മൂന്ന് ചിഹ്നങ്ങളാണ് ജോസ് ടോം നൽകിയിരുന്നത്. ഇതിൽ ഓട്ടോറിക്ഷ, പൈനാപ്പിൾ എന്നിവയാണ് ഇനി അവശേഷിക്കുന്നത്.
കേരളാ കോൺഗ്രസ് സ്ഥാനാർത്ഥിയെന്ന നിലയില്‍ ജോസ് ടോം നൽകിയ നാമനിർദ്ദേശപത്രിക തള്ളി. രണ്ടില ചിഹ്നം ഇദ്ദേഹത്തിന് നൽകാനാകില്ലെന്ന് മുഖ്യ വരണാധികാരിയായ ജില്ലാ കളക്ടർ അറിയിച്ചു. ഇതോടെ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥിയെന്ന നിലയിൽ നൽകിയ പത്രിക തങ്ങൾ പിൻവലിക്കുമെന്ന് ജോസ് കെ മാണി വിഭാഗം അറിയിച്ചു.
ജോസ് ടോമിനെ പാർട്ടി സ്ഥാനാർത്ഥിയായി പരിഗണിക്കരുതെന്ന് ജോസഫ് കണ്ടത്തിൽ വരണാധികാരിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാർട്ടി സ്ഥാനാർത്ഥിയാകാൻ ചെയര്ഡമാന്റെ അനുമതിപത്രം വേണം. ജോസ് ടോമിന് ഇതില്ലെന്നാണ് ജോസഫ് കണ്ടത്തിൽ പറയുന്നത്.
മൂന്ന് ചിഹ്നങ്ങളാണ് ജോസ് ടോം നൽകിയിരുന്നത്. ഇതിൽ ഓട്ടോറിക്ഷ, പൈനാപ്പിൾ എന്നിവയാണ് ഇനി അവശേഷിക്കുന്നത്. പിജെ ജോസഫ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ടില ചിഹ്നത്തിൽ മത്സരിക്കാനുള്ള ജോസ് ടോമിന്റെ പത്രിക വരണാധികാരി തള്ളിയത്. ജോസ് ടോം ഇനി സ്വതന്ത്രനായി മത്സരിക്കേണ്ടതായി വരും.
അതെസമയം പിജെ ജോസഫ് നിയോഗിച്ച വിമത സ്ഥാനാർത്ഥി പത്രിക പിൻവലിച്ചിട്ടുണ്ട്. ജോസ് ടോമിന്റെ രണ്ടു പത്രികയിലും പിഴവുണ്ടെന്നു പി.ജെ.ജോസഫ് പറഞ്ഞിരുന്നു. ജോസ് ടോം മത്സരിക്കുന്നത് പാർട്ടിയുടെ ഭരണഘടനയ്ക്ക് എതിരാണെന്നും അദ്ദേഹം പറയുകയുണ്ടായി. യുഡിഎഫ് നിർബന്ധിച്ചതു കൊണ്ടു മാത്രമാണ് ജോസ് ടോമിനെ അംഗീകരിച്ചത്.
പാലാ ഗസ്റ്റ് ഹൗസിന്റെ മുന്നിൽ വെച്ച് പിജെ ജോസഫ്, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവർ കൂടിക്കാഴ്ച നടത്തി.