UPDATES

ട്രെന്‍ഡിങ്ങ്

‘കമ്യൂണിസ്റ്റ് അജണ്ട’യെന്ന് ക്രൈസ്തവസഭകള്‍ കണ്ണുരുട്ടി; ചര്‍ച്ച് ആക്ട് കൊണ്ടുവരാനുള്ള നീക്കം പ്രഹസനമായേക്കും

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നിയമപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് കെ ടി തോമസും പറഞ്ഞതിന്റെ ഉദ്ദേശമെന്ത്?

കേരള ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് കരട് ബില്‍ പ്രസിദ്ധീകരണം പ്രഹസനമോ? ബില്ലുമായി ബന്ധപ്പെട്ട് നിവേദനങ്ങള്‍ ലഭിച്ചതിനാലാണ് കരട് ബില്‍ പ്രസിദ്ധീകരിച്ചതെന്ന് നിയമ പരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാന്‍. നിയമം കൊണ്ടുവന്ന് ക്രൈസ്തവ സഭകളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രഖ്യാപിച്ചു. ക്രൈസ്തവ സഭകളുടെ സ്വത്ത് വിനിമയങ്ങള്‍ നിയന്ത്രിക്കാനുദ്ദേശിച്ച് നിയമപരിഷ്‌ക്കാര കമ്മീഷന്‍ പ്രസിദ്ധീകരിച്ച കേരള ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് കരട് ബില്ലില്‍ ഉടന്‍ തീരുമാനമാവാനിടയില്ല എന്ന സൂചനയാണ് ഇരുവരും നല്‍കിയത്. വിശ്വാസികളുടെയും റിവിഷനിസ്റ്റുകളുടേയും കാലങ്ങളായുള്ള ആവശ്യം കരട് ബില്ലില്‍ ഒതുങ്ങാനാണിട. കരട് ബില്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെ വിവിധ ക്രിസ്തീയ സഭകള്‍ എതിര്‍പ്പറിയിച്ചിരുന്നു. സഭാ നേതൃത്വം സര്‍ക്കാരില്‍ ചെലുത്തിയ സമ്മര്‍ദ്ദത്തിന്റെ ഫലമാണ് ഇപ്പോഴത്തെ പിന്‍വലിയല്‍ എന്നാണ് വിമര്‍ശകരുടെ പക്ഷം.

ബില്ലിന് വിശദമായ സംവാദങ്ങള്‍ക്ക് ശേഷമേ അന്തിമ രൂപം നല്‍കൂ എന്നാണ് നിയമ പരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ കെ ടി തോമസ് പറഞ്ഞത്. ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ അധ്യക്ഷനായ നിയമ പരിഷ്‌കാര കമ്മിഷന്‍ 2009ലാണ് കരട് ബില്‍ തയാറാക്കി സര്‍ക്കാരില്‍ സമര്‍പ്പിച്ചത്. ഇതിനു പിന്നാലെ ബില്ലുമായി ബന്ധപ്പെട്ട് നിരവധി നിവേദനങ്ങളും കമ്മിഷന് ലഭിച്ചിരുന്നു. അതിനാലാണ് കരട് ബില്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. കമ്മീഷന്‍ വെബ്‌സൈറ്റില്‍ കരട് ബില്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെ രൂപപ്പെട്ട ആശങ്കകള്‍ക്ക് ഒരുതരത്തിലും പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാര്‍ച്ച് ആറ് വരെ കരട് ബില്‍ സംബന്ധിച്ച അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ആര്‍ക്കും അറിയിക്കാം. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ക്രോഡീകരിച്ച് അഭിപ്രായ സമന്വയത്തില്‍ എത്തിയാല്‍ മാത്രമേ ബില്‍ സര്‍ക്കാരിന് സമര്‍പ്പിക്കൂ എന്നും അദ്ദേഹം അറിയിച്ചു. നിയമം കൊണ്ടുവന്ന് ക്രൈസ്തവ സഭകളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കില്ലെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തി. ഈ കാര്യം സര്‍ക്കാരിന്റെ ആലോചനയിലില്ല. സര്‍ക്കാര്‍ നിയമനിര്‍മാണത്തിനു പോകുന്നെന്ന തരത്തിലുള്ള ചര്‍ച്ചകളാണ് മാധ്യമങ്ങളില്‍ നടക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സഭാ നിയമങ്ങള്‍ നിലവിലുള്ളപ്പോള്‍ മറ്റൊരു നിയമത്തിന്റെ ആവശ്യമില്ല. ഇത്തരം നിയമങ്ങള്‍ നിര്‍മ്മിക്കുന്നത് സര്‍ക്കാര്‍ നിലപാടല്ല. കേവലം ചര്‍ച്ചയ്ക്കുവേണ്ടിയാണ് ബില്‍ തയ്യാറാക്കിയതെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമല്ലെന്നുമാണ് കോടിയേരി അഭിപ്രായപ്പെട്ടത്.

