UPDATES

ട്രെന്‍ഡിങ്ങ്

കേരളം പനിച്ചു മരിക്കുന്നു; ഈ വര്‍ഷം മരിച്ചവര്‍ 103 എന്ന് സര്‍ക്കാര്‍

കൊതുക് നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളും മാലിന്യസംസ്‌കരണവും ഫലപ്രദമായി നടപ്പാക്കുന്ന പ്രദേശങ്ങളില്‍ പനി ബാധിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്‌

ഈ വര്‍ഷം ജനുവരി മുതല്‍ ഇതുവരെ കേരളത്തില്‍ വിവിധതരത്തിലുള്ള പനി ബാധിച്ച് 103 പേര്‍ മരിച്ചതായി സര്‍ക്കാര്‍. ഞായറാഴ്ച സര്‍ക്കാര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതിനൊപ്പം, പനിബാധ തടയുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളുടെ പങ്കാളിത്തവും ആരോഗ്യവകുപ്പ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ജനുവരി മുതല്‍ ഇന്നലെ വരെ എച്ച്1 എന്‍1, എലിപ്പനി, ഡെങ്കുപ്പനി എന്നിവ ബാധിച്ച് മരിച്ചവരുടെ എണ്ണമാണ് ഇത്.

103 പേരില്‍ 53 പേരുടെ മരണം എച്ച്1എന്‍1 ബാധിച്ചാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. 13 പേര്‍ ഡെങ്കുപ്പനി ബാധിച്ചും മരണമടഞ്ഞു. മാലിന്യക്കൂമ്പാരങ്ങളില്‍ നിന്നും വ്യാപിക്കുന്ന കൊതുകുകളാണ് പനിയുടെയും മറ്റ് സാംക്രമിക രോഗങ്ങളുടെയും മുഖ്യകാരണമായി വിലയിരുത്തപ്പെടുന്നത്. രോഗങ്ങളെ അകറ്റിനിര്‍ത്താന്‍ പൊതുശുചിത്വം ആവശ്യമാണെന്ന് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങളെ ഓര്‍മ്മിപ്പിച്ചു.

‘രാഷ്ട്രീയ പ്രവര്‍ത്തകരും തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികളും സാമൂഹിക, സാംസ്‌കാരിക സ്ഥാപനങ്ങളുടെ അംഗങ്ങളും ക്ലബ്ബുകളുമെല്ലാം യുദ്ധകാലാടിസ്ഥാനത്തിലുള്ള ശുചീകരണത്തിന് തയ്യാറാകണം’- അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. നാട്ടുകാരുടെ സഹായത്തോടെ പലയിടങ്ങളിലും സര്‍ക്കാര്‍ വിജയകരമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് പറഞ്ഞ അദ്ദേഹം കൊതുക് നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളും മാലിന്യസംസ്‌കരണവും ഫലപ്രദമായി നടപ്പാക്കുന്ന പ്രദേശങ്ങളില്‍ പനി ബാധിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആവശ്യത്തിന് മരുന്നുകളും ഡോക്ടര്‍മാരുടെ സേവനവും സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്.

അതേസമയം ഇന്നലെ മുഖ്യമന്ത്രിയെ ഔദ്യോഗിക വസതിയിലെത്തി സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഈ പ്രതിസന്ധി തരണം ചെയ്യാനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ നിവേദനം നല്‍കി. ചെന്നിത്തല പറയുന്നതനുസരിച്ച് ജനുവരി മുതല്‍ കേരളത്തിലെ പനി മരണം 117 ആണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ ശരാശരി 20,000 പേരെങ്കിലും ചികിത്സ തേടിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ചെറുപ്പക്കാരും കുട്ടികളും വൈറല്‍പ്പനി പിടിച്ച് മരിക്കുന്ന അടിയന്തര സാഹചര്യമാണ് നിലനില്‍ക്കുന്നത്. ആരോഗ്യവകുപ്പ് പനി നിയന്ത്രിക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ടെന്ന് ആരോപിക്കുന്ന ചെന്നിത്തല ആരോഗ്യമന്ത്രി കെകെ ശൈലജ സാഹചര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്നില്ലെന്നും കുറ്റപ്പെടുത്തി.

അതേസമയം ചെന്നിത്തലയുടെ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ മന്ത്രി ശൈലജ പ്രതിപക്ഷം രാഷ്ട്രീയ നേട്ടത്തിനായി ഈ സാഹചര്യത്തെ ഉപയോഗിക്കുകയാണെന്ന് കുറ്റപ്പെടുത്തി. ഈ സാഹചര്യം തരണം ചെയ്യാന്‍ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനമാണ് ആവശ്യമെന്ന് അവര്‍ ഓര്‍മ്മിപ്പിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