UPDATES

നിപ; 311 പേര്‍ നിരീക്ഷണത്തില്‍, എറണാകുളത്ത്‌ അതീവ ജാഗ്രത

പനി ബാധിച്ച കാലയളവില്‍ രോഗിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരുടെയും പരിചരിച്ചവരുടെതുമായ വിശദമായ ലിസ്റ്റ് ആണ് തയ്യാറാക്കിയിരിക്കുന്നത്

എറണാകുളം ജില്ലയില്‍ യുവാവിന് നിപ രോഗം സ്ഥിരീകരിച്ചെങ്കിലും നിപയാകാനിടയുണ്ടെന്ന സംശയം നേരത്തെ ഉണ്ടായതിനാല്‍ ആവശ്യമായ അടിയന്തിര നടപടികള്‍ നേരത്തെ സ്വീകരിക്കുവാന്‍ സംസ്ഥാന ആരോഗ്യവകുപ്പിനും ജില്ലാ ഭരണകൂടത്തിനും സാധിച്ചതായി കളക്ടടര്‍ മുഹമ്മദ് വൈ സഫിറുള്ള. നിപയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പ്രത്യേക ബുള്ളറ്റിനില്‍ ആണ് കളക്ടര്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ നടത്തിയതും നടത്താന്‍ ഉദ്ദേശിക്കുന്നതുമായ പ്രവര്‍ത്തികളെ കുറിച്ചും ബുള്ളറ്റിനില്‍ വിശദീകരിക്കുന്നുണ്ട്;

വിവിധ വകുപ്പുകളുടെ യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഉറപ്പ് വരുത്തുന്നതിനായി ആരോഗ്യ മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ എറണാകുളം ഗെസ്റ്റ് ഹൗസില്‍ വെച്ച് വകുപ്പ് മേധാവികളുടെ യോഗം ചേര്‍ന്നു. നിപ പ്രതിരോധം സംബന്ധിച്ചുള്ള എല്ലാ വകുപ്പുകളുടെയും പ്രവര്‍ത്തനങ്ങള്‍ ജില്ലാ കണ്‍ട്രോള്‍ റൂം വഴിയായിരിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ഫോറസ്റ്റ്, മൃഗസംരക്ഷണം, തൊഴില്‍ വകുപ്പുകള്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണം. ഇതര സംസ്ഥാനത്തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ നിരീക്ഷണം ശക്തമാക്കണമെന്ന് തൊഴില്‍ വകുപ്പിന് നിര്‍ദേശം നല്‍കി. ഒന്നിടവിട്ട ദിവസങ്ങളില്‍ ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകള്‍ സന്ദര്‍ശിച്ച് രോഗലക്ഷണങ്ങളുള്ളവരുണ്ടോ എന്ന് വിലയിരുത്തുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും വേണം. ലേബര്‍ ക്യാമ്പുകളില്‍ അവരുടെ ഭാഷയിലുള്ള ബോധവല്‍ക്കരണ പോസ്റ്ററുകള്‍ തയ്യാറാക്കി പ്രദര്‍ശിപ്പിക്കണം. മലയാളം കൈകാര്യം ചെയ്യുവാന്‍ അറിയാവുന്ന ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് അവരുടെ ഇടയില്‍ ബോധവല്‍ക്കരണം നടത്തണം. ആയുര്‍വേദ, ഹോമിയോ വകുപ്പുകള്‍ പനി, മറ്റു ഗുരുതര ലക്ഷണങ്ങളോടെയെത്തുന്നവരെ അലോപ്പതി സംവിധാനത്തിലേക്ക് റഫര്‍ ചെയ്യണം. മൃഗസംരക്ഷണ വകുപ്പ് കഴിഞ്ഞ മൂന്ന് ആഴ്ചകളില്‍ ഉണ്ടായിട്ടുള്ള അസ്വാഭാവിക സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. പന്നിവളര്‍ത്തു കേന്ദ്രങ്ങളിലും മറ്റും വവ്വാലുകളുമായി നേരിട്ടുള്ള ബന്ധം ഉണ്ടാകാത്ത രീതിയിലുള്ള സുരക്ഷ ഒരുക്കണം. ഫാമുകളെ പ്രത്യേകം നിരീക്ഷണത്തില്‍ വെക്കണം. വനംവന്യജീവി വകുപ്പും നിരീക്ഷണം ശക്തമാക്കേണ്ടതാണ്.