ചര്‍ച്ച് ആക്ട്

2009ല്‍ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ നേതൃത്വത്തില്‍ സമര്‍പ്പിക്കപ്പെട്ടതാണ് കേരള ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ബില്‍. വിഎസ് സര്‍ക്കാരിന്റെ കാലത്ത് സമര്‍പ്പിക്കപ്പെട്ട ബില്‍ പിന്നീട് പത്ത് വര്‍ഷത്തോളം ഫ്രീസറിലായിരുന്നു. എറണാകുളം-അങ്കമാലി അതിരൂപതകള്‍ക്ക് കീഴില്‍ നടന്ന ഭൂമി കച്ചവട വിവാദവും ക്രമക്കേടുകളും പുറത്ത് വന്നതോടെ ഒരുകൂട്ടം വിശ്വാസികളും സഭാ നവീകരണത്തിനായി നിലകൊള്ളുന്ന ഒരുകൂട്ടമാളുകളും ചര്‍ച്ച് ആക്ട് പ്രാബല്യത്തില്‍ കൊണ്ടുവരണമെന്ന് ആവശ്യവുമായി എത്തി. ഇവര്‍ നിരന്തരമായി സര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടു. ഫെബ്രുവരി 14നാണ് ജസ്റ്റിസ് കെടി തോമസ് ചെയര്‍മാനായും കെ ശശിധരന്‍ നായര്‍ വൈസ് ചെയര്‍മാനായും കെ ജോര്‍ജ് ഉമ്മന്‍, എന്‍ കെ ജയകുമാര്‍, ലിസമ്മ അഗസ്റ്റിന്‍ എന്നിവര്‍ അംഗങ്ങളായും പ്രവര്‍ത്തിക്കുന്ന നിയമ പരിഷ്‌കരണ കമ്മീഷന്‍ വെബ്‌സൈറ്റില്‍ കരട് ബില്‍ പ്രസിദ്ധീകരിച്ചത്. ക്രിസ്തീയ സഭകളെ ഏറെക്കുറെ പ്രതിസന്ധിയിലാക്കുന്നതാണ് കേരള ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് കരട് ബില്ലിലെ നിര്‍ദ്ദേശങ്ങള്‍. ഇക്കാലമത്രയും സ്വതന്ത്രമായി നിലകൊണ്ട ക്രിസ്ത്യന്‍ സഭാ സ്വത്ത് വിനിമയത്തെക്കുറിച്ച് വ്യക്തമായ വ്യവസ്ഥകളോടെയും ഭരണരീതികളില്‍ പോലും കാര്യമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചുമാണ് കേരള ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് കരട് ബില്‍. പള്ളികളുടെ ഭരണത്തില്‍ വിശ്വാസികള്‍ക്കും കൂടി പങ്കാളിത്തം ഉറപ്പ് വരുത്തുന്ന ബില്‍ ആണിത്. സഭാ സ്വത്ത് കൈകാര്യം ചെയ്യുന്നതിലും കൈമാറ്റം ചെയ്യുന്നതിലുമടക്കം പള്ളികള്‍ക്കും സഭകള്‍ക്കും പിഴവുകള്‍ സംഭവിച്ചിട്ടുള്ളതിനാല്‍ ഇവ നിയന്ത്രിക്കുന്നതിന് ഒരു നിയമം ആവശ്യമാണെന്ന് പറഞ്ഞുകൊണ്ടാണ് ബില്ലിലെ നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കുന്നത്.

