കേരളത്തിന്റെ പ്രളയക്കെടുതിയെ നേരിടാൻ യുഎഇ അടക്കമുള്ള വിദേശരാജ്യങ്ങൾ നൽകാമെന്ന് സമ്മതിച്ച സഹായം വേണ്ടെന്ന് തീരുമാനിച്ച ബിജെപി സർക്കാരിനെതിരായ വികാരം അണപൊട്ടുകയാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ.
പലരും ജീവിതത്തിലാദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കുന്നത്. മറ്റു ചിലരാകട്ടെ, സ്ഥിരം സന്ദർശകരാണ്. വേറെച്ചിലർ ഒരു കാലത്തും പ്രധാനമന്ത്രിയുടെ പേജ് സന്ദർശിക്കാൻ സന്ദർഭമുണ്ടാകില്ലെന്ന് കരുതിയിരുന്നവരാണ്. ഇനിയും ചിലർ നരേന്ദ്ര മോദിയുടെ പേജ് സന്ദർശിക്കില്ലെന്ന് ശപഥമെടുത്തിരുന്നവരാണ്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഇക്കൂട്ടരെല്ലാം പ്രധാനമന്ത്രിയുടെ പേജിലെത്തി. സമൂഹത്തിന്റെ നാനാതുറകളിൽ പെട്ട, വിവിധ ജാതിമതസ്ഥരായ, വിവിധ രാഷ്ട്രീയ ചിന്താഗതികളുള്ള മലയാളികൾ പ്രധാനമന്ത്രിയുടെ പേജിലേക്ക് ഒഴുകുകയാണ്. ലക്ഷ്യം ഒന്നുമാത്രം; ഒരു പൊങ്കാലയിടണം!
കേരളത്തിന്റെ പ്രളയക്കെടുതിയെ നേരിടാൻ യുഎഇ അടക്കമുള്ള വിദേശരാജ്യങ്ങൾ നൽകാമെന്ന് സമ്മതിച്ച സഹായം വേണ്ടെന്ന് തീരുമാനിച്ച ബിജെപി സർക്കാരിനെതിരായ വികാരം അണപൊട്ടുകയാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ. ചരിത്രത്തിൽ മറ്റൊരു ഭരണാധികാരിയും അദ്ദേഹത്തിന്റെ ജനങ്ങളിൽ നിന്ന് ഇങ്ങനെയൊരു പൊങ്കാല വാങ്ങിയിട്ടില്ലെന്ന് ഉറപ്പിച്ചു പറയാം. ഒരു ഉത്തരേന്ത്യക്കാരനായ നരേന്ദ്ര മോദിയെ ബീഫ് വെക്കുന്നത് എങ്ങനെയെന്ന് പഠിപ്പിക്കുക വരെ ചെയ്യുന്നുണ്ട് ചിലർ.
രാജ്യത്തോട് ഐക്യം പ്രഖ്യാപിച്ച് സദുദ്ദേശ്യത്തോടെ ഒരു വിദേശരാജ്യം സഹായം വാഗ്ദാനം ചെയ്യുകയാണെങ്കിൽ അത് സ്വീകരിക്കാമെന്ന് 2006ൽ കേന്ദ്ര സർക്കാർ പുറത്തിറക്കിയ നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്റ് പ്ലാൻ പറയുന്നുണ്ട് എന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് പലരും മോദിയെ ആക്രമിക്കുന്നത്.
നേപ്പാളിൽ ഭൂകമ്പമുണ്ടായപ്പോൾ 6000 കോടി രൂപ നൽകാൻ ബിജെപിക്ക് ഒരു നയവും തടസ്സമായില്ലെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. ഗുജറാത്ത് ഭൂകമ്പകാലത്ത്, വാജ്പേയി ഭരിക്കുമ്പോൾ ശതകോടികളാണ് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് വിദേശരാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് ഒഴുകിയത്. ചില രാജ്യങ്ങൾ പ്രത്യേക ദൂതരെ വിട്ട് പ്രധാനമന്ത്രിയുടെ കൈയിൽ ചെക്ക് നേരിട്ടേൽപ്പിച്ചു. അക്കാലത്തൊന്നും ഇല്ലാതിരുന്ന ‘നയപരമായ’ പ്രശ്നങ്ങൾ ഇപ്പോൾ ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് വേറെച്ചിലർ ചോദിക്കുന്നു.