തിരുവനന്തപുരം സെന്റ് തോമസ് സെന്‍ട്രല്‍ സ്‌കൂളിലെ പ്ലസ് വണ്‍- പ്ലസ് ടു വിദ്യാര്‍ഥികളാണ് സസ്പെന്‍ഡ് ചെയ്യപ്പെട്ടിരിക്കുന്നത്
തിരുവനന്തപുരം സെന്റ് തോമസ് സെന്‍ട്രല്‍ സ്‌കൂളില്‍ നിന്ന് രണ്ടു കുട്ടികള്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിരിക്കുന്നു. സുഹൃത്തുക്കളായ ആണ്‍കുട്ടിയും പെണ്‍കുട്ടിയും തമ്മില്‍ സ്‌കൂളില്‍ വെച്ച് പരസ്പരം ആലിംഗനം ചെയ്തതിനാണ് സസ്‌പെന്‍ഷന്‍. സ്‌കൂളിന്റെ പ്രവൃത്തി ഹൈക്കോടതിയും അംഗീകരിച്ചിരിക്കുകയാണ്.
സസ്‌പെന്‍ഷനു വഴിവെച്ച സംഭവം നടന്നത് 2017 ജൂലൈ 21 നാണ്. സംഭവത്തെക്കുറിച്ച് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ആണ്‍കുട്ടി പറയുന്നത് ഇങ്ങനെ: സ്‌കൂളില്‍ ആര്‍ട്‌സ് ഡേ ആയിരുന്നു അന്ന്. ഞാന്‍ പ്ലസ് ടു വിനും വിദ്യാര്‍ത്ഥിനി പ്ലസ് വണ്ണിലുമാണ് പഠിക്കുന്നത്. ഞങ്ങള്‍ രണ്ടുപേരും ഉറ്റസുഹൃത്തുക്കളാണ്. പെണ്‍കുട്ടി അന്നു വെസ്റ്റേണ്‍ മ്യൂസിക് മത്സരത്തില്‍ പങ്കെടുത്തിരുന്നു. മത്സരം കഴിഞ്ഞ് ഇറങ്ങി വന്ന പെണ്‍കുട്ടിയെ ഞാന്‍ വളരെ സന്തോഷത്തോടെ കെട്ടിപ്പിടിച്ച് അഭിനന്ദനങ്ങള്‍ അറിയിച്ചു. മറ്റു സുഹൃത്തുക്കളുടെ സാന്നിദ്ധ്യത്തില്‍ ആയിരുന്നു ഇങ്ങനെ ചെയ്തത്. ഇതുകണ്ടുകൊണ്ട് വന്ന അധ്യാപിക അവളെ വിടുവാന്‍ എന്നോട് ആവശ്യപ്പെടുകയും അതിന് ശേഷം വൈസ് പ്രിന്‍സിപ്പളിന്റെ അടുത്തേക്ക് ഞങ്ങളെ രണ്ടുപേരെയും കൊണ്ടുപോയി കാര്യം അവതരിപ്പിക്കുകയും ചെയ്തു. സ്വാഭാവികമായുണ്ടായ സന്തോഷത്തിന് പുറത്ത് ചെയ്തതാണെന്നു പറഞ്ഞെങ്കിലും അവരത് അംഗീകരിച്ചില്ല. തെറ്റു ചെയ്തുവെന്ന് കാണിച്ച് മാപ്പപേക്ഷ എഴുതി വാങ്ങിക്കുകയാണുണ്ടായത്. പിറ്റേദിവസം ഞങ്ങളിരുവരോടും സ്‌കൂളില്‍ വരേണ്ടതില്ലെന്നും പറഞ്ഞു. പിന്നീട് മാതാപിതാക്കളെ കൂട്ടിച്ചെന്നപ്പോള്‍ വളരെ മോശമായ രീതിയിലാണ് സ്‌കൂള്‍ സെക്രട്ടറി സംസാരിച്ചത്. ഞാന്‍ ലൈംഗിക താത്പര്യത്തോട് കൂടിയാണ് അങ്ങനെ ചെയ്തതെന്നാണ് സെക്രട്ടറി ആരോപിച്ചത്. ആ ആരോപണം നിഷേധിച്ചപ്പോള്‍ കൂടുതല്‍ മോശമായ രീതിയിലുള്ള പ്രതികരണമാണ് അദ്ദേഹത്തില്‍ നിന്നുണ്ടായത്.
