UPDATES

ട്രെന്‍ഡിങ്ങ്

ഉപതെരഞ്ഞെടുപ്പ്: പച്ചക്കള്ളം പറഞ്ഞ് ബിജെപി നേതൃത്വം; മാധ്യമങ്ങളും ഇതേറ്റുപാടേണ്ടതുണ്ടോ?

ഒരു സീറ്റ് നഷ്ടമായിട്ടും ബിജെപ്പി നേട്ടമുണ്ടാക്കി എന്നായിരുന്നു കുമ്മനം രാജശേഖരന്റെ പ്രസ്താവന

യാതൊരു ഉളുപ്പുമില്ലാതെ പച്ചയ്ക്കു കള്ളം പറയുക – അതാണ് രാജ്യത്ത് ബിജെപി ചെയ്തുകൊണ്ടിരിക്കുന്നത്. അതിന്റെ ഒരു പ്രോട്ടോടൈപ്പാണ് കഴിഞ്ഞദിവസം നടന്ന തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുഫലത്തെപ്പറ്റിയുള്ള ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ പ്രസ്താവന. തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപിക്കുണ്ടായത് നഷ്ടമാണെന്ന കാര്യം പത്രം വായിക്കുന്നവരെല്ലാം അറിയുമെന്നറിഞ്ഞിട്ടും അവരെ കണ്‍ഫ്യൂഷനിലാക്കാനായി ഏറ്റവുമാദ്യം പ്രസ്താവനയുമായെത്തിയത് കുമ്മനമാണ്.

തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ ബിജെപി മികച്ച നേട്ടം കരസ്ഥമാക്കിയത് കേന്ദ്ര സർക്കാരിനെതിരെ കള്ളപ്രചരണം നടത്തിയവർക്കുള്ള മറുപടിയാണെന്ന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ. ഇനിയെങ്കിലും കള്ളപ്രചരണം അവസാനിപ്പിക്കാൻ ബന്ധപ്പെട്ടവർ തയാറാകണം. സാമ്പത്തിക പരിഷ്കരണത്തിന്റെ പേരിൽ നരേന്ദ്ര മോദിയെ ജനം തള്ളിക്കളയുമെന്നു പറഞ്ഞ വിഎസ് അച്യുതാനന്ദന്റെ പാർട്ടിക്ക് രണ്ടു സീറ്റാണ് ഉപതിരഞ്ഞെടുപ്പിൽ നഷ്ടമായത്. എന്നാൽ ബിജെപി മൂന്നു സീറ്റുകളും വിജയിച്ചുവെന്ന്‍ കുമ്മനം പറഞ്ഞു. – ഇതാണ് കുമ്മനത്തിന്റെ പ്രസ്താവന. ഇങ്ങനെ കള്ളം പറയാനുള്ള തൊലിക്കട്ടി ബിജെപി നേതാക്കള്‍ക്കു മാത്രമേയുള്ളു.

ഉപതിരഞ്ഞെടുപ്പു നടന്ന 15 തദ്ദേശ വാർഡുകളിൽ എൽഡിഎഫിന് രണ്ടു സീറ്റ് നഷ്ടമായെന്നതു സത്യമാണ്. പക്ഷേ മൂന്നെണ്ണം ഇടതുമുന്നണി പിടിച്ചെടുത്തു. ആറിടത്ത് വിജയം നിലനിര്‍ത്തി. അതായത് നിലവില്‍ എട്ടു സീറ്റുണ്ടായിരുന്ന ഇടതുമുന്നണി അത് ഒന്‍പതാക്കി ഉയര്‍ത്തി. അതേസമയം നാലു വാര്‍ഡുകള്‍ കൈവശമുണ്ടായിരുന്ന ബിജെപി മൂന്നു വാർഡുകൾ നിലനിർത്തിയപ്പോൾ ഒന്നിൽ പരാജയപ്പെടുകയാണുണ്ടായത്. പുതിയതായി ഒരിടത്തുപോലും വിജയിക്കാനും അവര്‍ക്കു സാധിച്ചില്ല. ഉപതിരഞ്ഞെടുപ്പു നടന്ന 15 വാർഡുകളിൽ എൽഡിഎഫിന് എട്ട്, ബിജെപിക്കു നാല്, യുഡിഎഫിനു മൂന്ന് എന്നിങ്ങനെയായിരുന്നു നിലവിലുണ്ടായിരുന്ന കക്ഷിനില. അതിപ്പോള്‍ ഒന്‍പത്, മൂന്ന്, രണ്ട് എന്ന നിലയിലായി. ഒരിടത്ത് കേരള കോണ്‍ഗ്രസ് (എം) ആണ് വിജയിച്ചത്.

