ശ്രീലങ്കയിൽ നിന്നെത്തിയവർ കോയമ്പത്തൂർ അടക്കം സംസ്ഥാനത്തിലെ വിവിധ ജില്ലകളിലേക്ക് കടന്നെന്നാണ് പൊലീസിന് ലഭിച്ചിരുന്ന വിവരം.
ഭീകര സംഘടനയായ ലഷ്കർ ഇ തയ്യിബയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മലയാളി യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വാർത്താ ഏജൻസിയായ എഎൻഐ ആണ് ഈ റിപ്പോർട്ട് നൽകിയിരിക്കുന്നത്. ഇയാളോടൊപ്പമുണ്ടായിരുന്ന ഒരു സ്ത്രീയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അബ്ദുൾ ഖാദർ റഹീം എന്നാണ് കസ്റ്റഡിയിലുള്ളയാളുടെ പേര്. ഇയാൾ കൊടുങ്ങല്ലൂർ സ്വദേശിയാണ്. സ്ത്രീയുടെ വിവരങ്ങൾ റിപ്പോർട്ടിലില്ല.
ബഹറൈനിൽ നിന്ന് രണ്ടു ദിവസം മുമ്പാണ് അബ്ദുൾ ഖാദർ റഹീം കൊച്ചിയിലെത്തിയതെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. ശനിയാഴ്ച വൈകീട്ട് എറണാകുളം കോടതിയിൽ ഹാജരാകാനെത്തിയ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മലയാളി ഉൾപ്പെടുന്ന ആറംഗ സംഘം ശ്രീലങ്കയിൽ നിന്ന് കടൽമാർഗം തമിഴ്നാട്ടിലേക്ക് കടന്നെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം വന്നിരുന്നു. ചെന്നൈ അടക്കമുള്ള നഗരങ്ങളിൽ ഉയർന്ന ജാഗ്രത പുലർത്തുന്നുണ്ട്. ഈ ഭീകര സംഘത്തിന് സഹായം നൽകിയെന്നാരോപിച്ചാണ് പൊലീസ് അബ്ദുൾ ഖാദർ റഹീമിനെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് മാതൃഭൂമി റിപ്പോർട്ട് പറയുന്നു. കൊടുങ്ങല്ലൂര്‍ മടവന സ്വദേശിയാണ് അബ്ദുൾ ഖാദർ.
ശ്രീലങ്കയിൽ നിന്നെത്തിയവർ കോയമ്പത്തൂർ അടക്കം സംസ്ഥാനത്തിലെ വിവിധ ജില്ലകളിലേക്ക് കടന്നെന്നാണ് പൊലീസിന് ലഭിച്ചിരുന്ന വിവരം. കേരളത്തിൽ തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലെല്ലാം പ്രത്യേക ജാഗ്രത ഏർപ്പാടാക്കിയിട്ടുണ്ട്. നെറ്റിയിൽ കുറിയും ഭസ്മവും അണിഞ്ഞ് വേഷം മാറി ഇവരെത്തുമെന്ന് ചില ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
കോയമ്പത്തൂരിൽ വാഹനപരിശോധനയടക്കമുള്ള കാര്യങ്ങൾ കൂടുതൽ ശക്തമാക്കിയിരുന്നു. 1500 പൊലീസ് ഉദ്യോഗസ്ഥരെ പ്രത്യേകമായി വിന്യസിക്കുകയുമുണ്ടായി.
Kerala: Abdul Khadar Rahim, a native of Kodungallur, has been taken in police custody on suspicion of his involvement with terrorist outfit Lashkar-e-Taiba, following terror alert in Coimbatore. A woman accompanying him has also been arrested.
— ANI (@ANI) August 24, 2019