ഇന്ത്യന്‍ ഭരണഘടനയുടെ 26 (ഡി) അനുഛേദ പ്രകാരം എല്ലാ മതവിഭാഗങ്ങള്‍ക്കും നിയമാനുസൃതം വസ്തുവകകള്‍ കൈകാര്യം ചെയ്യാന്‍ അവകാശമുണ്ട്. നിലവില്‍ വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെ വസ്തുവകകള്‍ കൈാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിയമമില്ല. കേരളത്തിലെ ക്രൈസ്തവ സഭകള്‍ കാലകാലങ്ങളായി ആര്‍ജിച്ചിരിക്കുന്ന സ്വത്തുവകകള്‍ കൈകാര്യം ചെയ്യുന്നത് ബിഷപ്പുമാരോ അതത് വിഭാഗങ്ങളുടെ ഇടവകകളുടെ അധികാരികളോ ആണ്. മതിയായ കൂടിയാലോചനകളും മറ്റുമില്ലാതെ വസ്തുവകകള്‍ കൈമാറ്റം ചെയ്യപ്പെടുന്നതും പണയപ്പെടുത്തിയും ദേവാലയങ്ങള്‍ക്ക് കനത്ത സാമ്പത്തിക നഷ്ടം ഉണ്ടാക്കിയ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് വിശ്വാസികകളുടെ മനോവീര്യത്തെ തകര്‍ക്കുന്നു. നിലവില്‍ ഇത്തരം വിഷയങ്ങളില്‍ പരാതി നല്‍കാന്‍ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ അത്തരത്തില്‍ ഒരു നിയമം ഉണ്ടാകേണ്ടത് ഉചിതമാണെന്ന് സര്‍ക്കാര്‍ കരുതുന്നതുകൊണ്ടാണ് ഈ കരട് ബില്‍ അവതരിപ്പിക്കുന്നത് എന്ന് സര്‍ക്കാര്‍ അതില്‍ വ്യക്തമാക്കുന്നു. കേരളത്തിലെ എല്ലാ ക്രിസ്ത്യന്‍ വിഭാഗങ്ങളും പള്ളികളും സഭകളും ബില്ലിന്റെ പരിധിയില്‍ വരും.

ക്രൈസ്തവ സഭകളുടേയും വിവിധ ക്രൈസ്ത വിഭാഗങ്ങളുടെയും മുഴുവന്‍ സ്ഥാവര-ജംഗമ സ്വത്തുക്കളും സര്‍ക്കാര്‍ നിരീക്ഷണത്തില്‍ കൊണ്ടുവരുന്നതിനുള്ള വ്യവസ്ഥകളോടെയാണ് ബില്‍. വരവ് ചെലവ് കണക്കുകള്‍ വര്‍ഷാവര്‍ഷം സര്‍ക്കാരിന് സമര്‍പ്പിക്കണമെന്നതാണ് പ്രധാന നിര്‍ദ്ദേശം. സര്‍ക്കാര്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥന്‍ മുമ്പാകെയായിരിക്കണം ഇത് സമര്‍പ്പിക്കേണ്ടത്. ക്രൈസ്തവ സഭകളുടേയും മറ്റ് വിഭാഗങ്ങളുടേയും മുഴുവന്‍ വരവ് ചെലവ് കണക്കുകള്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഓഡിറ്റ് ചെയ്യും. ഇടവക തലം മുതല്‍ ഇത് നടപ്പാക്കും. ഓഡിറ്റ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന ഉദ്യോഗസ്ഥന് കൈമാറുകയും ഈ ഉദ്യോഗസ്ഥന്‍ സഭയുടേയോ ഇതരവിഭാഗങ്ങളുടേയോ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന യോഗത്തില്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്യും. സഭയുടെ മുഴുവന്‍ സ്വത്തുക്കളുടേയും കണക്കുകള്‍ സര്‍ക്കാരില്‍ ബോധിപ്പിക്കണം. മെമ്പര്‍ഷിപ്പ് തുക, സംഭാവനകള്‍, വിശ്വാസികള്‍ നല്‍കുന്ന സംഭാവനകള്‍, സേവനപ്രവര്‍ത്തനങ്ങളും ശുശ്രൂഷകളും നടത്തുന്നതിനുള്ള ഫണ്ട് എന്നിങ്ങനെ എല്ലാ വരവുചെലവ് കണക്കുകളും സര്‍ക്കാരില്‍ ബോധിപ്പിക്കണം. എപ്പിസ്‌കോപ്പിക്കല്‍ സഭകളും പെന്തക്കോസ്ത് വിഭാഗങ്ങളുമുള്‍പ്പെടെ കേരളത്തിലെ എല്ലാ ക്രൈസ്തവ വിഭാഗങ്ങള്‍ക്കും നിയമം ബാധകമാവും.

