വിവാദങ്ങളുടെയും ആരോപണങ്ങളുടെയും തോഴന്‍; മികച്ച ബിസിനസ്കാരന്‍
കുവൈറ്റ് ചാണ്ടിയെന്ന തോമസ് ചാണ്ടി ഇന്ന് കേരള മന്ത്രിസഭയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയാണ്. ഇതോടെ കേരള മന്ത്രിസഭയിലേക്ക് കോടീശ്വരനായ ഒരു മന്ത്രിയെയാണ് ലഭിക്കുന്നത്. വിദേശങ്ങളിലടക്കം കോടികളുടെ ബിസിനസുകളുള്ള തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നത് ഇക്കാരണത്താല്‍ തന്നെ ആദ്യഘട്ടങ്ങളില്‍ സംശയത്തിന്റെ നിഴലിലായിരുന്നു. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഏറ്റവും ധനികനായ സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ ശ്രദ്ധേയനായിരുന്നു കുട്ടനാട് എംഎല്‍എയായ തോമസ് ചാണ്ടി.
കുവൈറ്റ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തോമസ് ചാണ്ടിയുടെ നിക്ഷേപങ്ങളേറെ ടൂറിസം മേഖലയിലാണ്. വിവാദങ്ങളില്‍പ്പെട്ട് എകെ ശശീന്ദ്രന്‍ രാജിവയ്ക്കുമ്പോഴും തോമസ് ചാണ്ടി കുവൈറ്റിലാണ്. രാജിവാര്‍ത്ത അറിഞ്ഞതിനെ തുടര്‍ന്ന് കേരളത്തില്‍ മടങ്ങിയെത്തിയാണ് മന്ത്രിയാകാനുള്ള നീക്കങ്ങള്‍ തുടങ്ങിയത്. ആലപ്പുഴ ലേക്ക് പാലസ് റിസോര്‍ട്ടിന്റെ സിഎംഡിയായ ചാണ്ടിക്ക് കുവൈറ്റിലും റിയാദിലും സ്‌കൂളുകളുണ്ട്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 92.37 കോടി രൂപയുടെ സ്വത്തുവിവരമാണ് നാമനിര്‍ദ്ദേശ പത്രികയില്‍ കാണിച്ചിരുന്നത്. പാവപ്പെട്ടവന്റെ പാര്‍ട്ടിയെന്ന് പറയപ്പെടുന്ന സിപിഎം നേതൃത്വം നല്‍കുന്ന എല്‍ഡിഎഫില്‍ ഒരു ശതകോടീശ്വരന്‍ മന്ത്രിയാകുന്നത് വിവിധ മേഖലകളില്‍ നിന്നും മുറുമുറുപ്പിന് കാരണമായിട്ടുണ്ട്. ആഢംബരക്കാറില്‍ കറങ്ങുന്ന ഈ ജനപ്രതിനിധിക്കൊപ്പം എന്നും വിവാദങ്ങളുമുണ്ടായിരുന്നു.
തോമസ് ചാണ്ടിയുടെ രാഷ്ട്രീയം തന്നെയാണ് രാഷ്ട്രീയ കേരളം ആദ്യം വിവാദമായെടുക്കുന്നത്. കോണ്‍ഗ്രസുകാരനായി രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച് കെ കരുണാകരന്റെ വിശ്വസ്ഥനെന്ന നിലയില്‍ അധികാര രാഷ്ട്രീയത്തിലേക്ക് എത്തുകയായിരുന്നു ചാണ്ടി. 1970ല്‍ കെഎസ്‌യുവിന്റെ കുട്ടനാട് യൂണിറ്റ് അധ്യക്ഷനായിരുന്ന ചാണ്ടി പിന്നീട് ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. വിദേശത്തടക്കം വന്‍ ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തിയ ശേഷമായിരുന്നു 1996ലെ രാഷ്ട്രീയ പുനഃപ്രവേശം. ആയിടയ്ക്കാണ് കരുണാകരന്‍ കോണ്‍ഗ്രസ് വിട്ട് ഡിഐസി രൂപീകരിച്ചത്. സ്വാഭാവികമായും തോമസ് ചാണ്ടിയും ഒപ്പം പോയി. പിന്നീട് ഡിഐസി, എന്‍സിപിയില്‍ ലയിച്ചു. കരുണാകരന്‍ പക്ഷേ കോണ്‍ഗ്രസിലേക്ക് മടങ്ങിയെങ്കിലും ചാണ്ടി എന്‍സിപിയില്‍ തുടര്‍ന്നു.
