UPDATES

ട്രെന്‍ഡിങ്ങ്

കണ്ണൂരില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ ജോലിക്കെത്തിയില്ല; കളക്ടര്‍ക്കെതിരെ പ്രതിഷേധ പ്രകടനം/ വീഡിയോ

ജോലിക്കെത്താത വിദ്യാര്‍ത്ഥികളെ കോഴ്‌സില്‍ നിന്ന് പുറത്താക്കണമെന്നുള്ള കളക്ടറുടെ ഉത്തരവ് വിദ്യാര്‍ഥികളെ ചൊടിപ്പിച്ചിരിക്കുകയാണ്

നഴ്സുമാര്‍ നടത്തുന്ന സമരത്തെ നേരിടാന്‍ നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ ആശുപത്രികളില്‍ ജോലിക്ക് എത്തണമെന്ന ജില്ലാ കളക്ടര്‍ മീര്‍ മുഹമ്മദലിയുടെ നീക്കം തുടക്കത്തിലെ പരാജയത്തിലേക്ക് നീങ്ങുന്നു. ഇന്നുമുതല്‍ ജോലിക്കെത്തണമെന്ന ഉത്തരവിനെ അവഗണിച്ച് ഒരു വിഭാഗം നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ ജോലിക്കെത്തിയില്ല. കൂടാതെ ജില്ലാ ഭരണാകൂടത്തിനെതിരെ ക്ലാസ് ബഹിഷ്‌കരിച്ച് പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുകയാണ് വിദ്യാത്ഥികള്‍. പരിയാരം സഹകരണ നഴ്സിംഗ് കോളേജ് വിദ്യാര്‍ത്ഥികളാണ് സ്വകാര്യ ആശുപത്രികളില്‍ ജോലിക്ക് പോകാനാവില്ലെന്ന് നിലപാടിലുറച്ച് ക്ലാസ് ബഹിഷ്‌കരിച്ച് പ്രതിഷേധിക്കുന്നത്. ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് വിദ്യാര്‍ത്ഥികള്‍.

Also Read: ദിവസക്കൂലി 150 രൂപ; സമരം പൊളിക്കാന്‍ കണ്ണൂരിലെ ആശുപത്രികളില്‍ നഴ്‌സിംഗ് വിദ്യാര്‍ഥികളെ വിന്യസിക്കുന്നു

ജോലിക്കെത്താത്ത വിദ്യാര്‍ത്ഥികളെ കോഴ്‌സില്‍ നിന്ന് പുറത്താക്കുമെന്നും മറ്റ് നടപടികള്‍ സ്വീകരിക്കുമെന്നുമുള്ള കളക്ടറുടെ ഉത്തരവ് വിദ്യാര്‍ഥികളെ ചൊടിപ്പിച്ചിരിക്കുകയാണ്. നഴ്‌സിങ്ങ് വിദ്യാര്‍ത്ഥികളെ കൊണ്ട് ജോലി ചെയ്യിക്കരുത് എന്ന് കേരള നഴ്‌സിങ് കൗണ്‍സിലിന്റെയും ഇന്ത്യന്‍ നേഴ്‌സിങ് കൗണ്‍സിലിന്റെയും കര്‍ശന നിര്‍ദ്ദേശത്തെ അവഗണിച്ചാണ് കളക്ടറുടെ ഉത്തരവ് വന്നിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കുന്ന നിലപാടാണ് സമരം നടത്തുന്ന നഴ്‌സിങ് സംഘടനകളുടെ ഭാഗത്ത് നിന്നുമുള്ളതും. ആശുപത്രി രജിസ്ട്രറില്‍ പോലും പേരില്ലാത്ത വിദ്യാര്‍ത്ഥികളെ ആശുപത്രി സേവനത്തിനായി ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് കാണിച്ച് കളക്ടറുടെ ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ പോകാനൊരുങ്ങുകയണ് ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന്‍ (ഐഎന്‍എ).