ജൂലൈ 24 ാം തീയതിയാണ് ഈ സംഭവം നടക്കുന്നത്. പീന്നീട് ഒരു മാസം സ്‌കുളില്‍ നിന്നും സസ്‌പെന്റ് ചെയ്തു. ഇതിനിടയില്‍ ആണ്‍കുട്ടിയെ എക്‌സാം എഴുതാന്‍ അനുവദിച്ചിരുന്നുവെങ്കിലും മറ്റ് കുട്ടികളുടെ ഒപ്പം ഇരുത്തുകയോ അവരുമായി ഇടപഴകാന്‍ അനുവദിക്കുകയോ ചെയ്തിരുന്നില്ല. മാത്രമല്ല ലൈബ്രറിയില്‍ ഒറ്റക്കിരുത്തിയാണ് പരീക്ഷ എഴുതിച്ചത്. പീന്നീട് വെക്കേഷന്‍ കഴിഞ്ഞ് സ്‌കൂള്‍ തുറക്കുന്ന ദിവസം വീണ്ടും മാതാപിതാക്കളെ വിളിച്ച് വരുത്തുകയും ഇരുവരുടേയും ഇന്‍സ്റ്റാഗ്രാമിലെ പഴയ ഫോട്ടോസ് എടുത്ത് മാതാപിതാക്കളെ കാണിക്കുകയും, ഇങ്ങനെയാണ് നിങ്ങളുടെ മക്കള്‍ പെരുമാറുന്നത് എന്ന രീതിയില്‍ മോശമായി സംസാരിക്കുകയും ചെയ്തതായി ആണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നു. “പല ക്രിമിനല്‍സിനെയും വെച്ച് താരമത്യം ചെയ്താണ് ഞങ്ങളുടെ കുട്ടികളെ കുറിച്ച് സംസാരിച്ചത്. ഇതിനു ശേഷമാണ് ബാലാവകാശ കമ്മിഷനില്‍ പരാതി കൊടുത്തത്. അപ്പോഴാണ് അവര്‍ സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ തരുന്നത്. അപ്പോള്‍ ക്ലാസ്സില്‍ കയറ്റണമെന്ന് കാണിച്ച് ബാലാവകാശ കമ്മീഷന്‍ ഓര്‍ഡര്‍ നല്‍കിയതനുസരിച്ച് ആ ഓര്‍ഡറുമായി പോയ സമയത്ത് അവര്‍ അന്വേഷണം നടത്തിയ ശേഷം അറിയിക്കാമെന്നാണ് പറഞ്ഞത്. കുട്ടിയെ ക്ലാസില്‍ കയറ്റാതെ തിരിച്ചയക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സ്‌കൂള്‍ അധികൃതര്‍ കുട്ടിക്കെതിരായ ഒരു ചാര്‍ജ് ഷീറ്റ് തരുന്നത്. വളരെ മോശമായ രീതിയിലാണ് ആ പെണ്‍കുട്ടിയെ ആലിംഗനം ചെയ്തത്. വള്‍ഗര്‍ ഫോട്ടോസ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു എന്നൊക്കെയായിരുന്നു അതില്‍ പറഞ്ഞിരുന്നത്. എന്നിട്ടും മൂന്നു തവണയോളം എന്‍ക്വയറി കമ്മിഷനുമായി സഹകരിച്ചു. പിന്നീട് വിറ്റ്‌നെസ് ഷെഡ്യൂള്‍ നടത്തണമെന്ന് പറഞ്ഞു; കണ്ടവര്‍ക്ക് എന്താണ് പറയാന്‍ ഉള്ളതെന്ന്. കെട്ടിപ്പിടിച്ചു എന്നുള്ളത് അംഗീകരിച്ചതാണ്. പിന്നെയും അവിടെ ഇതിന്റെ ആവശ്യമെന്തായിരുന്നു?
അതൊരു ലോങ് ഹഗ് ആയിരുന്നു എന്നായിരുന്നു അവര്‍ക്ക് തെളിയിക്കേണ്ടിയിരുന്നത്. ആദ്യത്തെ ദിവസങ്ങളിലൊന്നും അവര്‍ എന്‍ക്വയറി നടത്തിയിരുന്നില്ല. പിന്നീട് ഓരോ കാരണങ്ങള്‍ പറഞ്ഞ് നീട്ടുകയായിരുന്നു. മോഡല്‍ എക്‌സാം ഒന്നും എഴുതിക്കുന്നില്ല. ആദ്യം എന്‍ക്വയറി കമ്മീഷന്‍ പറഞ്ഞത് നിര്‍ബന്ധിത ടി സി തന്നുവിടാന്‍ ആയിരുന്നു. ആ പെണ്‍കുട്ടിയും ഈ സമയത്ത് സസ്‌പെന്‍ഷനില്‍ ആയിരുന്നു. ഇതിനിടയില്‍ പെണ്‍കുട്ടിയെക്കൊണ്ട് ഞങ്ങളുടെ മകനെതിരേ പരാതി നല്‍കിക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നുവെങ്കിലും ആ കുട്ടി സമ്മതിക്കാതിരുന്നതിനാല്‍ പരാജയപ്പെട്ടു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ബാലാവകാശ കമ്മീഷന്റെ ഓര്‍ഡറിനെതിരെ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ ബാലാവകാശ കമ്മീഷന് ഇത്തരത്തില്‍ ഇടപെടാന്‍ അധികാരമില്ലെന്ന് പറഞ്ഞ് കോടതി കമ്മിഷന്‍ ഉത്തരവ് റദ്ദാക്കുകയായിരുന്നു. ഇതിനെതിരേ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാനാണ് തീരുമാനം”- ആണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അഴിമുഖത്തോട് പറഞ്ഞു.