കരുണാകരന്റെ ആശിര്‍വാദത്തോടെ 2006ല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കേരള കോണ്‍ഗ്രസിന്റെ ഡോ. കെ സി ജോസഫിനെ പരാജയപ്പെടുത്തി ആദ്യമായി ചാണ്ടി നിയമസഭയിലെത്തി. കേരള കോണ്‍ഗ്രസിന്റെ കുത്തകയാണ് ഇവിടെ ചാണ്ടിയിലൂടെ എന്‍സിപി തകര്‍ത്തത്. പണത്തിന്റെ വിജയമായാണ് ചാണ്ടിയുടെ തെരഞ്ഞെടുപ്പ് വിജയത്തെ അന്ന് എല്ലാവരും വിലയിരുത്തിയത്. 2011ല്‍ ജോസഫ് വിഭാഗം കോണ്‍ഗ്രസ് എമ്മില്‍ ലയിച്ചപ്പോള്‍ എന്‍സിപി, എല്‍ഡിഎഫിനൊപ്പം ചേര്‍ന്നു. എന്നാല്‍ ഇക്കുറിയും കെ സി ജോസഫിനെ കാത്തിരുന്നത് പരാജയം തന്നെയായിരുന്നു. 2016ലും കുട്ടനാട്ടില്‍ വിജയിച്ച തോമസ് ചാണ്ടി തനിക്ക് മണ്ഡലത്തിലുള്ള ജന സ്വാധീനം വ്യക്തമാക്കുകയും ചെയ്തു. അതോടെ പണത്തിന്റെ സ്വാധീനമെന്ന ആരോപണത്തിന് പൂട്ടിടാനും ചാണ്ടിക്ക് സാധിച്ചു.
ഇത്തവണ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ് തന്നെ ചാണ്ടിയുടെ പേരിലുള്ള വിവാദങ്ങളും ആരംഭിച്ചിരുന്നു. മൂന്നാം തവണയും കുട്ടനാട്ടില്‍ താന്‍ തന്നെ ജനവിധി തേടുമെന്നും എല്‍ഡിഎഫ് വിജയിച്ചാല്‍ താനായിരിക്കും ജലസേചന മന്ത്രിയെന്നും ചാണ്ടി പ്രഖ്യാപിച്ചത് അല്‍പ്പം കടന്നുപോയെന്ന് എല്‍ഡിഎഫിലെ മറ്റ് ഘടകകക്ഷികളെല്ലാം ഒറ്റക്കെട്ടായി പറഞ്ഞു. എല്‍ഡിഎഫ് ജയിച്ചില്ലെങ്കിലും താന്‍ ജയിക്കുമെന്ന് ഉറപ്പിച്ചായിരുന്നു ചാണ്ടിയുടെ പ്രഖ്യാപനം. എന്നാല്‍ കുട്ടനാട്ടില്‍ മത്സരിക്കാന്‍ സിപിഎമ്മിന് താല്‍പര്യമുണ്ടെന്ന് ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ പറഞ്ഞതോടെ ചാണ്ടിയുടെ പ്രഖ്യാപനം പരിഹസിക്കപ്പെട്ടു. എന്നിരുന്നാലും അവസാനം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ ചാണ്ടി തന്നെയായി സ്ഥാനാര്‍ത്ഥി. ചാണ്ടിയും എല്‍ഡിഎഫും തെരഞ്ഞെടുപ്പില്‍ ജയിച്ചതോടെ മന്ത്രിയാകുമോയെന്നായി എല്ലാവരുടെയും ശ്രദ്ധ. ഇതിനിടെ ചാണ്ടിയ്ക്ക് വേണ്ടി സിപിഎം നേതാക്കള്‍ ഒന്നടങ്കം കുട്ടനാട്ടില്‍ പ്രചരണം നടത്തിയതും വിവാദമായി. എന്നാല്‍ തന്റെ മന്ത്രിസഭയില്‍ പണക്കാരന്‍ മന്ത്രി വേണ്ടെന്ന പിണറായി വിജയന്റെ തീരുമാനം ചാണ്ടിക്ക് തിരിച്ചടിയായി. എന്‍സിപിയുടെ മറ്റൊരു എംഎല്‍എ എകെ ശശീന്ദ്രന്‍ മന്ത്രിയാകുകയും ചെയ്തു.
