സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയാത്ത കാര്യങ്ങള്‍ നിയമോപദേശം എന്ന പേരില്‍ എഴുതിച്ചേര്‍ത്ത് പൊലീസ് ഉദ്യോഗസ്ഥരെ പീഡിപ്പിക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നാണ് ചില ഉന്നത ഉദ്യോഗസ്ഥരുടെ ആരോപണം.
സോളര്‍ അഴിമതിയുമായി ബന്ധപ്പെട്ട ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ അന്നത്തെ പ്രത്യേക അന്വേഷണസംഘത്തിനെതിരെ നടപടിയെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ ശക്തമായി എതിര്‍ത്ത്, സംഘത്തലവനായിരുന്ന ഡിജിപി എ. ഹേമചന്ദ്രന്‍ രംഗത്ത് വന്നു. അന്വേഷണത്തില്‍ എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കാമെന്നും എന്ത് ഭവിഷ്യത്തും നേരിടാന്‍ തയാറാണെന്നും സംസ്ഥാന പൊലീസ് മേധാവിക്കും ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറിക്കും നല്‍കിയ കത്തില്‍ ഹേമചന്ദ്രന്‍ വ്യക്തമാക്കിയതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കാര്യത്തില്‍ മറ്റ് ഉദ്യോഗസ്ഥരെ ബലിയാടാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സോളാര്‍ കേസിലെ അന്വേഷണസംഘത്തില്‍ പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന, പൊലീസ് സേനയിലെ ഒരു വിഭാഗത്തെ അസ്വസ്ഥരാക്കിയ സാഹചര്യത്തിലാണ് ഹേമചന്ദ്രന്‍ കത്ത് നല്‍കിയത്. ഇത് സര്‍ക്കാരിന് തലവേദനയാകും. അന്വേഷണസംഘത്തിലുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥര്‍ സര്‍വീസില്‍ നിന്ന് സ്വയം വിരമിക്കാനുള്ള ആലോചനയിലാണ്. ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസിന്റെ ഓഫിസില്‍ തിങ്കളാഴ്ച വൈകിട്ടാണ് പ്രത്യേകദൂതന്‍ വഴി ഹേമചന്ദ്രന്‍ കത്ത് നല്‍കിയത്. എന്നാല്‍ അതിന്മേല്‍ തുടര്‍നടപടിക്ക് അദ്ദേഹം തയ്യാറായില്ല. പൊലീസ് മേധാവിക്കുള്ള കത്ത് ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ ഹേമചന്ദ്രന്‍ നേരിട്ടുകണ്ട് ഏല്‍പിച്ചു.
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയാത്ത കാര്യങ്ങള്‍ നിയമോപദേശം എന്ന പേരില്‍ എഴുതിച്ചേര്‍ത്ത് പൊലീസ് ഉദ്യോഗസ്ഥരെ പീഡിപ്പിക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നാണ് ചില ഉന്നത ഉദ്യോഗസ്ഥരുടെ ആരോപണം. പൊലീസിലെ ചില ഉന്നതരും ഈ ‘ഗൂഢാലോചന’യില്‍ പങ്കാളികളാണെന്ന് അന്വേഷണസംഘത്തിലെ പലരും സംശയിക്കുന്നതായും മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഒരു ഉന്നതന് സര്‍ക്കാര്‍ കൈമാറിയിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. അന്വേഷണസംഘത്തിലുണ്ടായിരുന്ന എസ്പിമാരായ വി.അജിത്, റെജി ജേക്കബ്, കെ.എസ്.സുദര്‍ശനന്‍, ഡിവൈഎസ്പി ജെയ്‌സണ്‍ കെ.ഏബ്രഹാം എന്നിവര്‍ക്കെതിരെ നടപടി പാടില്ലെന്നാണ് കത്തില്‍ ഹേമചന്ദ്രന്‍ പറയുന്നത്. അതേസമയം എഡിജിപി കെ.പദ്മകുമാര്‍, ഡിവൈഎസ്പി കെ.ഹരികൃഷ്ണന്‍ എന്നിവരുടെ പേരുകള്‍ ഹേമചന്ദ്രന്‍ പരാമര്‍ശിച്ചിട്ടില്ല. തെളിവ് നശിപ്പിച്ചതിനും കുറ്റവാളികളെ രക്ഷിക്കാന്‍ ശ്രമിച്ചതിനും ഇരുവര്‍ക്കുമെതിരെ കേസെടുക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. പ്രത്യേക സംഘം രൂപീകരിക്കുന്നതിന് മുന്‍പു സരിതയെ അറസ്റ്റ് ചെയ്തതും തുടര്‍നടപടി സ്വീകരിച്ചതും ഹരികൃഷ്ണനായിരുന്നു.
ഹേമചന്ദ്രന്‍റെ കത്തിലെ പ്രസക്തഭാഗങ്ങള്‍:
സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ സര്‍ക്കാര്‍ സ്ഥലം മാറ്റിയ ഉദ്യോഗസ്ഥരില്‍ എസ്പിമാരായ വി.അജിത്, റെജി ജേക്കബ്, കെ.എസ്.സുദര്‍ശനന്‍, ഡിവൈഎസ്പി ജെയ്‌സണ്‍ കെ.ഏബ്രഹാം എന്നിവരും ഉള്‍പ്പെടുന്നു. 2013 ജൂണ്‍ 14ലെ ഉത്തരവ് പ്രകാരം അന്നത്തെ സംസ്ഥാന പൊലീസ് മേധാവിയാണ് പ്രത്യേക സംഘം രൂപീകരിച്ചത്. അതിന്റെ തലവനെന്ന നിലയില്‍ ഞാനാണ് ഈ നാലു പേരെയും സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. സേവന മികവ്, സത്യസന്ധത എന്നിവയെല്ലാം പരിഗണിച്ചായിരുന്നു ഇത്.
സരിത നായരുടെ തട്ടിപ്പ് കേസുകള്‍ എന്റെ മേല്‍നോട്ടത്തിലാണ് ഇവര്‍ അന്വേഷിച്ചത്. പ്രത്യേക സംഘത്തിലെ അംഗങ്ങള്‍ എന്ന നിലയില്‍ മാത്രമാണ് ഇവര്‍ കേസുകള്‍ അന്വേഷിച്ചതും ആറ് മാസത്തിനകം പൂര്‍ത്തിയാക്കിയതും. അതെല്ലാം വിചാരണയുടെ ഘട്ടത്തിലാണ്. കേസുകളുടെ നേട്ടവും കോട്ടവും വിലയിരുത്തേണ്ടത് കോടതികള്‍ മാത്രമാണ്. ഈ നിയമ തത്വം നിലനില്‍ക്കെ, സോളാര്‍ കമ്മിഷന്‍ എങ്ങനെ ഉദ്യോഗസ്ഥരില്‍ കുറ്റം കണ്ടെത്തിയെന്ന് വ്യക്തമല്ല.
വീഴ്ചയുണ്ടെങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. ഭവിഷ്യത്തുകള്‍ നേരിടാന്‍ തയാറാണ്. ഉദ്യോഗസ്ഥരെ നടപടിയില്‍ നിന്ന് ഒഴിവാക്കണം. കേസിലെ ഒരു വാദിക്ക് പോലും അന്വേഷണത്തെക്കുറിച്ച് പരാതിയില്ല. അതിനാല്‍ ഇക്കാര്യത്തില്‍ അടിയന്തര നടപടി വേണം.