നഷ്ടം സംഭവിച്ചിട്ടും, തങ്ങള്‍ക്കൊന്നും പറ്റിയില്ലെന്നും പറ്റിയത് ഇടതുമുന്നണിക്കാണെന്നുമുള്ള പച്ചക്കള്ളം കുമ്മനം പറയുമ്പോള്‍ അത് അതേപടി ഏറ്റുപാടുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്. ഒരാള്‍ പറയുന്നത് പച്ചക്കള്ളമാണെന്നു ബോധ്യമുള്ള മാധ്യമങ്ങള്‍ ആ കള്ളം അച്ചടിക്കേണ്ടതുണ്ടോ എന്നു പരിശോധിക്കേണ്ടതുണ്ട്; അതാണ് ധാര്‍മികത. നേതാവാണെങ്കില്‍ എന്തു കള്ളവും പറയാമെന്നുവരുന്നത് ഒരിക്കലും ശരിയല്ല. തൊടുപുഴയിലെ കലോല്‍സവ ഉദ്ഘാടന വേദിയില്‍ കായികോല്‍സവത്തെപ്പറ്റി ഒരു മന്ത്രി പ്രസംഗിക്കുമ്പോള്‍ അത് നിര്‍ദ്ദോഷമായ തെറ്റു മാത്രമാണ്. ആ തെറ്റിനെ പര്‍വ്വതീകരിച്ച് വാര്‍ത്തയാക്കുന്നവര്‍ ആസൂത്രിതമായി ചിലര്‍ നടത്തുന്ന കള്ളപ്രചാരണങ്ങള്‍ക്ക് കുടപിടിക്കുന്ന അപകടകരമായ അവസ്ഥയാണെന്നു മാത്രം ഓര്‍മിപ്പിച്ചുകൊള്ളട്ടെ.

ഇങ്ങനെയാണ് തെരഞ്ഞെടുപ്പ് ഫലം എന്നിരിക്കെയാണ് ഇതിന് വിരുദ്ധമായ അവകാശവാദങ്ങള്‍ മാധ്യമങ്ങള്‍ നല്‍കുന്നത്.

എൽഡിഎഫ്: തിരുവനന്തപുരം കരകുളം ഗ്രാമപഞ്ചായത്ത് കാച്ചാണി,
ആലപ്പുഴ പുറക്കാട് ഗ്രാമപഞ്ചായത്ത് ആനന്ദേശ്വരം, കൈനകരി ഗ്രാമപഞ്ചായത്ത് ചെറുകാലികായൽ, പാലക്കാട് മങ്കര ഗ്രാമപഞ്ചായത്ത് മങ്കര ആർഎസ്, കോഴിക്കോട് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് മറിയപ്പുറം, കണ്ണൂർ കണ്ണപുരം ഗ്രാമപഞ്ചായത്ത് മൊട്ടമ്മൽ, ചെറുപുഴ ഗ്രാമപഞ്ചായത്ത് രാജഗിരി, പിണറായി ഗ്രാമപഞ്ചായത്ത് പടന്നക്കര, കാസർകോട് മീഞ്ച ഗ്രാമപഞ്ചായത്ത് മജിബയൽ.

ഇതില്‍ കണ്ണൂർ രാജഗിരി വാർഡും പാലക്കാട് മങ്കര എട്ടാം വാര്‍ഡും യുഡിഎഫിൽ നിന്നും കാസർകോട് മജിബയൽ ബിജെപിയിൽ നിന്നും എൽഡിഎഫ് പിടിച്ചെടുത്തവയാണ്.

യുഡിഎഫ്: പാലക്കാട് കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് അമ്പാഴക്കോട്, തെങ്കര
ഗ്രാമപഞ്ചായത്ത് പാഞ്ചക്കോട്.

കേരള കോൺഗ്രസ് (എം): കോട്ടയം മുത്തോലി ഗ്രാമപഞ്ചായത്ത് തെക്കുംമുറി വാര്‍ഡ്

ബിജെപി:  കൊല്ലം കോർപറേഷൻ തേവള്ളി, പത്തനംതിട്ട റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കണ്ണങ്കര, എറണാകുളം കൂവപ്പടി ഗ്രാമപഞ്ചായത്ത് കൂവപ്പടി സൗത്ത്.

(ടി.സി രാജേഷ് ഫേസ്ബുക്കില്‍ എഴുതിയത്)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