എന്നാല്‍ ഈ കേസില്‍ മാനേജ്‌മെന്റിന്റെ വാദം മറ്റൊന്നാണ്. സ്‌കൂള്‍ സെക്രട്ടറി നല്‍കുന്ന വിശദീകരണം ഇങ്ങനെ: “ആണ്‍കുട്ടിയും പെണ്‍കുട്ടിയും തമ്മില്‍ കെട്ടിപ്പിടിച്ച് നില്‍ക്കുന്നത് കണ്ട് അധ്യാപിക അവരോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും കുട്ടികള്‍ തയ്യറായില്ല. തുടര്‍ന്ന് ശക്തമായ ഭാഷയില്‍ അധ്യാപിക ആവശ്യപ്പെട്ടതോടെയാണ് കുട്ടകള്‍ പരസ്പരം പിടിവിട്ടത്. എന്തിനിങ്ങനെ ചെയ്തു എന്നു ചോദിച്ചപ്പോള്‍ അഭിനന്ദിച്ചതാണെന്നായിരുന്നു മറുപടി. ഇതൊക്കെ സ്‌കൂളിന്റെ അച്ചടക്കത്തെ ബാധിക്കുന്ന കാര്യമായതുകൊണ്ടാണ് നടപടി എടുത്തത്. അതിന് ശേഷമാണ് ഇന്‍സ്റ്റഗ്രാമില്‍ അവരുടെ ഇത്തരത്തിലുള്ള ചിത്രങ്ങള്‍ കാണുന്നത്. ഇവിടുത്തെ തന്നെ ചില കുട്ടികളും രക്ഷിതാക്കളുമാണ് പ്രസ്തുത ചിത്രങ്ങള്‍ എത്തിച്ച് തന്നത്. ഇത്തരം കാര്യങ്ങളാണ് കുട്ടികള്‍ ചെയ്യുന്നതെന്നായിരുന്നു രക്ഷിതാക്കളുടെ പരാതി. ഈ ചിത്രങ്ങള്‍ കൂടി കിട്ടിക്കഴിഞ്ഞാണ് ആണ്‍കുട്ടിയുടെ മാതാപിതാക്കളെ വിളിച്ചു വരുത്തിയത്. എന്നാല്‍ മകനെ ന്യായീകരിച്ചു കൊണ്ടാണ് അവര്‍ സംസാരിച്ചത്. ഇന്‍സ്റ്റഗ്രാമിലെ ചിത്രങ്ങള്‍ ഹാക്ക് ചെയ്‌തെടുത്തതാണെന്നാണാണ് അവര്‍ ആരോപിക്കുന്നത്. തുടര്‍ന്നാണ് ഒരന്വേഷണ കമ്മിഷനെ വച്ചത്. രണ്ടാഴ്ച്ച കഴിഞ്ഞാണ് അന്വേഷണ കമ്മീഷനെ വെക്കുന്നത്. അത് പരീക്ഷ കഴിഞ്ഞ് നടപടി എടുത്താല്‍ മതിയെന്ന് അവര്‍ അപേക്ഷ തന്നതുകൊണ്ടാണ്. പെണ്‍കുട്ടി ആദ്യത്തെ ഫീസ് അടച്ചിട്ടുള്ളൂ. ടി സിയും കൊടുത്തിട്ടില്ല. ആ കുട്ടിയുടെ മേല്‍ പിന്നീട് ഒരു നടപടിയും എടുത്തിട്ടില്ല. സ്‌കൂളിന്റെ തീരുമാനം ശരിയാണെന്ന് പറഞ്ഞത് ഹൈക്കോടതി ആണ്. ബാലാവകാശ കമ്മിഷന്‍ ഉത്തരവ് ഹൈക്കോടതി റദ്ദ് ചെയ്തു. സ്‌കൂളിന്റെ ഭാഗത്തു നിന്നും മോശമായ പെരുമാറ്റം ഉണ്ടായി എന്നത് കെട്ടിച്ചമച്ച ആരോപണമാണ്. മോശമായ യാതൊന്നും തന്നെ ആ കുട്ടിയോടോ അയാളുടെ മാതാപിതാക്കളോടോ പറഞ്ഞിട്ടില്ല. അവര്‍ കോടതിയില്‍ പറഞ്ഞതാണ് ഇതൊക്കെ. ക്ലാസ് ടീച്ചര്‍ ഹരാസ്സ് ചെയ്യുകയാണ് എന്നതൊക്കെ വെറുതേ ഉണ്ടാക്കി പറയുന്നതാണ്. തങ്ങളുടെ കുട്ടി ചെയ്ത തെറ്റ് മറയ്ക്കാന്‍ സ്‌കൂളിനെ കുടുക്കാനാണ് ഇങ്ങനെയൊക്കെ ചെയ്തതെന്നു വേണം കരുതാന്‍. ഹൈക്കോടതി അനുവദിക്കുകയാണെങ്കില്‍ ആ കുട്ടി പരീക്ഷ എഴുതുന്നത് തടയില്ല. കോടതി പറയുന്നത് അനുസരിക്കാന്‍ തങ്ങള്‍ തയ്യാറാണ്.”
