UPDATES

ഇവര്‍ ഇരകളാണെന്നതില്‍ ഇനിയുമെന്ത് വ്യക്തതയാണ് വേണ്ടത്? എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ധനസഹായം നല്‍കാനുള്ള സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാതെ സര്‍ക്കാര്‍

ഡിവൈഎഫ്‌ഐയുടെ ഹര്‍ജിയില്‍ എല്ലാ ദുരിതബാധിതര്‍ക്കും അഞ്ചുലക്ഷം ധനസഹായം നല്‍കണമെന്നാണ് സുപ്രിം കോടതി ഉത്തരവിട്ടത്. എന്നാല്‍ ഉത്തരവില്‍ വ്യക്തത വേണമെന്നാവശ്യപ്പെട്ട് അപ്പീലുമായി പോകാനാണ് സര്‍ക്കാര്‍ ശ്രമം

സുദീര്‍ഘമായ നിയമപോരാട്ടത്തിലൂടെ ഡിവൈഎഫ്‌ഐ 2017 ജനുവരി 10 ന് സുപ്രീം കോടതിയില്‍ നിന്ന് നേടിയെടുത്ത വിധിയാണ് കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിബാധിതര്‍ക്കെല്ലാം അഞ്ചുലക്ഷം രൂപ ധനസഹായം നല്‍കുക എന്നത്. മൂന്നുമാസത്തിനകം പ്രസ്തുത സംഖ്യ കൊടുത്തു തീര്‍ത്തിരിക്കണമെന്നായിരുന്നു അന്ന് പരോമന്നത നീതിപീഠം ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഉത്തരവ് പുറത്തു വന്ന് ഒരു വര്‍ഷം അടുക്കാറാകുമ്പോഴും കോടതി, സംസ്ഥാന സര്‍ക്കാരിനോടാവശ്യപ്പെട്ട ധനസഹായ വിതരണം ഇനിയും ഉണ്ടായിട്ടില്ല എന്നറിയുക. വിധി സമ്പാദിച്ചെടുത്ത ഡിവൈഎഫ്‌ഐ പോലും തൊടുന്യായങ്ങള്‍ പറഞ്ഞൊഴിയുമ്പോള്‍ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കൊപ്പമെന്നു പറയുന്ന ഇടതുപക്ഷ സര്‍ക്കാര്‍ ധനസഹായം നല്‍കാനുള്ള സുപ്രിം കോടതി വിധിക്കെതിരേ വ്യക്ത തേടി അപ്പീലിന് പോകാന്‍ തയ്യാറെടുക്കുകയാണ്. പ്രസ്തുത വിധി വന്നപ്പോള്‍ നീതിയുടെ വിജയമെന്നും ദുരിബാധിതരുടെ വിജയമെന്നുമൊക്കെ ആഘോഷിച്ച ഒരു സര്‍ക്കാര്‍, പത്തുമാസത്തിനു ശേഷവും കോടതി ഉത്തരവ് നടപ്പാക്കാതിരിക്കുകയും അതിന്റെ പേരില്‍ കോടതിയലക്ഷ്യ നടപടി നേരിടേണ്ടതായ സാഹചര്യവും ഉള്ളപ്പോള്‍ അപ്പീലുമായി അതേ കോടതിയിലേക്ക് പോകാന്‍ തയ്യാറെടുക്കുകയുമാണ്!

ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ (എന്‍എച്ച്ആര്‍എം) നിര്‍ദേശപപ്രകാരം നിശ്ചയിച്ച ധനസഹായം ഇരകളെ കാറ്റഗറി തിരിച്ച് വിതരണം ചെയ്യുന്നുണ്ടെന്നും മൂന്നു ഘട്ടമായി ഈ സംഖ്യ വിതരണം ചെയ്‌തെന്നുമാണ് ഔദ്യോഗികവിശദീകരണം. ഇതിനിടയിലാണ് സുപ്രിം കോടതി ഉത്തരവ് വരുന്നത്. ഈ ഉത്തരവില്‍ പറയുന്നത് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശപ്രകാരം വിതരണം ചെയ്യുന്ന ധനസഹായത്തില്‍ മൂന്നാം ഗഡു കൊടുക്കാനാണോ അതോ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കെല്ലാം ധനസഹായം നല്‍കാനാണോ എന്നകാര്യത്തിലാണ് സര്‍ക്കാരിന് വ്യക്തവേണ്ടത്. ഈ കാര്യത്തില്‍ അപ്പീല്‍ നല്‍കി വ്യക്തനേടിയെടുത്തശേഷം മാത്രമായിരിക്കും കോടതി പറഞ്ഞ നഷ്ടപരിഹാര തുകയുടെ വിതരണം നടക്കൂ!

“എന്താണ് സര്‍ക്കാര്‍ തേടുന്ന വ്യക്തത? ഈ വ്യക്ത ഇത്രകാലമായിട്ടും അവര്‍ക്ക് ഉണ്ടായില്ലേ? കോടതിയില്‍ കേസ് നടക്കുമ്പോള്‍ പരാതിക്കാരുടേതായി പത്തു വക്കീലന്മാരാണുണ്ടായിരുന്നത്. അന്നവര്‍ക്കാര്‍ക്കും കോടതിയോട് നഷ്ടപരിഹാര തുക ആര്‍ക്കെല്ലാം നല്‍കണമെന്നകാര്യത്തില്‍ വ്യക്തത ചോദിക്കാമായിരുന്നില്ലേ? ഇതിപ്പോള്‍ ഉത്തരവ് വന്ന് പത്തുമാസം കഴിയാന്‍ പോകുന്നു. ഇതുവരെ ഒന്നും ചെയ്യാതെ, ഇനി വ്യക്തതേടി കോടതിയില്‍ പോകുമെന്നു പറയുമ്പോള്‍ സര്‍ക്കാര്‍ ആര്‍ക്കൊപ്പമാണ്? അങ്ങനെയൊരു അപ്പീല്‍ കൊടുത്താല്‍ തന്നെ കോടതി സ്വീകരിക്കുമോ? കോടതി ഉത്തരവ് നടപ്പാക്കാതിരുന്നതിന് സര്‍ക്കാരിനെതിരേ കോടതിയലക്ഷ്യത്തിന് കേസ് എടുക്കേണ്ടി വരികയല്ലേ സംഭവിക്കുക?” എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി സെക്രട്ടറി അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ ചോദിക്കുന്നു.

“മൂന്നുമാസത്തിനകം അഞ്ചുലക്ഷം രൂപ കൊടുത്തിരിക്കണമെന്നാണ് സുപ്രീം കോടതി പറഞ്ഞിരുന്നത്. എന്നാല്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ശുപാര്‍ശ ചെയ്ത മൂന്നാം ഗഡു 2665 പേര്‍ക്ക് നല്‍കിയിട്ടുണ്ട്. 5848 പേരാണ് നിലവില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. മൂവായിരത്തിലധികം ദുരിതബാധിതര്‍ക്ക് സാമ്പത്തിക സഹായം ലഭിച്ചിട്ടില്ല. സുപ്രീം കോടതി വിധി സര്‍ക്കാര്‍ നടപ്പാക്കാത്തതിന്റെ ഫലമാണിത്;” അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ കൂട്ടിച്ചേര്‍ക്കുന്നു.

