങളാണ് പുതുകുട്ടനാട്. നദികള്‍ ഒഴുകിയെത്തി ഉണ്ടായ ഫലഭൂയിഷ്ടിയുള്ള കുട്ടനാടിന്, കുട്ടനാട്ടിലെ വയലുകള്‍ക്ക് കൃഷി അല്ലാതെ മറ്റൊരു ധര്‍മ്മം കൂടിയുണ്ട്; മഴക്കാലത്ത് ആ നദികളിലൂടെ ഒഴുകിയെത്തുന്ന വെള്ളത്തെ പരന്നൊഴുകാന്‍ അനുവദിക്കുക എന്നതാണത്. പാടശേഖരങ്ങളും കനാലുകളും കായലും ചേര്‍ന്ന ജലപ്പരപ്പാണ് കുട്ടനാടിന്റെ ജലവാഹകശേഷി നിര്‍ണയിക്കുന്നത്.
കാര്‍ഷിക മേഖലകള്‍
കുട്ടനാട് രണ്ട് മേഖലകളാണ്. 31,000 ഹെക്ടര്‍ വരുന്ന വരണ്ട പ്രദേശവും 66,000 ഹെക്ടര്‍ വെള്ളം കെട്ടി നില്‍ക്കുന്ന താഴ്ന്ന പ്രദേശവും. സമുദ്ര നിരപ്പില്‍ നിന്ന് 0.5 മീറ്റര്‍ മുതല്‍ 2.5 മീറ്റര്‍ വരെ ഉയര്‍ന്ന് കിടക്കുന്ന വരണ്ട പ്രദേശത്ത് സാധാരണഗതിയില്‍ വെള്ളപ്പൊക്കം അനുഭവപ്പെടാറില്ല. വെള്ളം കെട്ടി നില്‍ക്കുന്ന പ്രദേശങ്ങളില്‍ സമുദ്രനിരപ്പില്‍ നിന്ന് 0.6 മീറ്റര്‍ ഉയരത്തിലുള്ളവയും 2.2 മീറ്റര്‍ താഴ്ന്ന പ്രദേശങ്ങളും പെടും. ഇതില്‍ സമുദ്രനിരപ്പില്‍ നിന്ന് താഴെയുള്ള അമ്പതിനായിരത്തോളം ഹെക്ടറാണ് പുഞ്ചപ്പാടങ്ങള്‍. ഇതില്‍ മുപ്പതിനായിരം ഹെക്ടര്‍ കരപ്പാടങ്ങളും ഒമ്പതിനായിരം ഹെക്ടര്‍ കരിനിലങ്ങളുമാണ്; 13,000 ഹെക്ടര്‍ കായല്‍ നികത്തിയെടുത്ത നിലങ്ങളും. കായല്‍ നിലങ്ങള്‍ സാധാരണ കൃഷിനിലങ്ങളേക്കാള്‍ താഴ്ന്നാണ് കിടപ്പ്.
കുട്ടനാടിനെ ആറ് കാര്‍ഷിക പാരിസ്ഥിതിക മേഖലകളായാണ് തരംതിരിച്ചിരിക്കുന്നത്. അപ്പര്‍കുട്ടനാട്, ലോവര്‍കുട്ടനാട്, വടക്കന്‍ കുട്ടനാട്, പുറംകരി, കായല്‍ നിലങ്ങള്‍, വൈക്കംകരി എന്നിങ്ങനെ. പമ്പ, മണിമല, അച്ചന്‍കോവില്‍ നദികള്‍ വന്നെത്തുന്ന മുകള്‍ ഭാഗമാണ് അപ്പര്‍കുട്ടനാട്. വേമ്പനാട് കായലില്‍ നിന്ന് നികത്തിയെടുത്തവയാണ് കായല്‍ നിലങ്ങള്‍. തണ്ണീര്‍മുക്കം ബണ്ടിന് വടക്കായി എക്കല്‍ കുറഞ്ഞ ചെളി നിറഞ്ഞ പ്രദേശമാണ് വൈക്കം കരി. പമ്പ, മണിമല, അച്ചന്‍കോവില്‍ നദികളില്‍ നിന്നുള്ള വെള്ളം ഒഴുകിയെത്തിച്ചേരുന്ന താഴ്ന്ന പ്രദേശമാണ് ലോവര്‍ കുട്ടനാട്. വെള്ളപ്പൊക്കം ഏറെ അനുഭവപ്പെടുന്ന പ്രദേശവും ഇത് തന്നെ. കുട്ടനാടിന് വടക്ക് വൈക്കത്തിനും താഴെയുള്ള മേഖലയാണ് വടക്കന്‍ കുട്ടനാട്. നാലായിരത്തോളം ഏക്കറില്‍ അമ്പലപ്പുഴ, പുറക്കാട്, കരുവാറ്റ പ്രദേശങ്ങളില്‍ വ്യാപിച്ച് കിടക്കുന്നതാണ് പുറക്കാട് കരി.
