‘ക്ലൈമറ്റ് ബോണ്ട്സ് ഇനീഷ്യേറ്റീവ്’ പറയുന്നതു പ്രകാരം ഹരിത ബോണ്ടുകളുടെ രംഗം അതിവേഗത്തിൽ വളർച്ച പ്രാപിക്കുന്നുണ്ട്.
ഹരിത ബോണ്ടുകളിലൂടെ 250 ദശലക്ഷം ഡോളർ നിക്ഷേപം സമാഹരിക്കാൻ കേരളാ ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് ബോർഡ് (കിഫ്ബി) തയ്യാറെടുക്കുന്നു. രാജ്യത്ത് ഒരു സർക്കാർ സ്ഥാപനം ഇതാദ്യമായാണ് ഹരിത ബോണ്ട് പുറത്തിറക്കുന്നത്.
പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകൾ വളർത്തിയെടുക്കുന്നതിന് ഈ നിക്ഷേപം വിനിയോഗിക്കാനാണ് കിഫ്ബിയുടെ പദ്ധതി. പരിസ്ഥിതി സൗഹാർദ്ദ സാമ്പത്തിക സംരംഭങ്ങളിലൂടെ 1 ബില്യൺ ഡോളർ സമാഹരിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതിയുടെ ഭാഗമാണിതെന്ന് ധനമന്ത്രി തോമസ് ഐസക്കിനെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
കാർബൺ പുറന്തള്ളൽ കുറയ്ക്കുന്ന തരത്തിലുള്ള സംരംഭങ്ങള്‍ക്കാണ് ഈ നിക്ഷേപങ്ങൾ നടക്കുക. കാലാവസ്ഥാ, പരിസ്ഥിതി ബന്ധമുള്ള പ്രോജക്ടുകൾ ഈ നിക്ഷേപം ഉപയോഗിക്കാം. ക്ലൈമറ്റ് ബോണ്ടുകൾ എന്നും ഇവ അറിയപ്പെടുന്നു. ആഗോളതലത്തിൽ അംഗീകാരമുള്ള ഫിനാൻസിങ് മോഡലുകളിലൊന്നാണിത്. സംസ്ഥാനത്തിന്റെ വികസനത്തിനായി ഇത്തരം മാതൃകകൾ ഉപയോഗിക്കാനാണ് സർക്കാർ പദ്ധതിയിട്ടിരിക്കുന്നതെന്ന് ഐസക് പറഞ്ഞു.
‘ക്ലൈമറ്റ് ബോണ്ട്സ് ഇനീഷ്യേറ്റീവ്’ പറയുന്നതു പ്രകാരം ഹരിത ബോണ്ടുകളുടെ രംഗം അതിവേഗത്തിൽ വളർച്ച പ്രാപിക്കുന്നുണ്ട്. ഇതിനകം 107 ബില്യൺ ഡോളറിന്റെ നിക്ഷേപം ഈ രംഗത്ത് നടന്നു കഴിഞ്ഞു.
കിഫ്ബി ഹരിത ബോണ്ടുകള്‍ അധികം താമസിക്കാതെ തന്നെ പുറത്തിറങ്ങുമെന്നാണ് അറിയുന്നത്. ഇതിന് ലോകബാങ്കിന്റെ നിക്ഷേപ വിഭാഗമായ ഇന്റർനാഷണൽ ഫിനാൻസ് കോർപ്പുമായി ഇടപാടുകൾ നടന്നു വരികയാണ്.