ദുരിതബാധിതര്‍ക്ക് എല്ലാം നഷ്ടപരിഹാരം
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ എല്ലാവര്‍ക്കും അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹര്‍, ജസ്റ്റീസ് എന്‍ വി രമണ, ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടത്. കൂടാതെ എന്‍ഡോസള്‍ഫാന്‍ ഇരകളാകേണ്ടി വന്നതുമൂലം ജീവിതാവസാനം വരെ ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിക്കേണ്ടി വന്നവര്‍ക്ക് ചികിത്സയും മറ്റ് വൈദ്യസഹായങ്ങളും ചെയ്തുകൊടുക്കണമെന്നും ഉത്തരവില്‍ പറയുന്നു. ധനസഹായമായി നല്‍കുന്ന തുക എന്‍ഡോസള്‍ഫാന്‍ കമ്പനിയില്‍ നിന്നും കേന്ദ്രസര്‍ക്കാരില്‍ നിന്നും പിന്നീട് സര്‍ക്കാര്‍ തിരികെ വാങ്ങിയെടുക്കണമെന്നുമാണ് സുപ്രീം കോടതി നിര്‍ദേശിച്ചത്. വ്യക്തമായി കാര്യങ്ങള്‍ കോടതി പറഞ്ഞിട്ടും ഇനിയും എന്തു കാര്യത്തിലാണ് സര്‍ക്കാരിന് വ്യക്തത കിട്ടാത്തതെന്നാണ് ദുരിതബാധിതരുടെ ചോദ്യം. ഈ വിധിയെ സ്വാഗതം ചെയ്ത് ആഘോഷിച്ചവര്‍ തന്നെയാണ് ഇപ്പോള്‍ മൗനം പാലിക്കുന്നതും. “സുപ്രീം കോടതി ഉത്തരവ് വന്നതിനു പിന്നാലെ കാസര്‍ഗോഡ് ഡിവൈഎഫ്‌ഐ ഒരു സമ്മേളനമൊക്കെ വിളിച്ചു ചേര്‍ത്തിരുന്നു. അവരുടെ നേട്ടം ആഘോഷിക്കാന്‍. അന്നതില്‍ ക്ഷണിക്കപ്പെട്ട് ചെന്നപ്പോഴും ചരിത്രപരമായ ഒരു വിധിയായി സുപ്രിം കോടതി വിധിയെ സ്വാഗതം ചെയ്തും അതിനുവേണ്ടി പോരാടിയ ഡിവൈഎഫ്‌ഐ അനുമോദിച്ചും ഒരു കാര്യം ഓര്‍മിപ്പിച്ചിരുന്നു; കോടതി വിധി വന്നതുകൊണ്ടുമാത്രമായില്ല, അത് നടപ്പാക്കപ്പെടണം. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായി സര്‍ക്കാര്‍ പലതും പ്രഖ്യാപിക്കുന്നുണ്ട്, അതൊന്നും നടപ്പാകുന്നില്ലെന്നു മാത്രം. സുപ്രിം കോടതി ഉത്തരവും അതുപോലെയാകരുത്. നിര്‍ഭാഗ്യവശാല്‍ അന്നു പറഞ്ഞതുപോലെ തന്നെ സംഭവിക്കുകയാണ്;” അമ്പലത്തറ കുഞ്ഞുകൃഷ്ണന്റെ വാക്കുകള്‍.

"</p

എന്‍ഡോസള്‍ഫാന്‍ നിരോധനമായിരുന്നു പ്രധാനാവശ്യം
സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ കാലതാമസം വരുത്തുന്നുണ്ടോ എന്ന ചോദ്യത്തില്‍ ഇടപെട്ട് മറുപടി പറയേണ്ട ഉത്തരവാദിത്വം ഡിവൈഎഫ്‌ഐക്കുമുണ്ട്. എന്നാല്‍ നാളിതുവരെ നടപ്പാക്കാത്ത ഉത്തരവിന് കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തിയതുകൊണ്ട് മാത്രം ആ ഉത്തരവാദിത്വം പൂര്‍ണമാകുമോ എന്നും വിമര്‍ശനം. “ഡിവൈഎഫ്‌ഐയുടെ പ്രധാന ആവശ്യം എന്‍ഡോസള്‍ഫാന്‍ നിരോധനമായിരുന്നു. ഈ ആവശ്യം കോടതി മുഖാന്തരം നേടിയെടുത്തു. രാജ്യത്ത് ഇപ്പോള്‍ എന്‍ഡോസള്‍ഫാന്‍ പൂര്‍ണമായി നിരോധിച്ചു. എന്‍ഡോസള്‍ഫാന്‍ തളിക്കുന്നത് നിയമവിരുദ്ധമാണ്. ഇരകളായവര്‍ക്ക് എന്‍ഡോസള്‍ഫാന്‍ നിര്‍മാതാക്കളില്‍ നിന്നും നഷ്ടപരിഹാരം വാങ്ങിനല്‍കണമെന്നാവശ്യവും ഡിവൈഎഫ്‌ഐ സുപ്രീം കോടതി മുന്നാകെ എത്തിച്ചിരുന്നു. ഈ കീടനാശിനിക്ക് മതിയായ പരിശോധന നടത്താതെ അനുമതി നല്‍കിയ കേന്ദ്രസര്‍ക്കാരും കുറ്റക്കാരാണ്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് പ്രകാരമുള്ള ധനസഹായം വിതരണം നടക്കുന്നുണ്ട്. അതില്‍ മുടക്കം വരുന്നുണ്ടോ എന്ന കാര്യം അന്വേഷിക്കണം;” ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എയുടെ മറുപടിയിതാണ്.

