ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു സി പി എം നേതാക്കൾ ഉന്നയിക്കുന്ന പ്രധാന ആക്ഷേപം സുധാകരൻ ഈ കൊലപാതകത്തെ ആഘോഷമാക്കുന്നു എന്നതും കൊലപാതക രാഷ്ട്രീയത്തെക്കുറിച്ചു സംസാരിക്കാൻ സുധാകരനോ മറ്റു കോൺഗ്രസ് നേതാക്കൾക്കോ അര്‍ഹതയില്ലെന്നുമാണ്
യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ഷുഹൈബ് കൊല ചെയ്യപ്പെട്ട കേസിൽ അറസ്റ്റിലായ ആകാശ് തില്ലങ്കേരി അന്വേഷണ സംഘത്തിന് മുൻപാകെ നൽകിയ മൊഴി സി പി എം നേതൃത്വത്തെ എല്ലാ അർഥത്തിലും പ്രധിരോധത്തിലാക്കിയിരിക്കുന്നു. കൊല നടന്നതിന് തൊട്ടു പിന്നാലെ സംഭവത്തിൽ പാർട്ടിക്ക് പങ്കില്ലെന്നും ഏതെങ്കിലും കാരണവശാൽ പാർട്ടിയിൽ പെട്ട ആരെങ്കിലും ഉൾപെട്ടിട്ടുണ്ടെങ്കിൽ അവരെ സംരക്ഷിക്കില്ലെന്നും പറഞ്ഞ നേതൃത്വം ഇപ്പോൾ പറയുന്നത് പോലീസ് പറയുന്നത് വിശ്വാസത്തിലെടുക്കാനാവില്ലെന്നും ആകാശ് കുറ്റക്കാരനാണോ എന്ന കാര്യം പാർട്ടി നേരിട്ട് അന്വേഷണം നടത്തി കണ്ടെത്തുമെന്നുമാണ്. ഷുഹൈബ് വധത്തിന്റെ പിന്നാമ്പുറ കഥകൾ ഓരോന്നായി പുറത്തു വന്നുകൊണ്ടിരിക്കെ സി പി എം നേതൃത്വം നടത്തുന്ന ഈ മലക്കം മറിച്ചിൽ വ്യക്തമാകുന്നത് ഈ വിഷയത്തിൽ അവർ അഭിമുഖീകരിക്കുന്ന കടുത്ത പ്രതിസന്ധി തന്നെയാണ്.
ആകാശിന്റേതു എന്ന് പറഞ്ഞു പോലീസ് പുറത്തുവിട്ടുള്ള മൊഴിയിൽ പറയുന്നത് സി പി എമ്മിന്റെയും ഡി വൈ എഫ് ഐയുടെയും പ്രാദേശിക നേതൃത്വത്തിന്റെ അറിവോടുകൂടിയാണ് ഷുഹൈബിനെ ആക്രമിച്ചതെന്നാണ്. അടിച്ചാൽ പോരെ എന്ന് ചോദിച്ചപ്പോൾ പോരാ വെട്ടണം എന്ന് പറഞ്ഞെന്നും പോലീസ് അന്വേഷണം വന്നാൽ പാർട്ടി ഡമ്മി പ്രതികളെ നൽകിക്കോളാമെന്നു ഉറപ്പു നല്കിയിരുന്നുവെന്നുമൊക്കെയായാണ്. ഈ മൊഴി സത്യസന്ധമെങ്കിൽ ഷുഹൈബിന്റേത് കൊട്ടേഷൻ കൊലപാതകമാണെന്ന കോൺഗ്രസ് നേതാവ് കെ സുധാകരന്റെ വാദം അംഗീകരിക്കേണ്ടിവരും. അതേസമയം ആദർശിനെ അറിയാമെന്നും അക്രമിച്ചവരുടെ കൂട്ടത്തിൽ അയാൾ ഉണ്ടായിരുന്നില്ലെന്നുമുള്ള ഷുഹൈബിനൊപ്പം ആക്രമിക്കപ്പെട്ടു ആശുപത്രിയിൽ കഴിയുന്ന നൗഷാദിന്റെ മൊഴി പ്രശ്നത്തെ കൂടുതൽ കൂടുതൽ സങ്കീർണമാക്കുന്നുണ്ട്.
