നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ എസ്‌പി കെബി വേണുഗോപാലിനെതിരെ നടപടിക്ക് സാധ്യത. ഇദ്ദേഹത്തെ സ്ഥലം മാറ്റാൻ തീരുമാനിച്ചതായാണ് വിവരം.
അതെസമയം കേസ് അന്വേഷിക്കുന്ന സംഘത്തിന്റെ മേധാവിയായ ക്രൈംബ്രാഞ്ച് എസ്പി സാബു മാത്യു റിപ്പോർട്ട് ഇന്ന് ഡിജിപിക്കും ഉന്നത പൊലീസ് മേധാവികള്‍ക്കും നൽകും. ഈ റിപ്പോർട്ടിൽ എസ്പിക്കും ഡിവൈഎസ്പിക്കുമെതിരെ പരാമർശമുണ്ടെങ്കിൽ നടപടി ഉറപ്പാണ്. ഇക്കാര്യം ഡിജിപിയുടെ ഓഫീസ് തീരുമാനിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.
രാജ്കുമാറിനെ അനധികൃതമായി പൊലീസ് കൈവശം വെച്ച് മർദ്ദിച്ചത് മൂന്നു ദിവസമാണെന്ന് റിമാൻഡ് റിപ്പോർട്ട് പറയുന്നു. ജൂണ്‍ 12ന് വൈകീട്ട് മുതൽ ജൂൺ 15 വരെയാണ് പൊലീസ് ഇയാളെ പൊലീസ് കൈവശം വെച്ചത്. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സിപിഒ സജീവ് ആന്റണിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അറസ്റ്റിലായ നെടുങ്കണ്ടം എസ്ഐ സാബു ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ കഴിയുകയാണ്.