മൂന്ന് വര്‍ഷത്തില്‍ ഒരിക്കലില്‍ നിന്ന് രണ്ടാംകൃഷിയിലേക്കെത്തുമ്പോള്‍
വര്‍ഷങ്ങള്‍ക്ക് മുമ്പ് മൂന്ന് വര്‍ഷത്തിലൊരിക്കല്‍ മാത്രം കൃഷി ചെയ്യുന്ന നിലങ്ങളായിരുന്നു കുട്ടനാട്ടിലേത്. പിന്നീട് അത് കാലക്രമേണ വര്‍ഷാവര്‍ഷമുള്ള പുഞ്ചകൃഷിയിലേക്ക് മാറി. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കൃഷിയിറക്കി ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ കൊയ്യുന്ന പുഞ്ച കൃഷിയാണ് കുട്ടനാട്ടിലെ പ്രധാന കൃഷി. എന്നാല്‍ സംസ്ഥാനത്ത് ഭക്ഷ്യ ക്ഷാമം രൂക്ഷമായതോടെ പുഞ്ചയ്ക്ക് പുറമെ രണ്ടാമതൊരു കൃഷി കൂടി ഇറക്കാന്‍ കര്‍ഷകരും കൃഷിവകുപ്പും ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു. കാലങ്ങളായി കുട്ടനാട്ടിലെ കര്‍ഷകര്‍ രണ്ടാംകൃഷിയും ചെയ്തുവരുന്നു. മെയ്, ജൂണ്‍ മാസങ്ങളില്‍ വിതയിറക്കി ഓഗസ്ത്, സപ്തംബര്‍ മാസങ്ങളില്‍ കൊയ്യുന്നതാണ് രണ്ടാംകൃഷി. നദികളില്‍ നിന്ന് ഒലിച്ചെത്തുന്ന വെള്ളത്തിലൂടെ വയലുകളില്‍ അടിയുന്ന എക്കല്‍ ഈ കൃഷിക്ക് സഹായകമാകുമെന്നാണ് കൃഷിവകുപ്പിന്റെയും കര്‍ഷകരുടേയും കണക്കുകൂട്ടല്‍. എന്നാല്‍ അഞ്ച് ദിവസത്തിലധികം തുടര്‍ച്ചയായി മഴ പെയ്താല്‍ കുട്ടനാട്ടിലെ ജലനിരപ്പ് ഉയരും. ഇതോടെ താഴ്ന്ന പ്രദേശങ്ങളിലെ കൃഷിയെല്ലാം വെള്ളത്തിനടിയിലാവും. രണ്ട് ദിവസത്തിനകം വെള്ളമിറങ്ങിയില്ലെങ്കില്‍ കൃഷി നശിക്കുകയും ചെയ്യും.
മഴക്കാലത്ത് കുട്ടനാട്ടില്‍ വെള്ളമുണ്ടാവും. വെള്ളപ്പൊക്കമായി രൂപപ്പെട്ടില്ലെങ്കിലും പല വര്‍ഷങ്ങളിലും അരപ്പൊക്കത്തിലധികം വെള്ളം വയലുകളില്‍ നിറയും. കുട്ടനാട്ടിലെ പാരിസ്ഥിതിക സന്തുലനാവസ്ഥയ്ക്കും കാര്‍ഷിക അഭിവൃദ്ധിക്കും അത് ആവശ്യമാണ് താനും. എന്നാല്‍ ഒഴുകി വരുന്ന വെള്ളത്തെ ശേഖരിച്ച് നിര്‍ത്തി, പരന്നൊഴുകാന്‍ അനുവദിക്കുക എന്ന വയലുകളുടെ ധര്‍മ്മത്തെ അവഗണിച്ചുകൊണ്ടാണ് കര്‍ഷകര്‍ കൃഷിവകുപ്പിന്റെ അനുവാദത്തോടെ കൃഷിയിറക്കുന്നത്.