രോഗം സ്ഥിരീകരിച്ച വടക്കേക്കര പഞ്ചായത്തുള്‍പ്പെടുന്ന ഏഴിക്കര ബ്ലോക്ക് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാരുള്‍പ്പെടെയുള്ള മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നിപ സംബന്ധിച്ച പ്രത്യേക പരിശീലനം നടത്തി ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. ശ്രീദേവിയുടെ നേതൃത്വത്തില്‍ നടത്തിയ ബോധവല്‍ക്കരണ പരിപാടിയില്‍ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. വിദ്യ കെ.ആര്‍. ക്ലാസ്സെടുത്തു.നിരീക്ഷണത്തിലുള്ളവരുടെ ആരോഗ്യനില വിലയിരുത്തുന്നതിനായി അടുത്ത 21 ദിവസത്തേക്കായി പ്രത്യേക കര്‍മ്മ പദ്ധതിയും തയ്യാറാക്കി. ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. ഷീജ എന്‍.എ യുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം വടക്കേക്കരയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി പ്രതിരോധ നടപടികള്‍ വിശദീകരിച്ചു.

ഇത് കൂടാതെ ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലെയും ജീവനക്കാര്‍ക്ക് ബുധനാഴ്ച്ച പരിശീലനം നല്‍കും. പനിബാധിതരായി എത്തുന്ന രോഗികളെ പരിചരിക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, ഒരുക്കേണ്ട സജ്ജീകരണങ്ങള്‍ എന്നിവ സംബന്ധിച്ച് മുഴുവന്‍ ജീവനക്കാര്‍ക്കും ബോധവല്‍ക്കരണം നല്‍കും. പനി ബാധിച്ച കാലയളവില്‍ രോഗിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരുടെയും, പരിചരിച്ചവരുടെയും വിശദമായ ലിസ്റ്റ് തയ്യാറാക്കി അവരുടെ ഓരോരുത്തരുടെയും ആരോഗ്യ നില ദൈനംദിനം വിലയിരുത്തുന്നുണ്ട്. 311 പേരുടെ ലിസ്റ്റാണ് ഇത് വരെ തയ്യാറാക്കിയിട്ടുള്ളത്. ഇവരോട് വീട്ടില്‍ തന്നെ കഴിയുവാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതില്‍ രോഗിയുമായി അടുത്ത സമ്പര്‍ക്കം ഉണ്ടായിട്ടുള്ളവരെ ജില്ലാ കണ്‍ട്രോള്‍ റൂമില്‍ നിന്നും നേരിട്ട് ഫോണില്‍ വിളിച്ച് ആരോഗ്യനില വിലയിരുത്തുന്നുണ്ട്. ഇവരില്‍ ചെറിയ പനി, തൊണ്ട വേദന തുടങ്ങിയ രോഗലക്ഷണങ്ങളുള്ള 4 പേരെ വിദഗ്ദ്ധ ചികിത്സ, പരിശോധന എന്നിവയ്ക്കായി കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരില്‍ മൂന്നു പേര്‍ രോഗിയെ ആശുപത്രിയില്‍ പരിചരിച്ച സംഘത്തിലുണ്ടായിരുന്നവരാണ്. ഒരാള്‍ രോഗിയോടൊപ്പം പഠിച്ച വിദ്യാര്‍ത്ഥിയും. ഇവരുടെയെല്ലാം ആരോഗ്യനില തൃപ്തികരമാണ്. ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റു ജില്ലകളിലുള്ളവരെ അതാത് ജില്ലയില്‍ നിന്നും നിരീക്ഷണം നടത്തുന്നതാണ്. നിപ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന് വിവിധ നോഡല്‍ ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

കോഴിക്കോട് നിപ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അന്നത്തെ ജില്ലാ കളക്ടര്‍ യു.വി. ജോസ്, കോഴിക്കോട് കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ. ആര്‍.എസ്‌ഗോപകുമാര്‍, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. നവീന്‍ എന്നിവര്‍ ജില്ലാ കണ്‍ട്രോള്‍ റൂമിലെത്തി ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. രോഗിയുമായി സമ്പര്‍ക്കം വന്നിട്ടുള്ളവരുടെ കൃത്യമായ ലിസ്റ്റ് ശാസ്ത്രീയമായി തയ്യാറാക്കണമെന്ന് യു.വി. ജോസ് നിര്‍ദേശിച്ചു. രോഗികളെയും രോഗം സംശയിക്കുന്നവരെയും ചികിത്സയ്ക്കായി കൊണ്ടു പോകുവാന്‍ സ്വീകരിക്കേണ്ട ക്രമീകരണങ്ങള്‍ എന്നിവ സംബന്ധിച്ച് കോഴിക്കോട് അനുവര്‍ത്തിച്ച സംവിധാനങ്ങള്‍ പങ്കു വെച്ചു. ചെന്നൈ നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് എപിഡെമിയോളജിയില്‍ നിന്നുമുള്ള ശാസ്ത്രജ്ഞന്മാരായ ഡോ. തരുണ്‍, ഡോ. ആരതി, ഡോ. ഹരി എന്നിവരും കണ്‍ട്രോള്‍ റൂം സന്ദര്‍ശിച്ചു.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തില്‍ നിന്ന് എത്തിച്ചേര്‍ന്നിട്ടുള്ള ഡോ രുചി ജയ്‌നിന്റെ നേതൃത്വത്തിലുള്ള എഴംഗസംഘവും ജില്ലയിലെത്തി ചേര്‍ന്നിട്ടുണ്ട്. ആരോഗ്യമന്ത്രിയുടെയും ആരോഗ്യവകുപ്പ് സെക്രട്ടറിയുടെയും നേതൃത്വത്തില്‍ വിവിധ മെഡിക്കല്‍ ടീമുകളുടെ യോഗം ചേര്‍ന്ന് തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിശദമായ ചര്‍ച്ച നടത്തി.

