കഴിഞ്ഞദിവസം പറവൂരിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ വാരാപ്പുഴയിൽ ശ്രീജിത്തിന്റെ വീട് സന്ദർശിക്കാതിരുന്നത് സംബന്ധിച്ച് പ്രദേശത്ത് അതൃപ്തി നിലനിൽക്കുന്നുണ്ട്.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ വീട് സന്ദർശിച്ചു. കോടിയേരിയുടെ വരവ് പ്രതീക്ഷിച്ച് സ്ഥലത്ത് വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. ശ്രീജിത്തിന്റെ വീട്ടുകാർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തു നല്കുമെന്ന് ഗൃഹസന്ദർശനത്തിനു ശേഷം കോടിയേരി പറഞ്ഞു. ശ്രീജിത്തിന്റെ ഭാര്യക്ക് ഒരു സർക്കാർ ജോലി നൽകാനുള്ള നടപടിയുണ്ടാകും. ആശ്വാസധനം പ്രഖ്യാപിക്കും.
പാർട്ടി ഒരു കാലത്തും വേട്ടക്കാർക്കൊപ്പമല്ലെന്നും ശ്രീജിത്തിന്റെ വീട്ടുകാർക്ക് നീതി ലഭിക്കുമെന്നും കോടിയേരി വ്യക്തമാക്കി. കൊലപാതകത്തിൽ പങ്കാളികളായ പൊലീസുദ്യോഗസ്ഥർക്ക് ശിക്ഷ വാങ്ങിക്കൊടുക്കും. ശ്രീജിത്തിന്റെ വീട്ടിൽ നിന്ന് പാർട്ടി പ്രവർത്തകർ മാറി നിന്നില്ലെന്നും സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കാതിരിക്കാൻ ജാഗ്രത പുലർത്തുക മാത്രമേ ചെയ്തിട്ടുള്ളൂ എന്നും സിപിഎം സംസ്ഥാന സെക്രട്ടറി വിശദീകരിച്ചു.
വാരാപ്പുഴയിൽ ഇന്ന് സംഘടിപ്പിക്കുന്ന വിശദീകരണ യോഗത്തിൽ പങ്കെടുക്കാനാണ് സംസ്ഥാന സെക്രട്ടറി എത്തിയത്. ഷാപ്പുപടിയിൽ നിന്നും പ്രകടനം ആരംഭിക്കും. പൊതുസമ്മേളനം കോടിയേരി ഉദ്ഘാടനം ചെയ്യും.
ദേവസ്വംപാടം സ്വദേശി വാസുദേവൻ തന്റെ വീട്ടിൽ നടന്ന ആക്രമണങ്ങളിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ടാണ് ശ്രീജിത്തിനെ പൊലീസിലെ നിയമവിരുദ്ധമായി രൂപീകരിക്കപ്പെട്ട ആര്‍ടിഎഫ് സ്ക്വാഡ് പിടികൂടിയത്. ഇത് സിപിഎമ്മിലെ ഉന്നത നേതാക്കളുടെ ഇടപെടൽ മൂലമാണെന്ന് ആരോപണമുണ്ടായിരുന്നു.
കഴിഞ്ഞദിവസം പറവൂരിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ വാരാപ്പുഴയിൽ ശ്രീജിത്തിന്റെ വീട് സന്ദർശിക്കാതിരുന്നത് സംബന്ധിച്ച് പ്രദേശത്ത് അതൃപ്തി നിലനിൽക്കുന്നുണ്ട്. ഇതിന്റെകൂടി പശ്ചാത്തലത്തിലാണ് കോടിയേരിയുടെ സന്ദർശനം. അതെസമയം മുഖ്യമന്ത്രി ശ്രീജിത്തിന്റെ വീട്ടിലെത്താഞ്ഞത് ബോധപൂർവ്വമല്ലെന്ന് കോടിയേരി വ്യക്തമാക്കി.