ഡോ. ലീനാകുമാരി പറയുന്നത്
മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞയായിരുന്ന ഡോ. ലീനാകുമാരി കുട്ടനാട്ടിലെ രണ്ടാംകൃഷിയുടെ സാധ്യകളേയും പ്രശ്‌നങ്ങളേയും കുറിച്ച് പറയുന്നു: “പണ്ട് കാലത്ത് മൂന്ന് വര്‍ഷത്തിലൊരിക്കല്‍ മാത്രമായിരുന്ന കൃഷി പിന്നീട് എല്ലാ വര്‍ഷവുമായി. കേരളത്തില്‍ ഭക്ഷ്യക്ഷാമം രൂക്ഷമായതോടെയാണ് രണ്ടാംകൃഷി എന്ന ആലോചനയിലേക്ക് എത്തുന്നത്. തോട്ടപ്പള്ളി സ്പില്‍വേയും തണ്ണീര്‍മുക്കം ബണ്ടും പ്രവര്‍ത്തനമാരംഭിച്ചതോടെയാണ് അത്തരത്തില്‍ ആലോചനകള്‍ വരുന്നത്. കുട്ടനാട് രണ്ടാം കൃഷിക്ക് യോഗ്യമാണ്. അത് സാധ്യമാണ്. പക്ഷെ കുട്ടനാട്ടിലെ എല്ലാ വയലുകളിലും ഒന്നിച്ച് അത് ചെയ്യാനാവില്ല. മുഴുവന്‍ കുട്ടനാടിന്റെ മൂന്നില്‍ ഒരു ഭാഗത്ത് മാത്രമേ അത് സാധിക്കൂ. രണ്ടാം കൃഷി എന്ന ആശയം കൊണ്ടു വരുമ്പോള്‍ തന്നെ മൂന്നിലൊന്ന് വയലുകളില്‍ മാത്രം കൃഷിയിറക്കിയാല്‍ മതിയെന്ന വ്യവസ്ഥയുണ്ടായിരുന്നു. ഇക്കാര്യം പലതവണ ചര്‍ച്ച ചെയ്തിട്ടുള്ളതുമാണ്. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളെ ഒഴിവാക്കുക എന്നതായിരുന്നു അന്നുണ്ടായിരുന്ന നിര്‍ദ്ദേശം. പകരം വെള്ളക്കെട്ട് ബാധിക്കാതെ സംരക്ഷിച്ചിരിക്കുന്ന പാടശേഖരങ്ങളില്‍ കൃഷിയിറക്കുക എന്നതായിരുന്നു. പക്ഷെ അത്തരത്തില്‍ ഒരു നിര്‍ദ്ദേശവും നടപ്പിലായില്ല. ഒന്നമത്, ഇത് വളരെ സെന്‍സിറ്റീവ് ഇഷ്യു ആണ്. കുറച്ച് കര്‍ഷകരോട് കൃഷി ചെയ്യാനും മറ്റുള്ളവരോട് ചെയ്യരുതെന്നും പറയുമ്പോള്‍ സാധാരണ ഗതിയില്‍, പ്രത്യേകിച്ച് കുട്ടനാട് പോലുള്ള ഒരിടത്ത് ആ നിര്‍ദ്ദേശം സ്വീകരിക്കപ്പെടാന്‍ ബുദ്ധിമുട്ടാണ്. അത്തരത്തില്‍ ഒരു റിസ്‌ക് എടുക്കാനോ, കര്‍ഷകരെ ഇക്കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി ഒരു തീരുമാനം നടപ്പിലാക്കാനോ കൃഷിവകുപ്പ് ഉദ്യോഗസ്ഥരും തയ്യാറാവുന്നില്ല.
യഥാര്‍ത്ഥത്തില്‍ വെള്ളം വരുന്നത് കൃഷിയെ നശിപ്പിക്കാന്‍ പോന്ന തരത്തിലല്ല. അതിനെ പരിപോഷിപ്പിക്കാനാണ്. പുഞ്ചകൃഷി സമയത്ത് കര്‍ഷകര്‍ അനുഭവിക്കുന്ന മണ്ണിലെ അസിഡിറ്റി, ഉപ്പ് തുടങ്ങിയ പല പ്രശ്‌നങ്ങളും മഴക്കാലത്തെ കൃഷിക്കുണ്ടാവില്ല എന്നത് തന്നെയാണ് ഗുണം. പക്ഷെ കുട്ടനാട്ടിലേക്ക് വെള്ളമെത്തുന്ന കാലാവസ്ഥയില്‍ ഒരു റൊട്ടേഷന്‍ വ്യവസ്ഥയിലെങ്കിലും കൃഷിയിറക്കാനുള്ള തീരുമാനം കൃഷിവകുപ്പ് സ്വീകരിക്കേണ്ടതാണ്. എന്നാല്‍ മാത്രമേ ആ ഗുണം ലഭിക്കുകയുള്ളൂ. എത്തുന്ന വെള്ളത്തിന് പരന്നൊഴുകി മാറാന്‍ സ്ഥലമിട്ടുകൊണ്ടാവണം രണ്ടാംകൃഷി. ആദ്യം എല്ലാ പാടശേഖരങ്ങളും വെള്ളം കയറാത്ത രീതിയില്‍ ബണ്ടുകളും മടകളും ബലപ്പെടുത്തണം. എന്നിട്ട് ഓരോ വര്‍ഷവും റൊട്ടേഷന്‍ വ്യവസ്ഥയില്‍ നിശ്ചിത പാടശേഖരങ്ങള്‍ക്ക് കൃഷിയിറക്കാന്‍ അനുമതിയും നല്‍കണം.
