UPDATES

ട്രെന്‍ഡിങ്ങ്

പിണറായി യൂറോപ്പിലേക്ക്: ജനീവയിലെ ‘പുനർനിർമാണ സമ്മേളന’ത്തിലെ മുഖ്യ പ്രഭാഷകരിലൊരാൾ; ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് ലിസ്റ്റിങ് ചടങ്ങിൽ പങ്കെടുക്കുന്ന ആദ്യ മുഖ്യമന്ത്രി

പത്ത് ദിവസത്തെ പര്യടനത്തില്‍ മുഖ്യമന്ത്രി നെതര്‍ലന്‍ഡ്സ്, സ്വിറ്റ്സര്‍ലന്‍ഡ്, ഫ്രാന്‍സ്, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കും.

ഐക്യരാഷ്ട്രസഭ ജനീവയില്‍ സംഘടിപ്പിക്കുന്ന ലോക പുനര്‍നിര്‍മാണ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മെയ് 8-ന് യൂറോപ്പിലേക്ക് യാത്ര തിരിക്കും. മെയ് 13-ന് നടക്കുന്ന പുനര്‍നിര്‍മാണ സമ്മേളനത്തിലെ മുഖ്യ പ്രാസംഗികരില്‍ ഒരാളാണ് കേരള മുഖ്യമന്ത്രി. വിഖ്യാത അമേരിക്കന്‍ ധനതത്വശാസ്ത്രജ്ഞനും നൊബേല്‍ സമ്മാന ജേതാവുമായ ജോസഫ് സ്റ്റിഗ്‌ലിറ്റ്‌സ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുുണ്ട്.

പരിസ്ഥിതി സൗഹാർദമുള്ളതും അതിജീവനശേഷിയുള്ളതുമായ പുനര്‍നിര്‍മാണ പദ്ധതിയാണ് പ്രളയാനന്തരം കേരളം രൂപപ്പെടുത്തുന്നതെന്ന് അദ്ദേഹം ലോകത്തിന് വിശദീകരിക്കും.

മെയ് 17-ന് ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ കിഫ്ബിയുടെ മസാല ബോണ്ട് ലിസ്റ്റ് ചെയ്യുന്ന ചടങ്ങില്‍ മുഖ്യാതിഥിയായി മുഖ്യമന്ത്രി പങ്കെടുക്കും. കേരളത്തിലെ നിക്ഷേപ സാധ്യതകളെ കുറിച്ച് ലണ്ടനിലെ മാധ്യമപ്രവര്‍ത്തകരുമായും അദ്ദേഹം സംസാരിക്കും. ലണ്ടനിലെ പരിപാടികളില്‍ ധനമന്ത്രി ഡോ. തോമസ് ഐസക്, കിഫ്ബി ചീഫ് എക്‌സിക്യൂട്ടീവ് ഡോ. കെ.എം. എബ്രഹാം, വ്യവസായ സെക്രട്ടറി ഡോ. ഇളങ്കോവന്‍ എന്നിവരും പങ്കെടുക്കും. കെഎസ്എഫ്ഇയുടെ പ്രവാസി ചിട്ടിയില്‍ ബ്രിട്ടനിലെ മലയാളികളെ പങ്കാളികളാക്കുന്ന ചടങ്ങും ലണ്ടനില്‍ സംഘടിപ്പിക്കുുന്നുണ്ട്.

ലണ്ടന്‍ സ്റ്റോക് എക്സ്ചേഞ്ചിന്റെ ലിസ്റ്റിങ് ചടങ്ങില്‍ ക്ഷണം ലഭിക്കുന്ന ആദ്യമുഖ്യമന്ത്രിയാണ് പിണറായി വിജയൻ. കഴിഞ്ഞമാസം സിഡിപിക്യു വാങ്ങിയ കടപ്പത്രങ്ങള്‍ ലിസ്റ്റ് ചെയ്ത് വ്യാപാരം തുടങ്ങുന്ന ചടങ്ങിലേക്കാണ് ക്ഷണം. മസാലബോണ്ടുവഴി 2650 കോടി സമാഹരിക്കാനാണ് കിഫ്ബിക്ക് റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചിരുന്നത്. ഇതിൽ 2150 കോടി രൂപ സമാഹരിക്കാൻ സർക്കാരിന് സാധിച്ചിരുന്നു.

മെയ് 16-ന് പാരിസ് സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി പ്രസിദ്ധ സാമ്പത്തിക വിദഗ്ധന്‍ തോമസ് പിക്കറ്റി, സാമ്പത്തിക അസമത്വങ്ങളെക്കുറിച്ചുള്ള പഠനത്തില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ ലൂക്കാസ് ചാന്‍സല്‍ എന്നിവരുമായി ചര്‍ച്ച നടത്തും.

