UPDATES

സയന്‍സ്/ടെക്നോളജി

കേരളത്തിലെ അഞ്ച് ജില്ലകളില്‍ പൊടിപടലങ്ങള്‍ അപകടകരമായി കൂടുന്നുവെന്ന് പഠന റിപ്പോര്‍ട്ട്

മഹാത്മ ഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് എന്‍വൈറണ്‍മെന്റല്‍ സയന്‍സസ് ആണ് പഠനം നടത്തിയത്‌.

കേരളത്തിലെ അഞ്ച് ജില്ലകളില്‍ അന്തരീക്ഷമലിനീകരണമുണ്ടാക്കുന്ന പൊടിപടലങ്ങള്‍ അപകടകരമായി കൂടുന്നുവെന്ന് പഠന റിപ്പോര്‍ട്ട്. കോട്ടയം, എറണാകുളം, കണ്ണൂര്‍, പാലക്കാട്, വയനാട് എന്നിവിടങ്ങളില്‍ അന്തരീക്ഷമലിനീകരണമുണ്ടാക്കുന്ന പൊടിപടലങ്ങള്‍ കൂടുതലാണെന്നാണ് മഹാത്മ ഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് എന്‍വൈറണ്‍മെന്റല്‍ സയന്‍സസ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്.

അന്തരീക്ഷമലിനീകരണത്തിന് കാരണമാകുന്ന 2.5 മൈക്രോ മീറ്ററിന് താഴെയുള്ള അപകടകാരികളായ കണികാപദാര്‍ഥങ്ങളുടെ അളവ് പരിധിക്കുമുകളിലാണെന്നാണ് കണ്ടെത്തല്‍. ഒരു ക്യുബിക് മീറ്റര്‍ വായുവില്‍ 2.5 മൈക്രോ മീറ്ററിന് താഴെയുള്ള കണികാപദാര്‍ഥങ്ങളുടെ മൈക്രോഗ്രാം അളവിന്റെ പരിധി രാജ്യത്ത് 40 മൈക്രോഗ്രാമും ലോകാരോഗ്യസംഘടന നിര്‍ദേശിക്കുന്ന പരിധി 10 മൈക്രോഗ്രാമുമാണ്.

സള്‍ഫര്‍ ഡൈ ഓക്‌സൈഡ്, നൈട്രജന്‍ ഓക്‌സൈഡ് എന്നിവയുടെ അളവ് സംസ്ഥാനത്തെ മിക്ക ജില്ലകളിലും പരിധിക്കുള്ളിലാണ്. എന്നാല്‍, കോട്ടയത്ത് കെ കെ റോഡിലും എറണാകുളത്ത് വൈറ്റിലയിലും തിരുവനന്തപുരത്ത് പി എം ജി യിലും ഇതിന്റെ അളവ് നിശ്ചിതപരിധിയായ 40 മൈക്രോഗ്രാമിനും മുകളിലാണ്.

എറണാകുളത്ത് ഒരു ക്യുബിക് മീറ്റര്‍ വായുവില്‍ 65 മൈക്രോഗ്രാമും തിരുവനന്തപുരത്ത് 45ഉം-മാണ് നൈട്രജന്‍ ഓക്‌സൈഡിന്റെ തോത്. പൊടിപടലങ്ങളുടെ അളവ് ഏറ്റവും കൂടുതല്‍ കണ്ടെത്തിയ എറണാകുളം വൈറ്റിലയിലെ തോത് 92 മൈക്രോഗ്രാമാണ്. കോട്ടയം (കെ കെ റോഡ്)-80, കണ്ണൂര്‍-50, പാലക്കാട് (കഞ്ചിക്കോട്ട്)- 60, വയനാട് (സുല്‍ത്താന്‍ ബത്തേരി)-63, തിരുവനന്തപുരം-42 ഉം ആണ് പൊടിപടലങ്ങളുടെ തോത്.

വാഹനങ്ങളുടെ ആധിക്യവും മാലിന്യം കത്തിക്കുന്നതും നിര്‍മാണപ്രവര്‍ത്തനങ്ങളുമാണ് പൊടിപടലങ്ങള്‍ കൂടാന്‍ കാരണമായി പഠനത്തില്‍ ചൂണ്ടികാണിക്കുന്നത്. പുറത്തുള്ളതിനെക്കാള്‍ കൂടുതലാണ് വീടുകള്‍ക്കുള്ളിലെ പൊടിപടലങ്ങള്‍മൂലമുള്ള മലിനീകരണം എന്നാണ് എം ജി സര്‍വകലാശാല പ്രോ-വൈസ് ചാന്‍സലര്‍ പ്രൊഫ. സി ടി അരവിന്ദകുമാര്‍ പറഞ്ഞത്.

പൊടിപടലങ്ങള്‍മൂലമുള്ള മലിനീകരണ പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷനേടാന്‍ മുറികളില്‍ വായുസഞ്ചാരം കൂട്ടണം കൂടാതെ അവിടങ്ങളില്‍ ശുചിയാക്കാന്‍ പ്രകൃതിദത്ത ഉത്പന്നങ്ങള്‍ ഉപയോഗിക്കണമെന്നും പഠനം നടത്തിയ ജോണ്‍ റിച്ചാര്‍ഡ് നിര്‍ദേശിച്ചു.

കടപ്പുറ പാസയുടെ കാവലാള്‍ / ഡോക്യുമെന്ററി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