വേതനവര്‍ധനവ് ആവശ്യപ്പെട്ട് നഴ്സുമാര്‍ നടത്തുന്ന സമരത്തെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ ആശുപത്രികളില്‍ നഴ്സിംഗ് വിദ്യാര്‍ഥികളെ വിന്യസിക്കാന്‍ കളക്ടര്‍ മീര്‍ മുഹമ്മദലി കഴിഞ്ഞ ദിവസമാണ് നിര്‍ദേശം നല്‍കിയത്. ജില്ലയില്‍ കഴിഞ്ഞ 18 ദിവസമായി നടന്നു വരുന്ന നഴ്സുമാരുടെ സമരം നേരിടാനുള്ള കര്‍ശന നടപടികളുടെ ഭാഗമായിട്ടായിരുന്നു ഇത്. സമരം നടക്കുന്ന ആശുപത്രി പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പനി പടരുന്ന സാഹചര്യമാണ് ജില്ലാ ഭരണകൂടം അടിയന്തര ഇടപെടല്‍ നടത്താന്‍ കാരണമായി പറയുന്നത്.

കണ്ണൂര്‍ ജില്ലയിലെ ആശുപത്രികളില്‍ നഴ്സിംഗ് വിദ്യാര്‍ഥികളെ വിന്യസിക്കാന്‍ കളക്ടര്‍ മീര്‍ മുഹമ്മദലി ഇന്നലെയാണ് ഉത്തരവിട്ടത്. ഇന്ന് മുതല്‍ കണ്ണൂരിലെ നഴ്സിംഗ് കോളേജുളിലെ അധ്യയനം അഞ്ച് ദിവസത്തേക്ക് നിര്‍ത്തണമെന്നും ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ഒഴികെയുള്ള എല്ലാവരെയും സമരം നടക്കുന്ന ആശുപത്രികളില്‍ ദിവസം 150 രൂപ പതിഫലത്തില്‍ ജോലിക്കായി വിന്യസിക്കണമെന്നുമാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. ഒന്‍പതോളം ആശുപത്രികളിലാണ് സമരം നടക്കുന്നത്. എട്ട് നഴ്സിംഗ് കോളേജുകളിലെ പ്രിന്‍സിപ്പലുമാര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി യിരുന്നു. ജോലിക്ക് വരാത്ത വിദ്യാര്‍ഥികള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയും ആവശ്യമെങ്കില്‍ കോഴ്സില്‍ നിന്ന് പിരിച്ചു വിടുകയും ചെയ്യണമെന്നും ഉത്തരവിലുണ്ട്. ഇത് വിദ്യാര്‍ത്ഥികളെ കൂടുതല്‍ പ്രകോപിച്ചു.

നഴ്സുമാരുടെ സമരം ജില്ലയിലെ പൊതുജനാരോഗ്യസംവിധാനങ്ങളെ തകര്‍ക്കുന്ന അവസ്ഥയിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് കടുത്ത നടപടി സ്വീകരിക്കുന്നതെന്നാണ് ഉത്തരവില്‍ പറയുന്നത്. ഉത്തരവ് നടപ്പാക്കുന്നതിന് തടസ്സം നില്‍ക്കുന്നവര്‍ക്കെതിരെ ഐപിസി-സിആര്‍പിസി വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നും നിര്‍ദേശമുണ്ട്. കണ്ണൂര്‍ ജില്ലാ കളക്ടറുടെ നടപടിക്കെതിരെ രൂക്ഷ പ്രതികരണമായിരുന്ന നഴ്സുമാരുടെ സംഘടനയായ യുഎന്‍എയുടെ വൈസ് പ്രസിഡന്റ് സിബി മുകേഷ്, അഴിമുഖത്തിനോട് നടത്തിയത്. സമരത്തെ തകര്‍ക്കാര്‍ സര്‍ക്കാര്‍, മാനേജ്മെന്റുകള്‍ക്ക് കൂട്ടു നില്‍ക്കുകയാണെന്നും സമാധാനപരമായി പോകാന്‍ ആഗ്രഹിക്കുന്ന സമരത്തെ പ്രകോപിപ്പിക്കുന്നതാണ് ഈ നടപടിയെന്നുമാണ് സിബി മുകേഷ് പ്രതികരിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