ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പെട്ട ആറു പേരുടെയും സാമ്പിളുകള്‍ പരിശോധനയ്ക്കായി ആലപ്പുഴ, പൂന ലാബുകളിലേക്ക് അയച്ചു
നിപ്പയുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും നിയന്ത്രണ വിധേയം. പറവൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയില്‍ നിപ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വിപുലമായ മുന്‍കരുതലാണ് സ്വീകരിച്ചിതെന്നും നിലവിലെ സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണെന്നും ബുധനാഴ്ച രാവിലെ കളക്ടറേറ്റില്‍ ചേര്‍ന്ന ഉന്നതതല യോഗം വിലയിരുത്തി. രോഗം വരാതിരിക്കാനും പടരാതിരിക്കുന്നതിനും എല്ലാ വിധ പ്രതിരോധ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള പുറത്തിറക്കിയ പ്രത്യേക ബുള്ളറ്റിനില്‍ വ്യക്തമാക്കി. നിപ ബാധിച്ച രോഗിയുടെ ഇപ്പോഴത്തെ ആരോഗ്യ അവസ്ഥ സ്റ്റേബിള്‍ ആയിത്തന്നെ തുടരുകയാണെന്നും രോഗി ഭക്ഷണം കഴിക്കുന്നുണ്ടെന്നും ചികിത്സ നടത്തുന്ന ആശുപത്രി അധികൃതര്‍ അറിയിച്ചു. ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പെട്ട ആറു പേരുടെയും സാമ്പിളുകള്‍ പരിശോധനയ്ക്കായി ആലപ്പുഴ, പൂന ലാബുകളിലേക്ക് അയച്ചിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു.
അതേസമയം നിപ രോഗിയുമായ സമ്പര്‍ക്കം പുലര്‍ത്തിയെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് നിരീക്ഷണത്തിലുള്ളവരുടെ പട്ടികയില്‍ മൂന്നുപേരെക്കൂടി ചേര്‍ത്തു. ഇതോടെ മൊത്തം പട്ടിക 314 ആയി. പ്രതിരോധ മരുന്നായി ഉപയോഗിക്കുന്ന റിബാവറിന്‍ ആവശ്യത്തിന് ജില്ലയില്‍ സ്റ്റോക്ക് ചെയ്തിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു. സാമ്പിള്‍ അയക്കുന്നതിനുള്ള വൈറല്‍ ട്രാന്‍സ്പോര്‍ട്ട് മീഡിയം രോഗികളെയും രോഗബാധ സംശയിക്കുന്നവരെയും പരിചരിക്കുമ്പോള്‍ ആവശ്യമായ എന്‍95, 3 ലെയര്‍ മാസ്‌ക്കുകള്‍ എന്നിവയും ആവശ്യത്തിന് സ്റ്റോക്ക് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് ഡയറക്ടര്‍ ഡോ. രുചി ജയിന്റെ നേൃതത്വത്തിലുള്ള ആറംഗ സംഘം ഇന്നു നിപ രോഗിയുടെ സ്വദേശമായ പറവൂര്‍ വടക്കേക്കര പഞ്ചായത്തില്‍ സന്ദര്‍ശനം നടത്തി. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ആലപ്പുഴയില്‍ നിന്ന് ഡോ,.ബാലമുരളി, പൂന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഡോ. റീമ സഹായ്, ഡോ അനിത എന്നിവര്‍ ബുധനാഴ്ച്ച ജില്ലയില്‍ എത്തിച്ചേരുകയും ചെയ്തു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമിയോളജിയില്‍ നിന്നുള്ള ഡോ. തരുണിന്റെ നേതത്വത്തിലുള്ള സംഘം ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പരിശീലനം നല്‍കി. കോള്‍ സെന്ററുകളില്‍ ആരോഗ്യ സംബന്ധിയായ ബന്ധപ്പെട്ട് 372 കോളകള്‍ എത്തിയെ വിവരവും കളക്ടര്‍ പുറത്തിറക്കിയ പ്രത്യേക ബുള്ളറ്റിനില്‍ പറയുന്നുണ്ട്. കോള്‍സെന്ററിലേക്ക് നിലവിലുള്ള 1077 നു പുറമെ 04842425200 എന്ന നമ്പരിലും വിളിക്കാം.
