രണ്ട് പ്രളയങ്ങൾക്ക് ശേഷം കേരളത്തിൽ ഗാഡ്ഗിൽ റിപ്പോർട്ടിന് അനുകൂലമായി നിരവധി പേർ രംഗത്തെത്തിയത് സന്തോഷകരമായ കാര്യ
ഡാം മാനേജ് മെന്റിലുള്പ്പെടെ സംഭവിച്ച പിഴവ് ആഘാതം വർധിപ്പിച്ചെങ്കിലും കേരളത്തിലെ പ്രളയത്തിന്റെ കാരണം പൂർണമായും മനുഷ്യനിർമിതമാണെന്ന് കരുതാനാവില്ലെന്ന് ഡോ. മാധവ് ഗാഡ്ഗിൽ. ഉദ്യോഗസ്ഥരുടെയും ജിയോളജിസ്റ്റുകളുടെയും റിപ്പോർട്ടുകൾ പൂർണമായി ശരിയാകണമെന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. മലപ്പുറത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എം.കെ.ആർ ഫൗണ്ടേഷന്റെ കർമ പുരസ്കാരം സ്വീകരിക്കാനാണ് അദ്ദേഹം മലപ്പുറത്തെത്തിയത്.
അതേസമയം, ഗാഡ്ഗിൽ റിപ്പോർട്ടിെനക്കുറിച്ച് വ്യാപകമായി വ്യാജപ്രചാരണങ്ങൾ ഉണ്ടായെന്നും അദ്ദേഹം പ്രതികരിച്ചു. പശ്ചിമഘട്ടത്തിലെ പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ അതോറിറ്റി വരുമെന്നതായിരുന്നു ഇതിൽ പ്രധാനം. എന്നാൽ റിപ്പോർട്ട് ജനാധിപത്യ രീതിയിൽ ചർച്ച ചെയ്യണമെന്നായിരുന്നു ഉദ്ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. റിപ്പോർട്ടിലെ നിർദേശങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ സമർപ്പിക്കുകയാണ് ചെയ്തത്. റിപ്പോർട്ട് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ശേഷം പശ്ചിമഘട്ടത്തിലെ മുഴുവൻ പഞ്ചായത്തുകളിലും വിതരണം ചെയ്യണം. തുടർന്ന് ഗ്രാമസഭ തലത്തിൽ നിർദേശങ്ങൾ ചർച്ച ചെയ്ത് ആവശ്യമായ മാറ്റങ്ങളോടെയായിരിക്കണം നടപ്പാക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
അതേസമയം, തുടർച്ചയായ രണ്ട് പ്രളയങ്ങൾക്ക് ശേഷം കേരളത്തിൽ ഗാഡ്ഗിൽ റിപ്പോർട്ടിന് അനുകൂലമായി നിരവധി പേർ രംഗത്തെത്തിയത് സന്തോഷകരമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റോഡ് നിർമാണം, ക്വാറി പ്രവർത്തനം, മണ്ണുമാന്തി ഉപയോഗിച്ച് കുന്നിൻചരിവിലും മുകൾഭാഗത്തും ഭൂമി നിരപ്പാക്കുക തുടങ്ങി പരിസ്ഥിതി ലോല പ്രദേശങ്ങളിലെ വിവിധ തരത്തിലുള്ള ഇടപെടൽ മലപ്പുറം, വയനാട് ജില്ലകളിലുണ്ടായ ഉരുൾപൊട്ടലിന്റെ വ്യാപ്തി കൂട്ടുന്നതിന് കാരണമായിട്ടുണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു. മലപ്പുറം, വയനാട് ജില്ലകളിലുണ്ടായ ഉരുൾപൊട്ടലിന്റെകാരണം ക്വാറികളുടെ പ്രവർത്തനമല്ലെന്ന വിദഗ്ധരുടെ റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രദേശത്തെ ജനങ്ങളിൽ നിന്ന് നേരിട്ട് വിവരം ശേഖരിക്കുകയാണ് ഏറ്റവും നല്ല രീതി.പരിസ്ഥിതിലോല പ്രദേശങ്ങളിൽ ജൈവകൃഷി പ്രോത്സാഹിപ്പിക്കണമെന്നും ഇതിന് ഓസ്ട്രേലിയൻ രീതി ഫലപ്രഥമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
.