പത്ത് ദിവസത്തെ പര്യടനത്തില്‍ മുഖ്യമന്ത്രി നെതര്‍ലന്‍ഡ്സ്, സ്വിറ്റ്സര്‍ലന്‍ഡ്, ഫ്രാന്‍സ്, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കും. നെതര്‍ലാന്റ്‌സില്‍ മെയ് 9-നാണ് മുഖ്യമന്ത്രിയുടെ ആദ്യ പരിപാടി. നെതര്‍ലാന്റ്‌സിലെ ഐടി മേഖലയിലെ കൂട്ടായ്മയായ ടിഎന്‍ഒ-വിന്റെ പ്രതിനിധികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. പ്രളയദുരന്തം നേരിടുതിന് നെതര്‍ലാന്റ്‌സ് നടപ്പാക്കിയ പദ്ധതികൾ മുഖ്യമന്ത്രി നേരിട്ട് കാണും.

മെയ് 10-ന് നെതര്‍ലാന്റ്‌സ് ജലവിഭവ-അടിസ്ഥാനസൗകര്യ വികസന മന്ത്രി കോറ വാനുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. വിദ്യാഭ്യാസം, പ്രദേശിക വികസനം തുടങ്ങിയ മേഖലകളിലെ സഹകരണവും ചര്‍ച്ച ചെയ്യും.

നെതര്‍ലാന്റ്‌സ് ദേശീയ ആര്‍ക്കൈവ്‌സിന്റെ ഡയറക്ടര്‍ എംഎല്‍ എയ്ഞ്ചല്‍ ഹാര്‍ഡ്, അഗ്രികള്‍ച്ചറല്‍ സെക്രട്ടറി ജനറല്‍ ജാന്‍-കീസ് ഗോത്ത് എന്നിവരുമായും മെയ് 10-ന് കൂടിക്കാഴ്ചയുണ്ട്. പച്ചക്കറി, പുഷ്പകൃഷി എന്നീ മേഖലകളില്‍ സഹകരിക്കുന്നതിനെക്കുറിച്ച് വിദഗ്ധരുമായി മുഖ്യമന്ത്രി സംസാരിക്കും. റോട്ടര്‍ഡാം തുറമുഖം, വാഗ്‌നിയന്‍ സര്‍വ്വകലാശാല എന്നിവയും മുഖ്യമന്ത്രി സന്ദര്‍ശിക്കും.

സ്വിറ്റ്‌സ്ര്‍ലാന്റ് സന്ദര്‍ശനത്തിനിടയില്‍ യു.എന്‍.ഡി.പി. ക്രൈസിസ് ബ്യൂറോ ഡയറക്ടര്‍ അസാകോ ഒകായുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തുുണ്ട്. മെയ് 14-ന് സ്വിറ്റ്‌സ്ര്‍ലാന്റിലെ ധനകാര്യം, വിദ്യാഭ്യാസം, ടൂറിസം മേഖലകളുടെ ചുമതല വഹിക്കുന്ന ഫെഡറല്‍ കൗൺസിലര്‍ ഗൈ പാര്‍മീലിനുമായി മുഖ്യമന്ത്രി സംസാരിക്കും. സ്വിസ് പാര്‍ലമെന്റിലെ ഇന്ത്യന്‍ അംഗങ്ങളുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. സ്വിറ്റ്‌സ്ര്‍ലാന്റിലെ ഖരമാലിന്യ-സംസ്‌കരണ പ്ലാന്റുകള്‍ സന്ദര്‍ശിക്കാനും മുഖ്യമന്ത്രിക്ക് പരിപാടിയുണ്ട്. കേരളത്തിലേക്ക് വ്യവസായ നിക്ഷേപം ആകര്‍ഷിക്കുന്നതിന് സ്വിസ് സംരംഭകരുമായി അദ്ദേഹം ചര്‍ച്ച നടത്തും. സ്വിറ്റ്‌സ്ര്‍ലാന്റിലെ പ്രവാസി ഇന്ത്യക്കാരേയും മുഖ്യമന്ത്രി കാണുന്നുണ്ട്.

ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് ചീഫ് എക്‌സിക്യൂട്ടീവ് ഡോ. വി. വേണു, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി മെമ്പര്‍ സെക്രട്ടറി ഡോ. ശേഖര്‍ കുര്യാക്കോസ് എന്നിവരും വിവിധ രാജ്യങ്ങളില്‍ മുഖ്യമന്ത്രിയോടൊപ്പം ഉണ്ടാകും. മെയ് 20-ന് മുഖ്യമന്ത്രി തിരിച്ചെത്തും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