ജില്ലയില്‍ ഇതുവരെ മൃഗങ്ങളില്‍ നിപയ്ക്ക് സമാനമായ രോഗലക്ഷണങ്ങളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് വ്യക്തമാക്കി. ജില്ലയിലെ എല്ലാ വെറ്റിനറി സ്ഥാപനങ്ങളിലും മൃഗ രോഗങ്ങള്‍ നിരന്തര നിരീക്ഷണത്തിന് വിധേയമാക്കുന്നതിനും നിപ സമാനമായ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ ഇത് സംബന്ധിച്ച് പരിഭ്രാന്തി ഉണ്ടാകേണ്ട സാഹചര്യം ഇല്ലെന്ന് മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടറേറ്റില്‍ നിന്നെത്തിയ ഉന്നതസംഘം അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ജാഗ്രത ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുടരുന്നതിനും ക്ലിനിക്കല്‍ സര്‍വൈലന്‍സ് തുടരുന്നതിനും ഉന്നതസംഘം നിര്‍ദ്ദേശം നല്‍കി. വന്യജീവികളിലെ രോഗസാധ്യത സംബന്ധിച്ച് നിരീക്ഷണ നടപടികള്‍ തുടര്‍ന്നുവരികയാണ്. തൃശൂര്‍, ഇടുക്കി ജില്ലകളില്‍ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ഇവിടെ ജാഗ്രത നടപടികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി ഇത് സംബന്ധിച്ച് വിശദമായ പഠനം നടത്തി നിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസസ് ഭോപ്പാല്‍, സതേണ്‍ റീജിയണല്‍ ഡിസീസ് ഡയഗ്നോസ്റ്റിക് ലബോറട്ടറി ബംഗളൂരു എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞന്മാര്‍ വ്യാഴാഴ്ച ജില്ല സന്ദര്‍ശിക്കും.
അതിഥി തൊഴിലാളികളുടെ ലേബര്‍ ക്യാമ്പുകളില്‍ പരിശോധന നടത്തി. വൃത്തിഹീനമായവയ്ക്ക് നോട്ടീസ് നല്‍കി. പരിശോധന തുടരുകയാണ്. ചൊവ്വാഴ്ച്ച ചേര്‍ന്ന വകുപ്പ് മേധാവികളുടെ യോഗത്തില്‍ ഇതരസംസ്ഥാനക്കാരുടെ ആരോഗ്യസുരക്ഷയില്‍ വേണ്ട ഇടപെടലുകള്‍ നടത്തണമെന്ന നിര്‍ദേശം വന്നിരുന്നു. ഇതിന്റെ ഭാഗമായി ഇതര സംസ്ഥാനത്തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ നിരീക്ഷണം ശക്തമാക്കാന്‍ തൊഴില്‍ വകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു. ഒന്നിടവിട്ട ദിവസങ്ങളില്‍ ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകള്‍ സന്ദര്‍ശിച്ച് രോഗലക്ഷണങ്ങളുള്ളവരുണ്ടോ എന്ന് വിലയിരുത്തുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യാനാണ് നിര്‍ദേശം. ലേബര്‍ ക്യാമ്പുകളില്‍ അവരുടെ ഭാഷയിലുള്ള ബോധവല്‍ക്കരണ പോസ്റ്ററുകള്‍ തയ്യാറാക്കി പ്രദര്‍ശിപ്പിക്കും. മലയാളം കൈകാര്യം ചെയ്യുവാന്‍ അറിയാവുന്ന ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് അവരുടെ ഇടയില്‍ ബോധവത്കരണവും നടത്തുമെന്നും യോഗത്തില്‍ അറിയിച്ചിരുന്നു.
നിപ സാഹചര്യം നിയന്ത്രണവിധേയതിന്റെ അടിസ്ഥാനത്തില്‍ എറണാകുളം ജില്ലയിലെ സ്‌കൂളുകള്‍ നാളെ(ജൂണ്‍ 6ന്) തന്നെ തുറക്കുമെന്നും ജില്ല കളക്ടര്‍ അറിയിച്ചിട്ടുണ്ട്.