ഇടുക്കിയുടെ ഭൂമിശാസ്ത്ര ഘടന തന്നെ മാറിപ്പോയെന്നാണ് പ്രദേശവാസികള്‍ ചൂണ്ടിക്കാണിക്കുന്നത്.
മേയ് 31 മുതല്‍ ഓഗസ്റ്റ് 26 വരെയുള്ള കാലവര്‍ഷത്തിനിടയില്‍ ഇടുക്കി ജില്ലയില്‍ മാത്രമുണ്ടായത് 278 ഉരുള്‍പൊട്ടലുകളും 2000-ത്തോളം വരുന്ന മണ്ണിടിച്ചിലുകളും ആണെന്നാണ് കണക്ക്. 46 പേരാണ് കാലവര്‍ഷക്കെടുതിയില്‍ പെട്ട് ജില്ലയില്‍ മരിച്ചത്. ഏഴു പേരെ കാണാതായിട്ടുമുണ്ട്. 1200-ഓളം വീടുകള്‍ പൂര്‍ണമായി തകര്‍ന്നപ്പോള്‍ 2226 വീടുകള്‍ ഭാഗികമായും നശിച്ചു. ഇടുക്കിയുടെ നട്ടെല്ലായ കാര്‍ഷിക മേഖല പൂര്‍ണമായി തര്‍ന്നു. 11339.64 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചതിനു പിന്നാലെ ഇനി ഒരിക്കലും കൃഷി ചെയ്യാന്‍ പോലും സാധിക്കാത്ത വിധത്തില്‍ കര്‍ഷകര്‍ക്ക് ഇവിടെ ഭൂമി നഷ്ടപ്പെട്ടിട്ടുണ്ട്.
ഇടുക്കിയുടെ ഭൂമിശാസ്ത്ര ഘടന തന്നെ മാറിപ്പോയെന്നാണ് പ്രദേശവാസികള്‍ ചൂണ്ടിക്കാണിക്കുന്നത്. ഗ്രാമങ്ങള്‍ പൂര്‍ണമായി തകര്‍ന്നിരിക്കുന്നു. ചിലയിടങ്ങളെല്ലാം ഇപ്പോഴും ഒറ്റപ്പെട്ടു കിടക്കുന്നു. പ്രളയം മൂടിയ മധ്യകേരളത്തിലെ സമതല പ്രദേശങ്ങളുമായി തട്ടിച്ചു നോക്കിയാല്‍ ഇടുക്കില്‍ സംഭവിച്ചിരിക്കുന്ന നാശനഷ്ടങ്ങളുടെ തോത് ഇതുവരെ പൂര്‍ണമായി തിട്ടപ്പെടുത്താന്‍ പോലും സാധിച്ചിട്ടില്ല. ഇടുക്കിയെ ബാധിച്ചത് വെള്ളപ്പൊക്കത്തേക്കാള്‍ കൂടുതലായി ഉരുള്‍ പൊട്ടലുകളും മണ്ണിടിച്ചിലുകളും പെരിയാര്‍ ഒഴുകുന്ന സ്ഥലങ്ങളില്‍ ഇരുവശവും നദി എടുത്തു പോയതുമാണ്. പ്രളയവും മണ്ണിടിച്ചിലും ഉരുള്‍ പൊട്ടലും ഇടുക്കിയെ എങ്ങനെയാണ് മാറ്റിത്തീര്‍ത്തിരിക്കുന്നത് എന്നത് ഈ ദിവസങ്ങളില്‍ ഫേസ്ബുക്കില്‍ പങ്കുവച്ച ചിത്രങ്ങളിലൂടെ പറയാന്‍ ശ്രമിക്കുകയാണ് അധ്യാപകനും എഴുത്തുകാരനും ഇടുക്കി സ്വദേശിയുമായ ഡോ. എം.ബി മനോജ്.
80-കളിൽ ഭൂമിക്കു വേണ്ടി സമരം നടത്തി വിജയിച്ചവരും സ്വന്തമായി അൻപതു സെന്റു വീതം കൈവശഭൂമിയുണ്ടായിരുന്ന ദലിതു വിഭാഗമായിരുന്നു ഇടുക്കി -പൈനാവ് അമ്പത്താറുഭാഗത്തുള്ളവർ. അവിടെയുണ്ടായിരുന്ന അമ്പതോളം വീടുകളിൽ പത്തു വീടുകളിൽ താഴെ മാത്രമാണ് ഇനി വാസയോഗ്യമായത്. അവശേഷിക്കുന്ന ഭൂമിയാകട്ടെ ഇനിയും ഉരുൾപൊട്ടലിന്റെ ഭീഷണിയിലുമാണ്. ഇത്തരം ഭൂരഹിതരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്തേ മതിയാകൂ.