പോലീസ് അന്നുമിന്നും ആൺ പോലീസ് തന്നെ; പിങ്ക് പോലീസ് എന്ന അസംബന്ധം- എന്‍.എ വിനയ/അഭിമുഖം
അതേസമയം ഈ വിഷയം പൊതുസമൂഹത്തിനിടയില്‍ വലിയ ചര്‍ച്ചയായി കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ പ്രമുഖ സ്‌കൂളുകളിലൊന്നിലാണ് ഇത്തരമൊരു കാര്യം നടത്തിരിക്കുന്നത്. ലിംഗസമത്വത്തെക്കുറിച്ചും മൗലികാവകാശങ്ങളെക്കുറിച്ചും ക്ലാസ്സെടുക്കുമ്പാഴും പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഇടകലര്‍ന്നിരിക്കുന്നത് തെറ്റാണെന്ന് പറയുകയും പരസ്പരം കെട്ടിപ്പിടിക്കുന്നത് ലൈംഗികതാത്പര്യത്തോടെ മാത്രമായിരിക്കും എന്നുമുള്ള തെറ്റിദ്ധാരണ കുട്ടികളിലുണ്ടാക്കുകയും ചെയ്യുന്നതാണ് സ്‌കൂളിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്ന നടപടിയെന്നാണ് വിമര്‍ശനം. പരസ്പരം അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തികള്‍ ആയി വാര്‍ത്തെടുക്കുന്നതിന് പകരം ആണും പെണ്ണും രണ്ട് വ്യത്യസ്ത ധ്രുവങ്ങള്‍ ആണെന്ന ബോധം കുട്ടികളില്‍ ചെറിയ പ്രായത്തില്‍ തന്നെ കുത്തിനിറയ്ക്കുന്നതാണോ ഖ്യാതി നേടിയ സ്‌കൂളുകളിലെ വിദ്യാഭ്യാസ സമ്പ്രദായം എന്ന ചോദ്യവും ഉയരുന്നു. ആണിനേയും പെണ്ണിനേയും പരസ്പരം അകന്നു നിന്നു വളരാന്‍ പഠിപ്പിക്കുന്ന ഇത്തരം സമ്പ്രദായങ്ങള്‍ സ്‌കൂളുകളില്‍ നിന്നും മാറ്റേണ്ടതാണെന്ന ആവശ്യം ഈ വിഷയത്തോടെ ശക്തമായിരിക്കുകയാണ്. എന്നാല്‍ പെരുമാറ്റത്തില്‍ പാലിക്കേണ്ട അച്ചടക്കം വിദ്യാര്‍ത്ഥികളില്‍ ഉണ്ടാക്കിയെടുക്കാന്‍ സെന്റ്. തോമസ് സ്‌കൂളിന്റെ നടപടി ഉപകരിക്കുമെന്ന വാദവും ഒപ്പം ഉയരുന്നുണ്ട്.
സ്കൂളുകളില്‍ പഠിപ്പിക്കാത്ത ലിംഗനീതി സമൂഹത്തോട് ആവശ്യപ്പെടരുത്
സ്ത്രീവിരുദ്ധതയുടെ സൈബര്‍ ഇടങ്ങളും മലയാളിയുടെ സദാചാര അശ്ലീലവും
ദയവായി ഇങ്ങനെ സംരക്ഷിക്കരുത്; നിന്റെ ജീവിതം നിന്റേത് മാത്രമാണെന്ന് പറയാന്‍ നിങ്ങളെന്ന് പഠിക്കും?