വിദേശത്തെ ബിസിനസ് തിരക്ക് മൂലം മറ്റാരെങ്കിലും മന്ത്രിയായാല്‍ പാര്‍ലമെന്ററി ലീഡര്‍ എന്ന നിലയില്‍ താന്‍ തന്നെയായിരിക്കും ഭരണം നിയന്ത്രിക്കുകയെന്നും ചാണ്ടി നേരത്തെ തന്നെ പറഞ്ഞിരുന്നു. രണ്ടര വര്‍ഷം വീതം മന്ത്രിസ്ഥാനം പങ്കിടുമെന്ന് നേരത്തെ പറഞ്ഞെങ്കിലും എല്‍ഡിഎഫ്, എന്‍സിപി നേതൃത്വങ്ങള്‍ അത് നിരസിച്ചതോടെ ചാണ്ടി വീണ്ടും കുവൈറ്റിലേക്ക് മടങ്ങി. എന്നാലും ചാണ്ടി തന്നെയായിരുന്നു എന്‍സിപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ്. ചാണ്ടിയുടെ ഈ കാത്തിരിപ്പാണ് ഇപ്പോള്‍അവസാനിക്കുന്നത്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും ഈ സര്‍ക്കാരിന്റെ കാലത്ത് ഇതുവരെയും ചികിത്സ ചെലവിനായി ഏറ്റവുമധികം തുക ചെലവഴിച്ച എംഎല്‍എയാണ് തോമസ് ചാണ്ടി. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് രണ്ട് കോടി രൂപയാണ് ചികിത്സാ ചെലവിനായി ഈ എംഎല്‍എ പൊതുഖജനാവില്‍ നിന്നും വാങ്ങിയത് അതേസമയം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ് ഇതുവരെ ചികിത്സയ്ക്കായി ഏറ്റവുമധികം തുക ചെലവിട്ടതും തോമസ് ചാണ്ടി തന്നെ. അധികാരമേറ്റ് പത്ത് മാസം മാത്രം പിന്നിടുമ്പോള്‍ വിദേശത്തു നടത്തിയ ചികിത്സയ്ക്കുള്‍പ്പെടെ രണ്ട് കോടിയോളം രൂപ ചാണ്ടി സംസ്ഥാന ഖജനാവില്‍ നിന്നും കൈപ്പറ്റി കഴിഞ്ഞു.
ഈ ആരോപണങ്ങളെയെല്ലാം എഴുതിത്തള്ളിയാലും ചാണ്ടിക്കെതിരെയുള്ള ഗുരുതരമായ രണ്ട് ആരോപണങ്ങള്‍ അത്ര നിസാരമായി കാണാന്‍ സാധിക്കില്ല. അതില്‍ ഒന്ന് കുവൈറ്റ് സ്‌കൂള്‍ തട്ടിപ്പിലൂടെ കോടികള്‍ സമ്പാദിച്ചതുമായി ബന്ധപ്പെട്ട കേസാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കുവൈറ്റില്‍ വിദ്യാഭ്യാസ സ്ഥാപനത്തിലെ തട്ടിപ്പിന്റെ പേരില്‍ തോമസ് ചാണ്ടി ശിക്ഷിക്കപ്പെട്ടിരുന്നു. കുവൈറ്റ് സ്‌കൂള്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട മൂന്ന് മലയാളികളില്‍ ഒരാളായിരുന്നു കുവൈറ്റ് ചാണ്ടി. എട്ട് വര്‍ഷം തടവും പിഴയും ഇവര്‍ക്ക് ശിക്ഷയായി വിധിക്കുകയും ചെയ്തു.