സംസ്ഥാന സര്‍ക്കാര്‍ എന്തുകൊണ്ട് എല്ലാ ദുരിത ബാധിതര്‍ക്കും അഞ്ചുലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീം കോടതി ഉത്തരവ് നാളിതുവരെ നടപ്പാക്കുന്നില്ലെന്ന ചോദ്യത്തിന് സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ യുവജനസംഘടന വ്യക്തമായ ഉത്തരം പറയാതെ ഒഴിഞ്ഞുമാറുകയാണോ എന്നു സംശയിക്കേണ്ടി വരുന്നു.

എന്തുകൊണ്ട് അപ്പീല്‍?
സുപ്രീം കോടതി ഉത്തരവ് സര്‍ക്കാര്‍ പരിഗണയിലാണ് എന്നാണ് കാസര്‍കോഡ് കളക്‌ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന എന്‍ഡോസള്‍ഫാന്‍ സെല്ലില്‍ നിന്നുള്ള മറുപടി. “വിധിയുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി യോഗം വിളിച്ചു ചേര്‍ക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുകയുമായിരുന്നു. ഇപ്പോള്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ് പ്രകാരമുള്ള ധനസഹായം ദുരിതബാധിതര്‍ക്ക് നല്‍കുന്നുണ്ട്. മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദേശപ്രകാരം നാല് കാറ്റഗറിയിലാക്കി ഇരകളെ തരംതിരിച്ചാണ് ധനസഹായം വിതരണം ചെയ്യുന്നത്. സംസ്ഥാനസര്‍ക്കാര്‍ നിയോഗിച്ച ഡോക്ടര്‍മാരുടെ വിദഗ്ദപാനലാണ് മൊത്തം ദുരിതബാധിതരുടെ ലിസ്റ്റില്‍ നിന്നും കാറ്റഗറിയായി തരംതിരിച്ചത്. ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍, പൂര്‍ണമായി കിടപ്പിലായവര്‍, മറ്റ് ശരീരികാവശതകള്‍ അനുഭവിക്കുന്നവര്‍, മരിച്ചവരുടെ ആശ്രിതര്‍ എന്നിങ്ങനെ നാലായാണ് തിരിച്ചത്. മരിച്ചവരുടെ ആശ്രിതര്‍, ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍, പൂര്‍ണമായി കിടപ്പിലായവര്‍ എന്നിവര്‍ക്ക് അഞ്ചുലക്ഷവും മറ്റ് ശാരീരികാവശതകള്‍ നേരിടുന്നവര്‍ക്ക് മൂന്നുലക്ഷവും ധനസഹായം നല്‍കാനാണ് മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശിച്ചത്. ഇതു നടപ്പാക്കുന്നതിനിടയിലാണ് സുപ്രീം കോടതി ഉത്തരവ് വരുന്നത്. കോടതി പറയുന്നത് compensation should be release to all the undisburse persons എന്നാണ്. സര്‍ക്കാര്‍ അതിനകം തന്നെ രണ്ടു ഗഡു ധനസഹായം മനുഷ്യാവകാശ കമ്മിഷന്‍ ഗൈഡ്‌ലൈന്‍ പ്രകാരം നല്‍കിയിരുന്നു. ബാക്കിയുണ്ടായിരുന്ന തുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞിടയ്ക്ക് കാസര്‍ഗോഡ് വന്നു വിതരണം ചെയ്തത്.

മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശപ്രകാരമുള്ള ധനസഹായവിതരണം പൂര്‍ണമായി കഴിഞ്ഞിട്ടുണ്ട്. ഇതിനിടയില്‍ വന്ന സുപ്രീം കോടതി ഉത്തരവില്‍ സര്‍ക്കാരിന് അവ്യക്തയുണ്ട്. അതു തീര്‍ക്കാനാണ് അപ്പീല്‍ പോകുന്നത്. രണ്ടു ഗഡു കൊടുത്തവര്‍ക്ക് മൂന്നാം ഗഡു കൊടുക്കാനാണോ, അതോ ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും തുക കൊടുക്കാനാണോ കോടതി പറഞ്ഞിരിക്കുന്നത് എന്നതിലാണ് വ്യക്തത വേണ്ടത്. ഇക്കാര്യത്തില്‍ ഒരു തീരുമാനം വന്നശേഷം തുടര്‍നടപടികള്‍ ഉണ്ടാകും. എല്ലാവര്‍ക്കും കൊടുക്കണമെന്നാണെങ്കില്‍ വലിയൊരു തുക വേണ്ടി വരും, അതുകൊണ്ട് ആ കാര്യത്തില്‍ ജില്ലാതലത്തില്‍ നിന്ന് ഒരു മറുപടി പറയാന്‍ കഴിയില്ല”- കാസര്‍ഗോഡ് കളക്ടറേറ്റിലെ എന്‍ഡോസള്‍ഫാന്‍ സെല്ലിലെ ഡപ്യൂട്ടി കളക്ടര്‍ വ്യക്തമാക്കുന്നു.

കമ്പനിയില്‍ നിന്നും നഷ്ടപരിഹാരം വാങ്ങിയെടുക്കാന്‍ സര്‍ക്കാരിന് കഴിയില്ലേ?എന്‍ഡോസള്‍ഫാന്‍ ദുരതബാധിരായ എല്ലാവര്‍ക്കും ധനസഹായം നല്‍കാന്‍ കോടതി പറയുമ്പോള്‍ ലിസ്റ്റില്‍ വന്ന അയ്യായിരത്തിനുമേല്‍ ആളുകള്‍ക്കുമായി വലിയൊരു തുക ചെലവിടേണ്ടി വരും. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആശങ്കപ്പെടേണ്ടതെന്തിനാണെന്നാണ് ചോദ്യം. സുപ്രീം കോടതി വ്യക്തമായി പറയുന്നുണ്ട്; Needless to mention that it shall be open to the state government to recover the aforestated compensation either from the concerned industry or from the government of India in case it is open to the State Government too make such recovery in consonance with law.