രോഗത്തെ കുറിച്ചു പൊതുജനങ്ങള്‍ക്കുള്ള ആശങ്കകള്‍ ദുരീകരിക്കുവാന്‍ കളക്ടറേറ്റില്‍ ആരംഭിച്ചിട്ടുള്ള ജില്ലാ കണ്‍ട്രോള്‍ റൂമില്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. 1077 എന്ന ജില്ലാ കണ്‍ട്രോള്‍ റൂം നമ്പറിലേക്ക് പൊതുജനങ്ങളുടെ ധാരാളം ഫോണ്‍ വിളികള്‍ എത്തുന്നുണ്ട്. രോഗം പകരുന്നതെങ്ങിനെയെന്നത് സംബന്ധിച്ചാണ് ഭൂരിപക്ഷം വിളികളും. തിരക്കുള്ള സ്ഥലങ്ങളില്‍ പോകുന്നത് സംബന്ധിച്ചും, വവ്വാലുകളുടെ സാന്നിദ്ധ്യം സംബന്ധിച്ചും, വളര്‍ത്തു മൃഗങ്ങളുമായി ഇടപഴകുന്നത് സംബന്ധിച്ചുമുള്ള അന്വേഷണങ്ങളും എത്തുന്നുണ്ട്.

നിലവില്‍ ആശങ്കപ്പെടേണ്ടതായ യാതൊരു സാഹചര്യവുമില്ല. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരെ ആരോഗ്യപ്രവര്‍ത്തകര്‍ എല്ലാ ദിവസവും ഫോണ്‍ മുഖേന ബന്ധപ്പെട്ട് ആരോഗ്യനില വിലയിരുത്തുന്നതും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതാണെന്നും ജില്ല കളക്ടര്‍ അറിയിച്ചു.

നിപ രോഗബാധ പടരാതിരിക്കുവാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനായി കൊച്ചി നഗരസഭയിലെ ഹെല്‍ത്ത് വിഭാഗത്തിന്റെ അടിയന്തിരയോഗവും ചേര്‍ന്നു. രോഗബാധയെ തടയുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ സ്വീകരിക്കുന്നതിനോടൊപ്പം പൊതുജനങ്ങള്‍ക്ക് ഇതു സംബന്ധിച്ച് ഫലവത്തായ ബോധവത്കരണം നടത്തും. നിപ രോഗബാധ, ഡങ്കിപ്പനി, എച്ച് 1 എന്‍ 1 തുടങ്ങിയ പകര്‍ച്ച വ്യാധികള്‍ തടയുന്നതിന് ശുചീകരണപ്രവര്‍ത്തനങ്ങള്‍ നഗരസഭ തലത്തില്‍ ഊര്‍ജ്ജിതപ്പെടുത്തും. റസിഡന്‍സ് അസോസിയേഷനുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, രാഷ്ട്രീയ പാര്‍
ട്ടികളുടെ പ്രതിനിധികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ട് വാര്‍ഡ് തലത്തില്‍ ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ ജൂണ്‍ ഏഴ്, എട്ട് തീയതികളില്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും. നിലവിലെ അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ മൂന്ന് മാസത്തേക്ക് രണ്ട് ശുചീകരണ തൊഴിലാളികളെ വീതം സിഎല്‍ആര്‍ വ്യവസ്ഥയില്‍ നിയമിക്കാന്‍ സര്‍ക്കാര്‍ അനുമതി തേടും. നിപരോഗബാധയുടെ ലക്ഷണങ്ങളുള്ളവരെ പരിശോധിക്കാന്‍ ഓരോ ആശുപത്രികളിലും പ്രത്യേകം കൗണ്ടറുകള്‍ തുറക്കുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളാനുള്ള ആവശ്യം ആരോഗ്യമന്ത്രിയെ അറിയിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