UPDATES

ട്രെന്‍ഡിങ്ങ്

പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട കേസ്; അന്വേഷണം സീരിയല്‍ മേഖലയിലേക്കും

രണ്ടു സ്ത്രീകള്‍ അടക്കം അഞ്ചുപേര്‍ ഇപ്പോള്‍ അറസ്റ്റിലായിട്ടുണ്ട്

തിരുവനന്തപുരം മലയന്‍കീഴില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടി കഴിഞ്ഞ രണ്ടരവര്‍ഷമായി പീഡനത്തിനിരയായ കേസില്‍ ഇപ്പോള്‍ അറസ്റ്റിലായവരെ കൂടാതെ സീരിയല്‍ മേഖലയില്‍ നിന്നടക്കം കൂടുതല്‍പേര്‍ കുടുങ്ങുമെന്ന് പൊലീസ് സൂചന നല്‍കുന്നു. ഇതു സംബന്ധിച്ച് വ്യക്തമായ തെളിവുകള്‍ പൊലീസിന് കിട്ടിയതായാണ് വിവരം. പെണ്‍കുട്ടിയെ പെണ്‍വാണിഭസംഘത്തിലെ അംഗങ്ങളും കേസില്‍ അറസ്റ്റിലാകപ്പെട്ട പ്രധാനപ്രതികളായ ശ്രീകല, ഷാഹിത ബീവി എന്നിവര്‍ പലര്‍ക്കായി കാഴ്ച്ചവച്ചിരുന്നു. രണ്ടുവര്‍ഷത്തിലേറെയായി പെണ്‍കുട്ടിയെ ഉപയോഗിച്ച് ഷാഹിതയും ശ്രീകലയും പണം സമ്പാദിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

പെണ്‍കുട്ടി പീഡനത്തിനിരയായ കേസില്‍ ഇപ്പോള്‍ അഞ്ചുപേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വിളപ്പില്‍ശാല സ്വദേശി ഷാഹിത, അരുവിപ്പാറ സ്വദേശി ശ്രീകല എന്നിവരെ കൂടാതെ പെണ്‍കുട്ടിയുടെ കാമുകനായിരുന്ന വിളപ്പില്‍ശാല സ്വദേശി വിഷ്ണുസാഗര്‍, സദാശിവന്‍, സുമേഷ് എന്നിവരാണ് പിടിയിലായത്. താന്‍ ഏഴുമാസം ഗര്‍ഭിണിയാണെന്നും കാമുകനായ വിഷ്ണുസാഗറിനെതിരേ നടപടി വേണമെന്നും ആവശ്യപ്പെട്ട് പെണ്‍കുട്ടി പൊലീസിന് പരാതി നല്‍കിയതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. തുടര്‍ന്നു നല്‍കിയ കൗണ്‍സിലിംഗിനെ തുടര്‍ന്നാണ് താന്‍ വര്‍ഷങ്ങളായി പീഡിപ്പിക്കപ്പെടുകയാണെന്ന വിവരം പെണ്‍കുട്ടി പങ്കുവയ്ക്കുന്നത്.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാമുകന്‍ വിഷ്ണുസാഗറിനെയാണ് ആദ്യം പിടികൂടിയത്. പെണ്‍കുട്ടി ഗര്‍ഭണിയാണെന്നറിഞ്ഞതോടെ ഇയാള്‍ ഒഴിഞ്ഞുമാറുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. വിഷ്ണുവിനു പിന്നാലെ പൊലീസ് ശ്രീകലയേയും കുടുക്കി. പെണ്‍കുട്ടിയുടെ മൊഴിയില്‍ നിന്നും വണിഭസംഘത്തിലെ ആളുകളെക്കുറിച്ചും പീഡിപ്പിച്ചവരെയും കുറിച്ച് പൊലീസിന് വ്യക്തത കിട്ടിയിട്ടുണ്ട്. ഇപ്പോള്‍ പിടികൂടിയവരെക്കൂടാതെ ഇനിയുമേറേപ്പേര്‍ കുടുങ്ങാനുണ്ടെന്നു പൊലീസ് പറയുന്നതും അതുകൊണ്ടാണ്.

ശ്രീകലയാണ് പെണ്‍കുട്ടിയെ പെണ്‍വാണിഭസംഘത്തില്‍ എത്തിക്കുന്നത്. ഇവര്‍ക്ക് പെണ്‍കുട്ടിയുമായി നേരത്തെ തന്നെ അടുപ്പം ഉണ്ടായിരുന്നു. ഇതു മുതലാക്കി പ്രലോഭനവും ഭീഷണിയും നടത്തിയാണ് ശ്രീകല പെണ്‍കുട്ടിയെ വാണിഭസംഘത്തിനു മുന്നില്‍ എത്തിച്ചത്. ശ്രീകലയുടെ സുഹൃത്തായ സുമേഷും ഇവര്‍ക്ക് സഹായിയായി ഉണ്ടായിരുന്നു. സദാശിവന്റെ ഓട്ടോയിലാണ് പെണ്‍കുട്ടിയെ പലസ്ഥലങ്ങളിലും എത്തിച്ചത്. സുമേഷും 64കാരനായ സദാശിവനും ഇതിനിടയില്‍ പെണ്‍കുട്ടിയെ പലതവണ പീഢിപ്പിച്ചിരുന്നു. ഇവര്‍ക്കൊപ്പം ഷാഹിത കൂടി കൂടിയതിനുശേഷമാണ് പെണ്‍കുട്ടിയെ കൂടുതല്‍ പേര്‍ക്കു മുന്നിലെത്തിക്കുന്നത്. ജില്ലയുടെ വിവിധഭാഗങ്ങളിലായി ഇവര്‍ പെണ്‍കുട്ടിയെ എത്തിച്ചു. പെണ്‍കുട്ടിയെ ഇപ്പോള്‍ നിര്‍ഭയയില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