ഇക്കാര്യങ്ങളെല്ലാം സെമിനാറില്‍ അവതരിപ്പിച്ചും ക്ലാസെടുത്തും വായിലെ വെള്ളം വറ്റിയ ആളാണ് ഞാന്‍. ചര്‍ച്ചകളും സെമിനാറുകളും നടക്കുമെന്നല്ലാതെ ഒരു കാര്യത്തിലും തീരുമാനമുണ്ടായില്ല. ഒരു വെള്ളപ്പൊക്കം വരുമ്പോള്‍, അതിന്റെ ദുരിതം അനുഭവിക്കുമ്പോള്‍, ഇതെല്ലാം ഓര്‍മ്മിക്കും. അത് കഴിയുന്നതോടെ കര്‍ഷകരും ഉദ്യോഗസ്ഥരുമെല്ലാം ഇത് മറക്കും. ഫോളോ അപ് ഇല്ലാത്തതാണ് പരിഹാരമില്ലാത്തതിന് പ്രധാനകാരണം. മറ്റൊന്ന് വകുപ്പുകള്‍ തമ്മിലുള്ള ഏകോപനമില്ലായ്മയും. കൃഷിവകുപ്പ് ഒന്ന് പറയും, ഇറിഗേഷന്‍ മറ്റൊന്ന് പറയും. അതല്ലാതെ ഏല്ലാവരും ചേര്‍ന്ന് ഒരു രൂപരേഖയുണ്ടാക്കി മുന്നോട്ട് പോയാല്‍ കാര്യങ്ങള്‍ പരിഹരിക്കാവുന്നതേയുള്ളൂ. ഏത് പാടങ്ങളിലെല്ലാം ഈ വര്‍ഷം രണ്ടാം കൃഷി ചെയ്യാം എന്നത് സംബന്ധിച്ച് കൃഷി വകുപ്പ് ഒരു ധാരണയുണ്ടാക്കി അത് നടപ്പാക്കുകയാണ് വേണ്ടത്. എല്ലാവര്‍ഷവും സ്ഥിരമായി വെള്ളപ്പൊക്കമുണ്ടാവുകയും മടവീഴ്ചയുണ്ടാവുകയും ചെയ്യുന്ന പാടശേഖരങ്ങള്‍ ഉണ്ട്. അവയെ എങ്കിലും ഒഴിവാക്കി നിര്‍ത്താന്‍ ശ്രമിക്കണം. കൃഷി ചെയ്യുന്ന പാടത്ത് വെള്ളപ്പൊക്കമുണ്ടായാല്‍ അതിന് എന്ത് മുന്‍കരുതലെടുക്കാം എന്ന ആലോചനയും വേണം.
കുട്ടനാട്ടുകാര്‍ക്ക് റോഡ് വേണം. ശരിയാണ്, റോഡ് വേണം, വികസനം വരണം. എന്നാല്‍ തണ്ണീര്‍ത്തടങ്ങളെ ഇല്ലാതാക്കിയാണ് വീതിയുള്ള റോഡുകള്‍ വന്നതും വരുന്നതും. ഇതോടെ ജലം ഒഴുകിപ്പോവാനുള്ള മാര്‍ഗങ്ങളും അടഞ്ഞു. അതാണ് രൂക്ഷമായ വെള്ളപ്പൊക്കത്തിനും അത് പെട്ടെന്ന് ഒഴിഞ്ഞ് പോവാത്തതിനും കാരണം. പക്ഷെ ഇത് എത്ര പറഞ്ഞാലും കുട്ടനാട്ടുകാര്‍ക്ക് മനസ്സിലാവുന്നില്ല എന്ന യാഥാര്‍ഥ്യവും ഉണ്ട്.”