ആയിരത്തിലധികം ഖനന അപേക്ഷകളില്‍ തീരുമാനമെടുക്കാനിരിക്കുന്നു.
കേരളത്തിന്റെ വികസന രീതിയാണ് നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിന് കാരണമായതെന്ന വിലയിരുത്തല്‍ നടത്തുന്നതിനിടെ കഴിഞ്ഞ വര്‍ഷം കേരളം തുരന്നത് ഇതുവരെ കാണത്തത്ര അളവിലുള്ള പാറക്കെട്ടുകള്‍. കെട്ടിട നിര്‍മ്മാണത്തിനായി ഇതുവരെ ഇല്ലാത്തത്ര അളവിലാണ് കേരളം പാറ പൊട്ടിച്ചെതെന്ന് മൈനിംങ് ആന്റ് ജിയോളജി വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
3.53 കോടി ടണ്‍ ആണ് കേരളത്തില്‍ കഴിഞ്ഞ വര്‍ഷം ഖനനം നടത്തിയത്. കരിങ്കല്‍ ഖനനത്തിന് പുറമെ മറ്റ് ധാതുക്കളും ഖനനം ചെയ്തത് വഴി സംസ്ഥാന സര്‍ക്കാരിന് 1,71,29,31,135 (171 കോടി) രൂപ സര്‍ക്കാരിന് വരുമാനമായി ലഭിച്ചു. 2017 -18 കാലത്ത് ഇത് 152 കോടി ആയിരുന്നു. 12 ശതമാനത്തിലേറെ തുകയുടെ വര്‍ധനയാണ് വരുമാനത്തില്‍ ഒരു വര്‍ഷത്തിനിടെയുണ്ടായത്. ഗ്രാ നൈറ്റ് ഖനനമാണ് വലിയ തോതില്‍ വര്‍ധിച്ചത്.
സംസ്ഥാനത്ത് ഈ വര്‍ഷവും വ്യാപകമായ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും കാരണമായത് ക്വാറികളുടെ നിയന്ത്രണമില്ലാത്ത പ്രവര്‍ത്തനമാണെന്ന ആരോപണങ്ങളും വിലയിരുത്തലുകളും നിലനില്‍ക്കെയാണ് കേരളത്തിന്റ ചരിത്രത്തിലെ ഏറ്റവും വലിയ പാറപൊട്ടിക്കല്‍ ഇക്കഴിഞ്ഞ ഒരു വര്‍ഷം നടത്തിയത്. സംസ്ഥാനത്ത് നൂറുകണക്കിന് ക്വാറി അപേക്ഷകള്‍ ഇപ്പോഴും പരിഗണനയിലുമാണ്. അഞ്ച് ഏക്കറില്‍ കുറവുള്ള ഭൂമിയില്‍ ഖനനം നടത്തുന്നതിന് ഡിസ്ട്രിക്റ്റ് എന്‍വയണ്‍മെന്റല്‍ ഇംപാക്ട് അസ്സെസ്‌മെന്റ് അതോറിറ്റിയാണ് അനുമതി നല്‍കേണ്ടത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ഡിസ്ട്രിക്റ്റ് എന്‍വയണ്‍മെന്റല്‍ ഇംപാക്ട് അസ്സെസ്‌മെന്റ് അതോറിറ്റിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയായിരുന്നു. സംസ്ഥാന അസെസ്സ്‌മെന്റ് അതോറിറ്റിയുടെ പരിഗണനയില്‍ മാത്രം 829 അപേക്ഷകളാണ് ഗ്രാനൈറ്റ് ഖനനത്തിനായുള്ളത്. പരിസ്ഥിതി അനുമതി സംബന്ധിച്ച നിയമങ്ങള്‍ ശക്തമാക്കിയില്ലെങ്കില്‍ ഖനനം വരും വർഷവും വര്‍ധിക്കുമെന്നതാണ് ഈ അപേക്ഷകള്‍ നല്‍കുന്ന സൂചന.
ഏറ്റവും കൂടുതല്‍ ക്വാറി പെര്‍മിറ്റുകള്‍ നല്‍കിയിട്ടുള്ളത് മലപ്പുറം ജില്ലയിലാണ്. 89 ക്വാറികള്‍ക്കാണ് മലപ്പുറത്ത് ലൈസന്‍സ് നല്‍കിയിട്ടുള്ളത്. വയനാട്ടില്‍ ഇത് 10 മാത്രമാണ്. എന്നാല്‍ ജില്ലയില്‍ അനധികൃത ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് അധികൃതര്‍ സംശയിക്കുന്നത്. ഇത്തവണത്തെ പ്രളയത്തിന് ശേഷം ക്വാറികള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം സര്‍ക്കാര്‍ ദിവസങ്ങള്‍ കഴിയുന്നതിന് മുമ്പ് നീക്കിയിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിന് ശേഷം നിരവധി ക്വാറികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് ക്വാറികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ അയവുവരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടുകയും അത് അനുവദിക്കുകയും ചെയ്യുകയായിരന്നു. ഇതിന് പുറമെയാണ് ജനവാസ മേഖലയില്‍ നിന്ന് 100 മീറ്റര്‍ പരിധിയില്‍ ക്വാറികളുടെ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം സര്‍ക്കാര്‍ 50 മീറ്ററായി ചുരുക്കുകയും ചെയ്തത്.
Read Azhimukham: മുത്തൂറ്റ് കേരളം വിടുന്നുവെന്ന പ്രചരണവും സിഐടിയു ഗുണ്ടായിസവും; എന്താണ് യാഥാര്‍ത്ഥ്യങ്ങള്‍?