“സംസ്ഥാന സര്‍ക്കാര്‍ ചെലവിടുന്ന തുക അവര്‍ക്ക് എന്‍ഡോസള്‍ഫാന്‍ കമ്പനിയില്‍ നിന്നും കേന്ദ്രസര്‍ക്കാരില്‍ നിന്നും തിരിച്ചുപിടിക്കാവുന്നതാണെന്ന് രാജ്യത്തെ പരമോന്നത നീതിപീഠം തന്നെ അനുവാദം കൊടുത്തിട്ടും സര്‍ക്കാര്‍ അതനുസരിച്ച് പ്രവര്‍ത്തിക്കാത്തത് എന്താണ്? സംസ്ഥാനം കോടതിവിധി അനുസരിച്ച് പണം നല്‍കുന്നു. പിന്നീട് അത് കമ്പനിയില്‍ നിന്നോ കേന്ദ്രത്തില്‍ നിന്നോ തിരികെ കിട്ടാന്‍ ഏതെങ്കിലും ബുദ്ധിമുട്ട് നേരിടുകയാണെങ്കില്‍ ആ കാര്യം കോടതിയെ തന്നെ ബോധ്യപ്പെടുത്താം, അതുകൂടാതെ ഈ ജനങ്ങള്‍ മുഴുവന്‍ സംസ്ഥാന സര്‍ക്കാരിനൊപ്പം ചേര്‍ന്ന് സമരം ചെയ്യാനും തയ്യാറാണ്. എന്നാല്‍ കോടതി വിധിയില്‍ വ്യക്തത വേണമെന്നാവശ്യപ്പെട്ട് അപ്പീല്‍ പോവുകയാണ്. കോര്‍പ്പറേറ്റുകള്‍ക്കൊപ്പമാണെന്ന് ആക്ഷേപിക്കുന്നില്ല, പക്ഷേ ഈ നിലപാടുകള്‍ കാണുമ്പോള്‍ ദുരിതബാധിതര്‍ക്കൊപ്പമുണ്ടോ എന്നു സംശയിക്കേണ്ടി വരും;” എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി പറയുന്നു.

"</p "</p

ആരാണ് അനര്‍ഹര്‍?
സര്‍ക്കാര്‍ തേടുന്ന വ്യക്തത, ലിസ്റ്റില്‍ ആരെയൊക്കെ ഉള്‍പ്പെടുത്തണം എന്ന കാര്യത്തിലാണ്. അനര്‍ഹരായവര്‍ ലിസ്റ്റില്‍ കയറിയിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ആരെയാണ് അനര്‍ഹര്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല. സര്‍ക്കാര്‍ തന്നെ ആദ്യം പറഞ്ഞൊരു ലിസ്റ്റ് ഉണ്ട്. ഇതില്‍ അനര്‍ഹര്‍ ഉണ്ടെന്നു പറഞ്ഞാല്‍, അതാരുടെ കുഴപ്പമാണ്? മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തി വിദഗ്ധ ഡോക്ടര്‍മാരുടെ പരിശോധനകളും കഴിഞ്ഞ് തയ്യാറാക്കുന്ന ലിസ്റ്റുകളില്‍ അനര്‍ഹര്‍ ഉണ്ടെന്ന് പറയുന്നതെങ്ങനെയാണെന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിതം എന്നതേ ഒരു കെട്ടുകഥയാണെന്ന് സ്ഥാപിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്, ഏറെ പ്രതീക്ഷയര്‍പ്പിച്ച സര്‍ക്കാരും അതിനൊപ്പം ചേരുകയാണോ? എന്നാണവര്‍ ചോദിക്കുന്നത്. സര്‍ക്കാരിന് ഉണ്ടാവേണ്ടത് ആത്മാര്‍ത്ഥമായ ശ്രമങ്ങളാണ്. സമൂഹത്തിനു മുന്നില്‍ ആഘോഷിക്കാന്‍ വേണ്ടിയുള്ളതാകരുത്. സുപ്രിം കോടതി വിധി നടപ്പാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ എത്രയും വേഗം ചെയ്യേണ്ടത്, വീണ്ടുമൊരു സമരത്തിലേക്ക് ഇരകളെ ഇറക്കാന്‍ നിര്‍ബന്ധിച്ചാല്‍, അതിപ്പോള്‍ കാസര്‍ഗോട്ടെ  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി ചെയ്ത നല്ല കാര്യങ്ങള്‍ കൂടി കെടുത്തി കളയുന്നതാകും.

(*ആര്‍ട്ടിക്കിളില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങള്‍ അമ്മമാരുടെ അനുവാദത്തോടെ പകര്‍ത്തിയതാണ്; അവ അനുവാദമില്ലാതെ പുന:പ്രസിദ്ധീകരിക്കരുത്)

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