UPDATES

പേരാമ്പ്ര കോളേജ്; രണ്ട് എംഎസ്എഫ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടു; പാകിസ്താന്‍ പതാക വീശിയെന്ന പേരില്‍ കേസ് എടുത്തിട്ടില്ലെന്ന് പൊലീസ്

കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് കാമ്പസിനുള്ളില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ പ്രകടനത്തിനിടയില്‍ എംഎസ്എഫ് പ്രവര്‍ത്തകര്‍ പാക് പതാക വീശിയെന്ന വിവാദം ഉണ്ടാകുന്നത്.

പാകിസ്താന്‍ പതാക വീശിയെന്ന ആരോപണത്തെ തുടര്‍ന്നുണ്ടായ കേസില്‍ രണ്ട് എംഎസ്എഫ് പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയും ചെയ്തു. കോഴിക്കോട് പേരാമ്പ്ര സില്‍വര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ യൂണിയന്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന കലാശക്കൊട്ടിലാണ് കേസിന് ആസ്പ്ദമായ സംഭവം നടന്നത്. എംഎസ്എഫ് പ്രവര്‍ത്തകരായ 30 ഓളം വിദ്യാര്‍ത്ഥികള്‍ക്കെതിരേ പേരാമ്പ്ര പൊലീസ് കേസ് എടുത്തിരുന്നു. എന്നാല്‍ ഈ കേസ് പാകിസ്താന്‍ പതാക വീശിയെന്നതിന്റെ പേരില്‍ അല്ലെന്നും  പേരാമ്പ്ര സബ് ഇന്‍സ്‌പെക്ടര്‍ അഴിമുഖത്തോട് പറഞ്ഞു.

സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയുടെ പേരില്‍ സ്വമേധയായാണ് കേസ് രജിസ്റ്റര്‍ ചെയ്തതെങ്കിലും ഇപ്പോള്‍  പ്രചരിക്കുന്നതുപോലെ പാകിസ്താന്‍ പതാക വീശിയെന്ന കുറ്റത്തിനല്ല ആര്‍ക്കുമെതിരേ കേസ് എടുത്തിരിക്കുന്നതെന്നും  എസ് ഐ ഹരീഷ്  പറഞ്ഞു.

‘പാതക പിടിച്ചിരുന്ന നാലു വിദ്യാര്‍ത്ഥികള്‍ ആരൊക്കെയെന്നു കണ്ടെത്തുകയും അവരില്‍ രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയുമാണ് ചെയ്തിട്ടുള്ളത്. ഐപിസി 153 പ്രകാരമാണ് കേസ് ചാര്‍ജ് ചെയ്തിട്ടുള്ളത്. ജാമ്യം കിട്ടുന് വകുപ്പ് പ്രകാരമുള്ള കേസ് ആയയതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയ രണ്ടു വിദ്യാര്‍ത്ഥികളെയും അപ്പോള്‍ തന്നെ ജാമ്യത്തില്‍ വിടുകയും ചെയ്തു. ഏതെങ്കിലും ഒരു പ്രവര്‍ത്തികൊണ്ട് രണ്ടു സംഘങ്ങള്‍ക്കിടയില്‍ ശത്രുത ഉണ്ടാക്കുന്നതിനെതിരേയാണ് ഇവിടെ കേസ് എടുത്തത്. ഇതില്‍ ഒരിടത്തും പാകിസ്താന്‍ പതാക വീശി എന്നു പരാമര്‍ശിച്ചിട്ടില്ല. ഏകദേശം കാണാന്‍ അതുപോലെ തോന്നിക്കുന്ന പതാക എന്നു മാത്രമാണ് പറഞ്ഞിരിക്കുന്നത്. പാകിസ്താന്‍ പതാക വീശിയതാണ് കേസിന് കാരണമായതെന്നു പറയുന്നതിലും കാര്യമില്ല. അതിവിടെയൊരു ഘടകം ആക്കിയിട്ടില്ല. രണ്ടു ഗ്രൂപ്പുകള്‍ തമ്മില്‍ സംഘര്‍ഷത്തിന് കാരണമാകും വിധം പ്രവര്‍ത്തിച്ചു എന്നതുമാത്രമാണ് കേസിനാടിസ്ഥാനം‘; പേരാമ്പ്ര എസ് ഐ  ഹരീഷ് വ്യക്തമാക്കി.

കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് കാമ്പസിനുള്ളില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ പ്രകടനത്തിനിടയില്‍ എംഎസ്എഫ് പ്രവര്‍ത്തകര്‍ പാക് പതാക വീശിയെന്ന വിവാദം ഉണ്ടാകുന്നത്. ഈ പേരില്‍ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ കേരളത്തിനു പുറത്തും ചര്‍ച്ചയായി. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ വരെ ഈ വീഡിയോ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ചിരുന്നു. എംഎസ്എഫ് പ്രവര്‍ത്തകര്‍ പാകിസ്താന്‍ പതാക തന്നെയാണ് വീശിയതെന്നായിരുന്നു ബിജെപി-സംഘപരിവാര്‍ സംഘടനകളും മറ്റു തീവ്ര ഹിന്ദുത്വ വിഭാഗങ്ങളും പ്രചരിപ്പിച്ചത്. വിഷയം രാജ്യവ്യാപകമായി പടര്‍ന്നതോടെ സില്‍വര്‍ ആര്‍സ് ആന്‍ഡ് സയന്‍സ് കോളേജ് മാനേജ്‌മെന്റും എംഎസ്എഫിന് എതിരായ നിലപാടാണ് എടുത്തത്. ഏഴു വിദ്യാര്‍ത്ഥികളെ ഇതിന്റെ പേരില്‍ കോളേജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. പൊലീസ് അന്വേഷണത്തെ തങ്ങള്‍ പിന്തുണയ്ക്കുമെന്നും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുക തന്നെ വേണമെന്നും   കോളേജ് മാനേജര്‍ തറുവൈ ഹാജി അഴിമുഖത്തോട് പറഞ്ഞു.  എംഎസ്ഫിന്റെ വാദം മാത്രം അംഗീകരിക്കില്ലെന്നും കോളേജിന്റെ സല്‍പ്പേര് കളുന്ന പ്രവര്‍ത്തിയാണ് വിദ്യാര്‍ത്ഥികളില്‍ നിന്നും ഉണ്ടായതെന്നും മാനേജര്‍ കുറ്റപ്പെടുത്തിയിരുന്നു.

സില്‍വര്‍ കോളേജില്‍ പാക് പതാക വീശിയെന്നാണ് വാര്‍ത്ത വരുന്നത്. അല്ലാതെ അത് വീശിയവന്റെ പേര് ആരും പറയില്ല. ഇപ്പോഴത്തെ സാഹചര്യവും എല്ലാവര്‍ക്കും അറിയാവുന്നതാണ്. രാജ്യം മുഴുവന്‍ ഈ വാര്‍ത്ത പരന്നു. ഇതൊക്കെ അറിഞ്ഞുകൊണ്ടു തന്നെ ഇത്തരം കളികള്‍ കളിക്കാന്‍ വിദ്യാര്‍ത്ഥികള്‍ തുനിയുന്നത് ഒട്ടും ശരിയല്ല. ഒരു സംഘടനയുടെ കൊടിയില്‍ അവരുടെ പേര് കാണും. പേരില്ലാത്ത കൊടി ആ സംഘടനയുടേതായി കണക്കാന്‍ കഴിയില്ല. മനഃപൂര്‍വം വയ്ക്കാഞ്ഞതോ മറന്നുപോയതോ എന്തായാലും അതൊന്നും ശരിയായ രീതിയല്ല. ലീഗിനോടും പറഞ്ഞത്, ഈ ചെയ്തത് ഒട്ടും ശരിയായില്ലെന്നു തന്നെയാണ്. , എന്നുമാണ്  തറുവൈ ഹാജി വ്യക്തമാക്കിയത്.

അതേസമയം, ഈ വിഷയത്തില്‍ തുടക്കം മുതല്‍ തങ്ങള്‍ പാകിസ്താന്‍ പതാക ക്യാമ്പസില്‍ കൊണ്ടുവന്നിട്ടില്ലെന്ന നിലപാടായിരുന്നു എംഎസ്എഫ്  സ്വീകരിച്ചിരുന്നത്. എംഎസ്എഫിന്റെ കൊടി തന്നെയാണ് വീശിയതെന്നും പതാകയില്‍ സംഘടനയുടെ പേര് ഇല്ലാതെ പോയതും കൊടിയിലെ വെള്ള, പച്ച നിറങ്ങള്‍ തമ്മിലുള്ള അനുപാതത്തില്‍ മാറ്റം വന്നുപോയതുമാണ് തെറ്റിദ്ധാരണ പരക്കാന്‍ ഇടയാക്കിയതെന്നുമാണ് എംഎസ്എഫ് സംസ്ഥാന സെക്രട്ടറി നിഷാദ് കെ സലീം അഴിമുഖത്തോട് വ്യക്തമാക്കിയത്.

 

കടപ്പുറ പാസയുടെ കാവലാള്‍ / ഡോക്യുമെന്ററി

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