രാഷ്ട്രീയ കേരളത്തില്‍ എന്നും കോളിളക്കങ്ങള്‍ക്ക് സാധ്യതയുള്ള കിളിരൂര്‍ സ്ത്രീ പീഡനക്കേസാണ് രണ്ടാമത്തേത്. കൂട്ടബലാത്സംഗത്തിനിരയാകുകയും പിന്നീട് ചികിത്സയിലിരിക്കെ മരിക്കുകയും ചെയ്ത ശാരി എസ് നായരുടെ മൊഴിയിലും കേസന്വേഷണ രേഖകളിലുമുള്ള പേരാണ് തോമസ് ചാണ്ടിയുടേത്. 2004ല്‍ തോമസ് ചാണ്ടിയുടെ കുട്ടനാട്ടിലെ റിസോര്‍ട്ടില്‍ വച്ചാണ് താന്‍ പീഡിപ്പിക്കപ്പെട്ടതെന്ന് ശാരി മൊഴി നല്‍കിയിരുന്നു. പിന്നീട് വിഎസ് അച്യുതാനന്ദന്‍ നടത്തിയ വിഐപി പരാമര്‍ശം തോമസ് ചാണ്ടിയെ ലക്ഷ്യം വച്ചായിരുന്നെന്നും ആരോപണം ഉയര്‍ന്നു.
കേസിലെ മുഖ്യപ്രതി ലത നായരാണ് ശാരിയെ ചാണ്ടിയുടെ റിസോര്‍ട്ടിലെത്തിച്ചത്. തോമസ് ചാണ്ടി ശാരിയെ ശാരീരികമായി പീഡിപ്പിച്ചില്ലെങ്കിലും ‘പോയി ശരീരം നന്നാക്കി വരാന്‍’ പറഞ്ഞിരുന്നെന്ന് ശാരിയുടെ അച്ഛന്‍ സുരേന്ദ്രന്‍ വെളിപ്പെടുത്തിയിരുന്നു. ഇതൊക്കെ ചൂണ്ടിക്കാട്ടി നിവധി തവണ താന്‍ സെക്രട്ടേറിയറ്റില്‍ കയറിയിറങ്ങിയെങ്കിലും ഒന്നും സംഭവിച്ചില്ലെന്നും ശാരിയുടെ അച്ഛന്‍ പറഞ്ഞിരുന്നു.
2003ല്‍ ഓഗസ്റ്റ് മുതല്‍ ഒരു വര്‍ഷത്തോളം വിവിധ സ്ഥലങ്ങളിലായി പീഡിപ്പിക്കപ്പെട്ട് ഗര്‍ഭിണിയായ ശാരി 2004 ഓഗസ്റ്റില്‍ ഒരു പെണ്‍കുഞ്ഞിന് ഗര്‍ഭം നല്‍കി. പ്രസവശേഷം അണുബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ശാരി നവംബര്‍ 13ന് കോട്ടയം മാതാ ആശുപത്രിയില്‍ വച്ച് മരിക്കുകയും ചെയ്തു. അതേസമയം കിളിരൂര്‍ കേസില്‍ വിഐപി ഇല്ലെന്നും തോമസ് ചാണ്ടി ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്‌തെന്നുമാണ് കേസ് ആന്വേഷിച്ച ആര്‍ ശ്രീലേഖ അന്ന് റിപ്പോര്‍ട്ട് നല്‍കിയത്. ശ്രീലേഖ ശാരിയുടെ മൊഴി രേഖപ്പെടുത്തിയതില്‍ ദുരൂഹതയുണ്ടെന്നും ശാരി പറഞ്ഞ പല കാര്യങ്ങളും ശ്രീലേഖ രേഖപ്പെടുത്തിയില്ലെന്നും മാതാപിതാക്കള്‍ അന്നേ ആരോപിച്ചിരുന്നു. കേസന്വേഷണത്തിനിടെ തോമസ് ചാണ്ടി എംഎല്‍എയുടെ നേതൃത്വത്തിലുള്ള ഒരു സംഘടന, മികച്ച പോലീസ് ഉദ്യോഗസ്ഥയ്ക്ക് നല്‍കിയ അവാര്‍ഡ് വാങ്ങാന്‍ കുവൈറ്റില്‍ പോയിരുന്നെന്നും മാതാപിതാക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു.
