വര്‍ക്കല ചാവര്‍കോട് സിഎച്ച്എംഎം കോളേജ് ഓഫ് അഡ്വാന്‍സ് സ്റ്റഡീസിലെ ബിബിഎ വിദ്യാര്‍ത്ഥികളായ മാളവിക ബാബു, വൈശാഖ് എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍
കോളേജ് അധികൃതര്‍ ധാര്‍മിക രക്ഷിതാവ് ആകേണ്ടെന്ന് ഹൈക്കോടതി. വര്‍ക്കല ചാവര്‍കോട് സിഎച്ച്എംഎം കോളേജ് ഓഫ് അഡ്വാന്‍സ് സ്റ്റഡീസിലെ ബിബിഎ വിദ്യാര്‍ത്ഥികളായ മാളവിക ബാബു, വൈശാഖ് എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ നടത്തിയിരിക്കുന്നത്. ആദ്യ വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന മാളവിക സീനിയര്‍ വിദ്യാര്‍ത്ഥിയായ വൈശാഖിനെ പ്രണയിച്ച് വിവാഹം കഴിച്ച് ഗുരുതരമായ അച്ചടക്കലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി കോളേജില്‍ നിന്ന് പുറത്താക്കുകയായിരുന്നു. കോളേജില്‍ നിന്ന് ടിസി നല്‍കാതായതോടെ ഇവര്‍ നല്‍കിയ ഹര്‍ജിയിലാണ് ജഡിജി മുഹമ്മദ് മുസ്താക്ക് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
പ്രണയിച്ച് കല്യാണം കഴിച്ചത് അച്ചടക്കവിരുദ്ധമായി കാണാനാവില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ഹര്‍ജിക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു. ജീവിതപങ്കാളിയേയും ജീവിതരീതിയും തെരഞ്ഞെടുക്കുന്നത് വ്യക്തികളുടെ വിവേചനപരമായ അധികാരമാണെന്നും കോടതി നിരീക്ഷിച്ചു. വിദ്യാര്‍ത്ഥികളുടെ അവകാശങ്ങളും മൗലികാവകാശങ്ങളും കോളേജിനുള്ളിലും സംരക്ഷിക്കപ്പെടണമെന്നും വിദ്യാഭ്യാസ സംബന്ധിയായ കാര്യങ്ങളില്‍ മാത്രമേ കോളേജിന് നടപടിയെടുക്കാനാകുവെന്നും ഉത്തരവില്‍ പറയുന്നു. മാളവികയേയും വൈശാഖിനെയും കോളേജില്‍ പുന:പ്രവേശിപ്പിക്കണമെന്നും കേരളാ സര്‍വകലാശാല നിയമപ്രകാരം വിദ്യാര്‍ത്ഥികളായി പരിഗണിക്കണമെന്നും വിധിയില്‍ പറയുന്നുണ്ട്.
“2016ല്‍ അധ്യാപകര്‍ മാളവികയുടെ വീട്ടില്‍ വിളിച്ച് പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഇനിമേലില്‍ തമ്മില്‍ കാണില്ലെന്നും സംസാരിക്കില്ലെന്നും രക്ഷിതാക്കളുടെയും അധ്യാപകരുടെയും മുന്നില്‍ വെച്ച് എഴുതി വാങ്ങിയിരുന്നു. പക്ഷേ ക്ലാസിന് പുറത്ത് വെച്ച് കണ്ട് ചിരിച്ചാല്‍ പോലും രക്ഷിതാക്കളെ വിളിച്ചു പറഞ്ഞ് അധ്യാപകര്‍ അനാവശ്യമായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കി. കൂടാതെ സാമ്പത്തിക ചുറ്റുപാട് ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ മനസ് മാറ്റാനും ശ്രമമുണ്ടായിരുന്നു”, വൈശാഖ് പറഞ്ഞു.
ബിബിഎ വിഭാഗം എച്ച്ഒഡിയും അധ്യാപകരും നിരന്തരം പെണ്‍കുട്ടിയുടെ വീട്ടുകാരെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. ഒരു വര്‍ഷത്തേക്ക് ബിബിഎ ആദ്യവര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന മാളവികയെ കോളേജിലേക്ക് വിടരുതെന്നും എത്രയും വേഗം മറ്റൊരാളുമായി കല്യാണം കഴിപ്പിക്കണമെന്നും രക്ഷിതാക്കളോട് നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിക്ക് വേറെ വിവാഹാലോചനകള്‍ വന്നപ്പോഴാണ് ഇരുവരും രജിസ്റ്റര്‍ വിവാഹത്തിന് ഒരുങ്ങിയത്. 2017 ജൂണ്‍ 14ന് ഇവര്‍ നിയമപ്രകാരം വിവാഹം കഴിച്ചു. വിവാഹത്തിന് ശേഷം കോളേജില്‍ തിരികെ എത്തിയ ഇരുവരെയും തിരികെയെടുക്കാന്‍ ആകില്ല എന്നാണ് അധികൃതര്‍ അറിയിച്ചത്. വൈശാഖും മാളവികയും പഠനം തുടര്‍ന്നാല്‍ രാജി വെയ്ക്കുമെന്ന് അധ്യാപികരുടെ ഭീഷണിയുമുണ്ടായിരുന്നു.
കെട്ടിപ്പിടിച്ചതിന്റെ പേരില്‍ അന്ന് നിങ്ങള്‍ പുറത്തുനിര്‍ത്തി; ഇതാ ഒരു മധുരപ്രതികാരം
“തിരികെയെടുക്കാന്‍ തയാറാകില്ല എന്ന് കോളേജ് അറിയിച്ചപ്പോഴാണ് ഞങ്ങള്‍ ടിസി വാങ്ങി മറ്റൊരു കോളേജില്‍ ട്രാന്‍സഫറാകാമെന്ന് കരുതിയത്. എന്നാല്‍ ടിസി തിരികെ നല്‍കണമെങ്കില്‍ ബാക്കിയുള്ള സെമസ്റ്ററുകളുടെ മുഴുവന്‍ കാശും അടയ്ക്കണമെന്ന് കോളേജ് അധികൃതര്‍ ആവശ്യപ്പെട്ടു”, മാളവിക പറഞ്ഞു. അങ്ങനെയൊരു സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.
“വിവാഹശേഷം രക്ഷിതാക്കള്‍ വൈശാഖിനെയും മാളവികയെയും സ്വീകരിച്ചിരുന്നെങ്കിലും കോളേജ് അധികൃതരും അധ്യാപകരും ധാര്‍മിക രക്ഷിതാവ് ആകുകയായിരുന്നു. അവര്‍ക്ക് തുടര്‍ന്ന് പഠിക്കണമെന്നുള്ളത് കൊണ്ടാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാന്‍ തയാറായത്. സിംഗിള്‍ ബെഞ്ച് വിധി വളരെ ശ്രദ്ധേയമായ നിരീക്ഷണങ്ങളാണ് നടത്തിയിരിക്കുന്നത്. കോളേജ് അധികൃതര്‍ ധാര്‍മിക രക്ഷിതാവ് ചമയേണ്ടെന്ന നിര്‍ദേശത്തോടെയാണ് ഉത്തരവ്”, ഇവര്‍ക്ക് വേണ്ടി ഹാജരായ അഡ്വ. ശ്യാം ജെ സാം വിശദീകരിച്ചു.
പുണ്യാളന്‍ തോമാച്ചന്‍ സ്‌കൂള്‍ ഞെട്ടിയ സദാചാര ഞെട്ടലല്ല കോടതിയുടെ അശ്ലീലമാണ് ലജ്ജാകരം