പ്രളയാനന്തര പുനർനിർമാണത്തിന് കേരളത്തിന് 840 കോടി രൂപ വായ്പ നൽകാൻ തയ്യാറാണെന്ന് ജർമനിയുടെ വാഗ്ദാനം. മനോരമയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജർമൻ സർക്കാരിനു കീഴിലുള്ള ബാങ്ക് കെഎഫ്ഡബ്ല്യു ആണ് ഈ വാഗ്ദാനം നൽകിയിരിക്കുന്നത്. പ്രളയത്തിലുണ്ടായ നാഷനഷ്ടങ്ങൾ വിലയിരുത്താൻ ബാങ്ക് കേരളത്തിലേക്ക് വിദഗ്ധസംഘത്തെ അയച്ചിരുന്നു. ഇവരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വായ്പാ തുക നിശ്ചയിച്ചത്. പലിശനിരക്ക് നാമമാത്രമായിരിക്കുമെന്നതാണ് ഈ വായ്പയുടെ പ്രത്യേകത. എന്നാൽ വായ്പ സ്വീകരിക്കണമെങ്കിൽ കേന്ദ്ര സർക്കാരിന്റെ അനുമതി ആവശ്യമാണ്. മുന്നനുഭവങ്ങളുടെ വെളിച്ചത്തിൽ അനുമതി കിട്ടാനുള്ള സാധ്യത എത്രത്തോളമുണ്ടെന്നതാണ് ഇപ്പോൾ കേരളത്തിന്റെ ആശങ്ക. യുഎഇ ഉള്‍പ്പെടെയുള്ളവരുടെ സഹായം സ്വീകരിക്കുന്നതിന് കേന്ദ്രം വിലക്കേർപ്പെടുത്തിയിരുന്നു.
പ്രളയത്തിനു പിന്നാലെ ഓഗസ്റ്റ് 18നു തന്നെ ജർമനിയിൽ നിന്നുള്ള വിദഗ്ധസംഘം കേരളത്തിലെത്തിയിരുന്നു. മുന്നു ദിവസം ഇവർ വിവിധയിടങ്ങളിൽ സന്ദർശനം നടത്തി. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വായ്പ ലഭിക്കാൻ സാഹചര്യമൊരുങ്ങിയത്.
ലോകബാങ്ക്, ഏഷ്യൻ ഡവലപ്മെന്റ് ബാങ്ക് എന്നിവർ പുനർനിർമാണത്തിന്റെ ഭാഗമായുള്ള പദ്ധതികൾക്ക് സാമ്പത്തിക സഹായം നൽകുന്നുണ്ട്. ഇതോടൊപ്പം കെഎഫ്ഡബ്ല്യു വായ്പയും കൺസോർഷ്യം രൂപത്തിൽ ലഭ്യമാക്കാനുള്ള ശ്രമമാണ് സർക്കാർ ഇപ്പോൾ നടത്തിവരുന്നത്. കൊച്ചി വാട്ടർ മെട്രോ പദ്ധതിക്കു ജർമൻ വികസനബാങ്ക് നൽകുന്ന 760 കോടി രൂപ വായ്പയ്ക്ക് പലിശ 2% മാത്രമാണ്.