സഭാസ്വത്ത് ഭരണത്തിലോ വ്യവഹാരങ്ങളിലോ വിനിയോഗത്തിലോ തര്‍ക്കമുണ്ടായാല്‍ അത് ട്രൈബ്യൂണലിന്റെ പരിഗണനയ്ക്ക് വിടാന്‍ ബില്‍ വ്യവസ്ഥ ചെയ്യുന്നു. ക്രൈസ്തവ സഭയിലോ ഇതരവിഭാഗങ്ങളിലോ ഉള്ള ആര്‍ക്കും ഫണ്ട് വിനിയോഗമോ സ്വത്തുക്കളുടെ ഭരണം സംബന്ധിച്ചോ പരാതികളുണ്ടെങ്കില്‍ ട്രൈബ്യൂണലിനെ സമീപിക്കാം. ട്രൈബ്യൂണലിന്റെ തീരുമാനം അന്തിമമായിരിക്കും. ജില്ലാ ജഡ്ജിയോ ജില്ലാ ജഡ്ജിയുടെ പദവി വഹിച്ചിരുന്നയാളോ അംഗമായ ഏകാംഗ ട്രൈബ്യൂണലോ ജില്ലാ ജഡ്ജി അധ്യക്ഷനായും ജില്ലാ ജഡ്ജി ആവാന്‍ യോഗ്യതയുള്ള രണ്ട് പേരും ഉള്‍പ്പെടുന്ന മൂന്നംഗ ട്രൈബ്യൂണലോ ആണ് കരട് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്. ബില്ലില്‍ വ്യവസ്ഥ ചെയ്യുന്ന വകുപ്പ് എട്ട് പ്രകാരമാണ് സര്‍ക്കാര്‍ രൂപീകരിക്കുന്ന ഈ ട്രൈബ്യൂണല്‍ നിലവില്‍ വരിക. ഭരണകാര്യങ്ങളിലും കാര്യമായ മാറ്റം ബില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. സഭയുടെ വസ്തുവകകള്‍ കൈകാര്യം ചെയ്യാനുള്ള അധികാരം ഡിനോമിനേഷനുകള്‍ക്കായിരിക്കും. വരിസംഖ്യ, സംഭാവന, നേര്‍ച്ചകളായി ലഭിക്കുന്ന തുക, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി നീക്കി വയ്ക്കുന്ന ഫണ്ട് തുടങ്ങി എല്ലാ സാമ്പത്തിക കാര്യങ്ങളും കൈകാര്യം ചെയ്യാന്‍ ഈ ഡിനോമിനേഷന് അധികാരമുണ്ടാവും. തങ്ങളുടെ അധികാരപരിധിയില്‍ ഉള്‍പ്പെട്ട ഇടവകകളുടെ ഭരണചുമതലയും ഡിനോമിനേഷനാവും. ചര്‍ച്ച് കമ്മിഷണറുമുണ്ടാവും. ഇടവക മുതല്‍ രൂപതവരെയുള്ള കമ്മിറ്റികളില്‍ വിശ്വാസികള്‍ക്കും ഇടവകക്കാര്‍ക്കും പങ്കാളിത്തമുണ്ടാവും. ബില്‍ നിയമമാവുന്ന അന്ന് മുതല്‍ ഇതെല്ലാം നടപ്പില്‍ വരും.

സഭകളുടെ എതിര്‍പ്പ്

കരട് ബില്ല് പ്രസിദ്ധീകരിച്ചതിന് തൊട്ടുപിന്നാലെ കത്തോലിക്ക കോണ്‍ഗ്രസ് എതിര്‍പ്പറിയിച്ചു. ചര്‍ച്ച് ആക്ട് സഭയെ തകര്‍ക്കാനുള്ള കമ്മ്യൂണിസ്റ്റ് അജണ്ടയുടെ ഭാഗമാണെന്നാണ് കത്തോലിക്കാ കോണ്‍ഗ്രസ് വിമര്‍ശിച്ചത്. സഭാ നേതൃത്വങ്ങള്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാനായി അടിയന്തിര യോഗങ്ങള്‍ ചേര്‍ന്നിരുന്നു. തങ്ങള്‍ക്ക് ഇക്കാര്യത്തിലുള്ള എതിര്‍പ്പ് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്ന് പറഞ്ഞ സഭാ അധ്യക്ഷന്‍മാരില്‍ പലരും പരസ്യപ്രതികരണത്തിന് തയ്യാറായില്ല.