കൊലപാതകം സി പി എം നേതൃത്വത്തിന്റെ അറിവോടുകൂടിയാണെന്നും സംഭവം കൊട്ടേഷൻ ആണെന്നും തറപ്പിച്ചു പറയുന്ന സുധാകരൻ ഗൂഢാലോചനയിൽ പങ്കെടുത്തവർ ഉള്‍പ്പെടെയുള്ള മുഴുവൻ പ്രതികളെയും പിടികൂടണമെന്നും കേസ് സി ബി ഐക്കു വിടണമെന്നും ആവശ്യപ്പെട്ടു കണ്ണൂർ കലക്ടറേറ്റിന് മുൻപിൽ നിരാഹാരം തുടരുകയാണ്. തലസ്ഥാന നഗരിയിൽ സെക്രട്ടറിയേറ്റിനു മുൻപിൽ ഇതേ ആവശ്യങ്ങൾ ഉന്നയിച്ചു യൂത്ത് കോൺഗ്രസ് നേതാക്കളും നിരാഹാരം ഇരിക്കുന്നുണ്ട്. അതിനിടെ കൊലപാതകം നടന്നു ഒരാഴ്ചക്ക് ശേഷം നിയമ മന്ത്രി എ കെ ബാലന്റെ അധ്യക്ഷതയിൽ ജില്ലാ കളക്ടർ ഇന്നലെ വിളിച്ചുചേർത്ത സർവകക്ഷി സമാധാന യോഗം ബഹളത്തിലാണ് കലാശിച്ചത്. ബഹളത്തിന് വഴിമരുന്നിട്ടതാവട്ടെ കളക്ടറുടെ പിടിപ്പുകേടും സി പി എം ജില്ലാ നേതൃത്വത്തിന്റെ പിടിവാശിയുമാണ് എന്ന് പറയേണ്ടിവരും. മറ്റു ജനപ്രതിനിധികളെ ഒഴിവാക്കി സി പി എമ്മിന്റെ രാജ്യസഭാ അംഗം കെ കെ രാഗേഷിനെ മാത്രം ചർച്ചക്ക് ക്ഷണിച്ചതും മന്ത്രിക്കും കളക്ടർക്കും എസ് പിക്കുമൊപ്പം ഡയസിൽ ഇരുത്തിയതും പ്രതിപക്ഷം ചോദ്യം ചെയ്തതാണ് ബഹളത്തിന് കാരണമായത്. എന്നാൽ സുധാകരന് തന്റെ നിരാഹാര സമരം നീട്ടിക്കൊണ്ടുപോകാൻ അവസരം ഒരുക്കുന്നതിനാണ് കോൺഗ്രസ്സുകാർ സമാധാനയോഗം അലങ്കോലപ്പെടുത്തിയതും ബഹിഷ്കരിച്ചുമെന്നാണ് സി പി എം ജില്ലാ സെക്രട്ടറി പി ജയരാജന്റെ മറുവാദം. വാദ പ്രതിവാദങ്ങൾ എന്തുമാകട്ടെ തങ്ങൾ ആവശ്യപ്പെട്ടതനുസരിച്ചു വിളിച്ചുചേർക്കപ്പെട്ട സമാധാന യോഗം പൂർത്തിയാകാൻ കാത്തുനിൽക്കേണ്ട ബാധ്യത കോൺഗ്രസിനും യു ഡി എഫിനും ഉണ്ടായിരുന്നു.
ഷുഹൈബ് വധം; എംവിആര്‍ പറഞ്ഞ അതേ ‘സിപിഎം ശൈലി’ ന്യായീകരണം തന്നെ
ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു സി പി എം നേതാക്കൾ ഉന്നയിക്കുന്ന പ്രധാന ആക്ഷേപം സുധാകരൻ ഈ കൊലപാതകത്തെ ആഘോഷമാക്കുന്നു എന്നതും കൊലപാതക രാഷ്ട്രീയത്തെക്കുറിച്ചു സംസാരിക്കാൻ സുധാകരനോ മറ്റു കോൺഗ്രസ് നേതാക്കൾക്കോ അര്‍ഹതയില്ലെന്നുമാണ്. ഒരു വാദത്തിനുവേണ്ടി ഇതൊക്കെ സമ്മതിച്ചാലും ഇവിടെ ഉയരുന്ന പ്രസക്തമായ ചോദ്യം ഷുഹൈബ് വധം ആഘോഷമാക്കാൻ സുധാകരന് ആരാണ് അവസരം ഉണ്ടാക്കികൊടുത്തതെന്നാണ്. കുറച്ചുകാലമായി കണ്ണൂർ രാഷ്ട്രീയത്തിൽ നിശബ്തത പുലർത്തിപ്പോന്ന സുധാകരന് വർദ്ധിത വീര്യത്തോടെ തങ്ങൾക്കെതിരെ ആഞ്ഞടിക്കാൻ അവസരം ഒരുക്കികൊടുത്തിട്ടു ഇപ്പോൾ ഇങ്ങനെ പറയുന്നത് തികഞ്ഞ അസംബന്ധമായി മാത്രമേ ചിന്തിക്കുന്ന ജനങ്ങൾ വിലയിരുത്തുകയുള്ളു. ഷുഹൈബിന്റെ സ്ഥാനത്തു കൊല്ലപ്പെട്ടത് ഒരു സി പി എം യുവനേതായിരുന്നുവെങ്കിൽ അതും യു ഡി എഫ് ഭരണത്തിലായിരുന്നുവെങ്കിൽ ഇപ്പോൾ സുധാകരനെ വിമർശിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന ഇതേ നേതാക്കൾ എന്ത് നിലപാട് സ്വീകരിക്കുമായിരുന്നു എന്നുകൂടി ഒന്നാലോചിക്കുന്നതു നന്നായിരിക്കും.
കമ്യൂണിസ്റ്റുകാരിയാണ് ഞാന്‍, കരഞ്ഞ് വീട്ടിലിരിക്കുമെന്ന് കരുതരുത്- കെ.കെ രമ/അഭിമുഖം