ഒരു വനിത മാധ്യമ പ്രവര്‍ത്തകയെ ഉപയോഗിച്ച് മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയനുസരിച്ച് ഒരുക്കിയ കെണിയില്‍ വീണ ശശീന്ദ്രന് പകരം, ഒരു പതിറ്റാണ്ടോളമായി പഴയ കേസുകളുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ നിഴലില്‍ നില്‍ക്കുന്ന തോമസ് ചാണ്ടിയാണ് മന്ത്രിയാകുന്നത്. അതേസമയം മറ്റൊരു എംഎല്‍എ ഇല്ലാത്ത സ്ഥിതിയ്ക്ക് എന്‍സിപിയ്ക്ക് വേറെ വഴിയില്ലെന്നാണ് അവരുടെ നിലപാട്. ഇന്ന് അധികാരമേല്‍ക്കുമെങ്കിലും എല്‍ഡിഎഫിന്റെ പിന്തുണയോടെ ഭരിക്കാന്‍ തോമസ് ചാണ്ടി ഏറെ വിഷമിക്കും. തോമസ് ചാണ്ടി ഇടതുമുന്നണിയ്ക്ക് അപമാനമാണെന്നാണ് പലരുടെയും നിരീക്ഷണം. ഇന്നലെ ഈ വാക്കുകള്‍ ആവര്‍ത്തിച്ച പി സി ജോര്‍ജ്ജ്, തോമസ് ചാണ്ടി കുറ്റകൃത്യങ്ങള്‍ ചെയ്തതിന്റെ പേരില്‍ വിദേശത്ത് ജയിലില്‍ കിടന്നിട്ടുണ്ടെന്നും അതിന്റെ രേഖകള്‍ ഏതാനും ദിവസങ്ങള്‍ക്കകം പുറത്തുവിടുമെന്നും അറിയിച്ചിരിക്കുകയാണ്.
എംഎല്‍എ ഹോസ്റ്റലില്‍ ഒരിക്കല്‍ പോലും താമസിക്കാതെ ആഡംബര ഹോട്ടലുകളില്‍ താമസിച്ച്, വിലകൂടിയ കാറില്‍ ചുറ്റിക്കറങ്ങുന്ന തോമസ് ചാണ്ടി കേരള രാഷ്ട്രീയത്തിന് ഒരു മാതൃക കാണിച്ചു തന്നിരിക്കുക കൂടിയാണ് ഇപ്പോള്‍. മണ്ഡലത്തില്‍ കാണാറില്ലാത്ത എംഎല്‍എ എന്ന ചീത്തപ്പേര് വേറെയും. ശശീന്ദ്രന്റെ രാജിയ്ക്ക് ശേഷം ചാണ്ടിയെ കാണാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് കുവൈറ്റിലെ അദ്ദേഹത്തിന്റെ ഓഫീസില്‍ എത്തേണ്ടി വന്നിരുന്നു.
ഏതായാലും കേരള സംസ്ഥാനം രൂപീകൃതമായതിന് ശേഷം കുട്ടനാടിന് ലഭിച്ച ആദ്യ മന്ത്രിയാണ് തോമസ് ചാണ്ടി. ആലപ്പുഴയ്ക്ക് ഈ മന്ത്രിസഭയില്‍ ഇതോടെ നാലാമത്തെ മന്ത്രിയാകുകയും ചെയ്തു. നല്ലൊരു ബിസിനസുകാരന്‍ എന്ന നിലയില്‍ പേരെടുത്ത വ്യക്തിയാണ് തോമസ് ചാണ്ടി. ഒരു രൂപ പോലും കടമെടുക്കാതെയാണ് തന്റെ ബിസിനസുകളെല്ലാം മുന്നോട്ട് പോകുന്നതെന്ന് ഇദ്ദേഹം നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജലവകുപ്പ് മോഹിച്ച തോമസ് ചാണ്ടിയ്ക്ക് മറ്റൊരു നിര്‍ണായക വകുപ്പായ ഗതാഗതമാണ് ലഭിച്ചിരിക്കുന്നത്. കട്ടപ്പുറത്തിരിക്കുന്ന കെഎസ്ആര്‍ടിസിയെ ലാഭത്തിലെത്തിക്കാന്‍ തോമസ് ചാണ്ടിയിലെ ബിസിനസുകാരന് സാധിക്കുമോയെന്ന് കാത്തിരുന്ന് കാണാം.