ലത്തീന്‍ സഭയുടെ ഉന്നതാധികാര സമിതിയായ കേരള റീജ്യണല്‍ കാത്തലിക് കൗണ്‍സില്‍ കരട് ബില്ലിനെതിരെ പ്രമേയം അവതരിപ്പിച്ചു. സഭയുടെ മേല്‍ ബാഹ്യ ഇടപെടല്‍ അനുവദിക്കാവുന്നതല്ലെന്ന് പ്രമേയത്തില്‍ പറയുന്നു. കരട് ബില്ലിലെ നിര്‍ദ്ദേശങ്ങള്‍ ഇപ്പോള്‍ തന്നെ സഭയില്‍ പാലിക്കപ്പെടുന്നുണ്ട്. വാര്‍ഷിക ഓഡിറ്റിങ്ങും ആദായ നികുതി വകുപ്പിന്റെ പരിശോധനയും നിലവിലുണ്ട്. പ്രത്യേക ട്രൈബ്യൂണലിനെക്കുറിച്ചുള്ള നിര്‍ദ്ദേശം ഒറ്റനോട്ടത്തില്‍ തന്നെ അംഗീകരിക്കാനാവില്ലെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു. കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെ സി ബി സി) ഇക്കാര്യത്തില്‍ ഇതേവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ കെസിബിസി അധ്യക്ഷനായ സൂസപാക്യമാണ് ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ പ്രസിഡന്റ്. ചര്‍ച്ച് ട്രൈബ്യൂണല്‍ എന്ന നിര്‍ദ്ദേശം ഭരണഘടനാ ലംഘനവും ഭാവിയില്‍ വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതുമാണെന്നാണ് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. സഭയില്‍ കാനന്‍ നിയമപ്രകാരമുള്ള സാമ്പത്തിക സമിതികളും അതിനെ നിയന്ത്രിക്കാന്‍ മറ്റ് സമിതികളുമുണ്ടെന്നും അതിനാല്‍ കരട് ബില്ലിലെ നിര്‍ദ്ദേശങ്ങള്‍ അപ്രസക്തമാണെന്നും സീറോ മലബാര്‍ മാതൃവേദി വിമര്‍ശിച്ചു.

സഭകളുടെ എതിര്‍പ്പ് സര്‍ക്കാര്‍ പരിഗണിക്കാനുള്ള സാധ്യതയേറെയാണെന്നാണ് പൊതുവെ ഉയരുന്ന അഭിപ്രായം. ശബരിമല വിഷയത്തില്‍ എന്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘനകള്‍ ഇടതുപക്ഷവുമായി അകന്ന് നില്‍ക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ ന്യൂനപക്ഷ വോട്ടുകളിലാണ് എല്‍ഡിഎഫിന്റെ കൂടുതല്‍ പ്രതീക്ഷ. അത്തരമൊരു സാഹചര്യത്തില്‍ ക്രിസ്തീയ സഭകളുടേയും വിശ്വാസികളുടേയും എതിര്‍പ്പ് ക്ഷണിച്ച് വരുത്തുന്ന നടപടികളിലേക്ക് തല്‍ക്കാലം നീങ്ങേണ്ടതില്ല എന്ന് സിപിഎം പാര്‍ട്ടി നേതൃത്വം സര്‍ക്കാരിനെ അറിയിച്ചതായാണ് വിവരം. എതിര്‍പ്പുകള്‍ ശക്തമായതിന് പിന്നാലെയുള്ള നിയമപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാന്റെയും കോടിയേരി ബാലകൃഷ്ണന്റേയും പ്രസ്താവനകളെ അത്തരത്തില്‍ തന്നെയാണ് വിലയിരുത്തപ്പെടുന്നത്.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